Saturday, April 5, 2008

പേരില്‍ ജാതി ഉപയോഗിക്കുമ്പോള്‍ !

രാജീവ് ചേലനാട്ടിന്റെ വായനയുടെ നാലുകെട്ടുകള്‍ എന്ന പോസ്റ്റിലിട്ട ഒരു കമന്റ് അല്പം കൂടി പറയേണ്ടതുണ്ടേന്നു തോന്നിയപ്പോള്‍ ഈ പോസ്റ്റ് രൂപം കൊണ്ടു.

എന്നെ എന്നും കുഴക്കിയിട്ടുള്ള ഒന്നാണ് എം.ടിയുടെ പേരിലെ ആ നായര്‍ എന്ന വാല്‍. കേരളത്തിലെ തകഴി-കാരൂര്‍-തലമുറയ്ക്കു വന്ന എഴുത്തുകാരില്‍ അധികം പേരും തങ്ങളുടെ ജാതി പേര് ഉപയോഗിച്ചിട്ടില്ല..എം.ടിയും കെ.ജി.ശങ്കരപ്പിള്ളയുമൊക്കെയല്ലാതെ. മുന്‍‌തലമുറയില്‍ പെടുത്താവുന്ന പി.കുഞ്ഞിരാമന്‍ നായര്‍, ജി.ശങ്കരക്കുറുപ്പ് തുടങ്ങിയവരെയും പരാമര്‍ശിക്കേണ്ടതുണ്ടെന്നു കരുതുന്നു. കെ.ടി മുഹമ്മദും എന്‍.പി മുഹമ്മദും ‘മുസ്ലിം കാര്‍ഡ്’ കളിയ്ക്കാതിരുന്നതാണ് മാധ്യമങ്ങള്‍ക്ക് അനഭിമതരായതിന് ഒരു കാരണമെന്ന് മെര്‍കുഷ്യോ നിരീക്ഷിക്കുന്നു .ഇതേ ലോജിക് ഉപയോഗിച്ചാല്‍ എം.ടിയുടെ ജനപ്രീതിയ്ക്ക് ആ ജാതി പേര് എത്രകണ്ടു സഹായിച്ചിട്ടുണ്ട് ?

ജാതിപേര് ഉപയോഗിച്ചതിന് ഇ.എം.എസിനെയും പി.ജി യെയും നായനാരെയും അച്യുതമേനോനെയും വിമര്‍ശിച്ചവരാണ് മലയാളികള്‍. എന്തു കൊണ്ടാണ് എം.ടി ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടാതെ പോയത്? ഇ.എം.എസ് തന്റെ നമ്പൂതിരിപ്പാട് എന്ന വാല്‍ കളയാതിരുന്നത് നമ്പൂതിരിക്കും കമ്യൂണിസ്റ്റാകാം എന്ന സന്ദേശമായിരുന്നു എന്ന് ന്യായീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കില്‍ തന്റെ ജാതി എല്ലാവരും അറിഞ്ഞ സ്ഥിതിയ്ക്ക് ആ വാല്‍ മുറിച്ചു കളയുകയായിരുന്നുവെങ്കില്‍‍ ഉദാത്തമായ മാതൃകയായേനെ.

‘ഉന്നതജാതിയിലെ’ ഒരു പെണ്‍‌കുട്ടിയെ പ്രണയിച്ചതിനെപറ്റിയും തനിക്ക് ഒരിക്കലും നമ്പൂതിരിയോ നായരോ ആകാന്‍ കഴിയാത്തതിനാല്‍ മതം തന്നെ മാറിയതിനെ പറ്റിയും ഒരിക്കല്‍ ചുള്ളിക്കാട്‌ പറയുന്നത് കേള്‍ക്കാനിടയായി.

വിക്കിയിലെ നായര്‍ ലേഖനം നായര്‍ എന്നത് ഒരു ഹിന്ദു ‘മേല്‍‌ജാതി’യാണെന്ന അറിവാണ് ബാഹ്യലോകത്തിന് നല്‍കുന്നത്. നാ‍യര്‍ എന്ന ഐഡന്റിറ്റി ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ശശി തരൂരിനെയും എ.കെ.ജിയെയും പോലുള്ളവരെ ‘മുഖചിത്ര’ത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ആനന്ദി’നെയൊക്കെ നായരാക്കി ഉള്‍പെടുത്തി ഒരു വിക്കി ലേഖനം രണ്ട് വര്‍ഷം മുന്‍പ് കണ്ടിരുന്നു. ഇപ്പോള്‍ കാണാനില്ല. നായര്‍ എന്ന സമൂഹം ജപ്പാനിലെ സമുറായ് എന്ന യോദ്ധാക്കളോട് സാമ്യമുള്ളവരായി മറ്റൊരു വിക്കി ലേഖനം അവതരിപ്പിക്കുന്നു. :(

ഇന്ത്യയില്‍ മാത്രമല്ല കൊറിയയിലും ‘ജാതി’ ഉള്ളതായി ഒരിക്കല്‍ വിനോദ് പറഞ്ഞിരുന്നു. കിം എന്നത് അവിടെ ഒരു ‘ഉന്നത ജാതി’യാണത്രെ! അതെ, കിം കി ദുകിലൊക്കെയുള്ള ആ കിം. പക്ഷെ അവിടെ മറ്റൊരു സൌകര്യമുണ്ട്. എനിക്ക് കാശുണ്ടെങ്കില്‍ കിം എന്ന ജാതി പേര് വാങ്ങാം. (ആരാണോ അതിന്റെ വില്പനക്കാര്‍..) ഇപ്പോള്‍ കാശുകൊടുത്ത് കിം ആയവരോട് ഒറിജിനല്‍ ‘കിമ്മുകള്‍ക്ക്’ ആക്ഷേപമാണത്രെ.

ജാതി ചോദിച്ചാലെന്ത് എന്നു പുസ്തകമെഴുതിയത് നരേന്ദ്രപ്രസാദായിരുന്നു. (അത് ഞാന്‍ വായിച്ചിട്ടില്ല) ഇന്ത്യയിലെ ‘ഉന്നത ജാതികള്‍ക്ക്’ വെള്ളക്കാരുമായുള്ള സാദൃശ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില ഗവേഷണങ്ങളും കാണാനിടയായി.

ഒരിക്കല്‍ പേരില്‍ ജാതി പ്രകടിപ്പിക്കാത്ത, പൂണൂലിടാത്ത ഒരു നമ്പൂതിരി സുഹൃത്തിനോട് (അവനെ നമ്പൂതിരി എന്നു വിശേഷിപ്പിക്കാന്‍ പാടില്ലാത്തതാണ്; എങ്കിലും) അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉപയോഗമറിയില്ലാത്ത ആയുധങ്ങള്‍ കൊണ്ടുനടക്കുന്നത് അപകടമാണെന്നായിരുന്നു മറുപടി.

കുലമഹിമ, തറവാട്ടുമഹിമ എന്നൊക്കെയുള്ള pseudo-reality-കളില്‍ മലയാളികള്‍ക്ക് വലിയ വിശ്വാസമാണ്. നായര്‍, നമ്പൂതിരി എന്നിവര്‍ കൂടാതെ ക്രിസ്ത്യാനികള്‍ക്കിടയിലും പാരമ്പര്യം നല്ല മാര്‍കറ്റുള്ള സംഭവം തന്നെ. നമ്മുടെ matrimonial പരസ്യങ്ങള്‍ തെളിവ്. അല്ലെങ്കിലും പൂര്‍വികര്‍ ബ്രാഹ്മണരാണെന്നാണല്ലോ പല ക്രിസ്ത്യാനികളും ധരിച്ചിരിക്കുന്നത്....!
ക്രിസ്ത്യാനികള്‍ അധികമുള്ള എന്റെ കുടിയേറ്റഗ്രാമത്തില്‍ വീട്ടുപേര് പറഞ്ഞാണ് ആളുകള്‍ തമ്മിലറിയുക. എന്റെ വീട്ടുപേര് കേരളത്തിലെ ക്രിസ്ത്യാനികളുടെ കുടുംബനാമങ്ങളില്‍ ഏറെ പ്രശസ്തമായ ഒന്നായിരുന്നു. അതിന്റെ അഹങ്കാരത്തില്‍ പണ്ട് കഥകളൊക്കെ എഴുതിയിരുന്നപ്പോള്‍ എന്റെ കുടുംബപേര് ഞാനുപയോഗിക്കുമായിരുന്നു. (ആ കുടുംബത്തില്‍ പ്രശസ്തരായ ആരുമായും എനിക്ക് യാതൊരു ബന്ധവുമില്ല; എന്റെ അച്ഛന്റെ മുന്‍‌തലമുറയിലെ ആരെയും എനിക്കറിയില്ല; എനിക്കൊരു പാരമ്പര്യവുമില്ല.) ആനന്ദ് ‘കണ്ണുകള്‍‍ തുറന്നു പിടിച്ച് മരിച്ചു പോകുന്നവരെ’ക്കുറിച്ചും ‘വശങ്ങളില്‍ നിന്നും വരുന്നവരെ’ക്കുറിച്ചും എഴുതിയത് വായിച്ചപ്പോളാണ് എന്റെ ദാരിദ്ര്യം എനിക്ക് ബോധ്യമായത്.

ജാതി പോലെ, മറ്റൊരു മനുഷ്യന് സ്വപ്രയത്നത്താല്‍ ആര്‍ജ്ജിക്കാന്‍ കഴിയാത്ത എന്തെങ്കിലും ഐഡന്റിറ്റിയായി കൊണ്ടു നടക്കുന്നവരോട്‌ എനിക്കുള്ള വിപ്രതിപത്തിയായിരിക്കാം ഈ ചിന്തയ്ക്കു കാരണം. ജാതി പേരില്‍ ഉപയോഗിക്കുന്നതിന് ഒരു ‘സര്‍നെയിം’ എന്നതില്‍ കവിഞ്ഞ് അര്‍ത്‍ഥങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു. മുകളില്‍ പേരെടുത്തു പറഞ്ഞ എല്ലാവരോടും എന്റെ ആദരവ് ഞാന്‍ ആവര്‍ത്തിക്കട്ടെ...

പേരുകളില്‍ നിന്ന് ജാതി സൂചിപ്പിക്കുന്നവ ഒഴിവാക്കുന്നത് സമൂഹത്തിലെ ജാതി വേര്‍തിരിവുകള്‍ അവസാനിപ്പിക്കുന്നതിനെ സഹായിക്കും എന്ന് ഞാന്‍ കരുതുന്നു.

രാഷ്‌ട്രീയം സ്വന്തം പേരില്‍ നിന്നു തുടങ്ങട്ടെ...!

76 comments:

രാജ് said...

എഴുതിത്തുടങ്ങിയ കാലത്ത് മുതിര്‍ന്നവരെ മാത്രമേ ആഴ്ചപതിപ്പുകാര്‍ സ്വീകരിക്കൂ എന്ന ശങ്കയില്‍ മുതിര്‍ന്നതെന്ന് തോന്നിപ്പിക്കുവാന്‍ എംടി പല പേരുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട് (അമ്മയ്ക്ക് എന്ന ഓര്‍മ്മക്കുറിപ്പില്‍?). വാസുദേവന്‍ തെക്കേപ്പാട്ട് എന്നിങ്ങനെയെല്ലാം. ഒടുവില്‍ ക്ലച്ച് പിടിച്ചത് എംടി വാസുദേവന്‍ നായര്‍ എന്ന പേരായിരുന്നെന്നും. പേരില്‍ ജാതിയുടെ അഹന്തയേക്കാള്‍ എഴുതിത്തുടങ്ങിയവന്റെ സൂത്രപ്പണിയായിട്ടു കാണാതിരിക്കുന്നതാണ് പില്‍ക്കാലത്ത് നായര്‍ ഹിപോക്രസിയെ തുറന്നുകാട്ടിയ എഴുത്തുകാരനെന്ന എംടിയോ‍ട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത. എകദേശം ഇതിനു സമാനമായ പേരിടലിനെ കുറിച്ച് എസ്.കെ ദേശത്തിന്റെ കഥയില്‍ പറയുന്നുണ്ടെന്നാണ് ഓര്‍മ്മ, പലരീതിയില്‍ പേരെഴുതി ഭാഗ്യം പരീക്ഷിച്ചിരുന്ന നവ കാഥികന്മാരെയും കവികളെയും കുറിച്ച്.

നായര്‍ എന്ന പേര് എംടിക്ക് എന്തെങ്കിലും മൈലേജ് നല്‍കിയെന്നോ ഇല്ലെന്നോ ഞാന്‍ വാദിക്കുന്നില്ല. കേരള സമൂഹം റോബി കുര്യന്‍ എന്ന പേരിലെ കുര്യച്ചന്‍ എന്ന കൃസ്ത്യാനിയുടെ വില അളക്കുന്നവരാണ് (ജാതി സൂചിപ്പിച്ചില്ലെങ്കിലും - ഉമ്മച്ചന്‍ എന്ന് കേട്ടാല്‍ അറിയില്ലേ തിരുവല്ലക്കാരനെന്ന് നാരായണപ്പിള്ള പരിണാമത്തില്‍ - ഏത് സഭയെന്നും ഊഹിക്കാന്‍ കഴിയുന്നവരും ഉണ്ടായേക്കും) അവരെ അതിസംബോധന ചെയ്യാതെ ഒരു വയസ്സന്‍ എഴുത്തുകാരന്റെ കാലത്തോട് മല്ലിടുന്നതും അയാളുടെ വിജയം അയാള്‍ ജാതി മനഃപൂര്‍വ്വം ഉപയോഗിച്ച് നേടിയെടുത്തതാണെന്ന് ഊഹിച്ചെടുക്കുന്നതും എത്രമാത്രം പോസിറ്റീവാണെന്ന് സംശയമുണ്ട്.

എതിരന്‍ കതിരവന്‍ said...

അതെ അതെ. ലളിതാംബിക അന്തര്‍ജ്ജനം പോപുലറായത് ആ ജാതിപ്പേരു കൊണ്ടാണ്. നമ്പൂരിസ്ത്രീയോ? നല്ല എഴുത്തായിരിക്കണം. കൊടുപ്പുന്ന ഗോവിന്ദഗണകന്‍ എന്ന ‘താഴ്ന്ന’ ജാതിക്കാരന്‍ സംസ്കൃതത്തില്‍ കടുകട്ടി ലേഖനങ്ങള്‍ (കാവ്യമീമാംസ, ധ്വന്യാലോകം ഇതൊക്കെ) എഴുതി സ്ഥാനം നേടിയത് ആ പേരു കൊണ്ടാണ്. തനൂജ എസ്. ഭട്ടതിരി എന്നൊരു പുതിയ കഥാകാരിയുണ്ട്. വളരെ നല്ല എഴുത്തുകാരി. ആ ‘ഭട്ടതിരി’ എന്ന ലാസ്റ്റ് നെയിം കൊണ്ടു മാത്രമാണ് അവരുടെ കഥകള്‍ നല്ലതാകുന്നത്.

Roby said...

രാജ്,
എം.ടിയുടെ വിജയം(?) അയാള്‍ ജാതി മനഃപൂര്‍വ്വം ഉപയോഗിച്ച് നേടിയെടുത്തതാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവിടെ സൂചിപ്പിച്ച ലോജിക് വെച്ച് വെറുതെ ചിന്തിച്ചതാണ്. ആ പേര് സ്വീകരിച്ച കഥ ഞാനും വായിച്ചിട്ടുണ്ട്.

പേര് വെച്ച് അളക്കുന്നതും അങ്ങനെ അളക്കുന്നവര്‍ക്ക് അളവു കൊടുക്കുന്നതുമൊക്കെത്തെന്നെ വിഷയം.
കുര്യന്‍ എന്ന പേര് കേട്ടാല്‍ ക്രിസ്ത്യന്‍ എന്നു മാത്രമല്ലേ അറിയുന്നുള്ളൂ..അത് മറ്റൊരു മനുഷ്യന് അപ്രാപ്യമായ അവസ്ഥയൊന്നുമല്ലല്ലോ. തെരഞ്ഞെടുപ്പിന്റ്റെ വിഷയമല്ലേ. ഒരു ജാതി ഒരാള്‍ തെരഞ്ഞെടുക്കുന്നതല്ലല്ലോ.

എതിരന്‍, ഇവിടെയൊക്കെ വന്നതില്‍ സന്തോഷം.
ജാതിപ്പേര് പറഞ്ഞതു കൊണ്ടു മാത്രം ഒരാളും പോപ്പുലറായെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. എന്റെ എഴുത്തില്‍ നിന്നും അങ്ങനെയൊരു ആശയമാണോ കിട്ടിയത്?

രാജ് said...

റോബിയേ തിരഞ്ഞെടുത്താല്‍ എത്രത്തോളം പോകും? റൈസ് ക്രിസ്ത്യന്‍ വരെ? കുര്യന്‍ എന്നോ ഉമ്മച്ചന്‍ എന്നോ കേട്ടാല്‍ ക്രിസ്ത്യന്‍ എന്നല്ല അറിയുക, അതാണ് നാ‍രായണപ്പിള്ളയുടെ പരിണാമത്തെ ക്വോട് ചെയ്തത്.

ജാതി എഴുതുന്നതിനെ പ്രൊമോട് ചെയ്തതല്ല, വ്യക്തിപരമായി ഞാനത് ഒഴിവാക്കിയതാണ്, നായര്‍ സ്വത്വത്തിനേക്കാള്‍ എന്റെ കുടുംബത്തിന്റെ സ്വത്വവുമായാണ് ഞാന്‍ ചേര്‍ന്ന് പോകുന്നതെന്ന് മനസ്സിലാക്കിയപ്പോള്‍. കുറേകൂടെ ചെന്ന് ഒരു പരമാനന്ദനിലേയ്ക്കോ നിര്‍മ്മലാനന്ദനിലേയ്ക്കോ എത്തണം എന്നാണ് ഇപ്പോഴത്തെ ലക്ഷ്യം :-)

Roby said...

രാജ്,
ഞാന്‍ പരിണാമം വായിച്ചിട്ടില്ല. അതുകൊണ്ട് കുര്യനെന്നു കേള്‍ക്കുമ്പോള്‍ എന്താണു മനസ്സിലാകുന്നതെന്നു പറയാമോ?

ഈ റൈസ് ക്രിസ്ത്യന്‍ എന്നു പറയുന്നതെന്താണെന്നുമറിയില്ല.

അച്ചന്‍, അച്ചായനെന്ന ‘മദ്യതിരുവിതാം‌കൂര്’‍ വിളികളോടും അമര്‍ഷമുണ്ട്.

കനല്‍ said...

