Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Sunday, November 8, 2015

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി: പെസ്സിമിസ്റ്റിന്റെ വീക്ഷണം !

ബീഹാറിലേത് വർഗീയതയ്‌‌ക്കെതിരായ ജനവിധിയാണെന്നു കരുതുന്നത് പൂർണമായ ശരിയല്ലെന്നു തോന്നുന്നു. കോർപ്പറേറ്റുകൾ കോർപ്പറേറ്റുകൾക്കായി നടത്തുന്ന ഭരണത്തിൽ അടിസ്ഥാനജനത്തിനുണ്ടാകുന്ന നഷ്ടങ്ങളെ അവർ തിരിച്ചറിയുന്നു. അതു ഇലക്ഷൻ റിസൾട്ടിലും പ്രതിഫലിക്കുന്നു. മോഡി കോർപ്പറേറ്റുകളുടെ പ്രധാനമന്ത്രിയാണ്. വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നത് മോഡിയെ തെരഞ്ഞെടുത്ത പോളിറ്റിയാണ്. അതു ചെയ്യുന്നവർക്കുള്ള സംരക്ഷണമാണു മോഡി നൽകുന്ന വാഗ്ദാനം.

മോഡിയെ തെരഞ്ഞെടുത്ത മോബിനു വേണ്ടത് വർഗീയതയും ജാതീയതയും നടപ്പിലാക്കാനുള്ള അവസരം. ഇതു മോഡി ഉറപ്പാക്കുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടത് അവർക്കുവേണ്ടി തീരുമാനങ്ങളെടുക്കുന്ന ഗവൺമെന്റ്. ഇതും മോഡി ഉറപ്പാക്കുന്നു. ഈ രണ്ടു കൂട്ടരും കൂടി മോഡിയ്‌‌ക്കു വേണ്ട അധികാരം സംരക്ഷിക്കുന്നു. ഇങ്ങനെ മൂന്നു ലെവലുള്ള ഒരു സിംബയോസിസ് ആണു നിലവിലെ അവസ്ഥ.

പ്രശ്നം കോർപ്പറേറ്റുകൾ എന്ന മുകൾത്തട്ട് അടിസ്ഥാനപരമായി ജനവിരുദ്ധമാണ്. സാന്പത്തികമായി ഒരു കൂട്ടർക്ക് ലാഭമുണ്ടാകുന്പോൾ മറ്റേക്കൂട്ടർക്ക് നഷ്ടമുണ്ടാകാതെ വയ്യ. ഈ നഷ്ടത്തെ ജനം തിരിച്ചറിയുന്പോൾ, ദാലിനു വില കൂടുന്പോൾ ബീഹാറുണ്ടാകും. അല്ലാതെ 2014-ൽ മോഡിയ്‌‌ക്ക് വോട്ടു ചെയ്ത ജനം ഒരു കൊല്ലം കൊണ്ട് ജനാധിപത്യവാദികളായതല്ല.

സത്യത്തിൽ ഈ ഇലക്ഷൻ റിസൾട്ട് കൂടുതൽ പ്രശ്നങ്ങളിലേക്കാണു ഇന്ത്യയെ നയിക്കുന്നത്. ഇതിനു മുൻപു വന്ന പ്രധാനമന്ത്രിമാരെപ്പോലെ അഞ്ചുകൊല്ലം കഴിയുന്പോൾ അധികാരമൊഴിഞ്ഞ് ഇലക്ഷനെ നേരിടാനല്ല മോഡി വന്നത്. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് ഫ്ലക്സടിച്ചാൽ ജനം വീണ്ടും തെരഞ്ഞെടുക്കുമെന്ന് മനക്കോട്ട കെട്ടാനും മാത്രം വിഡ്ഡിയല്ല മോഡിയും അമിത് ഷായും. ഹിന്ദുത്വയെ സംബന്ധിച്ചിടത്തോളം, വ്യക്തമായ ഭൂരിപക്ഷമുള്ള, ഇത്രയും അനുകൂലമായൊരു അവസരം ഇനി പ്രതീക്ഷിക്കാനുമാകില്ല.

അധികാരം നിലനിർത്താൻ മൂന്നു വഴികളാണു മോഡിയ്‌‌ക്കു മുന്നിലുള്ളത്.

൧. വർഗീയകലാപങ്ങൾ എന്ന ഇൻസെന്റീവ് കൊടുത്ത് മോബിനെ കൂടെ നിർത്തുക. ഇതിന്റെ കൂടെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താനായാൽ ഈ ജനം തന്നെ മോഡിയെ പിന്നെയും തെരഞ്ഞെടുക്കും.
എന്നാൽ ബീഹാറുപോലെയുള്ള ഇടക്കാലതെരഞ്ഞെടുപ്പുകളിൽ പരാജയം ആവർത്തിക്കുകയാണെന്കിൽ...

൨. ലോക്സഭ ഇലക്ഷനാകുന്നതിനു മുൻപ്, അധികാരത്തിന്റെ നാലാം കൊല്ലം, യുദ്ധസമാനമായ സാഹചര്യം സൄഷ്ടിച്ച് ഇലക്ഷൻ സസ്പെൻഡ് ചെയ്യുകയും വീണ്ടുമൊരു അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയുമാണു വഴി. 

൩. മൂന്നാമത്തെ ഓപ്ഷൻ ഇലക്ഷൻ റിഗ് ചെയ്യുകയാണ്. ആളുകളെ കൊല്ലാൻ മടിക്കാത്തവർ ഇതിനും മടിക്കില്ല.

ജനാധിപത്യത്തിലേക്ക് സ്വമേധയ പരിണമിച്ച സമൂഹമല്ല ഇന്ത്യയിലേത്. നെഹ്രുവിനെയും അംബേദ്കറിനെയും പോലെ കാലത്തിനു മുന്നെ നടന്ന മഹാൻമാർ നമുക്ക് തന്ന സമ്മാനമാണ്. ഇതു തന്നെയാണു ഇന്ത്യൻ ജനാധിപത്യത്തിലെ ആന്തരിക വൈരുദ്ധ്യവും. നെഹ്രുവിനും അംബേദ്കറിനും തുടർച്ചകളില്ലാതെ പോയി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയമെന്ന് തോന്നുന്നു.

രണ്ടാമത്തെ ഓപ്ഷനാണ് ഏറ്റവും സാധ്യത എന്നു ഞാൻ കരുതുന്നു. അതു സംഭവിക്കുകയാണെന്കിൽ, ഇന്ദിരയുടെ അടിയന്തിരാവസ്ഥ പോലെയായിരിക്കില്ല കാര്യങ്ങൾ. ഇന്ദിരയ്‌‌ക്കില്ലാതെപോയ ചില കാര്യങ്ങൾ മോഡിയ്‌‌ക്കനുകൂലമായുണ്ട്. പട്ടാളത്തിന്റെ പരിധികളില്ലാത്ത പിന്തുണ, കോർപ്പറേറ്റ് പിന്തുണ, ഭൂരിപക്ഷ മോബിന്റെ പിന്തുണ.
കാര്യങ്ങൾ അത്ര ശുഭകരമല്ല ! 

Saturday, April 10, 2010

ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!

പറയാൻ പോകുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിലെ ഡോ.ഗോപാലകൃഷ്ണനെക്കുറിച്ചുതന്നെയാണ്. സയന്റിഫിക് ഹെറിറ്റേജ് എന്ന വാക്ക് അതിൽതന്നെ ഒരു ഓക്സിമോറോൺ ആണെന്നു തോന്നുന്നു. കാരണം, ഹെറിറ്റേജ് എന്നുപറഞ്ഞാൽ ആഡ്യത്വം, തറവാടിത്തം എന്നൊക്കെപ്പോലെയുള്ള ഒരു ഫ്യൂഡൽ പദമാണെങ്കിൽ ശാസ്ത്രീയതയെന്നാൽ അങ്ങേയറ്റം ചലനാത്മകവും വ്യക്തിനിഷ്ഠതയ്ക്ക് ഒട്ടുമേ പ്രാധാന്യമില്ലാത്തതുമായ ഒന്നാണല്ലോ. ഇങ്ങനെ ചില വിരുദ്ധദ്വന്ദങ്ങൾ തമ്മിലുള്ള പാരസ്പര്യങ്ങൾ കണ്ടെത്തുക ദൌത്യമായി സ്വീകരിച്ച ഒരു സംഘടനയെ നയിക്കുന്ന ശ്രീ.ഗോപാലകൃഷ്ണന്റെ പേഴ്സണൽ കരിയറിലും ഒരുതരം ഓക്സീമോറോൺ സ്വഭാവം കാണാൻ കഴിയും. സ്വയം ഒരു ശാസ്ത്രജ്ഞനെന്ന് അവകാശപ്പെടുമ്പോഴും കുറെ ഫ്യൂഡൽ മൂല്യങ്ങളുടെ പ്രചാരകനെന്നതാണ് സമൂഹത്തിലെ അദ്ദേഹത്തിന്റെ റോൾ.

ശരിക്കും ഗോപാലകൃഷ്ണനും കൂട്ടരും അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ മഹത്തരമായിരുന്നോ ഇന്ത്യൻ പൌരാണികത? ഈ ചോദ്യത്തിനു ഉത്തരം തേടുമ്പോൾ, ഇന്ന് ഗോപാലകൃഷ്ണനും കൂട്ടരും പ്രതിയോഗികളുടെ സ്ഥാനത്ത് നിർത്തുന്ന യൂറോപ്പിന്റെയും അമേരിക്കയുടെയും അക്കാലത്തെ അവസ്ഥയുമായല്ല താരത‌മ്യം വേണ്ടത്, മറിച്ച് അക്കാലത്ത് നിലവിലുണ്ടായിരുന്ന മറ്റ് സംസ്കാരങ്ങളുമായാണ്. ഉദാഹരണത്തിന്, പ്രാചീന ഗ്രീക്ക് സംസ്കാരത്തെത്തന്നെയെടുക്കാം. ഒറ്റനോട്ടത്തിൽത്തന്നെ പ്രാചീന ഇന്ത്യൻ-പ്രാചീന ഗ്രീക്ക് സംസ്കാരങ്ങൾ തമ്മിൽ പല സാധർമ്യങ്ങളും കാണാൻ കഴിയും. ഹോമറിന്റെയും അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും ആർക്കിമിഡീസിന്റെയും കാലഘട്ടത്തേക്കാൾ പഴക്കമുള്ളതല്ല വ്യാസന്റെയും യാജ്ഞവൽക്യന്റെയും ആര്യഭടന്റെയും കാലമെങ്കിലും, അരിസ്റ്റോട്ടിൽ പ്ലേറ്റോ എന്നിവരുടെ പേരുകളിലില്ലാത്ത എന്തോ ഒരു മിസ്റ്റിക് എലമെന്റ് വ്യാസന്റെയും യാജ്ഞവൽക്യന്റെയും പേരിനെ ചുറ്റിപ്പറ്റിയുണ്ട്. അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും പേരുകൾ, യുക്തിയും ചിന്താശേഷിയുമുപയോഗിച്ച് ജീവിതത്തെയും പ്രപഞ്ചരഹസ്യങ്ങളെയും മനസ്സിലാക്കാൻ ശ്രമിച്ച സാധാരണ വ്യക്തികളുടെ ഓർമ്മകളുയർത്തുന്നുവെങ്കിൽ, വ്യാസനും യാജ്ഞവൽക്യനുമൊക്കെ, വർഷങ്ങളോളം തപസ്സും വ്രതവും അനുഷ്ഠിച്ച, ദേവന്മാരോട് നേരിട്ട് ഇടപെടുന്ന, അഭൌമമെന്നു വിശേഷിപ്പിക്കാവുന്ന കഴിവുകളുള്ള മഹർഷിമാരുടെ ഓർമ്മകളാണുയർത്തുന്നത്. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ ചൂഴ്ന്നു നിൽക്കുന്ന മിസ്റ്റിക് പരിവേഷത്തിലാണ് ഹിന്ദുമതത്തിന്റെ (എല്ലാ മതങ്ങളുടെയും) നിക്ഷേപങ്ങളിരിക്കുന്നത്. ഈ മിസ്റ്റിക് ഘടകത്തെ നിലനിർത്താൻ നമ്മുടെ നാടോടിക്കഥകളും ചിത്രകഥകളുമെല്ലാം കാരണമാകുന്നുണ്ടാകാം. ഇന്ത്യൻ ഹീറോകളെല്ലാം, ഇങ്ങേയറ്റത്ത് ഗാന്ധിയടക്കം, ഇതുപോലൊരു മിസ്റ്റിക് പരിവേഷം നിലനിർത്താൻ ബോധപൂർവ്വം ശ്രമിച്ചിട്ടുള്ളത് മനസ്സിലാക്കാം. ഗോപാലകൃഷ്ണന്മാരുടെ സുവിശേഷപ്രചാരണത്തിന്റെ ആകെത്തുകയും ഈ മിസ്റ്റിക് എലമെന്റുകൾ തന്നെ.


ബെഞ്ചമിൻ ബട്ടണും ഗോപാലകൃഷ്ണനും
ഡേവിഡ് ഫിഞ്ചറുടെ ‘ദി ക്യൂറിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ’ എന്ന ചലച്ചിത്രം പലരും കണ്ടിട്ടുണ്ടാകും. ബെഞ്ചമിൻ ബട്ടന്റെ കേസ് ക്യൂറിയസ് ആകുന്നത് അയാളുടെ ജീവിതത്തിന്റെ പ്രത്യേകത കൊണ്ടാണ്. വൃദ്ധനായിട്ടാണയാൾ ജനിക്കുന്നത്. അറിവും ജീവിതാനുഭവങ്ങളുമുള്ള വൃദ്ധന്മാരുടെ കൂടെയാണ് ഇതുരണ്ടുമില്ലാത്ത ബട്ടന്റെ കുട്ടിക്കാലം. ഒടുവിൽ അറിവും പക്വതയും ജീവിതാനുഭവങ്ങളുമാർജ്ജിക്കുന്ന കാലത്ത് ഇതൊന്നും പ്രയോഗിക്കാനാകത്ത ഒരു ശൈശവത്തിലേക്കാണയാൾ പോകുന്നത്. എല്ലാവരുടെയും ജീവിതം മുന്നോട്ടു പോകുന്നുവെങ്കിൽ ബട്ടന്റെ ജീവിതം പുറകോട്ടു പോകുന്നു.

ഏതാണ്ട് 30 കൊല്ലം മുൻപെയായിരിക്കണം ശ്രീ.ഗോപാലകൃഷ്ണൻ പി.എച്ച്ഡി പൂർത്തിയാക്കിയത്. ശാസ്ത്രസമൂഹം അതിനുശേഷം എത്രമാത്രം മുന്നോട്ടു പോയി. ഗോപാലകൃഷ്ണനാകട്ടെ പുറകോട്ടാണു പോയത്. അയാളുടെ പോക്ക് ഏതാണ്ട് ഒന്നാം നൂറ്റാണ്ടിലെത്തി നിൽക്കുന്നു. അക്കാലത്ത് ആളുകൾ സംസാരിച്ചിരുന്ന കാര്യങ്ങളാണ് ശ്രീ.ഗോപാലകൃഷ്ണൻ ഇന്നു സംസാരിക്കുന്നത്. പ്രശ്നമതല്ല. അയാൾ പുറകോട്ടു പോകുന്നതിനൊപ്പം ദിക്കറിയാത്ത ഒരു സമൂഹത്തെ പുറകോട്ടു പിടിച്ചു വലിക്കുകയും ചെയ്യുന്നു. പോകേണ്ട ദിശയെപ്പറ്റി ഒരു ധാരണയുമില്ലാത്തെ വലിയൊരു സമൂഹത്തെ നുണകൾ പറഞ്ഞും തരികിടവേലകൾ കാണിച്ചും താൻ നിൽക്കുന്ന പുരാതനകാലത്തേയ്ക്ക് ആകർഷിക്കുകയാണു ഗോപാലകൃഷ്ണൻ ചെയ്യുന്നത്.

