വർദ്ധിച്ചു വരുന്ന അക്രമങ്ങളെ മുൻനിർത്തി
ഞങ്ങളിൽ ചിലർ-
കടൽത്തീരത്തെ പട്ടണങ്ങളെക്കുറിച്ചും
മേൽക്കൂരയിലെ ഹിമവർഷത്തെക്കുറിച്ചും
പെണ്ണുങ്ങളെക്കുറിച്ചും നിലവറകളിലെ പഴുത്ത ആപ്പിളിന്റെ
സൌരഭ്യത്തെക്കുറിച്ചും
മാംസത്തിന്റെ അനുഭൂതികളെക്കുറിച്ചും
മനുഷ്യനു മനുഷ്യത്വവും
പൂർണതയും നൽകുന്ന
എല്ലാറ്റിനെക്കുറിച്ചും-
ഇനിമേൽ സംസാരിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിരിക്കുന്നു.
പകരം ഭാവിയിൽ
ഈ അക്രമങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുവാൻ
അങ്ങനെ വികലരും ഏകപക്ഷീയരുമാകാൻ
വൈരുദ്ധ്യാത്മക സമ്പദ്ശാസ്ത്രത്തിന്റെ
ശുഷ്കവും അസുന്ദരവുമായ
പദാവലിയിലും രാഷ്ട്രീയവ്യാപാരങ്ങളിലും-
കുരുങ്ങിപ്പോകാൻ
ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
-ബെയത്തോൾഡ് ബ്രെഹ്റ്റ്
ഇവിടെ യൂണിവേഴ്സിറ്റിയിൽ, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി, ലാഭമില്ലാത്ത 16 കോഴ്സുകൾ-മ്യൂസിക്, തിയറ്റർ, ഫോറിൻ ലാംഗ്വേജ്സ്, വിമൻ സ്റ്റഡീസ്, ഇന്റർനാഷണൽ സ്റ്റഡീസ്, പീസ് സ്റ്റഡീസ് ഉൾപ്പെടെ- ഒഴിവാക്കുവാൻ സർവ്വകലാശാല അധികാരികൾ തീരുമാനിച്ചതിനെതിരെ വിദ്ധ്യാർത്ഥികളും ഫാക്കൽട്ടികളുമുൾപ്പെടെയുള്ള അകദമിക് സമൂഹം ഇന്ന് പ്രതിഷേധപ്രകടനം നടത്തി.