അച്ചായന്‍, ഇച്ചാ‍യന്‍ ഇതിലൊന്നും അമര്‍ത്തല്ലേ?
അമര്‍ഷമരുതേ..
ഇതൊക്കെ വന്നു വന്ന് നഷ്ടപെട്ടുകൊണ്ടിരിക്കുന്ന പഴയ ചില നല്ല പ്രയോഗങ്ങളാ‍ണ്.എവിടെ പ്രയോഗിച്ചാലും ഇതിന് സ്നേഹത്തീന്റെയും ബഹുമാനത്തിന്റെയും അര്‍ത്ത്ഥമേ ഉള്ളൂ‍.വിളിക്കുന്നവര്‍ക്കും വിളിക്കപെടുന്നവര്‍ക്കും.

Pramod.KM said...

കൊറിയയിലെ ‘ജാതി’ സങ്കല്‍പ്പം കേരളത്തിലേതിനോട് താരതമ്യപ്പെടുത്താനാവില്ല. മാത്രമല്ല കിം,പാര്‍ക്ക്,ലീ തുടങ്ങിയ സര്‍നൈമുകള്‍ ക്രിസ്ത്യാനികളും ബുദ്ധന്മാരും,ഒരു മതത്തിലും വിശ്വസിക്കാത്തവരും ഉപയോഗിക്കും. അതായത് സര്‍നൈം ജാതി അല്ല സൂചിപ്പിക്കുന്നത് എന്നര്‍ത്ഥം. മാത്രമല്ല,ഇവിടെ ജനസംഖ്യയില്‍ ഏറിയ ഭാഗവും മതവിശ്വാസികളല്ല. ഇഷ്ടമുള്ള സമയത്ത് അവര്‍ക്ക് ഇഷ്ടമുള്ള മതങ്ങള്‍ സ്വീകരിക്കുകയുമാവാം. ‘അച്ഛന്‍ ക്രിസ്ത്യന്‍, അമ്മ ബുദ്ധ, എനിക്ക് മതമില്ല’എന്ന് പറയുന്ന 2 പേര്‍ എന്റെ ലാബില്‍ തന്നെയുണ്ട്. ഇത് പറയുന്നത് അവര്‍ പുരോഗമനവാദികളായതു കൊണ്ടൊന്നുമല്ല, ഇവിടത്തെ സിസ്റ്റത്തിന്റെ പ്രത്യേകതയാണ്. മാത്രമല്ല,ജാതി പൂരിപ്പിക്കേണ്ട കോളം ഇവിടത്തെ ഔദ്യോഗിക രേഖകളില്‍ കാണാരുമില്ല.

Roby said...

കനലേ,
ഈ അച്ചായന്‍ വിളി ഒരു ഫാഷനായത് ചില ‘നസ്രാണി’ സിനിമകളിലൂടെയാണെന്നു തോന്നുന്നു. ഞാനങ്ങനെയാണതു കേട്ടത്. അതിനൊരു അഡ്ഡ്യത്വത്തിന്റെ മണമുണ്ട്. വള്ളുവനാടന്‍ ഭാഷ സാംസ്കാരിക ലോകത്ത് ഹൈന്ദവതയെ എങ്ങനെ പ്രതിനിധീകരിക്കുന്നുവോ അതു പോലെ കൂസലില്ലായ്മയുടെ ധ്വനി ഉള്ള ‘കാഞ്ഞിരപ്പിള്ളി’ഭാഷ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിക്കുന്നു. സമ്പന്നനല്ലാത്ത, ‘പാരമ്പര്യ’മില്ലാത്ത കൂലിപ്പണിക്കാരന്‍ ക്രിസ്ത്യാനിയെ ആരാണ് അച്ചായാ എന്നു വിളിക്കുക?

ഒരു പക്ഷെ സ്നേഹത്തോടെയായിരിക്കാം. എനിക്കറിയില്ല. എനിക്കാ വിളി പരിചയമില്ല.

Radheyan said...

സ്കൂളില്‍ പടിക്കുമ്പോള്‍ എന്റെ പേരില്‍ വാലില്ലായിരുന്നു.പിന്നെ പാസ്പോര്‍ട്ട് എടുത്തപ്പോള്‍ അത് പിതാവിന്റെ പേരിന്റെ കൂടെ പോന്നു.ഞാനത് ഇഷ്ടപെട്ടില്ല എങ്കിലും.സെക്കന്‌ഡ് നെയിം ഉപയോഗിച്ച് സബോധന ചെയ്യപെട്ടപ്പോള്‍ പലപ്പോഴും വിളി ഇപ്പോള്‍ ജാതിപേര്‍ മാത്രമായി.ആദ്യമൊക്കെ ഞാന്‍ ചുറ്റും നോക്കുമായിരുന്നു എന്നെ തന്നെ ആണോ വിളിച്ചത് എന്നറിയാന്‍.

വാല് നിലനിര്‍ത്തുന്നതിലോ ഉപയോഗിക്കുന്നതിലോ എന്തെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രം ഒളിഞ്ഞിരുപ്പുണ്ട് എന്ന് തോന്നാറില്ല.എങ്കിലും ഏകെജി എന്ത് ജാതിയാ‍ണെന്ന് ആലോചിച്ച് വിഷമിച്ചിരുന്ന ഒരു നായര്‍ സി.പി.എം കാരനെ പരിചയമുണ്ട്.പ്രത്യേകിച്ചും സുശീല എന്ന ഈഴവസ്ത്രീയെ ആണ് കല്യാണം കഴിച്ചിരുന്നത് എന്ന പശ്ചാത്തലത്തില്‍.അദ്ദേഹം നമ്പ്യാര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിമ്മിഷ്ടം മാറിയ പോലെ എനിക്ക് തോന്നി.

കിം ജാതി വാങ്ങുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വന്നത്, പരമ്പരാഗത നായര്‍ സമുദായ അംഗമല്ലാത്ത ചില ആ‍ളുകളെ എന്‍.എസ്.എസില്‍ എടുക്കാറുണ്ട്.മറ്റ് നായന്മാര്‍ അവരെ പുചഛത്തോടെ 5രൂപാ നായന്മാര്‍ എന്നു വിളിച്ചു.(5 രൂപ മെമ്പര്‍ഷിപ്പ് ഫീ ആയിരുന്നിരിക്കണം)

വാലില്‍ ജാതി ഉള്ളവരെക്കാള്‍ മനസ്സില്‍ ജാതി ഉള്ളവരെ അല്ലേ കൂടുതല്‍ പ്രതിലോമകാരി ആയി കാണേണ്ടത്.വാലില്‍ ജാതി ഉള്ള അച്ചുതമേനോന്‍ സഹോദരിയെ വി.വി രാഘവനു വിവാഹം കഴിച്ചു കൊടുത്തു.ഉണ്ണിരാജ എന്ന ക്ഷത്രിയന്‍ തന്റെ സഹോദരിയെ ജോര്‍ജ് ചടയം‌മുറി എന്ന നസ്രാണിക്ക് കല്യാണം കഴിച്ചു കൊടുത്തൂ.എന്നാല്‍ പേരില്‍ ജാതി ഉള്ളവരും ഇല്ലാ‍ത്തവരുമായ മറ്റു ചില കമ്മ്യൂണിസ്റ്റുകള്‍ അങ്ങനെയൊന്നും തങ്ങളുടെ കുടുംബ പരമ്പരയിലൊന്നും സംഭവിക്കരുതെന്ന് ബദ്ധശ്രദ്ധ പുലര്‍ത്തിയ പോലെ തോന്നാറുണ്ട്, ഏറെ ഘോഷിക്കപ്പെട്ട അവരുടെ ചരിത്രം വായിക്കുമ്പോള്‍.

ബാബുരാജ് ഭഗവതി said...

ഈ ചര്‍ച്ചയുമായി വളരെ ബന്ധപ്പെട്ടതല്ലെങ്കിലും
പറയട്ടെ നാലുകെട്ടിന്റെ ആഘോഷങ്ങള്‍ക്കിടയില്‍
രണ്ടു കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. സാഹിത്യ അക്കാദമിയുടെ ഗേറ്റ്. ആസമയത്ത്‌ ഒരു നാലുകെട്ടിന്റെ രൂപത്തില്‍ ആയിരുന്നു അലങ്കരിച്ചിരുന്നത്.
കൂട്ടത്തില്‍ പറയട്ടെ ത്രിശ്ശൂരിനടുത്ത കെ.കെ.ടി.എം സര്‍ക്കാര്‍കോളേജില്‍
ആര്ട്ട്‌ ഫെസ്റ്റിവലിന്‌ ഗ്രൂപ്പ്‌ തിരിച്ചപ്പോള്‍
ഗ്രൂപ്പുകള്‍ ഇങ്ങനെയായിരുന്നു.
കിഴക്കിനി,വടക്കിനി.തെക്കിനി...........

അപ്പോള്‍ കേരളീയ സമൂഹം യഥാര്‍ത്ഥ്യത്തില്‍
ആഘോഷിച്ചത് നോവലിനെയായിരുന്നില്ല.

നാലുകെട്ടിനെതന്നെ യായിരുന്നു.
ഒപ്പം നായര്‍ സ്വത്വത്തെയും

ഗുപ്തന്‍ said...

ദാ എന്റെ കാര്യം പറഞ്ഞേക്കാം

പേരിന്റെ കൂടെ പണ്ടേയുള്ള ഒരു വാല്. ഈ മെയില്‍ അഡ്രസ് പൂരിപ്പിക്കുന്നിടത്ത് സര്‍നെയിം ചോദിക്കുമ്പോള്‍ സ്വാഭാവികമായും അത് എഴുതിപ്പോകുന്നു. അതു ബ്ലോഗിലും ഒരു വാലുപോലെ കൂടെ വരുന്നു. സത്യത്തില്‍ ഈ സര്‍നെയിം കോളം കാണുന്നതുവരെ ഞാന്‍ അത് ഓര്‍ക്കാറില്ല. അതുകഴിഞ്ഞാല്‍ ആന്നേരമേ അതുമറന്നും പോകും.

എന്നെപ്പോലെ നായന്മാരു വേറേം കാണും [-(

ഗുപ്തന്‍ said...

യ്യൊ യ്യൊ പോസ്റ്റ് വായിക്കാതെ കമന്റിയതല്ല. ഒരു സര്‍നെയിം റീറ്റെയിന്‍ ചെയ്യുന്നതില്‍ പൊലിറ്റിക്കല്‍ മോട്ടിവേഷന്‍ ഉണ്ടാവണം എന്നില്ല എന്ന് സൂചിപ്പിച്ചതാണ്. കുറച്ചെഴുതിക്കഴിഞ്ഞ് ഒരു ഐഡന്റിറ്റി വരുമ്പോള്‍ പിന്നെ ആ വാല് ഡ്രോപ്പ് ചെയ്യുക എന്നത് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. (ബ്ലോഗില്‍തന്നെ ഏഴെട്ട് മനു ഉണ്ട്. വീട്ടുപേര് വാലിലെഴുതാന്‍ നിര്‍വാഹമില്ല. ബ്ലോഗിനു കരമടയ്ക്കാന്‍ അച്ഛനുകാശില്ല ഹിഹിഹി. അപ്പോള്‍ ഞാന്‍ എന്തുചെയ്യും.. ദേ പിന്നെ വിഷയം ഞാന്‍ ആയി) ഇനീം അങ്ങ് ഡ്രോപ്പ് ചെയ്താല്‍ അത് വേറെ ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്ക് ആയിത്തന്നെ അവശേഷിക്കുകയും ചെയ്യും.

Rajeeve Chelanat said...

അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു പഴയ സാമൂഹ്യ വ്യവസ്ഥയാണ് ജാതി. ജാതി പോലുള്ള ഉച്ചനീചത്വ സങ്കല്‍പ്പങ്ങള്‍ ലോകത്തിന്റെ എല്ലാ സമൂഹങ്ങളിലും നിലനിന്നുപോന്നിട്ടുമുണ്ട്. പക്ഷേ, ഇന്ത്യയെപ്പോലെ, മറ്റെവിടെയെങ്കിലും, ഈ ഉച്ചനീചത്വസങ്കല്‍പ്പങ്ങള്‍ സമൂഹത്തിന്റെ മാനസികഘടനയുടെ അവിഭാജ്യഭാഗമായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയുടെ വളര്‍ച്ചയെപ്പോലും, നൂറ്റാണ്ടുകളോളം, ഈ വ്യവസ്ഥ എങ്ങിനെ പ്രതികൂലമായി ബാധിച്ചു എന്ന്, ദേബീപ്രസാദ് ഇന്ത്യന്‍ ഫിലോസഫിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഈ ജാതിവ്യവസ്ഥ ഇന്നും ഇന്ത്യന്‍ സമൂഹത്തിന്റെ മാനസികഘടനയുടെ പ്രധാന ഘടകമാണ്. കൂട്ടത്തില്‍, ഉപജാതികളുടെ നിര്‍മ്മാണവും, പ്രാദേശികാടിസ്ഥാനത്തില്‍ വേണ്ടുവോളം നടന്നിട്ടുണ്ട്. കേരളത്തിനകത്തും, പുറത്തും.

കേരളത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍, ഓരോ ജാതിക്കാരും, തന്റെ ജാതിയെ ഒരു ഐഡന്റിറ്റിയായി കൊണ്ടുനടക്കുകയും,ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന്, അത് കൂടുതല്‍ കൂടുതല്‍ പ്രത്യക്ഷമാവുകയും, അവനവന്റെ ജാതി പരസ്യമായി പ്രഖ്യാപിക്കുന്നതില്‍പ്പോലും നമുക്ക് ലജ്ജ തോന്നാത്ത അവസ്ഥയില്‍‌വരെ ചെന്നെത്തുകയും ചെയ്തിരിക്കുന്നു.‘ഞാന്‍ നല്ല നായരാടോ” എന്ന മട്ടിലുള്ള മേനിപറച്ചിലിന്റെ അശ്ലീലത വരെ ചെന്നെത്തിയിരിക്കുന്നു അത്.

ആദ്യത്തെ ടി.വി.കൊച്ചുബാവ അനുസ്മരണത്തിന് നരേന്ദ്രപ്രസാദ് ദുബായില്‍ വന്നപ്പോള്‍, ജാതി ചോദിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് തികഞ്ഞ ധാര്‍ഷ്ട്യത്തോടെ ചോദിച്ചു. എല്ലാ മനുഷ്യനും ഒരു ജാതി തന്നെ എന്ന കേവലമായ തിരിച്ചറിവുപോലുമില്ലാത്ത പ്രൊഫസ്സര്‍, സിനിമയില്‍ അദ്ദേഹം സ്ഥിരം അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമായി അന്നുതൊട്ട് മനസ്സില്‍ അവശേഷിക്കുകയും ചെയ്തു.

സാഹിത്യ-സാംസ്കാരിക മേഖലകളെയൊക്കെ ഈവണ്ണമുള്ള ഉച്ചനീചത്വധാരണകള്‍ മലീമസമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പുതിയ ഐഡന്റിറ്റികള്‍ ലഭിക്കാനും, അംഗീകാരം ലഭിക്കാനും, സംഘങ്ങളില്‍ ഉള്‍പ്പെടാനും ഈ ജാതി മേല്‍‌‌വിലാസങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു.

നായരും ശൂദ്ര ജാതിയാണെന്നുള്ള അറിവ് എത്ര പേര്‍ക്കുണ്ടാകും? ദേശത്തെ കണക്കപ്പിള്ളകളാണ് തങ്ങളെന്ന്, എത്ര ഒറ്റപ്പാലം മേനവന്‍‌മാര്‍ക്കറിയും?

ജാതിപ്പേരുകള്‍ ഒഴിവാക്കേണ്ടത് ആവശ്യമാണ്. അതിലും ഏറെ പ്രധാനമാണ് ജാതിചിന്തതന്നെ മനസ്സില്‍‌നിന്ന് മായ്ച്ചുകളയേണ്ടത്. ജാതി എന്നത്, ഒരു non-existent(illusionary) label മാത്രമാണെന്ന തിരിച്ചറിവുണ്ടാവാന്‍ സമയമതിക്രമിച്ചിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

പപ്പൂസ് said...

പേരൊക്കെ ഒരു സങ്കല്പമല്ലേ? ബലാത്സംഗക്കേസിലെ രണ്ടാംപ്രതി സുശീലന് പേരു പറഞ്ഞ് ജാമ്യം കിട്ടിയെന്ന് വായിക്കേണ്ടി വരാത്തിടത്തോളം കാലം?

എന്താ ഈ ജാതി? കുട്ടപ്പനാശാരിയുടെ മകന്‍ ഐ ടി കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന ശേഷവും കുട്ടന്‍ നമ്പൂരിയുടെ മകന്‍ പറമ്പിലെ തെങ്ങില്‍ വലിഞ്ഞു കേറി തേങ്ങയിട്ടത്നു ശേഷവും ബാക്കിയാവാന്‍ ഈ ജാതിയിലെന്തുണ്ട്? ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് ദിസ് ലൈഫ്!

ഗുപ്തന്‍ said...

My reactionary turn :))

1. ഒരു എണ്‍പതുകളുടെ തുടക്കം. ഒരുദിവസം പത്രത്തില്‍ വാര്‍ത്ത. എം.റ്റി വാസുദേവന്‍ നായര്‍ പുതിയ പുസ്തകത്തില്‍ നായര്‍ എന്ന ജാതിപ്പേരുപേക്ഷിക്കുന്നു. ഇമാജിനറിയാണേ. കേരളത്തില്‍ വരുന്ന ചര്‍ച്ചകള്‍ ഒന്നു ഓര്‍ത്തു നോക്കിക്കേ. എന്നീ സെക്കുലറിസ്റ്റ് ജാഡ പൊക്കിപ്പിടിച്ചുനടക്കുന്ന ബുജികള്‍ പറയാനിടയുള്ളത് എനിക്കറിയാം. പേരില്‍ നിന്നല്ല മനസ്സില്‍ നിന്നാണ് ജാതിതുടച്ചുകളയേണ്ടത്. മനുഷ്യനെ എത്ര നന്നാക്കിയാലും നമുക്ക് മതിയാവൂല്ലല്ലോ.

2. ഇന്ത്യന്‍ പ്രധാനമന്ത്രി സിംഗ്. മന്ത്രിമാര്‍ പലരും പട്ടേലന്മാര്‍ ടാക്കൂര്‍മാര്‍. ഹിന്ദിയിലെ സൂപ്പര്‍താരങ്ങള്‍ നാലു ഖാന്‍ മാര്‍. ഈ പാവം നായര്‍ നിങ്ങള്‍ക്കെന്ത് ദ്രോഹം ചെയ്തു?

3. സു.ക്രി.ക്കും മുസ്ലിമിനും അവന്റ്റെ ജാതിപൊക്കിപ്പിടിക്കാന്‍ ജാതിപ്പേരിന്റെ ആഡംബരം വേണ്ട. അതോണ്ടിനി ഏകീകൃത നാമകരണ വ്യവസ്ഥ (എല്ലാവരും ബിജു ബിനു ...റോബി ;)) ) ഇങ്ങനെ പേരിടണം എന്നൊരു നിയമം കൊണ്ടുവന്നാലോ? --ജാതിയുടെ അഡ്വാന്റേജ് മൊത്തമായി ഒഴിവാക്കാന്‍.