സമൂഹവും ചരിത്രവും കെട്ടിക്കിടക്കുന്ന വെള്ളം പോലെയാകരുത്, ഒഴുകിക്കൊണ്ടേയിരിക്കണം. മുന്നോട്ടുപോകേണ്ട സമൂഹത്തെ തടഞ്ഞുനിർത്തുന്ന അണകളെ തകർത്തുവിടേണ്ടതുണ്ട്. അതിന് മലയാളം ബ്ലോഗിടത്തിൽ നിന്നും രണ്ടു ചെറുപ്പക്കാർ തയ്യാറായിരിക്കുന്നു. ഗോപാലകൃഷ്ണന്റെ വാദങ്ങൾ സയൻസ്, ജ്യോതിഷം, ചരിത്രം, സംസ്കൃതം എന്നീ ജ്ഞാനശാഖകളുമായി ബന്ധപ്പെട്ടുള്ളതായതിനാൽ, ഈ നാലു വിഷയത്തിലും ആഴവും പരപ്പുമുള്ള അറിവ് സ്വന്തമാക്കിയ ഉമേഷും സൂരജും. ഇതാ അവരുടെ രണ്ട് ലേഖനങ്ങൾ

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകൾ


സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ


അപ്പോൾ വായിക്കുക, വരിക്കാരാകുക

Wednesday, April 7, 2010

ബ്രെഹ്റ്റിന്റെ പേരറിയാത്ത ഒരു കവിത-(ഒരു ഡയറിക്കുറിപ്പ്)

ഞങ്ങളുടെ നഗരങ്ങളിൽ
വർദ്ധിച്ചു വരുന്ന അക്രമങ്ങളെ മുൻ‌നിർത്തി
ഞങ്ങളിൽ ചിലർ-

കടൽത്തീരത്തെ പട്ടണങ്ങളെക്കുറിച്ചും
മേൽക്കൂരയിലെ ഹിമവർഷത്തെക്കുറിച്ചും
പെണ്ണുങ്ങളെക്കുറിച്ചും നിലവറകളിലെ പഴുത്ത ആപ്പിളിന്റെ
സൌരഭ്യത്തെക്കുറിച്ചും
മാംസത്തിന്റെ അനുഭൂതികളെക്കുറിച്ചും
മനുഷ്യനു മനുഷ്യത്വവും
പൂർണതയും നൽകുന്ന
എല്ലാറ്റിനെക്കുറിച്ചും-

ഇനിമേൽ സംസാരിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിരിക്കുന്നു.
പകരം ഭാവിയിൽ
ഈ അക്രമങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുവാൻ
അങ്ങനെ വികലരും ഏകപക്ഷീയരുമാകാൻ
വൈരുദ്ധ്യാത്മക സമ്പദ്ശാസ്ത്രത്തിന്റെ
ശുഷ്കവും അസുന്ദരവുമായ
പദാവലിയിലും രാഷ്ട്രീയവ്യാപാരങ്ങളിലും-

കുരുങ്ങിപ്പോകാൻ
ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
-ബെയത്തോൾഡ് ബ്രെഹ്റ്റ്




ഇവിടെ യൂണിവേഴ്സിറ്റിയിൽ, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി, ലാഭമില്ലാത്ത 16 കോഴ്സുകൾ-മ്യൂസിക്, തിയറ്റർ, ഫോറിൻ ലാംഗ്വേജ്സ്, വിമൻ സ്റ്റഡീസ്, ഇന്റർനാഷണൽ സ്റ്റഡീസ്, പീസ് സ്റ്റഡീസ് ഉൾപ്പെടെ- ഒഴിവാക്കുവാൻ സർവ്വകലാശാല അധികാരികൾ തീരുമാനിച്ചതിനെതിരെ വിദ്ധ്യാർത്ഥികളും ഫാക്കൽട്ടികളുമുൾപ്പെടെയുള്ള അകദമിക് സമൂഹം ഇന്ന് പ്രതിഷേധപ്രകടനം നടത്തി.



Thursday, February 11, 2010

വിലാപങ്ങൾക്കിപ്പുറം അഥവാ പൊളിറ്റിക്കൽ പോൺ !

പോൺ മൂവികൾ പലതരമുണ്ട്. സാദാ പോൺ, ടോർച്ചർ പോൺ, സ്ലാഷർ പോൺ പിന്നെ എളുപ്പത്തിൽ ഒരു പേരു കണ്ടുപിടിക്കാൻ പ്രയാസമുള്ളതരം പോൺ (ഉദാ: ട്വെന്റി-20). പൊളിറ്റിക്കൽ പോൺ എന്നൊരു സാധനത്തെക്കുറിച്ച് കേട്ടിട്ടില്ലെങ്കിൽ അതു കാണാൻ ടി.വി.ചന്ദ്രന്റെ സമീപകാലസിനിമകൾ- പ്രത്യേകിച്ച് വിലാപങ്ങൾക്കപ്പുറം, ഭൂമിമലയാളം എന്നിവ- കണ്ടാൽ മതിയാകും.

ശ്രീമാൻ ചന്ദ്രൻ സിനിമയെടുക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞു. ടി.വി.ചന്ദ്രന്റെ സിനിമ എന്നു പറയുമ്പോൾ എന്തൊക്കെയാവും മനസ്സിൽ വരിക.
• സ്ത്രീപക്ഷത്ത് എന്നു കൃത്യമായി വിളിച്ചു പറയുന്നു എന്നു തോന്നിപ്പിക്കാൻ ശ്രമിക്കുന്നു.
• കുടുംബം എന്ന അടിസ്ഥാനസാമൂഹികഘടനയെ നിരാകരിക്കുന്നു.
• ഇടതുപക്ഷത്ത് എന്നു തോന്നിപ്പിക്കുന്നു.
ഇതൊക്കെ ശരി. നല്ല കാര്യം. എന്നാൽ ഒരാൾ ഇരുപതുകൊല്ലങ്ങളായി ഒരേകാര്യം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിൽ അതിലെന്തോ പ്രശ്നമില്ലേ? അതു തന്നെയാണു ശ്രീമാൻ ചന്ദ്രന്റെ സിനിമയുടെ പ്രശ്നവും. കാലങ്ങളായി പറയുന്നതൊക്കെ തന്നെയാണ് ഈ സിനിമകളിലും. ഒന്നും കൂടുതലില്ല, കുറവുണ്ടോ എന്നു ചോദിച്ചാൽ…

ശ്രീ.ചന്ദ്രന്റെ പഴയകാല സിനിമകളിൽ രസകരമായ ചില ഷോട്ടുകളും പുതുമയുള്ള ചില ആഖ്യാനശ്രമങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷെ ഈ ആയുധങ്ങളുടെയൊക്കെ മൂർച്ച പോയിരിക്കുന്നു എന്ന് ശ്രീ.ചന്ദ്രനു മനസ്സിലായില്ല എന്നു തോന്നുന്നു. ഈ പുതിയ പടങ്ങളിലെത്തുമ്പോൾ, ശ്രീ ചന്ദ്രന്റെ സിനിമാഭാഷ ഓഞ്ഞതും തേഞ്ഞതും മൂർച്ചപോയതും മാത്രമല്ല ചിലയിടത്ത് തുരുമ്പിച്ച തകരപ്പാട്ടയിൽ ആണിയുരസുന്നതുപോലെ അരോചകവുമാകുന്നു.
ടി.വി.ചന്ദ്രനിലെ സംവിധായകനെ ശവപ്പെട്ടിയിലാക്കിയ പടം ‘പാഠം ഒന്ന്: ഒരു വിലാപ’മായിരുന്നു. ശവപ്പെട്ടിയിൽ നിന്നും എഴുന്നേൽക്കാനുള്ള ഒരു ദുർബലശ്രമം ‘കഥാവശേഷനി’ലൂടെ ഒന്നു നടത്തി നോക്കി. ആര്യാടൻ ഷൌക്കത്ത് പിന്നെയും പിടിച്ച് അവിടെത്തന്നെ കിടത്തി. ഇപ്പോൾ സംവിധായകൻ സ്വന്തം ശവപ്പെട്ടിയിൽ കിടന്ന് സ്വയം ആണിയടിക്കുന്നു. ‘വിലാപങ്ങൾക്കപ്പുറം’ ഒരസ്സൽ സംഘി-സിനിമയാണെങ്കിൽ ‘ഭൂമിമലയാള’ത്തിന് അങ്ങനെ പ്രത്യേക രാഷ്ട്രീയമൊന്നുമില്ലെന്നു മാത്രമല്ല, അല്പം അരാഷ്ട്രീയസ്വഭാവവും ഉണ്ടെന്നു തോന്നും.

വിലാപങ്ങൾക്കപ്പുറം
ഗുജറാത്ത് കലാപത്തിൽ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തുന്ന ഒരു പെൺകുട്ടിയെ കേരളത്തിലെ മുസ്ലിം പുരുഷന്മാർ വേട്ടയാടുന്നതാണ് പ്രമേയം. ഒറ്റചോദ്യമേയുള്ളൂ…അപ്പോൾ കേരളത്തിലെ മുസ്ലിം പുരുഷന്മാർ ആരായി? ഇതുവരെയുള്ള കേരളത്തിന്റെ ചരിത്രാനുഭവങ്ങളെ നോക്കി ചന്ദ്രൻ പല്ലിളിക്കുന്നു.

ഭൂമിമലയാളം
പുരുഷന്റെ നഷ്ടം അനുഭവിക്കുന്ന കുറെ സ്ത്രീകളാണ് ഇവിടെ മുഖ്യകഥാപാത്രങ്ങൾ. രണ്ടുപേർ സഹോദരൻ നഷ്ടപ്പെട്ടവർ, രണ്ടുപേർ ഭാർത്താവ്/ഭാർത്താവാകാൻ പോകുന്നവർ നഷ്ടപ്പെട്ടവർ, വേറെ രണ്ടുപേർ തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിനു വേണ്ടി ഭർത്താവിനെയും കുടുംബത്തെയും വിട്ടുപോകുന്നവർ. നായകനെയും നായികയെയും ഇണ ചേരാവുന്ന ഒരു അവസ്ഥയിലെത്തിക്കുക എന്നതാണല്ലോ ഏതാണ്ട് 90 ശതമാനം മലയാളസിനിമകളുടെയും ഇതിവൃത്തം. അതിനിടയിൽ ഭർത്താവിനെ ഉപേക്ഷിച്ചുപോകുന്ന സ്ത്രീയെ അവതരിപ്പിക്കുന്നതിൽ ചില്ലറ രസമൊക്കെയുണ്ട്. ‘വ്യത്യസ്ഥങ്ങളായ സ്ത്രീയവസ്ഥകളെ കാഴ്ചപ്പെടുത്തുന്നു’ എന്നൊക്കെ നിരൂപകന്മാർക്ക് നിരൂപിക്കാനും വകുപ്പുണ്ട് പടത്തിൽ. പക്ഷേ പ്രശ്നം ആഖ്യാനത്തിലെ അസ്സഹനീയതയാണ്. അതെന്തിനായിരുന്നു ഈ പെണ്ണുങ്ങൾ ഒരു കല്ലുവെട്ടുകുഴിയിൽ നിന്ന് കണ്ണുരുട്ടിക്കാണിച്ചത്? ഏതാണ്ട് ഒന്നര മണിക്കൂർ സിനിമയിൽ 15 മിനിറ്റ് ഈ ആറേഴ് പെണ്ണുങ്ങൾ ഒരു കല്ലുവെട്ടു കുഴിയിൽ നിന്ന് കണ്ണുരുട്ടുന്നതും അലമുറയിടുന്നതുമാണ്. സിനിമയ്ക്ക് 90 മിനിട്ട് നീളം വേണമെന്ന് എന്തോ നിയമമുണ്ടെന്ന രീതിയിലാണു പോക്ക്. ഇത് അര മണിക്കൂർ മുറിച്ച് കളഞ്ഞ് ഒരു ടെലിഫിലിമോ മറ്റോ ആക്കാവുന്നതേ ഉള്ളൂ. അതിനുള്ളതേ ഉള്ളൂ.

കഥാപാത്രങ്ങളുടെ ജാതിയും മതവും നോക്കി നിരൂപിക്കുന്ന ജി.പി രാമചന്ദ്രൻ ടെക്നിക്കിൽ എനിക്കു വലിയ താത്പര്യമില്ല, എങ്കിലും സന്ദർഭവശാൽ പറയട്ടെ, ഈ പടത്തിൽ ഷോവനിസ്റ്റുകളോ വെറിയന്മാരോ ആയിട്ടുള്ളവരെല്ലാം ന്യൂനപക്ഷ മതക്കാർ തന്നെയാണ്. (ന്യൂനപക്ഷക്കാരിൽ കൊള്ളാവുന്ന ഒരാൾ ഇന്ദ്രൻസിന്റെ ഏതാണ്ട് 3 മിനിറ്റ് സ്ക്രീൻ ടൈമുള്ള ഒരു കഥാപാത്രം മാത്രം.) വിലാപങ്ങൾക്കപ്പുറം പോലെയൊരു പടമെടുത്ത ശ്രീ.ചന്ദ്രനെ ഇക്കാര്യത്തിൽ സംശയിക്കാൻ നമുക്ക് അവകാശമുണ്ട്. ഈ പടത്തിൽ, ഒരു അത്‌ലറ്റിന്റെ വേഷം ചെയ്യുന്ന പെൺകുട്ടി, ഭർത്താവും സുഹൃത്തുക്കളും മദ്യപിച്ചിരിക്കുന്ന മേശയുടെ മുകളിൽകൂടി ചാടുന്നതിന്റെ മുൻപ്, അവരുടെ ഷോവനിസ്റ്റ് സംസാരം ചിത്രീകരിക്കുന്ന ഷോട്ടിൽ, എന്തിനായിരുന്നു ചുവരിലെ ക്രിസ്തുവിന്റെ പടം ഉൾപ്പെടുത്തുന്നതുവരെ ക്യാമറ പാൻ ചെയ്തത്? ചുമരിലെ ആ പടം അത്യാവശ്യം പ്രോമിനെന്റ് ആയിത്തന്നെ ഫ്രെയിമിൽ കാണാം. ഇനി ചന്ദ്രനു പറയാമോ, ഈ ഷോവനിസ്റ്റ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോൾ, അവരുടെ മതം താൻ പരിഗണിച്ചിരുന്നില്ല എന്ന്?

സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്രേക്ഷകരോട് സഹതാപമുണ്ട്. ഞാൻ ഏതാണ്ട് മൂന്നോ നാലോ ഇരിപ്പിലാണ് ഇത് കണ്ടു തീർത്തത്. ഒറ്റയ്ക്കിരുന്ന് കണ്ടിട്ടു പോലും ഇടയ്ക്ക് എഴുന്നേറ്റു നിന്ന് കൂവാനും തോന്നി.

Wednesday, September 23, 2009

സൃഷ്ടിയും പരിണാമവും അമേരിക്കയിൽ‌...

Origin of species എന്ന വിഖ്യാതശാസ്ത്രഗ്രന്ഥത്തിന്റെ 150-ആം വർഷത്തിൽ ഡാർ‌വിനും അദ്ദേഹം ആവിഷ്കരിച്ച പരിണാമസിദ്ധാന്തവും അകാദമിക് ലോകത്തെങ്ങും ആഘോഷിക്കപ്പെടുന്നു. ഇതുപോലെ ഒരു വ്യക്തിയോ ഒരു കൃതിയോ ആശയമോ ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് ശാസ്ത്രലോകത്ത് അത്യപൂർ‌വ്വം. ഈ ആഘോഷത്തിന്റെ അലകൾ സാസ്കാരികലോകത്തും ദൃശ്യമാണ്‌. പലനഗരങ്ങളിലും പരിണാമത്തെ സംബന്ധിച്ച ശാസ്ത്ര-എക്സിബിഷനുകളും പ്രത്യേക പരിപാടികളും നടക്കുന്നു. ബിബിസി, BBC Darwin Season എന്ന പേരിൽ റേഡിയോ-ടെലിവിഷൻ പരിപാടികളുടെ ഒരു സീരീസ് തന്നെ പ്രക്ഷേപണം ചെയ്യുന്നു. പലരാജ്യങ്ങളും ഡാർ‌വിന്റെ ബഹുമാനാർത്ഥം സ്റ്റാമ്പുകളും നാണയങ്ങളും പുറത്തിറക്കുന്നു.

ഡാർ‌വിന്റെ ജന്മനാടായ ബ്രിട്ടൻ, ഈ വർഷം പുറത്തിറക്കിയ നാണയം.

ഇന്നുവരെ, ഇന്ത്യയടക്കം 120-ഓളം രാജ്യങ്ങൾ ഡാർ‌വിന്റെ ബഹുമാനാർത്ഥം സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യ പുറത്തിറക്കിയ ഡാർ‌വിൻ സ്റ്റാമ്പ്


എന്നാൽ ഈ 120 രാജ്യങ്ങളിൽ അമേരിക്കയില്ല. പകരം അമേരിക്ക മറ്റു ചില മഹാന്മാരുടെ സ്റ്റാമ്പുകൾ ഈ ഡാർ‌വിൻ വർഷത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ചിലത് ഇവിടെ കാണാം

മനുഷ്യചരിത്രത്തെത്തന്നെ ഇത്രയും സ്വാധീനിച്ച വ്യക്തികൾ അപൂർ‌വ്വമാണെന്നിരിക്കിലും ഡാർ‌വിനെ കുറിച്ചുള്ള സിനിമകൾ അധികമൊന്നും ഉണ്ടായിട്ടില്ല; 1972-ൽ പുറത്തിറങ്ങിയ The Darwin Adventure ആയിരിക്കും ഒരു പക്ഷേ ഇതുവരെ വന്നിട്ടുള്ള ഒരേയൊരു ചലചിത്രം. അതുകൊണ്ടു തന്നെ ഡാർ‌വിനെ അഭ്രപാളികളിലെത്തിക്കാനുള്ള ഉചിതമായ അവസരങ്ങളിലൊന്നാവും ഈ ഡാർ‌വിൻ വർഷം. അതു സംഭവിക്കുന്നുണ്ട്; Creation എന്ന പേരിൽ, Jon Amiel-ന്റെ സം‌വിധാനത്തിൽ ഡാർ‌വിൻ മുഖ്യകഥാപാത്രമാകുന്ന സിനിമ ഒരുങ്ങിക്കഴിഞ്ഞു. ടൊറൊന്റൊ ഫിലിം ഫെസ്റ്റിവലിൽ ഉത്ഘാടനചിത്രവും ഈ സിനിമയായിരുന്നു. എഴുതുന്ന കാലത്ത്, താൻ വിശ്വസിച്ച മതത്തിന്റെയും, വിശ്വാസിയായ ഭാര്യ, കുഞ്ഞിന്റെ മരണം തൂടങ്ങിയ വൈയക്തിക അനുഭവങ്ങളുടെയും, തന്റെ പഠനങ്ങൾ മുന്നോട്ടു വെച്ച പുതിയ അറിവുകളുടെയും പശ്ചാത്തലത്തിൽ ഡാർ‌വിൻ അനുഭവിച്ച ആന്തരിക സം‌ഘർഷങ്ങളാണു സിനിമയുടെ വിഷയം. എന്നാൽ അതല്ല ഈ കുറിപ്പിനു കാരണം, പലരും പ്രതീക്ഷിച്ചിരുന്നതു പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുന്നുവെങ്കിലും സിനിമാവ്യവസായത്തിന്റെ കേന്ദ്രമായ അമേരിക്കയിൽ ഒരു വിതരണക്കാരനും ഈ ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്നതും നാണം കെടുത്തുന്നതുമായ വസ്തുതയാണ്‌.

ഒരു സിനിമ അമേരിക്കയിൽ റിലീസു ചെയ്യുന്നില്ല എന്നത് അതിൽ തന്നെ ഞെട്ടിപ്പിക്കുന്നൊരു വാർത്തയല്ല. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തെ വലിയ തോതിൽ മാനിക്കുന്ന, ജനാധിപത്യം നിലനിൽക്കുന്ന, വിപ്ലവകരങ്ങളായ ശാസ്ത്രമുന്നേറ്റങ്ങൾക്കു വേദിയായ ഒരു രാജ്യത്ത്, മതസംഘടനകളുടെയും വിശ്വാസികളുടെയും എതിർപ്പിനെ ഭയന്ന്, ഡാർ‌വിനെപോലെയൊരു വ്യക്തിയെക്കുറിച്ചുള്ള സിനിമയെ ഊരു വിലക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെ. ക്ലോണിംഗും സ്റ്റെം സെൽ ഗവേഷണങ്ങളും hadron collider പരീക്ഷണവും ജീനോം സീക്വൻസിംഗും (30,000 വർഷം മുൻപ് വംശനാശം വന്ന നിയാണ്ടർത്താൽ മനുഷ്യന്റെ ജീനോം സീക്വൻസിംഗിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയായി. 30 മില്ല്യൺ ഡോളറിന്റെ ചെലവിൽ ഇന്ന് ഒരു നിയാണ്ടർത്താൽ മനുഷ്യനെ സൃഷ്ടിക്കാനാകും) ഒക്കെയായി ശാസ്ത്രം മുന്നേറുമ്പോഴും സാങ്കേതികവിദ്യ നമ്മുടെയൊക്കെ ജീവിതങ്ങളെ അടിമുടി മാറ്റിമറിക്കുമ്പോഴും സമൂഹം, മതങ്ങൾ നൽകുന്ന അറിവില്ലായ്മയുടെ പുതപ്പിന്റെ ഇരുട്ടിലേക്ക് കൂടുതൽ ചുരുണ്ടുകൂടുന്നു.

FASEB ജേർണലിന്റെ 2005 ഒക്ടോബർ ലക്കത്തിന്റെ എഡിറ്റോറിയൽ കുറിപ്പിന്റെ പേരു The facts of evolution: fighting the Endarkenment എന്നായിരുന്നു. പഴയ Enlightenment എന്ന അനുഭവത്തിനു പകരം ഇന്നത്തെ സമൂഹത്തിൽ പ്രകടമായ ട്രെൻഡുകളെ സൂചിപ്പിക്കാനാണു വീസ്മാൻ ഈ വാക്ക് ഉപയോഗിച്ചത്. ഈ നൂറ്റാണ്ടിൽ ഡാർ‌വിനു നേരിടേണ്ടി വരുന്ന എതിർപ്പുകളുടെ ശക്തി വർദ്ധിക്കുന്നു എന്നത് സമൂഹത്തിന്റെ മുൻ‌ഗണനകളെക്കുറിച്ചുള്ള വ്യക്തമായ സൂചനയല്ലേ? ഗാലപ് പോളുകൾ പറയുന്നത് 39% ചെറുപ്പക്കാർ ഇന്നും അമേരിക്കയിലെ സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നുവെന്നും 54% മുതിർന്നവർ പരിണാമസിദ്ധാന്തത്തിൽ സംശയം പ്രകടിപ്പിക്കുന്നുവെന്നുമാണ്‌. (പള്ളികളിൽ 16നും 60നും ഇടയിൽ പ്രായമുള്ളവർ അപൂർ‌വ്വമായ ഒരു രാജ്യത്ത് സ്ഥിതി ഇതാണെങ്കിൽ മതങ്ങൾക്ക് ആഴത്തിൽ വേരുകളുള്ള ഇന്ത്യയിലെ സ്ഥിതി എന്തായിരിക്കും?)

ഡാർ‌വിനും പരിണാമസിദ്ധാന്തത്തിനും അമേരിക്കയിൽ നേരിടേണ്ടി വന്നിട്ടുള്ള എതിർപ്പുകളുടെ ചരിത്രമറിയാവുന്നവർക്ക് ഇത് തികച്ചും അപ്രതീക്ഷിതമായതല്ലെന്നതാണു വാസ്തവം. 1925-ൽ ടെന്നസിയിൽ നടന്ന കുപ്രസിദ്ധമായ മങ്കി ട്രയൽ ഓർമ്മയില്ലേ? പരിണാമസിദ്ധാന്തം ക്ലാസ്സിൽ പഠിപ്പിച്ചതിനായിരുന്നു ആ അധ്യാപകനെ വിചാരണ ചെയ്തത്. 'ചരിത്രം ദുരന്തമായും പിന്നീടു പ്രഹസനമായും ആവർത്തിക്കുന്നു' എന്ന വാചകം മാർക്സിന്റേതായതിനാൽ മാത്രം തള്ളിക്കളയുന്നവർ 2005-ൽ പെനിസിൽ‌വാനിയയിൽ നടന്ന വിചാരണ മറക്കുമോ?

1925-ലെ മങ്കി ട്രയൽ പിന്നിടു സിനിമയായി, Inherit the wind(1960) എന്ന പേരിൽ. സ്പെൻസർ ട്രേയ്സിയൊക്കെ തകർത്തഭിനയിച്ച ആ ചിത്രം വ്യക്തമായ രാഷ്ട്രീയചായ്‌വ് പ്രകടിപ്പിച്ചുവെങ്കിലും അവസാന രംഗത്തിൽ Origin of Species-നൊപ്പം ബൈബിളും കൈ‌യിലെടുക്കുന്ന ട്രേയ്സിയെ‌യാണു കാണിച്ചു തരുന്നത്. Inherit the wind-ന്റെ കാലമൊക്കെ കഴിഞ്ഞു, മതത്തിനും സൃഷ്ടിവാദത്തിനുമെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു സിനിമ ഇന്ന് അമേരിക്കയിൽ സ്വീകരിക്കപ്പെടുകയില്ലെന്നാണ്‌ പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ നിർ‌മ്മാല്യം എന്ന സിനിമയുടെ ഗതിയെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ടോ? സമൂഹങ്ങളെല്ലാം പുറകോട്ടു തന്നെയാണോ വളരുന്നത്.

Sunday, May 31, 2009

2000 വർഷങ്ങളിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തം !

പ്രമുഖ Third culture വെബ്‌സൈറ്റ് ആയ എഡ്‌ജ്.ഓർഗ്, ഏതാനും വർഷങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള, പലമേഖലകളിൽ പ്രശസ്തരും പ്രമുഖരുമായ ചിലരോട് ഒരു ചോദ്യം ചോദിച്ചു…
കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം (Invention) ഏതാണ്?

നമ്മുടെ മനസ്സിൽ വരാൻ സാധ്യതയുള്ള ഉത്തരങ്ങൾ- place value system, ക്ലാസ്സിക്കൽ മെക്കാനിക്സ്, ക്വാണ്ടം തിയറി, മൈക്രോസ്കോപ്പ്, കമ്പ്യൂട്ടർ, ഇന്റർ‌നെറ്റ്, അനസ്തേഷ്യ-മുതൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഉത്തരങ്ങൾ-വൈക്കോൽ, ഗർഭനിരോധന ഗുളികകൾ- വരെ വന്നു.

പ്രശസ്തനായ എവലൂഷനറി ബയോളജിസ്റ്റ് റിച്ചാർ‌ഡ് ഡോക്കിൻസിന്റ്റെ അഭിപ്രായത്തിൽ അത് ടെലസ്കോപ്പ്/spectroscope ആയിരുന്നു. Unweaving the Rainbow എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ അദ്ദേഹം.

പ്രമുഖ ന്യൂറോളജിസ്റ്റ് ആയ വി.എസ് രാമചന്ദ്രന്റെ അഭിപ്രായത്തിൽ, ആധുനിക ഗണിതശാസ്ത്രത്തിനു തുടക്കം കുറിച്ച, പൂജ്യത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നവുംകൂടി ചേർന്ന place value notation system ആണ് ഏറ്റവും പ്രധാനകണ്ടുപിടുത്തം.

ചിത്രകാരൻ, എഴുത്തുകാരൻ, ബിസിനസ് എന്നീ നിലകളിൽ പ്രശസ്തനായ മൈക്കൽ നെസ്മിത്ത് പറയുന്നത് കോപ്പർ‌നിക്കസിന്റെ തിയറിയാണ് ഏറ്റവും കേമം എന്നാണ്.

ഓക്സ്‌ഫോർഡ് സർവ്വകലാശാലയിലെ ഫിസിയോളജി പ്രൊഫസർ ആയ കോളിൻ ബ്ലേക്ൿമോറിന്റെ വോട്ട് ഗർഭനിരോധന ഗുളികകൾക്കാണ്. കാരണം, അറുപതുകളിലെ sexual liberation പ്രസ്ഥാനങ്ങൾക്കും, പിന്നീടു ഫെമിനിസത്തിനും അതുവഴി പടിഞ്ഞാറൻ രാജ്യങ്ങളിൽ സാമ്പ്രദായിക കുടുംബഘടനകളുടെ ശിഥിലീകരണത്തിനും വഴി തുറന്നത് ഗർഭനിരോധന ഗുളികകളായിരുന്നു.

കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ജോസഫ് ട്രോബിന്റെ അഭിപ്രായത്തിൽ അത് invention of the scientific method ആണ്.

ഹാർ‌വാർഡിലെ Professor of Education, ഹോവാർഡ് ഗാർ‌ഡ്‌നറുടെ അഭിപ്രായത്തിൽ വെസ്റ്റേൺ ക്ലാസ്സിക്കൽ സംഗീതമാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം.