ഇടിച്ചുനിരത്തൊക്കെ നല്ലതാ. പണ്ടേതോ സിനിമയില്‍ മോഹനലാല്‍ പറഞ്ഞപോലെ പൊളിച്ചടുക്കേണ്ടിവരും.

അതുകൊണ്ട് പേരിനെപേരും വാലിനെ വാലും ആയി കണ്ട്.. അതില്‍ നിന്ന് ജാതിചിന്തയെ അങ്ങ് ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം.

ഹോ... ഒന്നു പിന്തിരിപ്പനാവുന്നതിന്റെ ഒരു സുഖം :))

Inji Pennu said...

റോബി, നായര്‍ എന്നോ നമ്പൂതിരി എന്നുള്ളതുകൊണ്ട് മാത്രമാണോ ജാതി പ്രശ്നം? അങ്ങിനെയൊരു ചിന്താഗതി സെല്‍ഫ് ഡിസ്റ്റ്രക്ഷനാണ്. ഇവിടെ ആഫ്രിക്കന്‍ അമേരിക്കന്‍സ് അവരെ അടിമവേലയ്ക്ക് കൊണ്ട് വന്നതുകൊണ്ട് അവരുടെ സ്വന്തം പേരുകള്‍ മാറ്റി പുതിയ പാശ്ചാത്യ നാമങ്ങള്‍ സ്വീകരിച്ചു. അവരുടെ ആഘോഷങ്ങളും എല്ലാം തിരസ്കരിച്ച് പാശ്ചാത്യരുടേതാക്കി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിലെ നഷ്ടപ്പെട്ട വ്യക്തിത്വം അവര്‍ക്ക് മനസ്സിലാവുന്നതും, ഇപ്പോള്‍ ആഫ്രിക്കന്‍സംസ്കാരത്തോട് അടുപ്പവും വേണമെന്ന് മനസ്സിലാവുന്നതും എന്നാലേ അവരുടെ സമൂഹത്തിനു തനത് വ്യക്തിത്വത്തോട് അഭിമാനം തോന്നുകയുള്ളൂ എന്നും മനസ്സിലായത്.
അല്ലെങ്കില്‍ എത്ര ഉയര്‍ന്നാലും സ്വന്തം പേര് പോലും പാശ്ചാത്യപേരുകള്‍? അതുകൊണ്ട് അവര്‍ ഇപ്പോള്‍ പുതിയ തലമുറയ്ക്ക് കൂടുതലായി അവരുടെ പഴ്യ ഗോത്രത്തിന്റേയും മറ്റും പേരുകള്‍ ഇടുന്നു.

ഞാന്‍ അതുകൊണ്ട് തന്നെ നായര്‍ നമ്പൂതിരി പറയന്‍ എന്നുള്ള വാലുകള്‍ക്ക് പിന്തുണയാണ്. അതൊരു സംസ്ക്കാരമാണ്. അതവരുടെ സംസ്കാരമാണ്. മനസ്സില്‍ നിന്ന് അന്യോന്യമുള്ള വെറുപ്പ് മാച്ചു കളയാണ് വേണ്ടത്. അല്ലാതെ പട്ടേല്‍, റെഡ്ഡി എന്നുള്ള പേരുകള്‍ മാച്ചു കളഞ്ഞതുകൊണ്ട് നഷ്ടപ്പെടുന്നത് മറ്റു പലതുമാണ്.

എം.ടി നായര്‍ പേരുപയോഗിച്ചതുകൊണ്ട് എന്ത് തെറ്റ്? നായര്‍ സംസ്കാരത്തെക്കുറിച്ച് എഴുതാന്‍ എം.ടിക്ക് അവകാശമുണ്ട്, അരുന്ധതിയ്ക്ക് സുറിയാനി സംസ്കരത്തെക്കുറിച്ച് എഴുതാന്‍ അവകാശാമുള്ളതുപോലെ. അതില്‍ എം.ടി വിജയിച്ചെങ്കില്‍ അത് അദ്ദേഹത്തിന്റെ മിടുക്ക്. എത്രയോ നായന്മാര്‍‍ക്ക് സേം ടെക്ക്നിക്ക് ഉപയോഗിക്കാമായിരുന്നു. ഒരു എം.ടി മാത്രമല്ലല്ലോ നായര്‍ സമൂഹത്തില്‍ ഉട്ണായിരുന്നതും എഴുത്തുകാരനായതും.

സോ കോള്‍ഡ് താഴ്ന്ന ജാതിക്കാര്‍ അവരുടെ ജാതി പേരുകള്‍ സധൈര്യം ഇട്ടു തുടങ്ങണം. എന്തിനാണ് അത് മറച്ച് വെക്കുന്നത്? ഇങ്ങിനെ മറച്ച് വെക്കുന്നതുകൊണ്ട് തന്ന്യാണ് അപഹാസ്യരാവുന്നതും. നമ്മുടെ മനസ്സിലാണ് ഇന്നത് പൊന്തിയതും ഇത് താഴ്ന്നതും എന്നായത്.

എനിക്ക് ക്രിസ്ത്യാനിപേരാണ്, ഇന്ത്യയുമായി ഇന്ത്യയുടെ സംസ്കാരവുമായി യാതൊരു ബന്ധവുമില്ലാത്ത പേര്. റോബ്ബി കുര്യന്‍ പോലെ തന്നെ ഒരു പേര്. വല്ലോ മലയാളി പേരായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മറുനാട്ടില്‍ വന്നതിനു ശേഷം. പാശ്ചാത്യരുടെ മുന്നില്‍ ഇംഗ്ലീഷ് പേരുകള്‍ പറയുമ്പോള്‍ എനിക്ക് ചമ്മലാണ് സത്യം പറഞ്ഞാല്‍. അവരെ അനുകരിക്കന്നതാണ് നമ്മുടെ സംസ്കരമെന്ന് ആദ്യം തന്നെ വിളിച്ചുപറയുന്നതു!

Radheyan said...

ഇനി പേര് പറയുമ്പോള്‍ ഇഞ്ചിപ്പെണ്ണ് എന്ന് പറഞ്ഞാല്‍ മതി.സായിപ്പിന് ഒരു ഇഞ്ചി കടിച്ച പ്രതീതിയുമാകും നമ്മുക്ക് ഒന്ന് നാടനാകുകയും ചെയ്യാം

Roby said...

പ്രമോദ്‌, അത്‌ clarify ചെയ്തതിനു നന്ദി. കേട്ടിട്ട്‌ അത്‌ ബംഗാളികളുടെ ഇടയിലെ മുഖര്‍ജി, ചാറ്റര്‍ജി തുടങ്ങിയ കുടുംബപേരുകളുടെ മോഡലാണെന്നു തോന്നുന്നു.

അതെ രാധേയന്‍,
വാലില്‍ ജാതി ഉള്ളവരേക്കാള്‍ മനസ്സിലുള്ളവരാണ്‌ 'കൂടുതല്‍' പ്രതിലോമകാരികള്‍. പക്ഷെ മനസ്സിലുള്ളവര്‍ വാലിലും കാണിക്കുമെന്നു തോന്നുന്നു; മറിച്ചാകണമെന്നില്ലെങ്കിലും. (അത്‌ ഗുപ്തനും പറഞ്ഞു കഴിഞ്ഞു)
5 രൂപ നായന്മാരുടെ കാര്യം എനിക്കറിയില്ലായിരുന്നു.

ബാബുരാജ്‌, പുതിയ തിരിച്ചറിവുകള്‍...നന്ദി.

ഗുപ്‌തരെ, സിംഗ്‌ ജാതിപേരാണോ? പട്ടേലും ടാകൂറും ഇന്നും ജന്മികളും ഫ്യൂഡലിസ്റ്റുകളും തന്നെ. ഖാന്‍ ജാതിപേരല്ലല്ലോ, കുടുംബപേരല്ലേ. ഇനി പണ്ടത്തെ രാജവാഴ്ചയുടെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ആ പേരിലുണ്ടെങ്കില്‍ അതിനെയും ഇക്കൂട്ടത്തില്‍ പെടുത്താം.

നായര്‍ എനിക്ക്‌ വ്യക്തിപരമായി ഒരു ദ്രോഹവും ചെയ്തിട്ടില്ല...എനിക്ക്‌ നായന്മാരോട്‌ ഒരു പ്രശ്നവുമില്ല...:)

സു.ക്രി.ക്കും മുസ്ലിമിനും അവന്റ്റെ ജാതിപൊക്കിപ്പിടിക്കാന്‍ ജാതിപ്പേരിന്റെ ആഡംബരം വേണ്ട.
അപ്പോള്‍ ജാതി പൊക്കിപ്പിടിക്കേണ്ടതുണ്ടല്ലേ..?
രാജീവേട്ടന്‍ എഴുതിയ കമന്റ്‌ ഒന്നു വായിച്ചു നോക്കൂ.

അതുകൊണ്ട് പേരിനെപേരും വാലിനെ വാലും ആയി കണ്ട്...
കേരളത്തിലെ ജനങ്ങള്‍ അത്ര വിശാലമനസ്കരല്ല ഗുപ്തരേ...അവരില്‍ പലരും ഇന്നും വാലു വെച്ച്‌ അളക്കുന്നവര്‍ തന്നെയാണ്‌.

ഇഞ്ചീ, നഷ്‌ടപ്പെട്ടുപോയ സംസ്കാരം/സ്വത്വം തിരിച്ചു പിടിക്കണം എന്നൊക്കെ പറയുമ്പോള്‍ ആറെസെസുകാരെ ഓര്‍മ്മ വരുന്നു...:)(ദേ, സ്മെയിലി ഇട്ടിട്ടുണ്ട്‌)
ഇത്‌ ഇഞ്ചി വിദേശത്തു താമസിക്കുന്നതിന്റെ നൊസ്റ്റാള്‍ജിയ ആണെന്നു തോന്നുന്നു. ജാതിപ്പേര്‌ എടുത്തു കളഞ്ഞതു കൊണ്ട്‌ ഏതെങ്കിലും സംസ്കാരം നഷ്ടപ്പെടുമെന്ന് എനിക്കു തോന്നുന്നില്ല. നഷ്ടപ്പെടുമെങ്കില്‍ അത്‌ ആ ജാതിസംസ്കാരം തന്നെയായിരിക്കും. പട്ടേല്‍, റെഡ്ഡി എന്നീ പേരുകള്‍ മായ്ച്ചുകളയുമ്പോള്‍ വേറെ എന്തൊക്കെയാണു നഷ്ടപ്പെടുക?

മനസ്സില്‍ നിന്ന് അന്യോന്യമുള്ള വെറുപ്പ് മാച്ചു കളയാണ് വേണ്ടത്.
ഇതെന്നോടാണോ...എനിക്കിതില്‍ ആരോടും വെറുപ്പില്ല. പിന്നെ വാലുള്ള നായരോടു സംസാരിക്കുമ്പോള്‍, വായിക്കുമ്പോള്‍ ഇവന്‍/ഇയാള്‍ നായരാണെന്ന് എന്റെ മനസ്സെന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. അത്രമാത്രം.

കുറച്ച്‌ (സോ കോള്‍ഡ്‌, എന്തിനാണീ ജാമ്യം) താഴ്‌ന്ന ജാതിപ്പേരുകള്‍ ഇഞ്ചിക്ക്‌ ഇവിടെ എഴുതാമോ? എനിക്ക്‌ പറ്റുന്നില്ല. സോഷ്യല്‍ കണ്ടീഷനിംഗ്‌.

അപ്പോള്‍ ഇഞ്ചിപ്പെണ്ണെന്നത്‌ ഒറിജിനല്‍ പേരല്ല അല്ലേ..:) ഇഞ്ചിക്ക്‌ നല്ല വിളവ്‌ കിട്ടിയതു കൊണ്ടാണ്‌ അങ്ങനെ പേരിട്ടത്‌ എന്നൊക്കെ പറഞ്ഞത്‌ കള്ളമായിരുന്നു..അല്ലേ.

ഇഞ്ചീ, മലയാളികള്‍ക്ക്‌ മാത്രമുള്ള അപൂര്‍വ്വം പേരുകളില്‍ ഒന്നാണ്‌ കുര്യന്‍. ഏതു കുര്യനും മലയാളബന്ധമുണ്ടായിരിക്കും എന്നു ചുരുക്കം. എന്റെ മകള്‍ക്ക്‌ സര്‍നെയിം അതാണ്‌...എന്റെ പേരല്ല. :)
ഇവിടെ റോബി എന്നത്‌ റോബര്‍ട്ടിന്റെ വിളിപ്പേരാണ്‌. എന്റെ പേര്‌ റോബി എന്നുമാത്രമാണെന്നു പറയുമ്പോള്‍ ആളുകള്‍ക്ക്‌ അതിശയം...ഇന്ത്യയില്‍ ഇത്ര ലളിതമായ പേരുണ്ടോ എന്ന്..:) പേരിഷ്ടമല്ലെങ്കില്‍ മാറ്റാന്‍ ആലോചിച്ചു കൂടെ..വല്ല സത്യവതി എന്നോ ശകുന്തള എന്നോ മറ്റോ..തനി ഇന്ത്യന്‍.

ബാബുരാജ് ഭഗവതി said...

ഇതൊരു ഗൌരവമുള്ള ചര്‍ച്ചയായി വികസിച്ചത്‌ നന്നായി.
ഏറെ പ്രസക്തമായ വിഷയം.
പക്ഷേ ജാതിയെക്കുറിച്ചുള്ള ചില തെറ്റായ ധാരണകള്‍
പൊതുസമൂഹത്തില്‍ നില്‍ക്കുന്നതായി ഇത്‌ വ്യക്തമാക്കുന്നു.
ജാതിയുടെ നിരവധി സവിശേഷതകളുണ്ട്, അംബേദ്ക്കര്‍
അത്‌ ഗൌരവമായി ചര്‍ച്ചചയ്തിട്ടുണ്ട്.
അംബേദ്ക്കര്‍കൃതികള്‍...വാല്യം 1.
ജാതി പരിണാമം,വളര്‍ച്ച....

അതനുസരിച്ച്‌ സഗോത്രവിവാഹമാണ്‌ ജാതിയുടെ മുഖ്യ സവിശേഷത. ഒരു വ്യവസ്ഥ എന്ന നിലയില്‍ ജാതിയെ പുനരുല്‍പ്പാദിപ്പിക്കുന്നതില്‍
ഇതിന്‌ സവിശേഷ പ്രാധാന്യമുണ്ട്.
ജാതി വെറുതെ നിഷ്കളങ്കമായ ഒരു തരം തിരിവല്ല.
അത്‌ ശ്രേണീ ബദ്ധമായ തരം തിരിവാണ്.

ഇത്തരം ജാതി വ്യവസ്ഥ മറ്റൊരിടത്തും കാണാന്‍കഴിയില്ല.
അതിനാല്‍ കൊറിയയില്‍ കാണുന്ന തരംതിരിവിനെ ജാതിവ്യവസ്ഥയായി കാണാന്‍ കഴിയില്ല. നമ്മുടേത്‌ വര്‍ണ്ണ-ജാതി വ്യവസ്ഥയാണ്‌.

ജാതിയെ ഒരു ബാഹ്യപ്രശ്നമായി കാണുന്നിടത്തും അപകടങ്ങളുണ്ട്. ദേബീപ്രസാദിനെ പോലുള്ള മുന്‍കാല ഇടതുപക്ഷ ചിന്തകര്‍ ജാതിയെ ഒരു കള്‍ച്ചറല്‍ ഇഷ്യൂ ആയാണ്‌ കണ്ടിരുന്നത്. കമ്യൂണിസ്റര്‍ പര്‍ട്ടിയും ഇതെ നിലപാടുകള്‍ വെച്ചുപുലര്‍ത്തിയിരുന്നു.

അവര്‍പറയുന്ന പോലെ
ഒരര്‍ത്ഥത്തില്‍ ജാതി ഒരു കള്‍ച്ചറല്‍പ്രശ്നമാണ്‌ .
അത് നിലനില്‍ക്കുന്നത് ബാഹ്യതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നിയമങ്ങളിലൂടെയാണ്‌. അതിലൊന്നാണ്‌ ജാതി പേര്. ജാതി ഒരു വെറുതേ തരംതിരിവല്ലാത്തതിനാലാണ്‌ നായര്‍ക്കുതാഴെ പൊതുവില്‍ ജാതിപ്പേര്‍ കാണാത്തത്. ഒരിക്കല്‍ ഒരു ബംഗാളിയായ കമ്യൂണിസ്റ്റ്കാരന്‍ എന്നോടുപറഞ്ഞു, ഈ പാര്‍ട്ടിയില്‍ ജാതിപേര്‍ ഉപേക്ഷിക്കുന്ന നിയമമുണ്ടായാല്‍ അത് അവസാനം ഉപേക്ഷിക്കുന്ന ആള്‍ ഞാന്‍ ആയിരിക്കും. തന്റെ മുഖര്‍ജി വാലിന്‌ ബംഗാളി ഗ്രാമങ്ങളില്‍ ലഭിക്കുന്ന ബഹുമാനമാണ്‌ അതുപേക്ഷിക്കുന്നതില്‍ തന്നെ തടയുന്നതെന്നാണ്‌ അദ്ദേഹം പറഞ്ഞ ന്യായം. കൂട്ടത്തില്‍ പറയട്ടെ ജാതിയുമായി ബന്ധമില്ലാത്ത ഒന്നാണെങ്കിലും ഭഗവതി എന്ന പേര്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നു എന്റെ ഒരു മാര്‍ജാര(ബ്ലോഗ്‌)സുഹൃത്ത് ഒരിക്കല്‍ എന്നോടു പറഞ്ഞു.
ഒന്നു കൂടി പറയട്ടെ എ.കെ.ജി. ജാതി പേര്‍ ബോധപൂര്‍വ്വം ഉപേക്ഷിച്ച ഒരാളാണ്‌. ഗോപാലന്‍ നമ്പ്യാര്‍ എന്നു തന്നെ യായിരുന്നു അക്കാലത്ത്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. നിരവധി കോണ്‍ഗ്രസ്സുകാര്‍ അക്കാലത്തുതന്നെ ജാതി പേര്‍ ഉപേക്ഷിച്ചിരുന്നു.
അതൊരു കള്‍ച്ചറല്‍ ആയ പോസറ്റീവ് സ്റ്റെപ്പായിതന്നെ കാണണം

അതേ സമയം ജാതി പേര്‍ ഉപേക്ഷിക്കുന്നതിലൂടെ ജാതി നശിക്കുന്നില്ല എന്നതും വാസ്തവമാണ്‌.
കാരണം ജാതി ഒരു വര്‍ഗ്ഗ പ്രശ്നം കൂടിയാണ്. സ്വത്തുടമസ്ഥതയുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു നിയമമാണല്ലോ ജാതി?
അപ്പോള്‍ പൊതുവായി ഇങ്ങനെ പറയാം എന്നു തോനുന്നു.
ഉല്‍പാദനത്തെയും പ്രത്യുല്‍പാദനത്തെയും നിയന്ത്രിക്കുന്ന ഒരു നിയന്ത്രണോപാധിയാണ്‌ ജാതി.
ആ അര്‍ത്ഥാത്തില്‍ ഇത്തരമൊരു സാധനം മറ്റൊരിടത്തും കാണാനാവില്ല.
അംബേദ്കര്‍ എഴുതിയ ഒരു സംഭവകഥയുണ്ട്.
ഇന്ത്യയില്‍ മതപ്രചരണത്തിനെത്തിയ മിഷനറിമാര്‍ മതം മാറ്റത്തിന്‌ ആളെകിട്ടാതായപ്പോള്‍ കാര്യമന്വേഷിച്ചു. മിഷനറിമാരുടെ ജാതിയേതെന്ന പ്രശ്നമാണ്‌ സ്വദേശീയരെ കുഴക്കുന്നതെന്നു മനസ്സിലാകിയ അവര്‍ കല്‍ക്കത്തയില്‍ വെച്ച് ഇങ്ങനെ പറഞ്ഞുവത്രേ.
തങ്ങള്‍ റോമിലെ ബ്രാഹ്മണരാണ്‌.