പ്രിൻ‌സ്‌റ്റണിലെ ഫിസിക്സ് പ്രൊഫസർ ഫ്രീമാൻ ഡൈസന്റെ അഭിപ്രായത്തിൽ വൈക്കോൽ ആണ് ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ഗ്രീസിലും റോമിലും വൈക്കോൽ ഉണ്ടായിരുന്നില്ല. തണുപ്പുരാജ്യങ്ങളിൽ മഞ്ഞുകാലത്ത് കുതിരകൾക്ക് മേയാൻ പുല്ല്‌ ലഭ്യമല്ലാത്തതിനാൽ അത്തരം രാജ്യങ്ങളിൽ നഗരവത്കരണം അസാധ്യമായിരുന്നു. വൈക്കോൽ കാര്യങ്ങളെ മാറ്റിമറിച്ചു. മഞ്ഞുകാലത്തും കുതിരകൾക്ക് തീറ്റ കൊടുക്കാം എന്ന അവസ്ഥയിൽ തണുപ്പുരാജ്യങ്ങളിൽ ആളുകൾ താമസിച്ചു തുടങ്ങി. ഇതു ചരിത്രത്തെതന്നെ മാറ്റിമറിച്ചു.

പ്രമുഖ ന്യൂറോബയോളജിസ്റ്റും എഴുത്തുകാരനുമായ സ്റ്റീവൻ റോസിന്റെ ഉത്തരം വേറിട്ടു നിൽക്കുന്ന ഒന്നാണ്. അദ്ദേഹം പറയുന്നു, “കണ്ടുപിടുത്തമെന്നാൽ വെറും സാങ്കേതികവിദ്യയല്ല, ആശയങ്ങളാണ്. അതുകൊണ്ട്, ജനാധിപത്യം, സാമൂഹ്യനീതി, വർഗ-ലിംഗഭേദമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാമെന്ന സാധ്യതയിലുള്ള വിശ്വാസം എന്നീ ആശയങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്.”

കൂടുതൽ ആൾക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ വായിക്കാം.

ഇനി നിങ്ങൾ പറയൂ, നിങ്ങളുടെ അഭിപ്രായത്തിൽ ഏതാണ് ഇക്കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം. എന്റെ വോട്ട് കാൽക്കുലസിനാണ്.

Sunday, May 10, 2009

തിരക്കഥകൾ വായിക്കപ്പെടുമ്പോൾ !



അടുത്തകാലത്ത്‌ നാട്ടിൽ പോയപ്പോൾ കയറിയ ബുക്‌ൿസ്റ്റാളുകളിലെല്ലാം തിരക്കഥാപുസ്തകങ്ങൾ. അങ്ങേയറ്റം അടൂരും ചന്ദ്രനും മുതൽ ഇങ്ങേയറ്റം 'വെറുതെ ഒരു ഭാര്യ' വരെ തിരക്കഥകൾ പുസ്തകരൂപത്തിൽ. വിദേശസിനിമകളുടേത്‌ വേറെ. തമിഴിലെ സുബ്രമഹ്ണ്യപുരത്തിന്റെ തിരക്കഥ ആദ്യം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്‌ മലയാളത്തിലാണെന്ന് നാട്ടുപച്ച എഴുതിയിരുന്നു. ഇതിനൊക്കെ വായനക്കാരും സാമാന്യം വിൽപനയുമുണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞത്‌, ഞെട്ടിക്കുന്ന വിവരമായി എനിക്ക്‌. സ്കൂളുകളിൽ തിരക്കഥ ഒരു പാഠ്യവിഷയമായതാവാം ഒരു കാരണമെന്നും സുഹൃത്ത്‌ അഭിപ്രായപ്പെടുകയുണ്ടായി. ബിരുദത്തിനു പഠിക്കുമ്പോൾ 'നിർമ്മാല്യ'ത്തിന്റെ തിരക്കഥ സിലബസിലുണ്ടായിരുന്നതായി നേരിയ ഒരോർമ്മ. അതു പഠിപ്പിച്ച അധ്യാപകൻ ക്ലാസ്സിൽ വന്ന് തിരക്കഥ വായിച്ചു കേൽപ്പിച്ചതല്ലാതെ ആ സിനിമ ഒന്നു കാണിക്കാൻ ശ്രമിക്കുക പോലുമുണ്ടായില്ല.




തിരക്കഥ എന്നാൽ, തത്വത്തിൽ, സിനിമ ഒരുക്കുന്ന സംവിധായകനും മറ്റു സാങ്കേതികവിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നവർക്കുമുള്ള ലിഖിതരൂപത്തിലെ മാർഗ്ഗരേഖയാണ്‌. ചലചിത്രവിദ്യാർത്ഥികൾക്കും തിരക്കഥ എഴുതാനുദ്ദേശിക്കുന്നവർക്കും ഒരു 'സ്റ്റഡി മറ്റീരിയൽ' ആകാമെങ്കിലും തിരക്കഥകൾ പ്രാഥമികമായി സിനിമയുടെ പിന്നണി പ്രവർത്തകരെ ഉദ്ദേശിച്ചുള്ളവയാണ്‌. തിരക്കഥ അതിന്റെ ദൃശ്യരൂപം പ്രാപിച്ചുകഴിയുമ്പോൾ, സിനിമയായിക്കഴിയുമ്പോൾ, അതിന്റെ ലിഖിതരൂപത്തിനു പിന്നെ പ്രസക്തിയില്ല-മേൽ സൂചിപ്പിച്ച സിനിമാവിദ്യാർത്ഥികൾക്കല്ലാതെ-എന്നതു തന്നെയാണു വാസ്തവം.




ഈ തിരക്കഥാപുസ്തക രചയിതാക്കളുടെ മെത്തേഡും രസകരമാണ്‌. ഒരു വിദേശസിനിമയുടെ ഡിവിഡിയും പേനയും പേപ്പറും കൊണ്ടിരിക്കുന്നു. സീനുകൾ ഓരോന്നായി എഴുതിയെടുക്കുന്നു, ഡയലോഗുകൾ സബ്‌ടൈറ്റിൽ നോക്കി പരിഭാഷിക്കുന്നു. ഒരു തിരക്കഥ റെഡി. ഇങ്ങനെ മൂന്നോ നാലോ ആയാൽ ഒരു പുസ്തകം റെഡി. ഇനി 'കിം കി ഡുക്ക്‌' പോലെ ഡയലോഗ്‌ അധികം ഉപയോഗിക്കാത്ത സംവിധായകരാണെങ്കിൽ എളുപ്പമായി. ഇങ്ങനെയെഴുതിയെടുക്കുന്നത്‌ സിനിമയുടെ അസംസ്കൃത വസ്തുവായ തിരക്കഥ ആണോ അതോ സിനിമയുടെ ബൈപ്രൊഡക്ട്‌ ആയ 'തെരക്കഥ'യോ?




സംവിധായകർ അവരവരുടെ ശൈലി അനുസരിച്ച്‌ കൃത്യമായ തിരക്കഥയോടുകൂടിയോ അല്ലാതെയോ ആയിരിക്കും സിനിമ എടുക്കുന്നത്‌. അടൂരിനെ പോലുള്ള കോപ്പിബുക്ക്‌ സംവിധായകർ വ്യക്തമായ തിരക്കഥ ആദ്യമെ എഴുതുമ്പോൾ ജോണിനെ പോലുള്ളവർ തിരക്കഥ എഴുതാറെ ഇല്ലായിരുന്നു. Mike Leigh പോലുള്ള സംവിധായകർ അഭിനേതാക്കളെയും ഛായാഗ്രാഹകനെയും കൂട്ടി ലൊക്കേഷനിലെത്തി, മനസ്സിലുള്ള ആശയം പോലെ സീനുകൾ രൂപപ്പെടുത്തി റിഹേഴ്‌സൽ തുടങ്ങുകയാണു ചെയ്യുക. സീനുകൾ വികസിക്കുന്നതിനനുസരിച്ച്‌ സിനിമയും വികസിക്കും. ടെറൻസ്‌ മാലിക്ക്‌ ആകട്ടെ, 6-7 മണിക്കൂർ വരുന്ന ഒരു സ്ക്രിപ്റ്റ്‌ എഴുതി, 90 മണിക്കൂറിനുള്ളത്‌ ഷൂട്ട്‌ ചെയ്ത്‌, എഡിറ്റിംഗിലൂടെ മൂന്നു മണിക്കൂറിൽ താഴെയായി വെട്ടിയൊരുക്കുകയാണു ചെയ്യുക. ഇവരുടെയൊക്കെ സിനിമകൾ നോക്കി 'തെരക്കഥ' എഴുതുന്നതിന്റെ പരിഹാസ്യത ആലോചിച്ചു നോക്കൂ.




മലയാളത്തിൽ ഈ കൃഷി തുടങ്ങിയത്‌ എം.ടി വാസുദേവൻ നായരാണെന്നു തോന്നുന്നു. എം.ടിയുടെ തിരക്കഥകൾ അദ്ദേഹത്തിന്റെ ചെറുകഥകളിൽ നിന്നും വളരെയൊന്നും വ്യത്യസ്ഥമല്ല. കഥാപാത്രങ്ങൾ നിരന്നു നിന്ന് ഡയലോഗ്‌ പറയുന്ന വെർബൽ സിനിമകളായതു കൊണ്ട്‌ ചെറുകഥ വായിക്കുന്നതു പോലെ തന്നെ എം.ടിയുടെ തിരക്കഥകളും മലയാളത്തിൽ വായിക്കപ്പെട്ടു. എം.ടി തിരക്കഥാപുസ്തകങ്ങളുടെ ചുവടു പിടിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ഇതര തിരക്കഥകളും മലയാളത്തിൽ വായിക്കപ്പെടുന്നത്‌ നമ്മുടെ സാഹിത്യരോഗം കൊണ്ടോ, വികലമായ സിനിമാസ്വാദന ശീലം കൊണ്ടോ അതോ ഈ സിനിമകളുടെയെല്ലാം പൊതുവായ വെർബൽ സ്വഭാവം കൊണ്ടോ?




ഈ തിരക്കഥകളെല്ലാം അച്ചടിക്കപ്പെടുന്നത്‌ സിനിമാവിദ്യാർത്ഥികൾക്കു വേണ്ടിയെങ്കിൽ, കേരളത്തിൽ ഇത്രമാത്രം സിനിമാവിദ്യാർത്ഥികളുണ്ടോ? 'വെറുതെ ഒരു ഭാര്യ'യും 'കീർത്തിചക്ര'യും 'വിനോദയാത്ര'യും പോലെ സാംസ്കാരികമോ സാമൂഹികമോ കലാപരമോ ആയ പ്രാധാന്യമേതുമില്ലാത്ത ചലചിത്രങ്ങളുടെ തിരക്കഥകൾ വായിച്ചു പഠിക്കുന്നവർ ഏതു തരം സിനിമയായിരിക്കും ഇനി ഉണ്ടാക്കുക? അതും നമ്മൾ കാണേണ്ടി വരുമോ?




തിരക്കഥ ലഭ്യമായ പല സിനിമകളും വീഡിയോ രൂപത്തിൽ ലഭ്യമല്ല എന്നതാണു മറ്റൊരു പ്രശ്നം. കാലക്രമേണ പല സിനിമകളുടെയും പ്രിന്റുകൾ തന്നെ നഷ്ടപ്പെടുന്നു. വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോകുന്ന സിനിമകളുടെ തിരക്കഥകളെങ്കിലും ബാക്കിയുണ്ടാകും എന്നതാണ്‌, ഇതുപോലെ തിരക്കഥകൾ പുസ്തകമാക്കുന്നതിന്റെ ഒരു ഗുണമെന്ന് ബാലചന്ദ്രമേനോൻ അഭിപ്രായപ്പെടുന്നു. സിനിമ കുഞ്ഞാണെങ്കിൽ തിരക്കഥ അതിന്റെ പ്ലാസെന്റ ആണ്‌. സിനിമ സംരക്ഷിക്കാതെ തിരക്കഥ സൂക്ഷിക്കുന്നത്‌ പിള്ളയെ കളഞ്ഞിട്ട്‌ മറുപിള്ളയെ സൂക്ഷിക്കുന്നതു പോലെയാണ്‌. സിനിമ ആസ്വദിക്കുന്നതിനു പകരം തിരക്കഥ വായിക്കുന്നവരും ഇത്‌ ഓർമ്മിക്കുന്നതു നന്ന്‌.

Tuesday, April 14, 2009

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍...




ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍, സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

  • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

  • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

  • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.

  • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

  • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

  • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

  • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

  • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

  • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.

  • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

  • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

  • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

നമ്മുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന്‌ എന്ന് ഉറപ്പാക്കൂ, പുതിയൊരു ഇന്ത്യയ്ക്കായി...


*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Tuesday, July 1, 2008

അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..!

ഡിസ്‌ക്ലൈമര്‍: ഈ ലേഖനത്തില്‍ സിനിമയുടെ കഥ ചര്‍ച്ച ചെയ്യുന്നുണ്ട്‌; സിനിമ കാണാത്തവര്‍ സ്വന്തം റിസ്കില്‍ വായിക്കുക.

കമലഹാസന്‍ ശ്രീനിവാസനെപ്പോലെയാണ്‌. രണ്ടുപേരും നിരീശ്വരവാദികള്‍ എന്നതുമാത്രമല്ല, കഥയും തിരക്കഥയും സംഭാഷണവുമെല്ലാം വേണ്ടുവോളം എഴുതും, പക്ഷെ, ആശയപരമായി ചീറ്റിപോകില്ല എന്ന് ഉറപ്പുണ്ടെങ്കിലേ സിനിമ സംവിധാനം ചെയ്യൂ. തമിഴ്‌സിനിമയില്‍ പ്രവൃത്തിപരിചയമുള്ള ഒരു സുഹൃത്തു പറഞ്ഞത്‌ കമലിന്റെ രചനാരീതി ഹോളിവുഡ്‌ സ്റ്റെയിലിലാണെന്നാണ്‌; അതായത്‌ ടൈറ്റിലില്‍ തിരക്കഥ സ്പീല്‍ബെര്‍ഗ്‌, ലൂക്കാസ്‌ എന്നൊക്കെ മാത്രം കാണുമെങ്കിലും എഴുതുന്നത്‌ സ്ക്രിപ്റ്റ്‌ എഴുത്തുകാരുടെ ഒരു പടയായിരിക്കും. സിനിമയെ ഒരു ബിസിനസായി കൊണ്ടുപോകുമ്പോള്‍ ഇതുപോലെ കൂട്ടായ ശ്രമങ്ങള്‍ വലിയ വിജയമായിരിക്കും എന്നാണ്‌ ഹോളിവുഡിന്റെയും മറ്റ്‌ സ്റ്റുഡിയോ കേന്ദ്രീകൃത സിനിമകളുടെയും സാമ്പത്തികചരിത്രം പറയുന്നത്‌.

ഇതിപ്പോള്‍ പറയാന്‍ കാരണം കമലഹാസന്‍ അധ്യക്ഷനായുള്ള പുതിയ വാണിജ്യസംരംഭം 'ദശാവതാരം' കണ്ടുതീര്‍ത്തു. കണ്ടുതീര്‍ത്തു എന്നു പറയാന്‍ കാരണം രണ്ടുദിവസം കൊണ്ടാണ്‌ മൂന്നുമണിക്കൂറിലധികമുള്ള ഈ ചിത്രം കണ്ടുതീര്‍ത്തത്‌. (ഡൗണ്‍ലോഡ്‌ ചെയ്ത്‌ കാണുമ്പോള്‍ ഇങ്ങനെ പല സൗകര്യങ്ങളുമുണ്ട്‌).