നീണ്ട കമന്റിന്‌ മാപ്പ്

Roby said...

എം.ടി പേരില്‍ ജാതി കൊണ്ടുനടന്നു എന്നല്ലാതെ അത് ഉപയോഗിച്ചു എന്ന് ഞാനും കരുതുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ വായനക്കാര്‍ അത് ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ട്. ഈ പോസ്റ്റിലെ ബാബുരാജിന്റെ ആദ്യ കമന്റ് ഉദാഹരണം.


മറ്റൊന്നു കൂടി കൂട്ടി ചേര്‍ക്കാനുണ്ടെന്നു തോന്നുന്നു..അത് സമീപകാലത്തെ എം.ടിയുടെ രാഷ്ട്രീയ ഇടപെടലുകളാണ്.

അദ്ദേഹത്തിന്റെ എഴുത്തുകളില്‍ അരാഷ്ട്രീയവാദം ഏറെക്കുറെ പ്രകടമാണെങ്കിലും അടുത്തകാലത്തെ അദ്ദേഹത്തിന്റെ ചില സാമൂഹിക ഇടപെടലുകള്‍ ശ്ലാഘനീയമായിരുന്നു. മുത്തങ്ങയില്‍ ആന്റ്റണി പോലീസ് നരഹത്യ നടത്തിയപ്പോള്‍ അവിടെ ചെന്നതും ആദിവാസിസഹോദരങ്ങളോടൊപ്പം ചേര്‍ന്നതും ഉദാഹരണം.

എം.ടി ഇനിയും എഴുതുകയാണെങ്കില്‍ അതില്‍ അദ്ദേഹത്തില്‍ ഇന്ന് പ്രത്യക്ഷമാകുന്ന രാഷ്ട്രീയബോധം പ്രതിഫലിക്കുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം

പപ്പൂസ്, ബാബുരാജ്..ആ കൂട്ടിചേര്‍ക്കലുകള്‍ക്ക് നന്ദി

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

“വാല് നിലനിര്‍ത്തുന്നതിലോ ഉപയോഗിക്കുന്നതിലോ എന്തെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രം ഒളിഞ്ഞിരുപ്പുണ്ട് എന്ന് തോന്നാറില്ല“

രാധേയാ,
ഒറ്റപ്പെട്ട വ്യക്തിവ്യവഹാരങ്ങളില്‍ പ്രത്യക്ഷമായും എല്ലാ അവസരങ്ങളിലും ഈ മാര്‍ക്കറ്റിംഗ് കാണാനാകില്ലെങ്കിലും, സമൂഹത്തില്‍ മൊത്തമായി വേരൂന്നിയ കാഴ്ചപ്പാടുകളില്‍ പ്രത്യക്ഷമായിത്തന്നെ ഈ മാര്‍ക്കറ്റിങ്ങ് നിലനില്‍ക്കുന്നുണ്ട്.
അങ്ങിനെ വരുമ്പോള്‍ “വാല് നിലനിര്‍ത്തുന്നതിലോ ഉപയോഗിക്കുന്നതിലോ എന്തെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രം ഒളിഞ്ഞിരുപ്പുണ്ട് എന്ന് തോന്നാറില്ല“ എന്നു പറയുന്നത് തികച്ചും ഉപരിപ്ലവമായ കാഴ്ചപ്പാടാണു.

മനസ്സില്‍ ജാതിയില്ലാതെ പേരില്‍ കൊണ്ടുനടക്കുന്നവര്‍ തീര്‍ച്ചയായും ഈ പിന്‍പറ്റല്‍ അനുഭവിക്കുന്നവരാണു. (ഇന്നത്തെക്കാലത്ത് സ്ത്രീധനം ചോദിച്ചു വാങ്ങണ്ടല്ലോ). സത്യത്തില്‍ ഇതു നല്ലോരു തന്ത്രമാണു. വരേണ്യതയുടെ പിന്‍പറ്റല്‍ ഉപേക്ഷിക്കാതെ ചുളുവില്‍ പൊരോഗമനവാദിയുമാകാം.
എം. ടി. വാലു മുറിക്കാഞ്ഞത്, വാലിന്റെ വരേണ്യ(നായരെന്നത് ശുദ്രരെന്നത് വേറെ കാര്യം) പിന്‍പറ്റലുകള്‍ക്കാണെന്നു പറയുന്നതില്‍ തെറ്റില്ല.
അല്ലെങ്കില്‍ ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ക്കപ്പുറം എം. ടി. വളര്‍ന്നിട്ടില്ലെന്നു പറയേണ്ടിവരും.

ജാതി: വരേണ്യത സ്വന്തം അധീശതയില്‍ നിലനിര്‍ത്തിപ്പോരാന്‍ ചിട്ടപ്പെടുത്തി അടിച്ചേല്‍പ്പിച്ച ഒരു സമ്പ്രദായം (ബ്രാഹ്മണ്യം). അദ്ധ്വാനം കൂടാതെ മക്കള്‍ക്ക് ചുളുവില്‍ കിട്ടുന്ന ഔദാര്യം. കുലമഹിമ, കുടുബമഹിമ തുടങ്ങിയവ അതിന്റെ ഉപവര്‍ഗ്ഗങ്ങള്‍. ജാതിയുള്‍പ്പടെയുള്ള ഏതുതരം വരേണ്യവല്‍ക്കരണവും അധികാരത്തിന്റെ ചവിട്ടുപടിയാണു. അധികാരം നിലനിര്‍ത്തിപ്പോരുന്നത് ഈ വക സമ്പ്രദായങ്ങളുടെ സാമൂഹ്യവല്‍ക്കരണത്തിലൂടെയും. ആദശവല്‍ക്കരണം മറ്റൊരു മാര്‍ക്കറ്റിംഗ് തന്ത്രം.
സംസ്കാരം, ഗൃഹാതുരത്വം, നോസ്റ്റാള്‍ജിയ തുടങ്ങിയ സ്വീകാര്യതകള്‍ക്കപ്പുറം ആദര്‍ശവല്‍ക്കരണങ്ങളിലേക്കു നീളുമ്പോഴാണു കൊക്കിനു പിടിച്ചിരിക്കുന്നത് ആറെസ്സെസ്സുകാരനാണെന്നു മനസ്സിലാക്കുക :) (ദേ വീണ്ടും സ്മൈലി)

ജാതി പ്രകടമായും കൊണ്ടുവരുന്നത് താരതമ്യതയാണു (comparison). താരതമ്യം സര്‍വൈവലിന്റെ ഭാഷ. സംസ്കാരത്തില്‍ കാടിന്റെ അവശിഷ്ടം.
പേരിലെ വാല്‍ കൃത്യമായും കൊണ്ടുവരുന്നത് ഒരു താരതമ്യത്തിന്റെ പ്രഖ്യാപനമാണു്. അത് ജാതിയുടേത് തന്നെ. അടിച്ചേല്‍പ്പിക്കുന്ന പരോക്ഷമായ താരതമ്യം. ഇതിന്റെ ബാക്കി അല്ലെങ്കില്‍ ഇതില്‍ ചവുട്ടിയാണു വരേണ്യം വേരുറപ്പിക്കുന്നത്.
നമ്മുടെ പ്രവര്‍ത്തിമണ്ടലങ്ങളില്‍ അറിയാതെ വരേണ്യവല്‍ക്കരണം കടന്നുവരിക സ്വാഭാവികം. നമ്മള്‍ കാട്ടില്‍ നിന്നും ഇനിയും പൂര്‍ണ്ണമായും മുക്തരല്ലെന്നോര്‍മ്മിപ്പിക്കുന്നത് ഇത്തരം പ്രവണതകളാണു.
ബ്ലോഗിലും വരേണ്യവല്‍ക്കരണ പ്രവണതകള്‍ കാണുക സ്വാഭാവികം മാത്രം. ബ്ലോഗിന്റെ വലതു വശത്ത് തൂക്കിയിടുന്ന ബ്രാഹ്മണലിസ്റ്റുകള്‍ (പതിവിടങ്ങള്‍, ഇഷ്ടങ്ങള്‍ തുടങ്ങിയ ഓമനപേരില്‍) ഉള്ളിലുള്ള വരേണ്യ അവശിഷ്ടങ്ങളുടെ സ്വാഭാവിക പ്രതിഫലനങ്ങള്‍. :)

രാജ് said...

നളന്റെ കമന്റില്‍ താരതമ്യത്തിനു ബ്രാക്കറ്റില്‍ comparison എന്നെഴുതുന്നത് പോലും ഒരു പിന്‍‌പറ്റല്‍ കൊതിച്ചാണ്, ഇംഗ്ലീഷ് വിചാരങ്ങളുടെ /ഭാഷയുടെ ഗരിമയെ. താരതമ്യത്തിന്റെ അര്‍ഥം കമ്പാരിസണ്‍ എന്നെഴുതാതെ മലയാളികള്‍ക്കു മനസ്സിലാവില്ലെന്ന് കരുതിയിട്ടല്ല അത്, ഉപബോധത്തില്‍ ഇംഗ്ലീഷിന്റെ ഭാഷാപ്രയോഗങ്ങളില്‍ സാധാരണക്കാരനായ കേരളീയന്റെ മനസ്സില്‍ എന്തു വികാരമാണുണ്ടാക്കുകയെന്നും അതില്‍ നിന്ന് ലഭിക്കുന്ന മൈലേജിനെ കുറിച്ചും അറിഞ്ഞു കൊണ്ടു തന്നെയാണ് അത് ചെയ്യുന്നത്. ബ്രാഹ്മണ്യം ജാതിയിലൊതുക്കുമ്പോള്‍ എന്തും എളുപ്പമാണല്ലോ, അതിനെ എതിര്‍ക്കുമ്പോള്‍ മറ്റൊരു ബ്രാഹ്മണ്യം ഉപയോഗിച്ചുപോകുന്നതിലുള്ള ഐറണി രസകരമാണ്. ഇടതുപക്ഷ / ബുദ്ധിജീവി / സോഷ്യലിസ്റ്റ് ആര്‍.എസ്.എസുകാര്‍ എന്നീ പുതുപ്രയോഗം നിലവില്‍ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വിഭാഗീയത കാടിന്റെ സംസ്കാരമാണ്, കാട്ടില്‍ ഒരുപാടു മൃഗങ്ങളുണ്ട്, നാട്ടില്‍ ഒരു മൃഗമേയുള്ളൂ - പല മൃഗങ്ങളുടെ വേഷത്തില്‍. ജാതിയെ തൂത്തുമായ്ച്ചുകൊള്ളൂ, മറ്റൊന്നില്‍ അത് തിരികെ വരും. അധികാരമാണ് പരമപ്രധാനലക്ഷ്യമെന്ന് പൂമ്പാറ്റയിലെ മൃഗാധിപത്യം എന്ന കാര്‍ട്ടൂ‍ണ്‍ വരെ പറഞ്ഞു തന്നിട്ടുണ്ട്.

മലമൂട്ടില്‍ മത്തായി said...

Good post. Caste is a way to differentiate people. That differentiation happens in all societies - it may be based on caste(India), color(US), class(UK).

What is the big issue in MT using his caste name? He is know for the stories he wrote and not for his caste. Hell, if caste was the only way in which folks became famous, I would have been famous a long time ago.

So in the end, do write good stories rather than hide behind your illustrious family name :-)

nalan::നളന്‍ said...

പെരിങ്ങോടനു എഴുപ്പുമുട്ടിയോ.
comparisonil കടിച്ചു വലിച്ചു കൊണ്ടു പോകുന്നതെങ്ങോട്ടാണെന്നു മനസ്സിലായി. അതു കൈയ്യില്‍ വച്ചേരെ അനിയാ. ഹെന്തൊരു പ്രതിരോധം. ഏതായാലും തുറന്നെഴുതാന്‍ ഒരു ഇംഗ്ലിഷ് വാക്ക് (അതു വന്നു കയറിയ കഥ വേറെ, അതിവിടെ കൂട്ടിക്കുഴയ്ക്കുന്നില്ല, ഉത്തരവാദിത്യം ഏറ്റെടുത്തുകൊണ്ട്) നിധാനമായതില്‍ സന്തോഷം.

തല്‍ക്കാലം അവിടേക്ക് ഞാനില്ല. Go, find someone else to play your cheap games.

രാജ് said...

ഹഹ ഇത്രയേ വേണ്ടൂ. ഞാന്‍ തുറന്ന് പറഞ്ഞത് എന്റെ മനസ്സില്‍ ജാതിയുണ്ടെന്നല്ല, നളന്റെ മനസ്സിലും വരേണ്യതയുണ്ടെന്നാണ്. താരതമ്യേനെ വിഷം കുറഞ്ഞ ആ വരേണ്യതയെ പൊക്കിയെടുത്ത് ജാതിയെ മഹത്വവല്‍ക്കരിക്കാനും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇപ്പൊ നളനെന്നില്‍ വളരെ തിടുക്കപ്പെട്ട് ആരോപിച്ച ഒന്നില്ലേ അതിന്റെ മറ്റൊരു രൂപത്തെ ഞാന്‍ അഡ്വാന്‍സ് നളനില്‍ ആരോപിച്ചെന്നേയുള്ളൂ. ആ സുഖം അറിഞ്ഞോട്ടെ എന്ന് കരുതി ;-)

പക്ഷെ നളന്‍ നിരാശപ്പെടുത്തി, ഇനിയും ഹോംവര്‍ക്ക് വേണം, ഇംഗ്ലീഷിത്രയും വേണ്ട. എങ്കിലും താങ്ക്സ്. നമ്മളൊക്കെ ആത്യന്തികമായി ഹോമോ സാപിയന്‍സ് എന്ന മൃഗം തന്നെയാണെന്ന് തീര്‍ച്ചപ്പെടുത്തിയതിന് :-)

രാജ് said...

താരതമ്യം എന്നുള്ളത് ഒരു ‘വാക്യത്തില്‍ പ്രയോഗം’ ചോദ്യത്തിനു പോലും സാധ്യത തരാത്ത ഒരു സാധാരണ മലയാളം പദമാണെന്ന് ഞാന്‍ പറഞ്ഞില്ലെന്ന് തോന്നുന്നു :-)

nalan::നളന്‍ said...

സോറി അനിയാ,
ആ‍ദ്യം പറഞ്ഞതും രണ്ടാമതു പറഞ്ഞതും, തനിക്കു മനസ്സിലാകാത്തത് എന്റെ കുറ്റമല്ല. ഇത്രയൊക്കെ നീട്ടാനേ തല്‍ക്കാലം കഴിയൂ.

കെ said...

സ്വപ്രയത്നത്താല്‍ ആര്‍ജിക്കാന്‍ കഴിയാത്ത എന്തിന്റെയും പേരില്‍ അഹങ്കരിക്കുകയോ അഭിമാനിക്കുകയോ ചെയ്യുന്നവരെ വിഡ്ഡികളെന്നു വിളിക്കാം. നിരാശപ്പെടുന്നവരെയും.

മതം, ജാതി, ഭാഷ, ലിംഗം, വര്‍ണം ഇവയൊന്നും മനുഷ്യന്‍ സ്വപ്രയത്നത്താല്‍ ആര്‍ജിക്കുന്നതല്ല. മതത്തിന്റെ പേരില്‍ അഭിമാനിക്കുന്നതും ‍ജാതിയുടെ പേരില്‍ ഞെളിയുന്നതും ഭാഷാപ്രേമവും ആണായി പിറന്നതിന്റെ ജാഡയും വര്‍ണത്തിന്റെ പേരിലുളള മേനി നടിപ്പുമൊക്കെ ഒരു നാണയത്തിന്റെ പല വശങ്ങളല്ലേ.

ജാതിയുടെ പേരില്‍ അതിക്രൂരമായ ഒരു വിവേചനം നിലനിന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മായാത്തതാണ് അതേക്കുറിച്ചുളള ചര്‍ച്ചകള്‍ പലപ്പോഴും തീവ്രമാകാന്‍ കാരണവും.

പേരില്‍ നിന്ന് ജാതി മാച്ചു കളഞ്ഞാല്‍ മനസില്‍ നിന്നതു പോകുമെന്നതിന് ഉറപ്പൊന്നുമില്ല. മന്നത്ത് പദ്മനാഭ പിളള, മന്നത്ത് പത്മനാഭനായി. എന്നിട്ടാണ് അദ്ദേഹം "ഈഴവരെ പന്നിപെറ്റ സന്തതി"കളെന്ന് വിളിച്ചാക്ഷേപിച്ചത്. "ചോവനും പുലയനും ഭരിക്കുന്ന ഈ മണ്ണില്‍ ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലതെ"ന്ന് വിമോചന സമരകാലത്ത് പ്രസംഗിച്ചത്.

ജാതി ചിലര്‍ക്ക് അഭിമാനവും മറ്റ് ചിലര്‍ക്ക് അപമാനവുമാണ്. പൂര്‍വജന്മത്തില്‍ ചെയ്ത ദോഷം കാരണമാണ് ഹീനജാതിയില്‍ പിറക്കുന്നതെന്നും അങ്ങനെ പിറക്കുന്നവന്‍ ഈ കാലത്ത് കൊടിയ പീഡനങ്ങളും ദുരിതങ്ങളും പ്രായശ്ചിത്തമായി അനുഭവിക്കണമെന്നും ന്യായവും പറഞ്ഞു വെച്ചിട്ടുണ്ട്.

പേരില്‍ ജാതി കൊണ്ടു നടക്കുന്നതിനെപ്പറ്റി.

എന്തുകൊണ്ട് ജാതി പേരിനോടൊപ്പം വന്നു? ഏത് കാലത്ത് ഈ ചിട്ട നിലവില്‍ വന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ വല്ലതും നടന്നിട്ടുണ്ടോ ആവോ? കീഴാളര്‍ക്ക് ചില പേരുകള്‍ ഉപയോഗിക്കാന്‍ അവകാശമില്ലാതിരുന്ന ഒരുകാലത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. ദൈവങ്ങളുടെ പേരുകളൊന്നും അവര്‍ക്കിട്ടു കൂടത്രേ...കാളന്‍, കാളി, നീലി, ചെമ്പന്‍ എന്നിങ്ങനെയുളള പേരുകള്‍ ഒരു ജനതയ്ക്കും ചന്ദ്രശേഖരന്‍, രാജശേഖരന്‍, ഇന്ദുചൂഡന്‍, ജഗന്നാഥന്‍ എന്നിങ്ങനെയൊക്കെയുളള പേരുകള്‍ മറ്റൊരു ജനതയ്ക്കും സംവരണം ചെയ്തിരുന്നു, നിര്‍ബന്ധമായി തന്നെ.

കാളന്‍ നായരോ, ചെമ്പന്‍ നായരോ, കാളിത്തമ്പുരാട്ടിയോ ഒക്കെ എവിടെയെങ്കിലും ഉണ്ടോ ആവോ? ചന്ദ്രശേഖരനെന്നോ രാജശേഖരനെന്നോ ജഗന്നാഥനെന്നോ ഒക്കെ പേരുളള പറയനെയോ പുലയനെയോ ഇന്നും കാണാനാവുമോ?

ചരിത്രത്തെ ഓര്‍ക്കാതെയുളള എല്ലാ ജാതി ചര്‍ച്ചകളും ഉപരിപ്ലവമാവുകയേ ഉളളൂ. നളന്‍ സൂചിപ്പിച്ചപോലെ ജാതി അധികാരത്തിന്റെ ചിഹ്നമായിരുന്നു. ജാതിയുടെ ലേബലില്‍ ചിലര്‍ ഭരിച്ചു. മറ്റു ചിലര്‍ ഭരിക്കപ്പെട്ടു. മനുഷ്യാവകാശങ്ങളോ മര്യാദയോ അവര്‍ക്ക് ഭരിച്ചവരില്‍ നിന്ന് ലഭിച്ചില്ലെന്ന് കാണാന്‍ അത്യാവശ്യ ചരിത്രബോധം മാത്രം മതി.

ഡാലി said...

ജാതി, മതം, നിറം, ഭാഷ തുടങ്ങിയവയുടെ പേരില്‍ അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല എന്ന നിലപാടാണെനിക്കും. ജാതി, മതം എന്നിവയെ മറിക്കടക്കാനായെങ്കിലും‍ കേരളത്തിനു വെളിയില്‍ ഇരുന്ന് മലയാളം എന്നു കേള്‍ക്കുമ്പോഴും, കേരളം എന്നു കേള്‍ക്കുമ്പോഴും തോന്നുന്ന ഇമ്പം ഇല്ലാതാക്കുവാനും കഴിഞ്ഞീട്ടില്ല. അരാജകവാദി എന്ന് സ്വയം വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പോലും ജാതി വാലില്‍ കുരുങ്ങി കിടക്കുന്നത് അത്ഭുതപ്പെടുത്തുന്നു.

മാരിചന്‍: ആര്യ, ദേവമിത്രന്‍, ചന്ദ്രശേഖരന്‍ എന്നു പേരുള്ള പിന്നോക്ക സമുദായക്കാരെ അറിയാം. എന്നാല്‍ അവരെക്കാള്‍ സമൂഹത്തില്‍ ആത്മവിശ്വാസം കൂടുതല്‍ കാണിക്കാറുള്ളത് രാധികയും, മുരളിയുമൊക്കെയാണ്.

Munna said...


Hey, you can earn money from your Blogs!. Yes, It's

absolutely true, See my blog.

ഗുപ്തന്‍ said...

സാഹചര്യം കൊണ്ട് പെരിന്റെ വാലില്‍ കിടക്കുന്ന ജാതിപ്പേരില്‍ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതാണ് ഉപരിപ്ലവത എന്നു തോന്നുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടപുരുഷാധിപത്യത്തിന്റെ അവശിഷ്ടങ്ങള്‍ ഭാഷയില്‍ നിന്ന് തുടച്ചുനീക്കാന്‍ കുറച്ചു മദാമ്മമാര്‍ പാടുപെടുന്നതിന്റെ ബാക്കി. വകതിരിവില്ലാത്ത പൊളിറ്റിക്കല്‍ കറകറ്റ്നെസ്സ.

മോര്‍ഫോളജിക്കല്‍ അല്ലാതെ ലെക്സിക്കല്‍ ആയി ഭാഷയെ ന്യൂട്രലൈസ് ചെയ്യാനുള്ള സ്വാഭാവികമായ വഴികള്‍ ഇന്ന് ഫെമിനിസ്റ്റുകള്‍ പോലും തിരിച്ചറിയുന്നുണ്ട്. അതേ സ്വാഭാവിക പരിണാമം ജാതിപ്പേരുകള്‍ക്കും വരും എന്നേ ഞാന്‍ കരുതുന്നുള്ളൂ. കൂടുതല്‍ കൂടുതല്‍ പേര്‍ ആ വാലുപേക്ഷിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ സൂചനയാണ്.

പേരിന്റെ അറ്റത്ത് ഒരു വാലുകിടന്നത് വച്ച് ഒരുസാഹിത്യയകാരന്റെ സംഭാവനയെ വിലയിരുത്തേണ്ടിവരുന്നത് (അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും) നല്ല രാഷ്ട്രീയബോധം അല്ല. 20 വര്‍ഷം മുന്‍പുള്ള കേരള സൈക്കി അത്തരം വികലമായ ഒരു ആനുകൂല്യം എം റ്റിക്ക് കൊടുത്തിട്ടുണ്ടാവാം. അത് ഇത്തരം ഒരു സാഹചര്യത്തില്‍ വിചാരണചെയ്യുന്നത് വൃഥാവ്യായാമം ആണ്.

എതിര്‍ക്കേണ്ടത് പഴയഭാവുകത്വങ്ങളെയും ക്ലിക്കുകളെയും ക്ലീഷെകളെയും ജൂബിലി നടത്തി ആഘോഷിക്കുന്നപ്രവണതകളെ ആണ്.

അതില്‍ പ്രതിഷേധിച്ച് ഞാന്‍ നായര്‍സംഘത്തില്‍ നിന്ന് രാജിവച്ച് വര്‍മ സംഘത്തില്‍ചേരുന്നു

(ചൂദ്രപ്പേരാണെന്ന് ഇപ്പോഴല്ലേ അറിഞ്ഞത്. ഹഹഹ)

ഗുപ്തന്‍ said...

ശരിയായോന്ന് ഇവിടെത്തന്നെ റ്റെസ്റ്റ് ചെയ്തേക്കാം

ഗുപ്തന്‍ said...

ഗുപ്തം എന്നത് വരേണ്യഭാഷയായതുകൊണ്ടും ഗുപ്തന്‍ ചെറുമന്‍ ഗുപ്തന്‍ നാടാര്‍ എന്നൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ടും അതിനി തലയില്‍ മുണ്ടിട്ട വര്‍മ എന്ന് തിരുത്തേണ്ടിവര്വോ എന്റെ തൂണിമ്മേലിരുപ്പപ്പാ‍ാ.... :(

കെ said...

ഗുപ്തവര്‍മ്മത്തമ്പുരാനേ,
അടിയാളരായി കരുതപ്പെട്ടിരുന്നവര്‍ക്ക് ഈശ്വരനാമ പര്യായങ്ങള്‍ ഇട്ടുകൂടാ എന്നൊരു വിലക്കുണ്ടായിരുന്നു, പണ്ട് കേരളത്തില്‍. പേരിടുന്നതിലും വീടു വെയ്ക്കുന്നതിലും വഴി നടക്കുന്നതിലുമൊക്കെ ജാത്യാധികാരത്തിന്റെ ചാട്ടവാര്‍ നിബന്ധനകള്‍ ഉണ്ടായിരുന്ന കാലം. അന്ന് ഇതിനെക്കാള്‍ ഉച്ചത്തില്‍ തൂണിന്മേലിരുപ്പന്മാരെ വിളിച്ചു കരഞ്ഞിട്ടുണ്ട് പാവം ജനം.

എന്നാല്‍, എംടിയുടെ പേരിന്റെ അറ്റത്തുളള നായര്‍ എന്ന വാലില്‍ തൂങ്ങി അദ്ദേഹത്തിന്റെ എഴുത്തിനെ വിലയിരുത്തുന്നതിനോട് യോജിപ്പില്ല.

വേറൊന്നു കൂടിയുണ്ട്. എം ടി വാസുദേവന്‍ നായര്‍ എന്ന പേര് പുസ്തകത്തില്‍ മാത്രമല്ലേ ഉളളൂ. എംടിയുടെ കഥ, എംടിയുടെ നോവല്‍, എംടിയുടെ ലേഖനം, എംടിയുടെ അനുഭവം, എംടിയുടെ സിനിമ എന്നൊക്കെയല്ലേ സാധാരണ അറിയപ്പെടാറ്? ടിയാന്റെ ജാതിയേതെന്ന് അറിയേണ്ടവര്‍ക്ക് പേരില്‍ സൂക്ഷിച്ചു നോക്കാമെന്നു മാത്രം. നാലുകെട്ടിന്റെ രചയിതാവ് അറിയപ്പെടുന്നത് എംടി എന്ന ചുരുക്കെഴുത്തിലാണ്. മാര്‍ക്കറ്റിംഗും ആ വിധത്തില്‍ തന്നെ.

ഇനി നായന്മാരെഴുതുന്നതെല്ലാം മലയാളി കൊണ്ടുപിടിച്ചാഘോഷിക്കുമെങ്കില്‍ ഇക്കൊല്ലത്തെ ഏറ്റവും നല്ല കവിതയായി വാഴ്ത്തപ്പെടേണ്ടത്, ജി സുധാകരന്‍ നായര്‍ ഭാഷാപോഷിണിയില്‍ എഴുതിയ (അതേ, നമ്മുടെ സാംസ്ക്കാരിക മന്ത്രി തന്നെ) കവിതയാണ്. ഇനി പേരില്‍ നായരില്ലാത്തതു കൊണ്ടാണോ ആ കവിത വേണ്ടവിധം ആദരിക്കപ്പെടാത്തത്?

പി കെ നാരായണ പണിക്കരും അസിസ്റ്റന്റ് സുകുമാരന്‍ നായരും ഇനി സാഹിത്യരംഗത്തേയ്ക്ക് തിരിഞ്ഞേക്കുമോ എന്നും ഭയക്കണം. നായര്‍ എന്ന പേരുവെച്ച് എഴുതിയാല്‍ കുറഞ്ഞത് അമ്പതു വര്‍ഷം ആഘോഷിക്കാനുളള വകുപ്പെങ്കിലും കിട്ടുമല്ലോ, നടപ്പ് കാല്‍ക്കുലേഷനനുസരിച്ച്!!

എംടി നായരായത് അദ്ദേഹത്തിന്റെ കുറ്റമാണോ? താനെന്തേ നായര്‍ വാല്‍ എടുത്തു കളഞ്ഞില്ല എന്ന ചോദ്യം ചോദിക്കാം. മന്നത്തിനെപ്പോലെ അത്തരമൊരു ഗിമ്മിക്കിന് എംടി തയ്യാറായില്ലെന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയായി വിലയിരുത്തുകയുമാകാം.

മാതൃഭൂമിയിലുണ്ടായിരുന്ന കാലത്ത് സ്വജാതിയിലെ സാഹിത്യകാരന്മാരെ വാഴിക്കാനും മറ്റുളളവരെ ചവറ്റുകുട്ടയിലെറിയാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ടോ? അങ്ങനെയൊരു ആരോപണം ഇല്ലെന്നാണ് അറിവ്. ഒ വി വിജയന്‍ ഈഴവനായതു കൊണ്ട് അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമിച്ചു എന്നും കഥയില്ല.

സാഹിത്യപരമായ കാര്യങ്ങളില്‍ വേണ്ടത്ര പിടിപാടില്ലാത്തതു കാരണം പുളളിക്കാരന്‍ എഴുതിയതൊക്കെ കാലത്തെ അതിജീവിക്കുമോ, ഉച്ചയ്ക്ക് അതിജീവിക്കുമോ എന്നു പറയാന്‍ നാം ആളല്ല.

ഡാലിക്ക്, പറയന്‍, പുലയന്‍, കുറവന്‍ എന്നു തുടങ്ങുന്ന ദളിത സമുദായത്തിലുളളവര്‍ക്ക് ടി പേരുകള്‍ ഉണ്ടോ എന്നാണ് ചോദിച്ചത്. ഈഴവ, വിശ്വകര്‍മ്മ മുതലായ പിന്നോക്ക സമുദായങ്ങളെയല്ല.

ഡാലി said...

മാരീചന്‍: ആര്യ, ദേവമിത്രന്‍ എന്ന പേരുള്ളവര്‍ എസ്.സി ആണ്.കൃത്യമായി ഏതെന്നു ഞാന്‍ ചോദിച്ചീട്ടില്ല. വിദ്യാഭ്യാസകാലത്ത് എസ്സി/എസ്റ്റി തിരിച്ചറിയാന്‍ യാതൊരു പാടുമില്ല. ബാച്ച്മേറ്റ്സിനിടയില്‍ ആര്യ എന്ന പേരു ഒരു ചര്‍ച്ചവിഷയം ആയിരുന്നുതാനും. ചന്ദ്രശേഖരന്‍ പിന്നോക്ക വിഭാഗം ആണെന്നല്ലാതെ കൂടുതല്‍ അറിയില്ല.

Inji Pennu said...

റോബിയേ,

ഒരു കുട്ടിക്ക് ക്ലാ‍സ്സില്‍ സെല്‍‌ഫ് കോണ്‍ഫിഡന്‍സ് കുറഞ്ഞാല്‍, ആ കുട്ടിക്ക് സെല്‍‌ഫ് കോണ്‍ഫിഡന്‍സ് ഉണ്ടാക്കികൊടുക്കാനാണ് ഞാന്‍ ശ്രമിക്കാ..അല്ലാതെ ഉള്ള കുട്ടികളുടെ കൂടെ സെല്ഫ് ഹോണ്‍ഫിഡന്‍സ് കുറക്കുക അല്ല. വിശദമായി പറയാം.

എന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കടുത്ത അസമത്വത്തിനും ജാതീയ വ്യവസ്ഥയ്ക്കും ആഞ്ഞടിക്കേണ്ടത് രണ്ട് തരത്തിലാണ്, ഒന്ന് എക്സ്റ്റേണല്‍ ആയുള്ള കര്‍മ്മങ്ങള്‍. സംവരണം പോലുള്ള മാര്‍ഗ്ഗങ്ങള്‍. മറ്റൊന്ന് ഇന്നര്‍ അല്ലെങ്കില്‍ ആ സമൂഹത്തില്‍ തന്നെയുള്ള പ്രവര്‍ത്തികള്‍. ആ സമൂഹത്തില്‍ നിന്നു തന്നെ ഉടലെടുക്കേണ്ട സെല്ഫ് കോണ്‍‌ഫിഡന്‍സ്, അതിനു കൊടുക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ആ സമൂഹ നേതാക്കള്‍ നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍.

നായര്‍ എന്നോ കുര്യന്‍ എന്നോ മുഹമ്മദ് എന്നോ ഒരു സര്‍നേം സധൈര്യം ചേര്‍ക്കുന്നത് ആ ഒരു സബ് കള്‍ച്ചറിനോടുള്ള അഭിമാനമാണ് അതൊരു അഹങ്കാരമല്ല. ഓരോത്തരുടെയും ഐഡന്റിറ്റിയാണത് .

മനുഷ്യരെല്ലാം ഒരു കുക്കീ കട്ടറില്‍ നിന്നു വന്നതുപോലെയല്ല ഇരിക്കുന്നത്. എല്ലാവരും വ്യത്യസ്തരാണ്. ക്രിസ്ത്യനില്‍ തന്നെ കത്തോലിക്ക ആണെങ്കിലും സുറിയാനി, ലാറ്റിന്‍ അതില്‍ തന്നെ ചങ്ങനാശ്ശേരി സുറിയാനി അങ്ങിനെ എന്തുമാത്രം ഐഡന്റിറ്റീസ് ഉണ്ട്. ഇത്രയും ഡിഫ്രന്‍സസ് ഉണ്ടെങ്കില്‍ തന്നേയും ഇത് കാരണം വിഭാഗീയത ഉണ്ടാവുന്നു എന്ന് പറയുന്നത് തെറ്റാണ്. എനിക്ക് വെള്ളക്കാരന്റെ കള്‍ച്ചറുമായി assimilate ചെയ്യാന്‍ സാധ്യമല്ല. ഞാന്‍ ഇന്ത്യക്കാരിയാണ്, എന്റെ കണ്ണും മുടിയും കറുപ്പും എന്റെ തൊലി ബ്രൌണും കയ്യ് കൊണ്ട് ആഹാരം കഴിക്കുന്നുവളും അങ്ങിനെ അവരുടെ കള്‍ചറുമയി ഒര് ചെറിയ സാമ്യം പോലും ഇല്ലാത്തവളും. എങ്കിലും വെള്ളക്കാരന്‍ എന്നെ ബഹുമാനിക്കുന്നതും എനിക്കെന്റെ സ്പേസ് തരുന്നതും ഈ ഡിഫ്രന്‍സ്സ് അറിഞ്ഞുകൊണ്ടാവണം. ഞാന്‍ തിരിച്ചും.

ഡിഫ്രന്‍സ്സ് ഉള്ളവരെ വെറുക്കും എന്ന് കരുതുന്നത് നാസിസം ആണ്. അങ്ങിനെ ഡിഫ്രന്‍സ് ഉണ്ടെങ്കില്‍ വിഭാഗീയത ഉണ്ടാവും എന്ന് കരുതുന്നതും ഒരു ഫനറ്റിക്ക് അപ്പ്രോച്ചാണ്.