മുഴുവന്‍ സിനിമയുടെ അഞ്ചുശതമാനം മാത്രം ദൈര്‍ഘ്യം വരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ്‌നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. ശേഷം വരുന്ന ഭാഗമെല്ലാം 2006-ലെ സുനാമിക്ക്‌ മുന്‍പുള്ള ഏതാനും ദിവസങ്ങളിലായുള്ള ഓട്ടമത്സരമാണ്‌. ഇതിനെയെല്ലാം ബന്ധിപ്പിക്കുന്നതാകട്ടെ കയോസ്‌ തിയറിയിലെ 'ബട്ടര്‍ഫ്ലൈ എഫക്ട്‌' എന്ന ഒരു ആശയവും.

ഇനി 'ബട്ടര്‍ഫ്ലൈ എഫക്ട്‌' എന്നോ കയോസ്‌ തിയറിയെപറ്റിയോ കേട്ടിട്ടില്ലാത്തവര്‍ ഒന്നു ഞെട്ടുക; ഇതെന്തോ വലിയ സംഭവമാണെന്നു കരുതുക. അത്രയൊക്കെയേ സിനിമയെടുത്തവരും ഉദ്ദേശിച്ചിട്ടുള്ളൂ. നിസ്സാരമെന്നു കരുതുന്ന ഒരു ചെറിയ സംഭവം ഒരു ഡൈനാമിക്‌ സിസ്റ്റത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ കാരണമായേക്കാം എന്നതാണ്‌ ബട്ടര്‍ഫ്ലൈ എഫക്ടിനു സാധ്യമായ ഏറ്റവും ലളിതമായ വിശദീകരണം. ഇത്‌ ഈ സിനിമയില്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണെങ്കില്‍, പന്ത്രണ്ടാം നൂറ്റാണ്ടില്‍ ശൈവരും വൈഷ്ണവരും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്ന ഒരു ദേശത്ത്‌ അധികാരം കൈയിലുണ്ടായിരുന്ന ശൈവര്‍ ഒരു വിഷ്ണുവിഗ്രഹത്തെയും രംഗരാജ നമ്പി എന്ന വൈഷ്ണവനേയും കടലിലെറിയുന്നു. അന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ ചെറിയ അനക്കങ്ങള്‍ പിന്നീട്‌ എട്ട്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം 2006 ഡിസംബര്‍ 26-ലെ സുനാമിയില്‍ കലാശിക്കുന്നു. അതിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ അമേരിക്കയിലെ ഒരു ലാബില്‍ നിന്ന് ഇന്ത്യയിലെത്തിയ, മാരകവൈറസുകള്‍ ഈ സുനാമി തിരകളില്‍ നിര്‍വീര്യമാകുകയും അങ്ങനെ ലക്ഷക്കണക്കിനു മരണങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു.

പിന്നെ കയോസ്‌ തിയറിക്കൊക്കെ മറ്റൊരു സൗകര്യം കൂടിയുണ്ട്‌; ഒരുവിധപ്പെട്ട എല്ലാ തമിഴ്‌-ഹിന്ദി മസാലകള്‍ക്കും അങ്ങേയറ്റം രജനീകാന്തിന്റെ സിനിമയ്ക്കു വരെ ഈ തിയറി വേണമെങ്കില്‍ ഉപയോഗിക്കാം. ഏതായാലും സിനിമ തുടങ്ങുമ്പോള്‍ തന്നെ കമല്‍ 'ബട്ടര്‍ഫ്ലൈ എഫക്ട്‌'ഒക്കെ സൂചിപ്പിക്കുന്നുണ്ട്‌. പിന്നെ ഇടയ്ക്കൊക്കെ ഒരു കമ്പ്യൂട്ടര്‍ പൂമ്പാറ്റയെ കാണിയ്ക്കുന്നുമുണ്ട്‌. ഇങ്ങനെ പറഞ്ഞുതരാതെ ഇതൊന്നും മനസ്സിലാക്കാന്‍ പ്രേക്ഷകനു മൂളയില്ലല്ലോ! പണ്ട്‌ സൈക്കോ എന്ന ചിത്രത്തില്‍ ഹിച്‌കോക്കും ചെയ്തിരുന്നു ഇതുപോലൊന്ന്; കഥയും ക്ലൈമാക്സുമൊക്കെ കഴിഞ്ഞ്‌ മന്ദബുദ്ധിയായ പ്രേക്ഷകനു വേണ്ടി സൈക്കോളജിസ്റ്റിനെക്കൊണ്ടൊരു വിശദീകരണം.

ചിത്രത്തിന്റെ ആരംഭത്തില്‍ അമേരിക്കയിലെ ഗവേഷണശാല കാണിക്കുമ്പോഴൊക്കെ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ്‌. തമിഴ്‌സിനിമയാകുമ്പോള്‍ ഗവേഷകരും ഗൈഡും എല്ലാം തമിഴര്‍ തന്നെയാകണമല്ലോ; മാത്രമല്ല വിദേശികളായ മേലധികാരികളുള്ള കോണ്‍ഫറന്‍സില്‍ കമലിനു തമിഴ്‌ പറയുകയുമാകാം. ഏതായാലും ജോര്‍ജ്ജ്‌ ബുഷ്‌ തമിഴ്‌ പറയുന്നില്ല...ഭാഗ്യം ! ഇവിടെ അതിഗൗരവമുള്ള ഒരു ജൈവായുധ ഗവേഷകരെല്ലാം തമിഴരാണ്‌. എന്നാല്‍ സുരക്ഷാപ്രാധാന്യമുള്ള ഒരു ഗവേഷണത്തിലും വിദേശികളെ അടുപ്പിക്കില്ല എന്നത്‌ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഇവിടെ ജൈവായുധ ഗവേഷണം നടത്തുക മാത്രമല്ല അത്‌ കൂളായി തീവ്രവാദികള്‍ക്ക്‌ മറിച്ചു വില്‍ക്കുകയും ചെയ്യുന്നു; പകരം തീവ്രവാദി കാശുകൊടുക്കുന്നതാകട്ടെ മില്ല്യണ്‍ കണക്കിന്റെ ഡോളര്‍ ബില്ലുകള്‍ ഒരു സ്യൂട്ട്‌കേസിലും..പിന്നെ ഒരു കോമഡി സിനിമയില്‍ ഇത്തരം രംഗങ്ങള്‍ തെരയുന്നതില്‍ വലിയ കാര്യമില്ലെന്നു തോന്നുന്നു. ഏതായാലും ഓട്ടവും പാട്ടും ഡാന്‍സും തമാശയും അടിപിടിയും പോലെയുള്ള കൊമേഴ്‌സ്യല്‍ ചേരുവകള്‍ക്ക്‌ പുറമെ മതനിഷേധം, നിരീശ്വരവാദം, കേരളീയരൊഴികെയുള്ള തെക്കേ ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണകണ്ടുവരുന്ന language fanaticism, ദളിത്‌ ആക്ടിവിസം, തീവ്രവാദം, പരിസ്ഥിതി രാഷ്ട്രീയം, പുനര്‍ജന്മം തുടങ്ങിയ ആശയങ്ങളും കമല്‍ ഒരു മജീഷ്യനെപോലെ കൂടു തുറന്നു വിടുന്നുണ്ട്‌.

ഇതിനിടയിലും ചില വിശദാംശങ്ങളില്‍ അതീവശ്രദ്ധ ചെലുത്തിയിരിക്കുന്നതായും കാണാം. ജപ്പാന്‍കാരനായ അഭ്യാസിയുടെ (കമല്‍ തന്നെ) ശരീരഭാഷയും, വില്ലനായ ക്രിസ്റ്റ്യന്‍ ഫ്ലെച്ചറുടെ(കമല്‍ തന്നെ) ഉച്ചാരണവും ഉദാഹരണം. സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം സര്‍ട്ടിഫിക്കറ്റിന്റേതാണ്‌; 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും കാണാന്‍ പാടില്ലാത്ത വയലന്‍സ്‌ നിറഞ്ഞ രംഗങ്ങളുള്ള ഈ ചിത്രത്തിനു ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ്‌...! ഇനി ഒരു A തന്നെ കിട്ടിയാലും ആര്‌ വക വെക്കാന്‍...അന്യന്‍, വേട്ടയാട്‌ വിളയാട്‌ തുടങ്ങി അതികഠിനമായ വയലന്‍സ്‌ ഉള്ള സിനിമകള്‍ കുട്ടികളുമായി വന്ന് കണ്ടുപോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. ആ കുട്ടികളുടെയൊക്കെ മാനസികാവസ്ഥ എന്തായിരിക്കുമോ? ഈ സിനിമകളുടെയൊക്കെ അക്രമരംഗങ്ങള്‍ ചിലപ്പോഴൊക്കെ ടിവിയിലും കാണാനിടയായിട്ടുണ്ട്‌. സിനിമ സെന്‍സറിങ്ങിനോടുള്ള നമ്മുടെ മനോഭാവം മാറേണ്ടതുണ്ട്‌...സെന്‍സറിംഗ്‌ മാനദണ്ഡങ്ങളും.


ഏതായാലും നമ്മളൊക്കെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന നിസ്സാരപ്രവൃത്തികളാണ്‌ നമ്മുടെയും പ്രപഞ്ചത്തിന്റെ തന്നെയും ഭാവി നിര്‍ണയിക്കുന്നതെന്ന മനോഹരമായ ആശയം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്‌. സുനാമി പോലുള്ള ദുരന്തങ്ങള്‍ ദൈവകോപമല്ല, മറിച്ച്‌ നമ്മുടെയൊക്കെ ചില പ്രവൃത്തികള്‍ കാരണം ആകാം എന്ന ആശയം ഇങ്ങനെ വളച്ചുകെട്ടിയാണെങ്കിലും, ദൈവവിശ്വാസം ആഴത്തില്‍ വേരോടിയിട്ടുള്ള സമൂഹത്തോടു പറയാന്‍ സാധാരണ ധൈര്യം പോര. നിരീശ്വരത്വവും മതനിരാസവും ഇത്ര കൃത്യമായി അവതരിപ്പിച്ച ഒരു സിനിമയും സമീപകാലത്തൊന്നും കണ്ടിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന രംഗങ്ങളില്‍ കമലഹാസന്റെ ഒരു സംഭാഷണം ഉദാഹരണം: "പന്ത്രണ്ടാം നൂറ്റാണ്ട്‌, യേശുവും അള്ളായും ഇന്ത്യയെ അവരുടെ രാഷ്ട്രീയപ്രദേശങ്ങളാക്കി കരുതി തുടങ്ങിയിരുന്നില്ല. അതിനാല്‍ ശിവനും വിഷ്ണുവിനും കലഹിക്കാനും കളിക്കാനും മറ്റ്‌ ദൈവങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ അവരുടെ അരാധകരെ ഉപയോഗിച്ച്‌ ഒളിയുദ്ധങ്ങള്‍ നടത്തിപ്പോന്നു".


















ദശാവതാരത്തില്‍ അന്തിക്രിസ്തുവിന്റെ അടയാളവുമായി കമലഹാസന്‍



ഹൈന്ദവമതം എന്ന വികാരം ഉണ്ടാക്കി മറ്റ്‌ മതക്കാരോടു ശത്രുതയുണ്ടാക്കി അധികാരം ലക്ഷ്യം വെക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തോട്‌ ചായ്‌വുള്ള മധ്യവര്‍ഗത്തോട്‌ ഹിന്ദുക്കള്‍ തമ്മില്‍ കലഹിച്ചിരുന്ന ഒരു ചരിത്രം ഓര്‍മ്മിപ്പിക്കുന്നത്‌ ആര്‍ക്കാണു കൊള്ളുക എന്ന് കമലിനു നല്ല ബോധ്യമുണ്ടാവണം. അതുമാത്രമല്ല, സിനിമയിലുടനീളം മതങ്ങളെ പരിഹസിക്കാനായി കമല്‍ സിംബോളിസം ഉപയോഗിക്കുന്നുണ്ട്‌. വിനാശകാരിയായ വൈറസിനെ നിര്‍വീര്യമാക്കി ലോകത്തെ രക്ഷിക്കാന്‍ പുറപ്പെടുന്ന കമലിന്‌ നെറ്റിയില്‍ മുറിവേല്‍ക്കുന്നു. സുഹൃത്ത്‌ അത്‌ ഡ്രെസ്‌ ചെയ്യുമ്പോള്‍ അന്തിക്രിസ്തുവിന്റേത്‌ എന്നു വ്യാഖ്യാനിക്കാവുന്ന ഒരു ചിഹ്നമാണ്‌ പിന്നീട്‌ കമലിന്റെ നെറ്റിയില്‍...! ദശാവതാരം എന്ന പേരു തന്നെ ഡയരക്ടായി വിഷ്ണുവിന്റെ പത്ത്‌ അവതാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കമലിന്റെ അവതാരങ്ങളില്‍ നായകനും വില്ലനും വൃദ്ധയും അഴിമതിക്കാരനും കോമാളിയുമെല്ലാമുണ്ട്‌..സൂചനകള്‍ കൃത്യമാണല്ലോ..! അവസാനഭാഗത്ത്‌ തന്റെ നിരീശ്വരത്വം തുറന്നുപറയുന്നുണ്ട്‌ കമല്‍. ലോകത്തില്‍ ഭൂരിഭാഗം പേരും യുക്തിഭദ്രമായ ചിന്താശേഷി കൈവരിക്കും വരെ നിരീശ്വരത്വത്തെപ്രതി കലഹങ്ങള്‍ ഉണ്ടാകും, അതിനാല്‍ അതുവരെ പൊതുനന്മയായിരിക്കും തന്റെ മതമെന്ന്...


ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്...

അപ്പോള്‍ എങ്ങനെ...ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കുകയല്ലേ...?

Tuesday, April 8, 2008

പേരില്‍ ജാതി ഉപയോഗിക്കുമ്പോള്‍ -2

ഈ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റിലെ കമന്റുകളിലൂടെ ഉരുത്തിരിഞ്ഞ പുതിയ കാഴ്ചപ്പാടുകളെയും നിര്‍ദ്ദേശങ്ങളെയും ഉള്‍പ്പെടുത്തി ജാതിയുടെയും പേരിന്റെയും രാഷ്ട്രീയം അല്‍പം കൂടി സമഗ്രമായ രീതിയില്‍ അപഗ്രഥിക്കേണ്ടതുണ്ട്‌ എന്ന ചിന്തയാണ്‌ ഈ പോസ്റ്റിനു കാരണം. എല്ലാ കമന്റുകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുക സാധിച്ചിട്ടില്ല എന്നതിനാല്‍ മുന്‍പോസ്റ്റും കമന്റുകളും വായിക്കുമല്ലോ.ഇതും പൂര്‍ണ്ണത അവകാശപ്പെടുന്ന ഒരു കുറിപ്പല്ല. തെറ്റുകളും വ്യക്തിപരമായ ചില ആശയങ്ങളോടുള്ള പിന്‍പറ്റലുകളും ഉണ്ടായേക്കാം. ഇനിയും തിരുത്താന്‍ ഞാന്‍ സന്നദ്ധനായിരിക്കും. ഇത്‌ ഈ വിഷയത്തില്‍ അവസാന പോസ്റ്റല്ല, ആകരുത്‌ എന്ന് ചുരുക്കം.