നാണു എന്ന് പേരുള്ളവന്‍ വലിയ വായില്‍ സോഷ്യലിസം പ്രസംഗിച്ചാലും ചിലപ്പോ ഉള്ളില്‍ തികഞ്ഞ ഫനറ്റിക്ക് ആവാമല്ലോ? മീരാ നായര്‍ എന്നുള്ളവള്‍ അവളുടെ ഐഡന്റിറ്റി എന്നല്ലാതെ ഫനറ്റിക്ക് ആവാതേയും ഇരിക്കാം. എനിക്ക് അത് വെറുമൊരു ഐഡന്റിറ്റിയാണ്. എല്ലാ മനുഷ്യരും മിശ്രവിവാഹം കഴിച്ച് ഒരുപോലെ ഇരുന്നാല്‍ വിഭാഗതീയ ഇല്ലാതെ ആവുകയും ലോകസമാ‍ധാനം വരുകയും ചെയ്യും എന്ന് വിചാരിക്കുന്നത് എനിക്ക് മണ്ടത്തരമായാണ് തോന്നുന്നത്. മനുഷ്യന്‍ മനുഷ്യനെ ഡിഫ്രന്‍സ്സ് വെച്ച് തന്നെ ആക്സ്പറ്റ് ചെയ്യണം. അതാണ് being civilized എന്നുള്ളതിന്റെ ഡെഫനിഷന്‍ എനിക്ക്. എല്ലാവരുടേയും പേര് നാണപ്പന്‍ എന്ന് മാത്രം ഇട്ടാല്‍ ജാതി ഉണ്ടാവില്ല വിദ്വേഷം ഉണ്ടാവില്ല എന്ന് തീര്‍പ്പ് കല്പിക്കാന്‍ പറ്റുമോ?

ഒരു സോ കോള്‍ഡ് താഴ്ന്ന ജാതിക്കാരന്‍ അവന്റെ ജാതിയില്‍ അവന്റെ സബ് കള്‍ച്ചറില്‍ അവന്റെ സമൂഹത്തില്‍ അഭിമാനം കൊള്ളണം. അവന്റെ മാത്രം ആചാരങ്ങളില്‍ അവന്റെ മാത്രം ആഹാരപ്രത്യേകതകള്‍, അവന്റെ സമൂഹത്തില്‍ മാത്രം കണ്ട് വരുന്ന പ്രത്യേകതകള്‍. അതൊരു വലിയ പ്രോസ്സ്സ് ആവും. അല്ലാതെ സ്വജാതിയില്‍ നിന്ന് ഒളിച്ചോടുക അല്ല വേണ്ടത്. പളനിയപ്പന്‍ എന്ന് പേരുള്ള ഒരു തമിഴന്‍ ഇവിടെ വന്നപ്പൊള്‍ പേര് മാറ്റി Pal എന്നാക്കിയതുപൊലെ വികലമാണ് സ്വന്തം കള്‍ച്ചറില്‍ (സബ്) നിന്നുള്ള ഈ ഒളിച്ചോട്ടം. നമ്മള്‍ നമ്മളില്‍ അഭിമാനിക്കണം. എല്ലാ മനുഷ്യനും ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന് അറിയുമ്പോഴാണ് അഭിമാനം ഉണ്ടാവുക. എന്തുകൊണ്ട് സമൂഹത്തില്‍ നല്ല നിലയിലുള്ള സോ കോള്‍ഡ് അവര്‍ണ്ണര്‍ അവരുടെ ജാതിപ്പേര് വെക്കുന്നില്ല? അങ്ങിനെയെങ്കില്‍ മറ്റുള്ള അവര്‍ണ്ണര്‍ക്ക് അതൊരു ഇന്‍സ്പിരേഷനാണ് ആവുക. എന്റെ സമൂഹത്തിലുള്ള ഒരാള്‍ ഇന്ന നിലയിലെത്തി സ്വന്തം സമൂഹത്തില്‍ അഭിമാനിക്കുന്നു, എനിക്കും ആ നിലയിലേക്ക് എത്താമെന്ന് തന്നെ. ഒരു മലയാളിക്ക് നോബേല്‍ സമ്മാനം കിട്ടിയാല്‍ നമ്മളൊക്കെ അഭിമാനിക്കില്ലേ? അതേ ലോജിക്ക് തന്നെ എനിക്കും തോന്നുള്ളൂ ഇവിടെ. അല്ലാതെ എല്ലാവരും വിഭാഗീയത ഭയന്ന് സ്വന്തം ഐഡന്റിറ്റി മറച്ച് വെക്കുനതുകൊണ്ട് നമുക്ക് നഷ്ടപ്പെടുന്നത് മറ്റു പലതുമാവും. നമ്മള്‍ ജീവിക്കാന്‍ പോകുന്നത് ഇനി കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഒരിക്കല്‍ ഒരു ഫിലിപ്പൈന്‍‌കാ‍രന്‍ എന്നോട് പറഞ്ഞതാണ്, സ്പാനിഷ്കാര്‍ വന്ന് കണ്‍‌വേര്‍ട്ട് ചെയ്ത് യൂ തോമസ്, യൂ ഫ്രാന്‍സിസ് എന്നിങ്ങിനെ ഓരോത്തര്‍ക്ക് പേര് കൊടുത്തു. അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ പേര് മാത്രല്ല, അവരുടെ സംസ്കാരം തന്നെയാണ് എന്ന്.

ഓഫ്: ഇഞ്ചിപ്പെണ്ണ് എന്ന് തന്ന്യാ പേര് :) ...ക്ഷമി. :)


>>ബ്ലോഗിന്റെ വലതു വശത്ത് തൂക്കിയിടുന്ന >>ബ്രാഹ്മണലിസ്റ്റുകള്‍

എന്തിനും ഏതിനും ബ്രാഹ്മണ എന്ന വാക്കുപയോഗിക്കുന്നതിന്റെ ചീപ്പനെസ്സ് ! ബ്രാഹ്മണ്യം ഇതര സമൂഹങ്ങളെ എത്രമാത്രം അകറ്റിനിറുത്തുവാനും നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടോ അത്രയും വിഷമയമാണ് എന്തിനും ഏതിനും ബ്രാഹ്മണ്യം ആരോപിച്ച് ആ പദത്തിനെ മന:പൂര്‍വ്വം ലൈറ്റ് ആക്കി അങ്ങിനെ ഒരു വിഷമുള്ള പദത്തിന്റെ അര്‍ത്ഥം തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതും മറ്റൊരു ഉഗ്രന്‍ ബ്രാഹ്മണ്യ തന്ത്രമാവും. ഒരുപാട് ഉപയോഗിച്ചാല്‍ ഏത് പദത്തിനും അര്‍ത്ഥം നഷ്ടപ്പെടുമല്ലോ. പിന്നെ ശരിയായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരുമ്പോള്‍ അതിന്റെ ഗൌരവം തന്നെ നഷ്ടപ്പെടുത്താലോ!

ഡാലിക്ക്, Arya Nair എന്ന് ഗൂഗിളില്‍ അടിച്ച് നോക്കീട്ട് ഒരുപാട് റിസള്‍ട്ടസ് വരുന്നല്ലോ?

ഡാലി said...

ഇഞ്ചി: ആര്യ നായര്‍ എന്ന പേരിനു എന്താണു പ്രത്യേകത?
പണ്ട് ദളിതര്‍ക്ക് ഈശ്വര നാമങ്ങള്‍ ഇട്ടൂടായിരുന്നു. ഇന്നും ഇല്ലല്ലോ എന്ന മാരിചന്റെ കമന്റിനാണു ആ മറുപടി. വളരെ പരിമിതമായി ആ പേരുകള്‍ ദളിതര്‍ ഇട്ടു കണ്ടീട്ടുണ്ട് എന്നു സൂചിപ്പിക്കുകയായിരുന്നു. ആര്യ എന്നത് ഒരു ഈശ്വര നാമല്ലതിരിന്നീട്ടു കൂടി ആ പേരുകാരിനെ കുറിച്ച് “ഹും എസ്സിയാണു പേര് എന്നട്ട് ആര്യ എന്നും” എന്ന് ചര്‍ച്ച ചെയ്യുന്നത് ഓര്‍മ്മയില്‍ വന്നത് കൊണ്ട് എഴുതിയതാണ്. (ഒരുപാട് കാലം മുന്‍പല്ല, ഒരു മൂന്നു വര്‍ഷം മുന്നേ)
നായര്‍ക്ക് ഈശ്വരനാമങ്ങള്‍ ധാരാളമായുണ്ടല്ലോ. ചന്ദ്രശേഖരന്‍, രാജശേഖരന്‍ ... ദേവി, ദേവന്‍ ഒക്കെ കോമണ്‍ അല്ലെ?

ഗുപ്തന്‍ said...

മാരീചന്‍ മാഷേ മാഷ് പറഞ്ഞകാര്യങ്ങള്‍ തന്നെയാണ് ആ വര്‍മ്മ കമന്റിനുമുകളിലോട്ട് ഞാന്‍ പറഞ്ഞിട്ടുള്ളത്: (എം റ്റിയെക്കുറിച്ച്)

ജാതിപ്പേരിനുള്ളിലെ ചരിത്രത്തെക്കുറിച്ച് ബോധ്യംവേണം എന്ന മാഷിന്റെ പോയിന്റ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിനോട് ഞാന്‍ പ്രതികരിച്ചില്ല. തത്വത്തില്‍ യോജിപ്പുണ്ട് തീര്‍ച്ചയായും. പക്ഷെ കാര്യത്തില്‍ വരുമ്പോള്‍ നല്ലൊരു ശതമാനം ആളുകളും പേരില്‍ അച്ചന്റെ ഇനിഷ്യലും ജാതിപ്പേരും ചേര്‍ക്കാറുള്ളത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ നിന്നു വന്ന ഒരു ഫാഷന്‍ സെന്‍സിബിലിറ്റി ആയിട്ടേ തോന്നുന്നുള്ളൂ. ജാതീയമായി ചെയ്യുന്നവര്‍ ഉണ്ടാവും ഇല്ലെന്നല്ല.

എന്നെ സംബന്ധിച്ച് കേരളത്തില്‍ ഉണ്ടാകേണ്ടുന്ന സാമൂഹ്യമാറ്റവും പേരുതിരുത്തലും തമ്മില്‍ ഒര്രു ബന്ധവും ഇല്ല. പ്രായോഗികജീവിതത്തില്‍ ഒരുപാടു ചെയാനുള്ളതിനെ മറച്ചുവയ്ക്കാന്‍ ഒരു പുതപ്പെന്നേയുള്ളൂ പേരില്‍ കാണിക്കുന്ന ഉത്സാഹം. ജാതിപ്പേരിനോടുള്ള പ്രഖ്യാപിത അകല്ച്ചയും അമിതമായ താല്പര്യവും ഒക്കെ ഒരു മധ്യവര്‍ഗ ജാഡയുടെ രണ്ടുധ്രുവങ്ങള്‍ ആ‍ണ്. ഇവിടെ ജാഡയുടെ ‘വരേണ്യ‘ധ്രുവം ഒരു നക്ഷത്രം ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന സങ്കടം സഹിക്കാന്‍ വയ്യാതെ ഞാന്‍ വര്‍മ്മ ആയി എന്നേയുള്ളൂ. :)

തൂണിന്മേലിരുപ്പപ്പന്‍ നരസിംഹമൂര്‍ത്തിക്ക് വരേണ്യഭാഷയുടെ ജാഡ ഒഴിച്ചിട്ട് അന്നേരം തോന്നിയ മനോധര്‍മമാണ്..ചുമ്മാ..

Unknown said...

ജാതിപ്പേരിനെ എന്തിനാ അങ്ങനെ മാത്രമേ കാണൂ എന്ന് വാശി പിടിക്കുന്നത്? ഒരു പേര് എന്ന് മാത്രം കണ്ടാല്‍ പോരേ? പ്രതാപ വര്‍മ്മ തമ്പാന്‍ എന്ന് ഒരു മുന്‍ എം.എല്‍.എയുടെ പേരു കണ്ട് അയാള്‍ തമ്പാന്‍ തന്നെയോ എന്ന് അന്വേഷിച്ചു പോയ ഒരു മണ്ടനെക്കുറിച്ച് കേട്ടിട്ടൂണ്ട്. ഒരു പേരിനെ അതിലെ ജാതിപ്പേര് ഒഴിവാക്കി വെറും പേര് മാത്രമായി കാണാന്‍ നാം എന്നാണോ പഠിക്കുക? രാജ് നീട്ടിയത്ത് എന്നോ എം. സുകുമാരന്‍ എന്നോ റാമ്മോഹന്‍ പാലിയത്ത് എന്നോ കുഴൂര്‍ വിത്സണ്‍ എന്നോ ഒക്കെ കേള്‍ക്കുമ്പോലെ പി. ഗോവിന്ദപ്പിള്ള എന്നും എം.റ്റി. വാസുദേവന്‍ നായര്‍ എന്നും കേള്‍ക്കാന്‍ കഴിയാത്തത് ഈ സമൂഹം നമ്മുടെ മനസ്സിനെ അത്രക്കങ്ങ് ചീത്തയാക്കിയതുകൊണ്ടായിരിക്കുമോ? ആവോ?

nalan::നളന്‍ said...

നായര്‍ എന്നോ കുര്യന്‍ എന്നോ മുഹമ്മദ് എന്നോ ഒരു സര്‍നേം സധൈര്യം ചേര്‍ക്കുന്നത് ആ ഒരു സബ് കള്‍ച്ചറിനോടുള്ള അഭിമാനമാണ് അതൊരു അഹങ്കാരമല്ല. ഓരോത്തരുടെയും ഐഡന്റിറ്റിയാണത് .
ചരിത്രബോധമില്ലായ്മ ഐഡന്റിറ്റി സ്വയം തെരഞ്ഞെടുക്കുന്നതില്‍ വഹിക്കുന്ന പങ്ക്! ഹാ!
പോരാഞ്ഞിട്ട് കീഴ് ജാതിക്കാരന്‍ അവന്റെ അടിച്ചേല്‍പ്പിച്ചിട്ടുള്ള കീഴ്ജാതിയെന്ന ഐഡന്റിറ്റിറ്യില്‍ അഭിമാനിക്കണമെന്നു. wow!
എത്ര സുന്ദരമായാണു ജാതിയെ ആദര്‍ശവല്‍ക്കരിച്ചത്. ബ്രാഹ്മണാദികളെ കീഴ്ജാതികളെന്നും, പുലയശുദ്രാദികളെ മേല്‍ജാതിക്കാരെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വിളംബരം ഇനി ഞാന്‍ മാത്രം കേള്‍ക്കാതിരുന്നതാണോ?.

ഇഞ്ചിയേ, ചുറ്റുമുള്ള ഒരു വരേണ്യവര്‍ഗ്ഗം മാത്രമല്ല ലോകം. ഒരു അപ്പറ് മിഡില്‍ ക്ലാസില്‍ നിന്നുകോണ്ട് ലോകം സമസ്തസുന്ദരമെന്നു പ്രഖ്യാപിക്കാന്‍ ചരിത്രബോധമില്ലായ്മ മുതല്‍ക്കൂട്ടായെക്കും. പ്രത്യേകിച്ചും അപ്പര്‍ മിഡില്‍ ക്ലാസ് മൂല്യങ്ങളില്‍ വ്യക്തിനിഷ്ട പരമപ്രധാനമായ സ്ഥിതിക്ക്. സമൂഹത്തിനെന്തു പ്രസക്തി, ഞങ്ങളുടെ ഉച്ചിഷ്ടം(വ്യക്തിഗത) ഏറ്റുവാങ്ങേണ്ട എച്ചില്പ്രാണികളെന്ന Ayn Rand അമ്മായി സിദ്ധാന്തം

“എന്തിനും ഏതിനും ബ്രാഹ്മണ എന്ന വാക്കുപയോഗിക്കുന്നതിന്റെ ചീപ്പനെസ്സ് ! ”
അതെ, ബ്രാഹ്മണ്യം ഒരു ജാതിയല്ല ഒരു പ്രവണതയാണു. വരേണ്യവല്‍ക്കരണ പ്രവണത. അധികാരത്തിന്റെ ചിഹ്നം. “ (ലൈറ്റാക്കിയെന്നതും, ചീപ്പ്നെസന്നതും ഏറ്റില്ല കേട്ടോ, അടുത്ത തവണ ഒന്നൂടി ശ്രമിക്ക്.)

ഭൂമിപുത്രി said...

ഇത്തിരി സ്വാതന്ത്ര്യബോധം അധികമായതുകൊണ്ട്
എന്റെ പേരിന്റെകൂടെ ജാതിപ്പേരോ,കുടുംബപ്പേരോ,പോയിട്ട്
സ്വതവേയുള്ള ഇനീഷ്യല്പോലും ഒഴിവാക്കിയാണ്‍,വല്ലപ്പോഴും വല്ലതുമൊക്കെ പ്രസിദ്ധീകരിയ്ക്കാറ്-വെറും
ജയശ്രീ എന്നു മാത്രമായി.പ്രത്യേകിച്ചൊരു ഐഡെന്റിറ്റിയില്ലാത്തകൊണ്ട് ആപേര്‍ ഓറ്മ്മയില്‍ തങ്ങി നില്‍ക്കില്ലായെന്നൊരു തകരാറുള്ളതായി,ഈയടുത്ത കാലത്തൊരാള്‍ പറഞ്ഞപ്പോഴാണ്‍,
അതിനെപ്പറ്റിയാലോചിച്ചതു.എന്നിട്ടുമതു
മാറ്റണമെന്നു തോന്നിയില്ല.ഇടയ്ക്കെഴുതുന്ന ഒരു വാരികയില്,കുറച്ചുനാള്‍ മുന്പ്,ഞാനെഴുതാത്ത എന്റെയൊരു
കവിത വന്നതായറിഞ്ഞു.
പത്രക്കാരുമായി ബന്ധപ്പെട്ടപ്പോള്‍,ഒരു
കത്തയച്ചാല്‍ അവരതു പ്രസിദ്ധീകരിച്ചോളാമെന്നും പറഞ്ഞു.
എന്തുകൊണ്ടോ അതവരിട്ടില്ല.
അതുകൊണ്ട്,ഇനിയെഴുതുമ്പോളെന്റ്റെ
വീട്ടുപേരും കൂടിച്ചേറ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണു.
(ആദ്യകാല സ്ത്രീ കവയിത്രികളില്‍,കുടുംബത്തിലെയൊരു പൂറ്വ്വിക പ്രശസ്തയായിരുന്നു എന്നു
കേട്ടിട്ടുണ്ട്.അങ്ങിനെയൊരു റിഫ്ലക്ക്ടഡ് ഗ്ലോറി ഒഴിവാക്കാനുള്ള
ശ്രമവും പാഴായി)
ഇവിടെ പ്രശ്നം ജാതിയാണെന്നറിയാം..
പക്ഷെ,പലപ്പോഴുമതൊരു ഐഡന്റിറ്റിയുടെ മാത്രം പ്രശ്നമായി മാറാറുണ്ട്.അതുകൊണ്ടാണിത്രയും വിസ്തരിച്ചതു.
എന്നെയും ചേട്ടനെയുമൊക്ക സ്കൂളില്‍ചേറ്ത്തപ്പോള്‍,ഇനിഷ്യല്‍ മാത്രമേവെച്ചിരുന്നുള്ളു.
പിന്നെയീ സായ്പ്പിന്റെ സറ്നൈം ഇഷ്യു നമ്മളും സ്വീകരിച്ചതോടെ,ഏതു
ഫോം പൂരിപ്പിയ്ക്കണമെങ്കിലും വാല്‍മുളപ്പിയ്ക്കണമെന്നായി.
ക്രമേണയതൊരു നോംതന്നെയായി.
ഇപ്പോളിപ്പോള്‍,കുട്ടികളെ സ്കൂളില്‍ ചേറ്ക്കുന്നതു തന്നെ വാലോടുകൂടി
വേണമെന്നായിട്ടുണ്ട്.
പിന്നെ,ജാതിചിന്ത ഒട്ടുമിയ്ക്ക മനസ്സുകളിലും വേരൂന്നിയതും ഈപ്പറഞ്ഞതു തമ്മില്‍ വല്ല്യ ബന്ധമൊന്നുമുണ്ടെന്ന് തോന്നുന്നില്ല.

നന്ദ said...

(ഓഫാണോ? ആ, പോട്ടെ...)
മലയാളത്തിന്റെ അതുല്യ നടന്മാരിലൊരാളായ തിലകന്‍ തന്റെ പേരിനൊപ്പം ‘നായര്‍’ എന്നൊരു വാലുണ്ടായിരുന്നെങ്കില്‍ തനിക്ക് കുറെക്കൂടി അംഗീകാരം കിട്ടുമായിരുന്നു എന്ന മട്ടില്‍ ‘നേരെ ചൊവ്വെ’ എന്ന ഒരു അഭിമുഖം പരിപാടിയില്‍ പറയുകയുണ്ടായി. അതിനുദാഹരണമായി അദ്ദേഹം തന്റ്റെ യൌവനകാലത്ത് ആകാശവാണിയില്‍ ഓഡിഷന് അപേക്ഷിച്ച ഉദാഹരണവും പറഞ്ഞു. അത് ഇങ്ങനെയാണ്: ‘കെ. സുരേന്ദ്രനാഥ് തിലക്‘ എന്ന പേരില്‍ അപേക്ഷിച്ചപ്പോള്‍ ഓഡിഷനു ശേഷം ശബ്‌ദം നന്നല്ലെന്ന കാരണത്താല്‍ പുറന്തള്ളപ്പെട്ടു; എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ‘സുരേന്ദ്രന്‍ നായര്‍‘ എന്ന പേരിലപേക്ഷിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു സമയത്തും ശബ്‌ദം ഒരാളിന്റേതു തന്നെ ആയിരുന്നില്ലേ? അപ്പോപ്പിന്നെ രണ്ടാമത് സെലക്റ്റ്ചെയ്യപ്പെട്ടത് എങ്ങനെ? പേരിലെ വാലു കാരണം മാത്രം! ഇത് അദ്ദേഹത്തിന്റെ അനുഭവം; അതില്‍ നിന്നുടലെടുത്ത വിശ്വാസം. പക്ഷെ, അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ നമ്മള്‍ അദ്ദേഹത്തെ അറിയുന്നു; ആദരിക്കുന്നു; ആ പേരില്‍ ഒരു വാലുണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്?

പേരില്‍ ജാതി ചേര്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? എന്റെ പേരില്‍ ജാതി വാലില്ല, അഥുകൊണ്ട് ആ പേരില്‍ എന്തെങ്കിലും ഗുണമുണ്ടോന്നും അറിയില്ല.. അതെന്തായാലും ഒരു സര്‍നെയിം ആവശ്യം തന്നെ ഇന്നത്തെക്കാലത്ത്; മുകളില്‍ ആരൊക്കെയോ പറഞ്ഞതുപോലെ. എവിടെയും പൂരിപ്പിക്കാന്‍ ഇന്ന് അതു വേണമല്ലോ..

ഒരു ഓഫ് കൂടി..
ഇപ്പോള്‍ ഈ ദക്ഷിണേന്ത്യന്‍ പേരുകളിലെ സര്‍നെയിംസ് (അതിനായിത്തന്നെ ചേര്‍ക്കുന്നവ) ജേര്‍ണലുകളിലും മറ്റും ഒന്നാം പേരിനു സമമായി ഉപയോഗിച്ചു വരുന്നുണ്ടല്ലോ, അങ്ങിനെ വരുമ്പോള്‍ എന്ത് സര്‍നെയിം ഉണ്ടായിട്ടും കാര്യമില്ല സ്വന്തം ഐഡന്റിറ്റി നിലനിര്‍ത്താന്‍.. പെണ്ണുങ്ങള്‍ക്കാണേ ഇത് വല്യ പാട്.. സുമിത്രാ വിശ്വനാഥന്‍ എന്നെ പേരിലോ മറ്റോ പേപ്പറെങ്ങാന്‍ അയച്ചാല്‍ ക്രെഡിറ്റ് മുഴുവനും വിശ്വനാഥന്.. പണിയെടുത്ത പാവം സുമിത്ര വെറും ഒരു എസ്. എന്ന വാലായി ചുരുങ്ങുന്നു! അതു മാത്രമോ, പ്രസ്തുത വ്യക്തി പുരുഷന്‍ ആണെന്ന ഒരു ധാരണയും വന്നു ചേരുന്നു..
hmmm..
ഐഡന്റിന്റി ക്രൈസിസിനെക്കുറിച്ചുള്ള ഈയിടെ കണ്ട ചില ലിങ്കുകള്‍;
ഇവിടേം പിന്നെ
ഇവിടേം


ഓഫിനും പിന്നെ, ഓഫിന്റെ ഓഫിനും മാപ്പ് റോബീ..

Inji Pennu said...

>>ഇഞ്ചിയേ, ചുറ്റുമുള്ള ഒരു വരേണ്യവര്‍ഗ്ഗം മാത്രമല്ല ലോകം. ഒരു അപ്പറ് മിഡില്‍ ക്ലാസില്‍ നിന്നുകോണ്ട് ലോകം സമസ്തസുന്ദരമെന്നു >>പ്രഖ്യാപിക്കാന്‍ ചരിത്രബോധമില്ലായ്മ മുതല്‍ക്കൂട്ടായെക്കും.

നളോ, ചുമ്മാ ചായ കുടിക്കുന്നതിനു പകരം കാപ്പി കുടിക്കുന്നതിനു ബ്രാഹമണത്വം ആരോപിക്കുന്ന സ്യൂഡോ സോഷ്യലിസവും ഇങ്ങോട്ട് ഏക്കില്ല കേട്ടൊ, ഒന്നൂടെ ട്രൈ ചെയ്യൂ. ബ്ലോഗിലെ ഇഷ്ടപെട്ട ബ്ലോഗിന്റെ ലിസ്റ്റ് തൂക്കുന്നതിനു ചുമ്മാ കുത്തിത്തിരുകി ഒരു ബ്രാഹ്മണത്വം ആരോപിച്ച ആ മഹത്തരമായ ചരിത്രബോധം മനുഷ്യര്‍ക്ക് ഇല്ലാണ്ടിരിക്കണത് തന്ന്യാ നല്ലത്. അത് ചരിത്രബോധമല്ല, ഒരുതരം കോമ്പ്ലക്സാവുള്ളൂ. എന്തിനും ഏതിനും ആരോപിച്ചു ആ വാക്കിന്റെ ഗൌരവവും വിഷവും കുറച്ചു കാട്ടി ശരിയായ പ്രവര്‍ത്തനങ്ങളെ തന്നെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിക്കുന്നത് എവിടുത്ത ചരിത്രമാണാവോ?

സമത്വ സുന്ദരമെന്ന് ഞാനെങ്ങും പ്രഘ്യാപിച്ചിട്ടില്ല, ജാതിയില്‍ നിന്ന് അവര്‍ണ്ണര്‍ ഒളിച്ചോടുന്നത് അത് സവര്‍ണ്ണര്‍ ശൂദ്രജാതിയെന്ന് വിളംബരം നടത്തുനത് ശരിവെയ്ക്കുകയേ ചെയ്യുന്നുള്ളൂ എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അത് ചാല്‍ഞ്ച് ചെയ്യല്‍ ആവും സ്വജാതിയുടേയും ഗോത്രത്തിന്റേയോ പേര് ചേര്‍ത്താല്‍. ഇതെന്റെ ലോജിക്ക്. മുഴുവന്‍ ശരിയാവുമെന്നും എനിക്കൊരു വാശിയുമില്ല. നല്ലതേ ഉദ്ദേശിക്കുന്നുള്ളൂ താനും. അല്ലെങ്കില്‍ മറിച്ച് പഠിക്കാനും ചിന്തിക്കാനും ഞാന്‍ തയ്യാറാ‍ണ്.

പിന്നെ

പിന്നെ ഞാന്‍ കണ്ട അപ്പര്‍ മിഡില്‍ ക്ലാസ് ലോകത്ത് മറ്റു പലതും കണ്ടിട്ടുണ്ട് നളോ. വായിട്ടലക്കുന്ന സോഷ്യലിസവും പക്ഷെ ദുബായ് അമേരിക്ക സിംഗപ്പൂര്‍ അങ്ങിനെ ഉള്ളയിടങ്ങളില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ജോലിക്കാരായി പഞ്ചപുച്ഛമടക്കുന്നതും ലോകം ചുറ്റുന്നതും കയ്യ് നിറയേ കാശ് വാങ്ങി അപ്പര്‍ മിഡില്‍ ക്ലാസ്സ് പീഢത്തില്‍ ഇരിക്കുമ്പോഴും മറ്റുള്ളവരോട് സ്യൂഡോ സോഷ്യലിസം പ്രസംഗിക്കുന്നവരേയും കണ്ടിട്ടുണ്ടേ.

പിന്നേയും കണ്ടിട്ടുണ്ട് കുറെയൊക്കെ. കറമ്പന്മരുടെ നേതാക്കന്മാരെന്ന് സ്വയം അവരോധിക്കുന്ന് Jessy Jacksonമാരേയും Al Sharptonമാരേയും. വാചകമടിയല്ലാണ്ട് നയാ പൈസാ ഗുണം കറമ്പന്മാര്‍ക്ക് ചെയ്യാണ്ട് ഏറ്റവും വിലകൂടിയ വസ്തങ്ങളും സ്വന്തമായി ജെറ്റും ഉള്ള കറമ്പന്‍ നേതാക്കന്മാര്‍. മുഴുപ്പട്ടിണിയില്‍ കഴിയുന്ന അനേകം കറമ്പന്മാര്‍ക്ക് ഉപദേശങ്ങള്‍ ഫ്രീയായി കൊടുക്കുന്ന ലവന്മാരേയും കണ്ടിട്ടുണ്ട്. അതുപോലെ നമ്മുടെ നാട്ടിലുമുണ്ട് അതേ ഐറ്റംസ്. ദളിതരുടെ സംരക്ഷകരെന്ന് സ്വയമവരോധിച്ച് അവര്‍ ഉയരാത്തതില്‍ മറ്റുള്ളവരോടുള്ള വിദ്വേഷം കുത്തിവെച്ച് പ്രസംഗത്തില്‍ മാത്രം പ്രവര്‍ത്തികള്‍ ഒതുക്കുന്ന്വരെ കാരണം അവരു നന്നായിപ്പോയാല്‍ പഠിച്ചുപോയാല്‍ അഭിമാനം ഉണ്ടായാല്‍ പിന്നെ ഈ പ്രാംസഗകരുടെ ആവശ്യം ഇല്ലല്ലോ.

എനിക്കതൊന്നും പറ്റില്ല നളന്‍. ഞാന്‍ പ്രവര്‍ത്തിക്കുന്നത് പ്രസംഗിക്കാനേ ഇതു വരെ പഠിച്ചിട്ടുള്ളൂ. അത്രയും ചരിത്ര ബോധമൊക്കെ മതി. കേട്ടോ.

ഡാലി, അതൊന്നുമല്ല, ആര്യ എന്നൊരു പേര് ദളിത പേരാണെന്ന് പറഞ്ഞത് കണ്ട് പറഞ്ഞതാണ്. എന്റെ കൂടെ ആര്യ നായര്‍ പഠിച്ചിട്ടുള്ളതുകൊണ്ട് ഞാനത് പറഞ്ഞതാണ്. അത്രേയുള്ളൂ.

Roby said...

പുതിയ തിരിച്ചറിവുകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ഒരു പോസ്റ്റു കൂടി എഴുതണമെന്നു കരുതുന്നു. വ്യക്തിപരമായി അല്പം തിരക്ക്, അതൊന്നൊഴിയട്ടെ.

പോസ്റ്റ് ഉപരിപ്ലവമായി എന്നൊരു അഭിപ്രായം എനിക്കുമുണ്ട്.

(പിന്നെ, ആര്യ എന്ന പേര് കിസ്ത്യാനികള്‍ക്കുമുണ്ട്. എന്റെ ഒരു കസിന്റെ പേര് ആര്യ എന്നാണ്.)

nalan::നളന്‍ said...

ചുമ്മാ ചായ കുടിക്കുന്നതിനു പകരം കാപ്പി കുടിക്കുന്നതിനു ബ്രാഹമണത്വം ആരോപിക്കുന്ന സ്യൂഡോ സോഷ്യലിസവും ഇങ്ങോട്ട് ഏക്കില്ല കേട്ടൊ

അപ്പോ സോഷ്യലിസമായിരുന്നോ ഇവിടുത്തെ വിഷയം. ഞാനറിഞ്ഞിരുന്നില്ല. (ഞാന്‍ പക്കാ മുതലാളിത്തിസ്റ്റാ കേട്ടോ)

ചരിത്രബോധം ചരിത്രമുള്ളിടത്തു മതിയല്ലോ. ബ്ലോഗിന്റെ അത്യാവശ്യ ചരിത്രമൊക്കെ അറിയാം കേട്ടോ. ഇതുമായി ബന്ധമില്ലാത്ത (കാര്യം വിട്ടുള്ള ഡയലോഗ് ഏതുവഴിക്കാ കൊണ്ടുപോകപ്പെടുന്നതെന്നറിയാം)അധികാര വടം വലി സമരങ്ങളും മറ്റും ഇങ്ങോട്ടെടുക്കാന്‍ തല്‍കാലം താല്പര്യമില്ല.

ഇഞ്ചി ചെയ്യുന്നതുപോലെ വേറുതേ കാച്ചിയ ഡയലോഗൊന്നുമല്ലല്ലോ. പോസ്റ്റുകള്‍ക്കു പകരം ബ്ലോഗരെ ഉയര്‍ത്തിക്കാട്ടുന്നത് വെറും കോബ്ലെക്സല്ല. അതു പരോക്ഷമായും ലക്ഷ്യമിടുന്നത് വരേണ്യവല്‍ക്കരണം തന്നെയാണു. ഇഞ്ചിക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

പിന്നെ ഞാന്‍ കണ്ട ലൊകത്തെപ്പറ്റി പറഞ്ഞു ബോറടിപ്പിക്കുന്നില്ല. വേറൊരവസരത്തിലേക്കാവാം :)
(അത്യാവശ്യം ഈ ബ്ലോഗ് വിഷയത്തില്‍ തന്നെ നില്‍ക്കാനാ പരിപാടി. ഒന്നൂടി ട്രൈ ചെയ്തു നോക്ക് :) )

Anonymous said...

കണ്ടശനിയുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളിലും ഐറിസ് എന്ന റോബിയുടെ ബ്ലോഗിലെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും സെക്കുലറിസത്തിന്റെ പേരില്‍ കാട്ടികുട്ടുന്നത് 9/11നു ശേഷം അമേരിക്കന്‍ പ്രചരണ യന്ത്രങ്ങള്‍ തുരുതുരാ അടിച്ചിറക്കിയ ഇസ്ലാമികവിരുദ്ധതയുടെ ചില വേറിട്ട കാഴ്ച്ചകളാണു.

ഞാന്‍ ഒരു യത്തിംഖാനയില്‍ ജനിച്ച് ദീനിയായി വളര്‍ന്ന് അറബിനാടുകളില്‍ ജോലിചെയ്യുന്ന ഖുര്‍ ആനിലും ഹാദീസുകളിലും വിശ്വസിച്ചു ജീവിക്കുന്ന ഒരു മുസ്സല്‍മാനാണു. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ എതു ജാതിയിലാണു പിറന്നതു എന്ന് അറിയില്ല. പക്ഷേ ഇന്നു കരുണാമയനായ അള്ളാവില്‍ ജീവിതം അര്‍പ്പിച്ചിരിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകാലജീവിതം കുത്തഴിഞ്ഞതായിരുന്നു. കള്ളുകുടി മൂത്ത് അല്‍ക്കഹോളിസം ഉണ്ടാക്കിയ ഭ്രാന്ത് വരെ അദ്ദേഹത്തിനു കിട്ടി. ദൈവവിശ്വാസിയും ആയിരുന്നില്ല.

അങ്ങനെയുള്ള അദ്ദേഹം ജീവിതാന്ത്യത്തില്‍ ദീനിയായതാണു എല്ലാവര്‍ക്കും പ്രശ്നം. അദ്ദേഹം കരുണാമയനായ അള്ളാവില്‍ ജീവിത അര്‍പ്പിച്ചു. ഹാദീസുകളിലും പരിശുദ്ധ ഖുര്‍ ആനിലിലും പറഞ്ഞതൊക്കെ തന്നെയാണു അദ്ദേഹം പ്രബോധനത്തില്‍ എഴുതിയതു. പ്രബോധനത്തില്‍ ബഷീര്‍ എഴുതിയ ലേഖനങ്ങള്‍ പ്രസിദ്ധികരിക്കണം എന്നു തന്നെയാണു എല്ലാ ദീനികളായ മുസ്ലിമുകളുടെ ആഗ്രഹം.

ദയവായി ബഷീറിനെ വെള്ളയടിക്കല്ലേ. അദ്ദേഹം ഞങ്ങളുടെ പള്ളികളില്‍ നടത്തിയ മതപ്രസംഗങ്ങളില്‍ ലിംഗയോനിപൂജകരെയും ത്രിദൈവ/ബഹുദൈവ വിശ്വാസികളെയും വിമര്‍ശിച്ചിട്ടുണ്ടെന്നും, പ്രബോധനത്തിലെ ലേഖനങ്ങളിലും അതു തന്നെയാണു ചെയ്തതെന്ന് പ്രായമുള്ളവര്‍ പറയുന്നു.

പ്രബോധനത്തില്‍ വന്ന ലേഖനങ്ങളുടെ സമാഹാരം പ്രസിദ്ധികരിക്കുക എന്നത് ദീനിയായിരുന്ന ബഷീറിന് അദ്ദേഹത്തിന്റെ പുത്രന്‍ അനീസ് പണിയാവുന്ന ഏറ്റവും വലിയ സ്മാരകമായിരിക്കും. ഒരു ദീനി മുസ്ലിമിനെ കച്ചവടത്തിന്റെയും ഭൂരിപക്ഷ പ്രീണനത്തിന്റെയും(സെക്കുലറിസത്തിന്റെ മറ്റൊരു പേര്) പേരില്‍ വെറും ഒരു ‘എഴുത്തുകാരന്‍’ ആക്കല്ലെ.