ഡിസ്‌ക്ലൈമര്‍: ഈ കുറിപ്പില്‍ താഴ്‌ന്നജാതിയെന്നോ മേല്‍ജാതിയെന്നോ ഉപയോഗിക്കുമ്പോള്‍ മലയാളികളുടെ പൊതുബോധത്തില്‍, പൊതു വ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന അര്‍ഥമാണ്‌ ഉദ്ദേശിക്കുന്നത്‌. ഒരു ജാതിയും മോശമെന്നോ മെച്ചമെന്നോ ഞാന്‍ കരുതുന്നില്ല. 'സോ കോള്‍ഡ്‌', ഇന്‍വര്‍ട്ടഡ്‌ കോമ തുടങ്ങിയ ജാമ്യങ്ങള്‍ എടുക്കുന്നില്ല എന്നു ചുരുക്കം.

ആദ്യമെ പറയേണ്ടത്‌ എം.ടിയെക്കുറിച്ചു തന്നെ. അദ്ദേഹം തന്റെ ജാതി പേരിലൂടെ പ്രകടമാക്കിയത്‌ അദ്ദേഹത്തിന്റെ ജനസമ്മതിയെ സ്വാധീനിച്ചിട്ടുണ്ടോ എന്നതായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ ഞാനുയര്‍ത്തിയ സന്ദേഹം. ഇത്രയും കമന്റുകള്‍, എന്റെ തന്നെ സാമൂഹിക-വായനാ അനുഭവങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി ഈ വിഷയത്തെക്കുറിച്ച്‌ അല്‍പം ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇല്ല എന്നു തന്നെയാണ്‌ ഉത്തരം. കൂടാതെ രാജീവ്‌ ചേലനാട്ട്‌ പറഞ്ഞതു പോലെ എം.ടിയും ബഷീറുമെല്ലാം തികച്ചും മനുഷ്യസ്നേഹത്തിന്റെ പക്ഷത്തുനിന്നാണ്‌ രചന നടത്തിയതെന്ന്‌ തന്നെയാണ്‌ ഇവരുടെ രണ്ടു പേരുടെയും 95% കൃതികളും വായിച്ചിട്ടുള്ള എനിക്കും പറയാനുള്ളത്‌. ബാബുരാജിന്റെ ആദ്യകമന്റ്‌ സമീപകാലത്തു നടന്ന നാലുകെട്ട്‌ ആഘോഷങ്ങള്‍ കൃതിയെ എന്നതിലുപരി നായര്‍ സ്വത്വത്തെയാണ്‌ ആഘോഷിച്ചത്‌ എന്നു പറയുന്നു. അപ്പോള്‍ എം.ടിയെ വായിച്ചിട്ടുള്ളവരില്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ ജാതിയെ പരിഗണിച്ചിരുന്നു എന്ന് സൂചന. എഴുത്തുകാരന്‍ സമൂഹത്തിന്റെ ധാര്‍മ്മികബോധത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരിനെ അടിസ്ഥാനമാക്കിയുള്ള ചില അന്വേഷണങ്ങള്‍ക്ക്‌ പ്രസക്തിയുണ്ടെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്‌. മെര്‍കുഷ്യോയില്‍ സനാതനന്‍ പറഞ്ഞതു പോലെ ഇത്തരം അന്വേഷണങ്ങള്‍ വിഷലിപ്തമായ ചില അടിയൊഴുകുകളെ സഹായിക്കുമെന്നും വിഭാഗീയതയെ ശക്തിപ്പെടുത്തുമെന്നും ഞാനും കരുതുന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഇത്തരം അന്വേഷണങ്ങള്‍ അതില്‍ തന്നെ പ്രതിലോമകരമാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ഇനി ഭാവിയില്‍, പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം ഇത്തരം ചില വാദങ്ങളുണ്ടാവുകയാണെങ്കില്‍ സമകാലികരായ നമ്മുടെ ചര്‍ച്ചകളും തീര്‍പ്പുകളും പ്രസ്തുത വാദങ്ങളെ റദ്ദ്‌ ചെയ്യും എന്ന് പ്രതീക്ഷിക്കാം.

എം.ടിയുടെ നായര്‍ വ്യക്തിത്വം കൂടുതല്‍ സ്വാധീനിച്ചത്‌ മലയാള സിനിമയെ ആണെന്ന് മെര്‍കുഷ്യോ നിരീക്ഷിക്കുന്നു. വള്ളുവനാടന്‍-നായര്‍ ചുറ്റുപാടുകളും ഭാഷയും മലയാളിയെ പ്രതിനിധീകരിക്കുന്നു എന്ന രീതിയിലേക്ക്‌ ജനപ്രിയസിനിമയെ കൊണ്ടു പോയതില്‍ ലോഹിതദാസിനും പത്‌മരാജനുമൊപ്പം എം.ടിയ്ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് ഞാനും കരുതുന്നു. എന്നിരിക്കിലും 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയില്‍ പത്മരാജന്‍ ചെയ്തതു പോലെ-താഴ്‌ന്ന ജാതിക്കാരന്‍ അനുഭവിക്കുന്ന എല്ലാ നിന്ദനങ്ങളും അവന്‍ അര്‍ഹിക്കുന്നു എന്ന മട്ടിലുള്ള തികച്ചും പ്രതിലോമകരമായ തീര്‍പ്പുകള്‍ എം.ടിയില്‍ നിന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയം.

മാരീചന്‍ ചൂണ്ടിക്കാട്ടിയതു പോലെ, ജാതി സംബന്ധമായ എല്ലാ ചര്‍ച്ചകളിലും ഉണ്ടായിരിക്കേണ്ട നിശിതമായ ചരിത്രബോധത്തിന്റെ അഭാവമാണ്‌ പോസ്റ്റിന്റെ ഏറ്റവും പ്രകടമായ ന്യൂനത. കേരളത്തിലെ ജാതിവ്യവസ്ഥയുടെ ചരിത്രം അറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകവും വായിച്ചിട്ടില്ല എന്ന് ആദ്യമേ പറയട്ടെ. ഒരു പുസ്തകവും കിട്ടാനുള്ള സാഹചര്യവുമല്ല ഇന്നെനിക്ക്‌. ബ്ലോഗില്‍ തന്നെയുള്ള ഒരു സുഹൃത്ത്‌ എനിക്കയച്ച ഒരു വ്യക്തിപര- ഇ മെയിലില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതില്‍ പ്രസക്തിയുണ്ടെന്നു കരുതുന്നു...കത്ത്‌ ഇങ്ങനെയാണ്‌...

ഈ വിഷയത്തെ ചരിത്രപരമായി സമീപിക്കേണ്ടതുണ്ടെന്നു കരുതുന്നു. നായര്‍ എന്ന സമൂഹത്തെ സവര്‍ണ്ണജാതിയായി പരിഗണിക്കുന്ന നിന്റെ എഴുത്ത്‌ സമീപകാല ചരിത്രത്തില്‍ മാത്രമേ ന്യായീകരിക്കപ്പെടുന്നുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നായര്‍ ഒരു സവര്‍ണ്ണജാതി ആയിരുന്നില്ല, പ്രത്യേകിച്ച്‌ തിരുവിതാംകൂറില്‍. നമ്പൂതിരിമാര്‍ പോലും തമിഴ്‌ ബ്രാഹ്മണര്‍ക്കു ശേഷം രണ്ടാം ക്ലാസ്‌ പൗരന്മാരായിരുന്നു. മലയാളി മെമ്മോറിയലടക്കമുള്ള സാമൂഹികവിമോചനത്തിനായുള്ള ഒരുപാട്‌ സമരങ്ങള്‍ക്ക്‌ ശേഷമാണ്‌ നായര്‍ സവര്‍ണ്ണജാതിയാകുന്നത്‌. (ഈ സമരത്തില്‍ അവര്‍ക്ക്‌ കിട്ടിയ സാംസ്കാരിക പിന്തുണ നായന്മാര്‍ക്ക്‌ ഒരു സുവര്‍ണ്ണ ഭൂതകാലം ഫിക്ഷനിലൂടെ നിര്‍മ്മിച്ചു നല്‍കിയ സി.വി രാമന്‍പിള്ളയുടെ എഴുത്തായിരുന്നു. ഓര്‍മ്മിക്കുക, അദ്ദേഹത്തിന്റെ കൃതികളിലെല്ലാം വ്യത്യസ്തമായ പ്രതിസന്ധികളില്‍ നിന്നും രാജാക്കന്മാരെ രക്ഷിച്ചിരുന്നത്‌ നായന്മാരായിരുന്നു.) അതിനാല്‍ സവര്‍ണ്ണരാീ കണക്കാക്കപ്പെടുന്നതിനു മുന്‍പ്‌ നായന്മാര്‍ക്ക്‌ പേരില്‍ വാല്‌ ഉണ്ടായിരുന്നോ എന്ന് അറിയില്ല; ഉണ്ടെങ്കില്‍ തന്നെ അത്‌ സ്റ്റാറ്റസ്‌ എന്നതിലുപരി പേരിന്റെ ഒരു ഭാഗം മാത്രമായിരുന്നു.

നമ്മുടെ സമൂഹത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണങ്ങളുടെയെല്ലാം പരിമിതി അതെല്ലാം പ്രസ്തുത ജാതിസമൂഹങ്ങളില്‍ ഒതുങ്ങി എന്നതായിരുന്നു. (ബംഗാളില്‍ പോലും പരിഷ്കരണങ്ങള്‍ ജാതിയുടെ മതില്‍ക്കെട്ടുകളെ ഭേദിച്ചില്ല.) ശ്രീനാരായണഗുരുവിന്റെ പരിഷ്കരണശ്രമങ്ങള്‍ ഈഴവസമൂഹത്തില്‍ മാത്രമൊതുങ്ങി. വി.ടി ഭട്ടതിരിപ്പാടിന്റേത്‌ നമ്പൂതിരി സമൂഹത്തിലും. ഈ ഒരു വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ വി.ടി എന്തുകൊണ്ട്‌ അദ്ദേഹത്തിന്റെ വാല്‌ എടുത്തുകളഞ്ഞില്ല എന്നു മനസ്സിലാകും. സമുദായത്തിലെ മാറ്റങ്ങള്‍ക്ക്‌ സമുദായത്തിലൊരാളായി നില്‍ക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ബ്രാഹ്മിണ്‍/നമ്പൂതിരി എന്ന പദത്തിന്റെ സ്വഭാവിക അര്‍ത്‌ഥങ്ങളെയും വ്യവഹാരങ്ങളെയും തകര്‍ത്തുകളഞ്ഞു. അങ്ങനെ വി.ടി അദ്ദേഹത്തിന്റെ വാലു മുറിച്ച്‌ കളയാതെ തന്നെ അതിന്റെ അര്‍ഥത്തെ നശിപ്പിച്ചു.പിന്നീടുവന്ന ദേശീയ/കമ്യൂണിസ്റ്റ്‌ മുന്നേറ്റങ്ങള്‍ സാംസ്കാരികരാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിന്നും പതുക്കെ പുറത്തു കടന്നു. അങ്ങനെ കാലക്രമേണ ജാതി സ്റ്റാറ്റസ്‌ ആയി. സാമൂഹികചലനങ്ങളെ ലക്ഷ്യമാക്കി ആരംഭിച്ച NSS, SNDP തുടങ്ങിയ സംഘടനകള്‍ പോലും ജാതി-സ്വാര്‍ത്ഥതയുടെ പര്യായങ്ങളായി.
അതുകൊണ്ട്‌ എന്റെ സന്ദേഹങ്ങള്‍:
1. നായര്‍ എന്ന വാല്‌ ഒഴിവാക്കിയാല്‍ എം.ടിയ്ക്ക്‌ മതത്തില്‍ നിന്നും രക്ഷപെടാനാകുമോ?
2. ബാബറി മസ്ജിദിനു ശേഷം casteism, Religionism പോലെ അപകടകരമാണോ?
3. ആളുകള്‍ക്കെല്ലാം കാറുകള്‍ക്ക്‌ ഉള്ളതു പോലെ രജിസ്റ്റര്‍ നമ്പറുകള്‍ നല്‍കിയാല്‍ പരിഹാരമാകുമോ?
4. എങ്കില്‍ എന്താണു പരിഹാരം?

എനിക്കു തോന്നുന്ന ഒരേയൊരു പോംവഴി സംസ്കാരത്തെ കൂടുതല്‍ secularize ചെയ്യുക എന്നതാണ്‌. എങ്ങനെ എന്നത്‌ വലിയൊരു ചോദ്യം തന്നെ.അതുകൊണ്ട്‌ നിന്റെ ലേഖനത്തിലെ ചോദ്യങ്ങള്‍ ഭാവിയെ അഭിമുഖീകരിക്കുന്ന രിതിയിലാകുകയായിരുന്നെങ്കില്‍ നന്നായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അത്‌ ഈയവസ്ഥയില്‍ ഭൂതകാലത്തോടുള്ള ചില വാഗ്വാദങ്ങള്‍ മാത്രമായി ചുരുങ്ങുന്നു. അങ്ങനെ നമ്മള്‍ വി.ടിയെ ഒരു ഭട്ടതിരിപ്പാടുമാത്രമായി തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളുടെ മഹത്വവും തീക്ഷ്ണതയും വിസ്മരിക്കുന്നു.ഞാനുദ്ദേശിക്കുന്നത്‌, നിന്റെ ലേഖനത്തില്‍, ഏറ്റവും പുതിയ തലമുറയെ, വരും തലമുറയെ ജാതിവാലുകള്‍ അറുത്തുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഒരു വാചകമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായേനെ. കാരണം, പുതിയ തലമുറയില്‍, ഈ ജാതിപ്പേരുകള്‍ അവരുടെ സ്റ്റാറ്റസിന്റെ പ്രഖ്യാപനം മാത്രമാണ്‌.

(പരിഭാഷയില്‍ സാരമായ തകരാറുകള്‍ ഇല്ലെന്ന് കരുതുന്നു)

ഇനി പ്രസ്തുത പോസ്റ്റില്‍ കമന്റുകളിലൂടെ ഉയര്‍ന്നു വന്ന ആശയങ്ങള്‍ പരിശോധിക്കുമ്പോള്‍,പേരില്‍ ജാതിയുള്ളവരേക്കാള്‍ മനസ്സില്‍ ജാതി സൂക്ഷിക്കുന്നവരാണു കൂടുതല്‍ അപകടകാരികളെന്നാണ്‌ സ്വന്തം താത്പര്യപ്രകാരമല്ലെങ്കിലും പേരിനു വാലുള്ള രാധേയന്റെയും ഗുപ്തന്റെയും അഭിപ്രായം. അതായത്‌ ജാതിപ്പേര്‌ നിലനിര്‍ത്തുന്നതില്‍ പൊളിറ്റിക്കല്‍ മോട്ടിവേഷന്‍ ഉണ്ടാവണമെന്നില്ല എന്നര്‍ത്ഥം. പക്ഷെ, ഒരാള്‍ പൊളിറ്റിക്കല്‍ മോട്ടിവേഷന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നത്‌ എങ്ങനെ തിരിച്ചറിയും?മനസ്സില്‍ ജാതിയില്ലെങ്കിലും പേരിലുള്ളവര്‍ സാമൂഹികമായ ഈ പിന്‍പറ്റല്‍ അനുഭവിക്കുന്നവരാണെന്ന് നളന്‍ അഭിപ്രായപ്പെടുന്നു. ജാതിപ്പേരുകള്‍ പ്രത്യക്ഷമായി തന്നെ ചില താരതമ്യങ്ങള്‍ കൊണ്ടുവരുന്നുവെന്നും നളന്‍ പറയുന്നു. പേരില്‍ നിന്നും ജാതി കളഞ്ഞാല്‍ മനസ്സില്‍ നിന്നും പോകുമെന്ന് ഉറപ്പില്ലെന്ന് മാരീചന്‍.(പേരില്‍ നിന്നും കളയേണ്ടതില്ല എന്ന വാദത്തിനായല്ല മാരീചന്‍ ഇതു പറയുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.) എങ്കിലും കാലക്രമേണ ജാതി ചിന്ത അപ്രത്യക്ഷമാകാന്‍ അതു വഴി വെക്കുമെന്ന് ഉറപ്പ്‌.

മാരീചന്‍ തന്നെ ചൂണ്ടിക്കാണിച്ച മംഗളത്തിലെ കെ.ഇ. എന്‍ ലേഖനത്തിലെ ഒരു വാചകം:
“ചെരിപ്പിടാനെന്ന പോലെ പേരിടാനുള്ള അവകാശത്തിനു വേണ്ടിയും നിരന്തര സമരങ്ങള്‍ നടന്നിരുന്നെന്ന സത്യം അവഗണിക്കുന്നതുകൊണ്ടാണ്‌, 'ഒരു പേരിലെന്തിരിക്കുന്നു' എന്ന അലസവും അപകടകരവുമായ ചോദ്യം നിരുപദ്രവകരമായ ഒരു മുഖഭാവത്തോടെ നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നത്‌.”

സാഹചര്യം കൊണ്ട്‌ പേരിന്റെ വാലില്‍ കിടക്കുന്ന ജാതിപ്പേരില്‍ രാഷ്ട്രീയം കാണാന്‍ ശ്രമിക്കുന്നത്‌ ഉപരിപ്ലവമാണെന്നും ഗുപ്തന്‌ അഭിപ്രായമുണ്ട്‌. സ്വഭാവികവ്യവഹാരങ്ങളില്‍ എവിടെയാണു ജാതി ഏറ്റവും പ്രകടമാകുന്നത്‌ എന്ന അന്വേഷണത്തിന്‌ പേരില്‍, ചില അഡ്മിഷന്‍, ജോലി എന്നിവയോടനുബന്ധിച്ച്‌, ജാതിക്കോളം പൂരിപ്പിക്കാന്‍ എന്നൊക്കെയാകും ഉത്തരം. ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍, പിന്നെ ജാതിയറിയുക പേരില്‍ നിന്നു മാത്രമാകും. അതിനാല്‍ ജാതി പ്രകടമാകുന്ന ഏവും ഉപരിതലം എന്ന രീതിയില്‍ പേരുകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. പ്രായോഗികജീവിതത്തില്‍ ഒരുപാടു ചെയ്യാനുള്ളതിനെ മൂടിവെക്കാനുള്ള ഒരു പുതപ്പാണ്‌ ഈ പേരു ചിന്തയെന്നും ഗുപ്തപക്ഷം. അങ്ങനെയെങ്കില്‍ എല്ലാ ആശയസംവാദങ്ങള്‍ക്കും അത്രയല്ലേ അര്‍ത്ഥമുള്ളൂ എന്നു വരുന്നു. സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും മൂടിവെക്കാന്‍... ആ ആശയത്തിലെ പ്രതിലോമകത വിശദീകരിക്കേണ്ടതില്ല എന്നു കരുതുന്നു.

ജാതിപ്പേര്‌ വെറുമൊരു പേരുമാത്രമായി കണ്ടാല്‍ പോരേ എന്ന് അനിയന്‍സും, തൊഴില്‍പരമായ ഉച്ചനീചത്വങ്ങള്‍ അവസാനിക്കുന്ന ഇക്കാലത്ത്‌ ജാതിയില്‍ കാര്യമുണ്ടോ എന്ന് പപ്പൂസും ചോദിക്കുന്നു. കേരളത്തിലെ ജനങ്ങളെല്ലാം സാത്വികന്‍മാരും ശുദ്ധന്മാരുമല്ല എന്നാണു മറുപടി.

ജാതി തിരിച്ചറിയുന്നത്‌ പേരിലൂടെയാണെങ്കിലും തലമുറകളിലേക്ക്‌ തുടരുന്നത്‌ വിവാഹത്തിലൂടെയാണെന്ന നിരീക്ഷണവും ഉണ്ടായി. അത്‌ ആഴത്തില്‍ അപഗ്രഥനം അഹിക്കുന്ന വിഷയമായതിനാലും ഈ ചര്‍ച്ചയില്‍ ഒതുങ്ങില്ല എന്നതിനാലും ഇവിടെ പരാമര്‍ശിക്കുന്നില്ല. ചലചിത്രനടന്‍ തിലകന്റെ അനുഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട്‌ നന്ദയും, ഭൂമിപുത്രിയും ശ്രദ്ധേയമായ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ടെര്‍മിനോളജിയെസംബന്ധിച്ച്‌ ഗുപ്തനവതരിപ്പിച്ച മൂന്ന് concluding remarks-ല്‍ ഒന്നാമത്തെയും മൂന്നാമത്തെയും പോയിന്റുകളോട്‌ യോജിക്കുമ്പോള്‍ തന്നെ, രണ്ടാമത്തെ പോയിന്റ്‌, ജാതിനാമങ്ങള്‍ സാമൂഹികാര്‍ത്ഥത്തില്‍ മാറ്റം വരുത്തിക്കൊണ്ട്‌ ഘടനാപരമായി നിലനിര്‍ത്താമെന്ന ആശയം, അതെങ്ങനെ എന്നു വ്യക്തമാകാത്തതിനാല്‍ അനുകൂലിക്കാനാകുന്നില്ല. സമാനമായ രീതിയില്‍, ഒരു സാംസ്കാരിക തിരിച്ചറിവായി ജാതിയെ കൊണ്ടുനടക്കുന്നവരെ വെറുതെ വിടണമെന്ന് രാജ്‌ വാദിക്കുന്നുണ്ട്‌. സാംസ്കാരിക തിരിച്ചറിവായി ജാതിയെ കൊണ്ടുനടക്കുന്നവരെ എങ്ങനെ തിരിച്ചറിയും എന്ന ന്യായമായ സംശയം ബാക്കിയാവുന്നു. അതൊഴിച്ചു നിര്‍ത്തിയാല്‍ ജാതി നാമങ്ങള്‍ പരിരക്ഷിക്കണമെന്നും തുടരണമെന്നും അഭിപ്രായപ്പെട്ടത്‌ ഇഞ്ചിപ്പെണ്ണ്‍ മാത്രമാണ്‌. സംസ്ക്കാരം സംരക്ഷിക്കാനെന്നതാണ്‌ ന്യായം. ഒരു പടി കൂടി കടന്ന് താഴ്‌ന്നജാതിക്കാരും അവരുടെ ജാതിപ്പേര്‌ ഉപയോഗിക്കണമെന്നും ഇഞ്ചി ആവശ്യപ്പെടുന്നു. ഇഞ്ചിയോട്‌ ചില ചോദ്യങ്ങള്‍:
1. സംസ്കാരം എന്നത്‌ പേരിന്റെ വാലില്‍ മാത്രമാണോ?
2. ജാതിപ്പേര്‌ ഉപേക്ഷിച്ച അനേകരുണ്ട്‌. അവര്‍ക്കൊക്കെ സംസ്കാരം നഷ്ടപ്പെട്ടുവോ?3. താഴ്‌ന്നജാതിക്കാരുടെ ഏതു സംസ്കാരമാണ്‌ ഇഞ്ചിക്ക്‌ സംരക്ഷിക്കേണ്ടത്‌. അവരുടെ ഭൂതകാലത്തെ അനുഭവങ്ങള്‍ അറിഞ്ഞു തന്നെയാണൊ ഇതൊക്കെ പറയുന്നത്‌?

കേരളസമുഹത്തെക്കുറിച്ചുള്ള പരിമിതമായ അറിവാണ്‌ ഇഞ്ചിയെ ഇതു പറയിപ്പിച്ചതെന്നു ഞാന്‍ കരുതുന്നു.

ജാതിപേര്‌ ഉപേക്ഷിക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാകില്ല. നിയമം മൂലം നിരോധിക്കാനുമാകില്ല. എന്നാല്‍ ഏതു ജാതി പേരും(ഏതു സര്‍നെയിമും) ആര്‍ക്കുമിടാമെന്ന ഒരവസ്ഥ വന്നാലോ? അങ്ങനെയൊരവസ്ഥയിലും ജാതിപേര്‌ അര്‍ഥരഹിതമാകുമെന്ന് കരുതാം. പക്ഷെ, അങ്ങനെയാകുമ്പോള്‍ സംവരണത്തിനുള്ള അര്‍ഹത തുടങ്ങിയ വിഷയങ്ങള്‍ പിന്നെയും സങ്കീര്‍ണ്ണമാകും. ഏതായാലും ഈ ഒരാശയം കൂടി ഇവിടെ ചിന്തയ്ക്കു സമര്‍പ്പിക്കുന്നു.

ഉപസംഹാരം: സമൂഹത്തിലെ സാധാരണ വ്യവഹാരങ്ങളില്‍ ജാതി പ്രത്യക്ഷത്തില്‍ പ്രകടമാകുന്നു എന്ന കാരണത്താല്‍ ജാതിപ്പേരുകള്‍ ഉപേക്ഷിക്കുന്നത്‌ സമത്വത്തിന്റെ പാതയില്‍ വളരാന്‍ സമൂഹത്തെ സഹായിക്കുമെന്നു തീര്‍ച്ച. ജാതി ആഴമുള്ള മുറിവാണ്‌. തൊലിപ്പുറമെയുള്ള മുറിവ്‌ ഉണക്കുന്നത്‌ കൂടുതല്‍ മണ്ണും ചെളിയും പറ്റി മുറിവ്‌ കൂടുതല്‍ ഭീകരമാകുന്നതിനെ മാത്രമെ തടയുകയുള്ളൂ. ആഴങ്ങളില്‍ മുറിവ്‌ ഭേദമാക്കാന്‍ വര്‍ഷങ്ങളെടുക്കും. അതിന്‌ വ്യക്തിപരമായ ശ്രമങ്ങളും വേണം. ഒരാളെങ്കിലും ഇതു വായിച്ച്‌ അടുത്ത തലമുറയില്‍ ജാതി പേര്‌ ഉപേക്ഷിക്കാന്‍ തയ്യാറാകുമെങ്കില്‍ ഈ കുറിപ്പിന്റെ, ചര്‍ച്ചയുടെ ഉദ്ദേശ്യം സഫലമാകും...ഈ ചിന്തകള്‍ കൂടുതല്‍ ക്രിയാത്മകമായി നമുക്ക്‌ തുടരാം.

അനുബന്ധം: ജാതിയുടെ ചരിത്രത്തെക്കുറിച്ച് വിക്കിപീഡിയ തികച്ചും തെറ്റായ അറിവുകളാണ് നല്‍കുന്നത്. നായര്‍ ജാതി ശൂദ്രജാതിയായിരുന്ന ഭൂതകാല യാഥാര്‍ത്ഥ്യം അതു മറച്ചു വെക്കുന്നു. പകരം നായരെ ക്ഷത്രിയനാക്കിയിരിക്കുന്നു. സാമൂതിരിപോലെ ഒരു ക്ഷത്രിയജാതിയെ നായരുമാക്കുന്നു. അധികാരം സംബന്ധിച്ച വിഷയങ്ങളില്‍ വിക്കിപീഡിയ പോലെ ജനാധിപത്യവത്കരിക്കപ്പെട്ട ഒരു വിജ്ഞാനശ്രോതസ്സിനെ മുഖവിലയ്ക്കെടുക്കാനാവില്ല എന്ന് നിഗമനം.

Saturday, April 5, 2008

പേരില്‍ ജാതി ഉപയോഗിക്കുമ്പോള്‍ !

രാജീവ് ചേലനാട്ടിന്റെ വായനയുടെ നാലുകെട്ടുകള്‍ എന്ന പോസ്റ്റിലിട്ട ഒരു കമന്റ് അല്പം കൂടി പറയേണ്ടതുണ്ടേന്നു തോന്നിയപ്പോള്‍ ഈ പോസ്റ്റ് രൂപം കൊണ്ടു.

എന്നെ എന്നും കുഴക്കിയിട്ടുള്ള ഒന്നാണ് എം.ടിയുടെ പേരിലെ ആ നായര്‍ എന്ന വാല്‍. കേരളത്തിലെ തകഴി-കാരൂര്‍-തലമുറയ്ക്കു വന്ന എഴുത്തുകാരില്‍ അധികം പേരും തങ്ങളുടെ ജാതി പേര് ഉപയോഗിച്ചിട്ടില്ല..എം.ടിയും കെ.ജി.ശങ്കരപ്പിള്ളയുമൊക്കെയല്ലാതെ. മുന്‍‌തലമുറയില്‍ പെടുത്താവുന്ന പി.കുഞ്ഞിരാമന്‍ നായര്‍, ജി.ശങ്കരക്കുറുപ്പ് തുടങ്ങിയവരെയും പരാമര്‍ശിക്കേണ്ടതുണ്ടെന്നു കരുതുന്നു. കെ.ടി മുഹമ്മദും എന്‍.പി മുഹമ്മദും ‘മുസ്ലിം കാര്‍ഡ്’ കളിയ്ക്കാതിരുന്നതാണ് മാധ്യമങ്ങള്‍ക്ക് അനഭിമതരായതിന് ഒരു കാരണമെന്ന് മെര്‍കുഷ്യോ നിരീക്ഷിക്കുന്നു .ഇതേ ലോജിക് ഉപയോഗിച്ചാല്‍ എം.ടിയുടെ ജനപ്രീതിയ്ക്ക് ആ ജാതി പേര് എത്രകണ്ടു സഹായിച്ചിട്ടുണ്ട് ?

ജാതിപേര് ഉപയോഗിച്ചതിന് ഇ.എം.എസിനെയും പി.ജി യെയും നായനാരെയും അച്യുതമേനോനെയും വിമര്‍ശിച്ചവരാണ് മലയാളികള്‍. എന്തു കൊണ്ടാണ് എം.ടി ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടാതെ പോയത്? ഇ.എം.എസ് തന്റെ നമ്പൂതിരിപ്പാട് എന്ന വാല്‍ കളയാതിരുന്നത് നമ്പൂതിരിക്കും കമ്യൂണിസ്റ്റാകാം എന്ന സന്ദേശമായിരുന്നു എന്ന് ന്യായീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കില്‍ തന്റെ ജാതി എല്ലാവരും അറിഞ്ഞ സ്ഥിതിയ്ക്ക് ആ വാല്‍ മുറിച്ചു കളയുകയായിരുന്നുവെങ്കില്‍‍ ഉദാത്തമായ മാതൃകയായേനെ.

‘ഉന്നതജാതിയിലെ’ ഒരു പെണ്‍‌കുട്ടിയെ പ്രണയിച്ചതിനെപറ്റിയും തനിക്ക് ഒരിക്കലും നമ്പൂതിരിയോ നായരോ ആകാന്‍ കഴിയാത്തതിനാല്‍ മതം തന്നെ മാറിയതിനെ പറ്റിയും ഒരിക്കല്‍ ചുള്ളിക്കാട്‌ പറയുന്നത് കേള്‍ക്കാനിടയായി.

വിക്കിയിലെ നായര്‍ ലേഖനം നായര്‍ എന്നത് ഒരു ഹിന്ദു ‘മേല്‍‌ജാതി’യാണെന്ന അറിവാണ് ബാഹ്യലോകത്തിന് നല്‍കുന്നത്. നാ‍യര്‍ എന്ന ഐഡന്റിറ്റി ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ശശി തരൂരിനെയും എ.കെ.ജിയെയും പോലുള്ളവരെ ‘മുഖചിത്ര’ത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ആനന്ദി’നെയൊക്കെ നായരാക്കി ഉള്‍പെടുത്തി ഒരു വിക്കി ലേഖനം രണ്ട് വര്‍ഷം മുന്‍പ് കണ്ടിരുന്നു. ഇപ്പോള്‍ കാണാനില്ല. നായര്‍ എന്ന സമൂഹം ജപ്പാനിലെ സമുറായ് എന്ന യോദ്ധാക്കളോട് സാമ്യമുള്ളവരായി മറ്റൊരു വിക്കി ലേഖനം അവതരിപ്പിക്കുന്നു. :(

ഇന്ത്യയില്‍ മാത്രമല്ല കൊറിയയിലും ‘ജാതി’ ഉള്ളതായി ഒരിക്കല്‍ വിനോദ് പറഞ്ഞിരുന്നു. കിം എന്നത് അവിടെ ഒരു ‘ഉന്നത ജാതി’യാണത്രെ! അതെ, കിം കി ദുകിലൊക്കെയുള്ള ആ കിം. പക്ഷെ അവിടെ മറ്റൊരു സൌകര്യമുണ്ട്. എനിക്ക് കാശുണ്ടെങ്കില്‍ കിം എന്ന ജാതി പേര് വാങ്ങാം. (ആരാണോ അതിന്റെ വില്പനക്കാര്‍..) ഇപ്പോള്‍ കാശുകൊടുത്ത് കിം ആയവരോട് ഒറിജിനല്‍ ‘കിമ്മുകള്‍ക്ക്’ ആക്ഷേപമാണത്രെ.

ജാതി ചോദിച്ചാലെന്ത് എന്നു പുസ്തകമെഴുതിയത് നരേന്ദ്രപ്രസാദായിരുന്നു. (അത് ഞാന്‍ വായിച്ചിട്ടില്ല) ഇന്ത്യയിലെ ‘ഉന്നത ജാതികള്‍ക്ക്’ വെള്ളക്കാരുമായുള്ള സാദൃശ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില ഗവേഷണങ്ങളും കാണാനിടയായി.

ഒരിക്കല്‍ പേരില്‍ ജാതി പ്രകടിപ്പിക്കാത്ത, പൂണൂലിടാത്ത ഒരു നമ്പൂതിരി സുഹൃത്തിനോട് (അവനെ നമ്പൂതിരി എന്നു വിശേഷിപ്പിക്കാന്‍ പാടില്ലാത്തതാണ്; എങ്കിലും) അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉപയോഗമറിയില്ലാത്ത ആയുധങ്ങള്‍ കൊണ്ടുനടക്കുന്നത് അപകടമാണെന്നായിരുന്നു മറുപടി.

കുലമഹിമ, തറവാട്ടുമഹിമ എന്നൊക്കെയുള്ള pseudo-reality-കളില്‍ മലയാളികള്‍ക്ക് വലിയ വിശ്വാസമാണ്. നായര്‍, നമ്പൂതിരി എന്നിവര്‍ കൂടാതെ ക്രിസ്ത്യാനികള്‍ക്കിടയിലും പാരമ്പര്യം നല്ല മാര്‍കറ്റുള്ള സംഭവം തന്നെ. നമ്മുടെ matrimonial പരസ്യങ്ങള്‍ തെളിവ്. അല്ലെങ്കിലും പൂര്‍വികര്‍ ബ്രാഹ്മണരാണെന്നാണല്ലോ പല ക്രിസ്ത്യാനികളും ധരിച്ചിരിക്കുന്നത്....!
ക്രിസ്ത്യാനികള്‍ അധികമുള്ള എന്റെ കുടിയേറ്റഗ്രാമത്തില്‍ വീട്ടുപേര് പറഞ്ഞാണ് ആളുകള്‍ തമ്മിലറിയുക. എന്റെ വീട്ടുപേര് കേരളത്തിലെ ക്രിസ്ത്യാനികളുടെ കുടുംബനാമങ്ങളില്‍ ഏറെ പ്രശസ്തമായ ഒന്നായിരുന്നു. അതിന്റെ അഹങ്കാരത്തില്‍ പണ്ട് കഥകളൊക്കെ എഴുതിയിരുന്നപ്പോള്‍ എന്റെ കുടുംബപേര് ഞാനുപയോഗിക്കുമായിരുന്നു. (ആ കുടുംബത്തില്‍ പ്രശസ്തരായ ആരുമായും എനിക്ക് യാതൊരു ബന്ധവുമില്ല; എന്റെ അച്ഛന്റെ മുന്‍‌തലമുറയിലെ ആരെയും എനിക്കറിയില്ല; എനിക്കൊരു പാരമ്പര്യവുമില്ല.) ആനന്ദ് ‘കണ്ണുകള്‍‍ തുറന്നു പിടിച്ച് മരിച്ചു പോകുന്നവരെ’ക്കുറിച്ചും ‘വശങ്ങളില്‍ നിന്നും വരുന്നവരെ’ക്കുറിച്ചും എഴുതിയത് വായിച്ചപ്പോളാണ് എന്റെ ദാരിദ്ര്യം എനിക്ക് ബോധ്യമായത്.

ജാതി പോലെ, മറ്റൊരു മനുഷ്യന് സ്വപ്രയത്നത്താല്‍ ആര്‍ജ്ജിക്കാന്‍ കഴിയാത്ത എന്തെങ്കിലും ഐഡന്റിറ്റിയായി കൊണ്ടു നടക്കുന്നവരോട്‌ എനിക്കുള്ള വിപ്രതിപത്തിയായിരിക്കാം ഈ ചിന്തയ്ക്കു കാരണം. ജാതി പേരില്‍ ഉപയോഗിക്കുന്നതിന് ഒരു ‘സര്‍നെയിം’ എന്നതില്‍ കവിഞ്ഞ് അര്‍ത്‍ഥങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു. മുകളില്‍ പേരെടുത്തു പറഞ്ഞ എല്ലാവരോടും എന്റെ ആദരവ് ഞാന്‍ ആവര്‍ത്തിക്കട്ടെ...

പേരുകളില്‍ നിന്ന് ജാതി സൂചിപ്പിക്കുന്നവ ഒഴിവാക്കുന്നത് സമൂഹത്തിലെ ജാതി വേര്‍തിരിവുകള്‍ അവസാനിപ്പിക്കുന്നതിനെ സഹായിക്കും എന്ന് ഞാന്‍ കരുതുന്നു.

രാഷ്‌ട്രീയം സ്വന്തം പേരില്‍ നിന്നു തുടങ്ങട്ടെ...!

Friday, March 14, 2008

ഒരു നൊബേല്‍ ശാസ്ത്രജ്ഞനുമായി കൂടിക്കാഴ്‌ച

1995-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.ഫ്രാങ്ക്‌ ഷേര്‍വുഡ്‌ റൗളണ്ട്‌ ഇന്നലെ ഞാന്‍ പഠിക്കുന്ന സ്കൂളില്‍ വന്നപ്പോള്‍ കാണാനും സംസാരിക്കാനും അവസരമുണ്ടായി. ക്ലോറോ-ഫ്ലൂറോ കാര്‍ബണുകള്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ നശിപ്പിക്കുമെന്ന കണ്ടെത്തലിനാണ്‌ അദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം കിട്ടിയത്‌. നമ്മളൊക്കെ സ്കൂളില്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചതും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ പ്രത്യക്ഷത്തില്‍ തന്നെ സഹായിക്കുന്നതുമായ ഒരു വലിയ കണ്ടെത്തല്‍.

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗോയില്‍ carbon-14 ഡേറ്റിംഗ്‌ കണ്ടെത്തിയതിന്‌ നൊബേല്‍ സമ്മാനം നേടിയ പ്രൊഫ.ലിബിയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറല്‍ ഗവേഷണം. അവിടെ അതിപ്രശസ്തരായ ഡോ.ഫെര്‍മി, ഡോ.ഹരോള്‍ഡ്‌ യുറെ, ഡോ.ഹെന്‍റി ടോബെ, ഡോ.മരിയ മയര്‍ എന്നിവരെല്ലാം അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു...എല്ലാവരും നൊബേല്‍ സമ്മാനം നേടിയവര്‍.റേഡിയോ കെമിസ്റ്റ്രിയിലായിരുന്നു ആദ്യകാലത്ത്‌ അദ്ദേഹത്തിന്റെ ഗവേഷണം. അമേരിക്കയുടെ അണുശക്തി ഗവേഷണത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്‌ പ്രമുഖ സ്ഥാനമുണ്ട്‌.
എഴുപതുകളിലാണ്‌ അദ്ദേഹത്തിന്റെ ഗവേഷണം പാരിസ്ഥിതിക-രസതന്ത്രത്തിലേക്ക്‌ തിരിയുന്നത്‌.

ഇത്രയും പ്രശസ്തനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഒരു സ്ഥാപനത്തിലേക്കു വരുന്ന കാരം ഞാനാലോചിച്ചു പോയി..
താലപ്പൊലി, പൊട്ടു തൊടല്‍, പൂമാലയിടല്‍, സ്വാഗതപ്രസംഗം, ബൊക്കെ...വിദ്യാര്‍ത്‌ഥികള്‍ക്കൊന്ന്‌ ശരിക്കു കാണാന്‍ കൂടി കിട്ടില്ല.
ഇവിടെ ഇതൊന്നുമുണ്ടായില്ല. ലാബിലെ ഒരു ഇടവേളയില്‍ ഞാന്‍ ഇഞ്ചിയുടെ യാഹൂ പോസ്റ്റും കമന്റുകളും വായിച്ചിരിക്കുമ്പോള്‍ ആറടിയിലധികം ഉയരമുള്ള ഒരു മനുഷ്യന്‍ സ്യൂട്ടൊക്കെയിട്ട്‌ എന്റെ ഗൈഡിന്റെ കൂടെ പെട്ടെന്ന് കയറി വന്നു. പിന്നെ അവര്‍ പുറത്തു പോയി വരാന്തയില്‍ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു.

ഉച്ചയ്ക്ക്‌ ഒന്നരയ്ക്കായിരുന്നു വിദ്യാര്‍ത്‌ഥികള്‍ക്ക്‌ പ്രൊഫസര്‍മാര്‍ക്കും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം. ഒന്നരയ്ക്കു മുന്‍പേ ഞങ്ങള്‍ മൂന്നുപേര്‍ കോണ്‍ഫറസ്‌ മുറിയില്‍ അവിടെ കിട്ടിയ സാന്‍ഡ്വിച്ചും എടുത്ത്‌ (ഇവിടെ വിദ്യാര്‍ത്‌ഥികള്‍ ക്ലാസ്സിലിരുന്നും ഭക്ഷണം കഴിക്കും) ഏറ്റവും പുറകിലെ വരിയില്‍ സുരക്ഷിത സ്ഥാനം നോക്കി ഇരിപ്പായി. ഒന്നരയായിട്ടും മുറിയിലാകെ ഞങ്ങള്‍ മൂന്നു വിദ്യാര്‍ഥികളും നാലു പ്രൊഫസര്‍മാരും ഒരു പോസ്റ്റ്‌ ഡോകും മാത്രം. പ്രൊഫ.റൗളണ്ട്‌ മുറിയിലേക്കു വന്നതും ഞങ്ങളിരിക്കുന്ന വരിയുടെ തൊട്ടുമുന്നില്‍ ഒരു കസേര തിരിച്ചിട്ട്‌ ഞങ്ങള്‍ക്കഭിമുഖമായി ഇരുന്നു. പിന്നെ ഒരു മണിക്കൂര്‍ കൊച്ചു വര്‍ത്തമാനം. എന്തെങ്കിലും പറഞ്ഞാല്‍ ഓഫായി പോകുമോ എന്നു പേടിച്ച്‌ കുറെ നേരം ഞാനൊന്നും മിണ്ടിയില്ല. (മൗനം അറിവില്ലാത്തവര്‍ക്കും ഭൂഷണം). പിന്നെ എനിക്ക്‌ കെമിസ്ട്രിയില്‍ സംശയമൊന്നും ഇല്ലായിരുന്നു...:)

ഒടുവില്‍ മറ്റുള്ളവരൊക്കെ എന്തെങ്കിലും ചോദിക്കുന്നത്‌ സമയം കളയാനാണെന്നു തോന്നിയപ്പോള്‍ ഞാനെന്റെ ആയുധമെടുത്തു. രാഷ്ട്രീയം...

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കേണ്ടതും ഭരണകൂടത്തെ Environment friendly ആയ തീരുമാനങ്ങളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതും അകാദമിക്‌ സമൂഹത്തിന്റെ ബാധ്യതയാണെന്ന് പ്രൊഫസര്‍ കരുതുന്നുണ്ടോ? താങ്കളുടെ പ്രശസ്തിയും അറിവും ഉപയോഗിച്ച്‌ താങ്കള്‍ക്ക്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു.

ഇതിന്‌ പ്രൊഫസര്‍ പറഞ്ഞ മറുപടി - അതിന്‌ നമുക്കിത്‌ പറയാനുള്ള അറിവും അതോറിറ്റിയുമുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കേണ്ടെ...:) അവരുടെ വിചാരം അവര്‍ക്കെല്ലാമറിയാമെന്നും അവര്‍ ദൈവത്തിന്റെ അടുത്ത ആള്‍ക്കാരാണെന്നുമാണല്ലോ.

പിന്നീട്‌ ഞാന്‍ കേരളത്തിലെ കരിമണല്‍ വിഷയത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്തും അതുപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി. (നമ്മുടെ നാട്ടിലെല്ലാവര്‍ക്കും ഭയങ്കര പരിസ്ഥിതി ബോധമാണെന്നും പ്രകൃതി സ്നേഹമാണെന്നും ഈ അമേരിക്കക്കാര്‍ ചുമ്മാ കരുതട്ടെ...:))

അപ്പോള്‍ ചിരിച്ചു കൊണ്ട്‌ അത്‌ ലോകത്ത്‌ മറ്റൊരിടത്തും നടക്കില്ല, പ്രത്യേകിച്ച്‌ അമേരിക്കയില്‍ എന്നു പറഞ്ഞു. അണുശക്തി ഉത്‌പാദനത്തിന്റെ ദോഷവശങ്ങള്‍ പരിഹരിക്കുന്നതു വരെ അതുപയോഗിക്കാത്തതാകും ബുദ്ധി എന്നും കൂട്ടി ചേര്‍ത്തു.(അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാപ്രശ്നങ്ങള്‍ എന്ന പോയിന്റ്‌ മുന്‍ചര്‍ച്ചയുടെ സ്വഭാവം നോക്കി ഞാനൊരു തുണ്ടിട്ടതായിരുന്നു...:)
നമ്മുടെ നാട്ടില്‍ ആരാണ്‌ ഈ വിഷയം ചിന്തിച്ചിട്ടുള്ളത്‌)

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.