കെ said...

ഇഞ്ചിപ്പെണ്ണിന്,
എന്തുകൊണ്ട് സമൂഹത്തില്‍ നല്ല നിലയിലുള്ള സോ കോള്‍ഡ് അവര്‍ണ്ണര്‍ അവരുടെ ജാതിപ്പേര് വെക്കുന്നില്ല? അങ്ങിനെയെങ്കില്‍ മറ്റുള്ള അവര്‍ണ്ണര്‍ക്ക് അതൊരു ഇന്‍സ്പിരേഷനാണ് ആവുക.

സോ കോള്‍ഡ് (അതേ, തീരെ തണുത്തുറഞ്ഞുപോയ) അവര്‍ണര്‍ക്ക് പേരിനൊപ്പം വെയ്ക്കാവുന്ന ജാതിപ്പേരുകള്‍ ഏതാണ്? മേനോന്‍, നായര്‍, നമ്പൂതിരി, വാര്യര്‍, മാരാര്‍, പിഷാരടി, പണിക്കര്‍, നമ്പ്യാര്‍, ആശാരി എന്നൊക്കെയുളള ജാതിപ്പേരുകളേ ഓര്‍മ്മയില്‍ വരുന്നുളളൂ. ഈഴവരില്‍ ചിലര്‍ പണിക്കര്‍ എന്ന പേര് ഒപ്പം ചേര്‍ക്കാറുണ്ട്, ചിലയിടങ്ങളില്‍.

പറയനും പുലയനും കുറവനും പേരിന്റെ കൂടെ ഏത് ജാതിപ്പേര് ചേര്‍ത്ത് അഭിമാനവിജൃംഭിതരാകണമെന്നാണ് ആഹ്വാനം?

കെ said...

മംഗളത്തില്‍ കെഇഎന്‍ കുഞ്ഞഹമ്മദിന്റെ ലേഖനം. ആ ജിന്നയ്ക്കും ഈ ജിന്നയ്ക്കും തമ്മിലെന്ത്. പേരിന്റെ രാഷ്ട്രീയത്തെക്കുറിച്ചുളള പോസ്റ്റ് പുതുക്കിപ്പണിയും മുമ്പ് റോബി ഇതും കൂടിയൊന്നു വായിക്കാന്‍ അപേക്ഷ.

ചീര I Cheera said...

ജാതി, മതം ഒന്നിനെക്കുറിച്ചും ഇതുവരെ ഉറക്കെ സംസാരിയ്ക്കാന്‍ തുനിഞ്ഞിട്ടില്ല. രണ്ടു കാര്യം പറയാന്‍ തോന്നി ഇത്രയും വായിച്ചപ്പോള്‍, ഒരിത്തിരി പതുക്കെയെങ്കിലും പറയട്ടെ. :)

എന്റെ പേരിനു എന്തൊകുണ്ടോ ഒരു ഇനീഷ്യല്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. പാസ്പോര്‍ട്ടില്‍, അച്ഛന്റെ പേര്‍ ഇനീഷ്യല്‍ എക്സ്‌പാന്‍ഷനടക്കം ഒരു കിലോമീറ്റര്‍ നീളത്തില്‍ സര്‍ നെയിമുണ്ട്‌. അതിലു പക്ഷെ 'ജാതി' വരുന്നുണ്ടെന്നു മാത്രം.
എന്റെ മക്കള്‍ക്കും ജാതിപ്പേര്‍ വെച്ചിട്ടില്ല.
(പക്ഷെ ഇനീഷ്യല്‍ വെയ്ക്കുമ്പോള്‍ ഒന്നൂടെ ശ്രദ്ധിയ്ക്കാര്‍ന്നൂന്ന് തോന്നുന്നുണ്ട്‌ ഇപ്പോള്‍, ആ, അതു പോട്ടെ).

പിന്നെ തമിഴ്‌നാട്ടില്‍ പഠിയ്ക്കുന്ന കാലത്ത്‌ എന്റെ കൂട്ടുകാരൊക്കെ അന്നെന്നോട്‌ ജാതി, മതം ഒക്കെ ചോദിച്ചിരുന്നു, "ഇതെന്തു ചോദ്യം" എന്നൊരു ഭാവത്തില്‍ തന്നെ ഉത്തരം പറയണ്ടി വന്നിട്ടുണ്ട്‌.
(ഫോര്‍വേര്‍ഡ്‌ കാസ്റ്റാണോ, ബാക്വേര്‍ഡാണോ എന്നായിരുന്നു, മതം കഴിഞ്ഞാല്‍ അടുത്ത ചോദ്യം)

പക്ഷെ, അതവരെ ഒരിയ്ക്കലും അലോസരപ്പെടുത്തിയിരുന്നില്ല എന്നതാണ്‌ ശ്രദ്ധേയമായി തോന്നിയത്‌. ബാക്വേര്‍ഡ്‌ ആണെങ്കില്‍, അത്‌ ഒരു ശങ്കയും ഇല്ലാതെ തന്നെ എല്ലാവരും പറഞ്ഞിരുന്നു, ചോദിച്ചിരുന്നു. ജാതി, മതം എന്നിയവയൊന്നും അവര്‍ നമ്മള്‍ / മലയാളികള്‍ കാണുന്ന രീതിയിലേ അല്ല കാണുന്നതെന്നു തോന്നിയിട്ടുണ്ട്‌.(അവിടേയും ബ്രാഹ്മണര്‍ വ്യത്യസ്ഥരായിരിയ്ക്കാം. അവിടെ ബ്രാഹ്മണര്‍ മാത്രമാണ്‌ ഫോര്‍വേര്‍ഡ്‌ കാസ്റ്റ്‌. :)) (എന്റെ ധാരണയില്‍) :))

ഇനിയൊരിത്തിരി 'ഓഫില്‍' നിന്നും തുടങ്ങാം.


ഇവിടെ ജാതിപ്പേരിലുള്ള കുറേ 'സമാജങ്ങള്‍' ഉണ്ട്‌. മനഃപൂര്‍വം അതിനെ കണ്ടുവെന്നു നടിച്ചിട്ടില്ല.
കാരണം, ആ ജാതിയിലുള്ള കേരളത്തിലെ കുട്ടികള്‍ക്കാണ്‌ അവരുടെ സഹായ്മെത്തുന്നത്‌, അവര്‍ ചെയ്യുന്നതെന്തും ഒരു ജാതിയെ കേന്ദ്രീകരിച്ചാവുന്നു, അതില്‍ ചേരാനുള്ള യോഗ്യത എന്നു പറയുന്നത്‌ ആ ജാതിയാകുന്നു, ജാതിയാണ്‌ അതില്‍ കൂടി ചേരുന്ന മനുഷ്യരുടെ "കോമണ്‍നെസ്സ്‌" (common factor) എന്നു പറയുന്നത്‌. അവര്‍ മാസാമാസം വെയ്ക്കുന്ന പരിപാടികളിലോ talk -ലോ ഒന്നും മറ്റുള്ള്‌ ജാതിക്കാര്‍ക്ക്‌ പ്രവേശനം കൊടുക്കുന്നില്ല. അതെങ്ങനെ ശരിയാവും?
ഹെല്‍ത്തിനെ കുറിച്ചുള്ള ഒരു ടോക്കില്‍ എന്തുകൊണ്ട്‌ മറ്റുള്ള 'മനുഷ്യര്‍ക്കും' പ്രവേശനം കൊടുക്കുന്നില്ല?
മനസ്സ്‌ കൂടിച്ചേരണമെന്നില്ല എന്നു ചുരുക്കം, അതുകൊണ്ടു തന്നെ സമൂഹത്തിലേയ്ക്ക്‌ എന്നു പറഞ്ഞു കൊണ്ട്‌, അവര്‍ ചെയ്യുന്ന ചാരിറ്റി ആ ജാതിയില്‍ പെടുന്നവര്‍ക്കു മാത്രമാവുമ്പോള്‍ അതിലൊരിതില്ലേ?
ജാതിയുടെ പേരില്‍ ഫോര്‍സ്ഡ്‌ ആയ ഒരു കൂട്ടായ്മയോ, അല്ലെങ്കില്‍ അസ്സോസ്യേഷനോ, സമാജമോ. അതിലുമൊരിതില്ലേ?
അങ്ങിനേയേ അതിനെ കാണാനാവുന്നുള്ളു.

ഇനി, ഇത്തിരി നാട്ടുകാര്‍ കുറച്ചു പേര്‍ ഒരു പാര്‍ക്കില്‍ (ഹോട്ടലില്ല) ഒത്തുകൂടാറുണ്ട്‌, ജാതിമത ഭേദമെന്യേ. (ഒരു സംഘടനയുടേയോ കൂട്ടായ്മയുടേയോ സ്വഭാവം വിട്ട്‌,) അവിടെ കോമണ്‍നെസ്സ്‌ 'നാട്ടുകാര്‍' എന്നതാണ്‌. ജാതിയല്ല. സ്വന്തം നാട്ടുകാര്‍ എന്നൊരു ഏകീകൃത മനോഭാവം. മനസ്സ്‌ ഇവിടെ കൂടിച്ചേരുന്നുണ്ട്‌ എന്നതാണ്‌ വ്യത്യാസം.
മാത്രവുമല്ല, റൂമില്‍ കുടെ താമസിയ്ക്കുവരേയും (നാട്ടുകാരായിക്കൊള്ളണമെന്നില്ല) പലരും കൊണ്ടുവരുന്നു. ഒരു തടസ്തവുമില്ലാതെ. ഒരു കൂടിച്ചേരലിന്റെ സുഖം / സന്തോഷം - അതില്‍ താല്‍പര്യമുള്ള, അതിലുള്ളവരുടെ ചുറ്റുമുള്ളവര്‍ക്കു കൂടി ലഭ്യമാകുന്നു.

അതില്‍ പങ്കെടുക്കുന്നവരില്‍ മിയ്ക്കവരും കുടുമ്പത്തെ വിട്ടു നില്‍ക്കുന്നവരാണ്‌. രാവും പകലുമില്ലാതെ അധ്വാനിയ്ക്കുന്നവര്‍. അവധി ദിവസങ്ങള്‍ കിട്ടാത്തവര്‍. ഓവര്‍ റ്റൈമിനു വേണ്ടി നടക്കുന്നവര്‍. വാഹന സൗകര്യം ഇല്ലാത്തവര്‍. കൂടിച്ചേരലിന്റെ ഉദ്ദേശ്ശം, ആദ്യമായി അവനവനെ സഹായിയ്ക്കുക എന്നതാണ്‌, (ഇവിടത്തെ ജോലി/സാഹചര്യം/നിയമങ്ങള്‍ എല്ലാം കണക്കിലെടുത്ത്‌) അവനവനു സന്തോഷം ഉണ്ടെങ്കിലേ മറ്റുള്ളവരുടെ ദുഃഖങ്ങളും കാണാന്‍ കഴിയൂ എന്നൊരു ചിന്താഗതിയിലൂന്നി. പലരും ബുദ്ധിമുട്ടി, ജബേലലിയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഒക്കെ വന്നു ചേരുന്നു, കൂടിച്ചേരാന്‍ മാത്രം, നാട്ടുകാരെ ഒന്നു കാണാന്‍ മാത്രം. വല്ലപ്പോഴുമൊന്ന് പുറത്തുള്ള മനുഷ്യന്മാരെ കാണാന്‍ മാത്രം.
ആ ഒരു ചിന്ത പ്രാക്റ്റിയ്ക്കലായി തോന്നി, ഇവിടത്തെ പരിതസ്ഥിതിയില്‍. അതുകൊണ്ടതില്‍ ചേര്‍ന്നു.

അങ്ങനെ അതിലുള്ളവര്‍ കുറെശ്ശെയായി ഒരു സംഖ്യ സംഘടിപ്പിച്ച്‌ നാട്ടില്‍ പോകുന്നവര്‍ ഓരോ വീടുകളിലേയ്ക്കും ഓരോ മരത്തിന്റെ തൈകള്‍ കൊണ്ടുകൊടുക്കുന്നു, അതു അവിടെ വെച്ചു പിടിപ്പിയ്ക്കുന്നു, അതുപോലെ റോഡരികില്‍.. കാര്‍ഷിക പരിപാടികള്‍ക്കാണ്‌ മുന്‍തൂക്കം. അത്രയൊക്കെയേ പരിപാടികളുള്ളൂ. കൊല്ലത്തില്‍ ആകെ മൂന്നു തവണ ഒരു പാര്‍ക്കില്‍ എല്ലാവരും ഒത്തുകൂടും. അവിടെ ലഞ്ചോ, ഡിന്നറോ ഒന്നും വിഷയമാകാറില്ല.

ഇനി, മുകളില്‍ പറഞ്ഞ 'സമാജത്തിലും' ചാരിറ്റിയുണ്ട്‌, പക്ഷേ ഒരു പ്രത്യേക ജാതിയിലൂന്നി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നതിലും സംതൃപ്തി, (ഞങ്ങള്‍ക്ക്‌) ജാതിമതഭേദമെന്യേ, പറ്റാവുന്ന കഴിയുന്ന സഹായം/ സേവനം, കുറഞ്ഞ ചെലവില്‍ ചെയ്യുക എന്നതാവുമെന്നു ശരിയ്ക്കും തോന്നിയിട്ടുണ്ട്‌.
പരസ്പരം സഹായിയ്ക്കാനാവുന്നതും ഒരു സാമൂഹ്യ സേവനം തന്നെയാണല്ലോ.
അതില്‍ ജാതിമതഭേദ്യമെന്യേ, തൊഴില്‍ ഭേദമന്യേ, മനുഷ്യന്മാര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ അവനവന്റെ social role-നെ സംതൃപ്തിപ്പെടുത്താനും ഇതിലൂടെ കഴിയുന്നു.
ജാതിചിന്ത ഇല്ലാതെ പ്രവര്‍ത്തിയ്ക്കുമ്പോള്‍, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരം / സമൂഹവുമായി സ്വതന്ത്രമായുള്ള ഇടപെടല്‍, (അത്‌ വ്യക്തിയുടെ ആരോഗ്യകരമായ ഒരു മാനസിക പരിണാമത്തിനും കൂടി വഴിവെയ്ക്കുന്നു) സാധിയ്ക്കുന്നു എന്നതാണ്‌ എന്റെ വ്യക്തിപരമായ്‌ അനുഭവം.

ജാതി മനസ്സില്‍ നിന്നു തന്നെ തുടച്ചുമാറ്റപ്പെടണം, പേരില്‍ മാത്രമായതു കൊണ്ടവില്ല. അത്രയും ഉപബോധതലത്തിലേയ്ക്കു ഒരു റിയാക്റ്റീവ്‌ മോഡില്‍ അത്‌ ആഴ്‌ന്നിറങ്ങിയിട്ടുണ്ട്‌, മലയാളികള്‍ക്ക്‌.

വിദേശത്തു താമസിച്ചു കൊണ്ട്‌, ആവുന്നത്‌ 'ജാതി'യ്ക്കെതിരെ ചെയ്യുന്നത്‌ ഇതൊക്കെയാണ്‌.
അതിനാണ്‌ അത്രേം വിസ്തരിച്ചത്‌.
അവനവന്‍ തന്നെ ഉള്ളില്‍ ജാതി ചിന്ത തുടച്ചു നീക്കുന്നതാവും ഏറ്റവും ഉത്തമം.
:)

ഇഞ്ചി പറഞ്ഞത്‌ ഒരര്‍ത്ഥത്തില്‍ ശരി തന്നെ, പക്ഷേ എനിയ്ക്കു തോന്നുന്നു അതിലേയ്ക്കെത്തണമെങ്കില്‍ ഇനിയും കൂറേ ക്കൂടി കേരളം മാനസീക തലത്തില്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്ന്!
കേരളം ആയതുകൊണ്ട്‌, അവര്‍,(അവര്‍ണ്ണര്‍) ജാതിപ്പേര്‍ കൂടെ വെയ്ക്കുമ്പോള്‍ അതിനോടൊപ്പം തന്നെ, അതിനോടുള്ള മറ്റുള്ളവരുടെ മനസ്സിലെ പുച്ഛം / അവഗണന - ഇതിനൊടൊക്കെയുള്ള ഒരു തരം പ്രഷര്‍ / ടെന്‍ഷന്‍ അവരുടെ മനസ്സില്‍ രൂപം കൊള്ളില്ലേ?
അതാലോചിച്ചിട്ടു തന്നെ അവര്‍ റിയാക്റ്റീവ്‌ ആവും. പേരില്‍ കൂടെ വെച്ചതു കൊണ്ടോ വെയ്ക്കാത്തതു കൊണ്ടോ, മനസ്സില്‍ നിന്നും ജാതി ചിന്ത നീങ്ങുന്നില്ല. മനസ്സില്‍ നിന്നും അപ്പാടെ മായ്ചു കളയല്‍ എളുപ്പമാണെന്നും തോന്നുന്നില്ല.
അത്രയും ആഴത്തിലല്ലേ സവര്‍ണ്ണനായാലും, അവര്‍ണ്ണനായാലും ഒരുപോലെ ജാതിചിന്ത ഉള്ളില്‍ കൊണ്ടുനടക്കുന്നത്‌.
ആദ്യം എല്ലാവരും 'മനുഷ്യന്മാരാണെന്ന' ഒരു നല്ല ധാരണ /സെന്‍സ്‌ തന്നെ വേണം, അതു തന്നെ മനസ്സില്‍ (പുറമേയ്ക്കല്ല) എല്ലാവരും കരുതുന്നുണ്ടോ എന്നു സംശയമാണ്‌. അതുകഴിഞ്ഞാലേ മനുഷ്യന്മാര്‍ക്കുള്ള 'difference' ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളു എന്നാണെനിയ്ക്കു തോന്നുന്നത്‌. അതുകഴിഞ്ഞ്‌ രണ്ടാമതായേ 'സംസ്കാരം' എന്നതിനു പോലും പ്രസക്തി കൈവരുന്നുള്ളു എന്നു പോലും എനിയ്ക്കു തോന്നുന്നുണ്ട്‌. :)

എന്തൊക്കെ പ്രവര്‍ത്തിച്ചാലും ആദ്യം മനസ്സില്‍ നിന്ന് ജാതിചിന്ത തുടച്ചു നീക്കുമ്പോഴേ എല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുള്ളൂവെന്നു തന്നെ വിശ്വസിയ്ക്കുന്നു.
ജാതിചിന്ത പോയതുകൊണ്ടും ഒന്നുമാവില്ലെന്നു തോന്നുന്നു, ഇഞ്ചി പറഞ്ഞ മനുഷ്യന്മാര്‍ പര്‍സ്പരം കൊടുക്കേണ്ട "സ്പേസ്‌" തീര്‍ച്ചയായും വേണം, ആ ഒരു ബേസിക്‌ സെന്‍സാണ്‌ എന്തിന്റെ പേരിലായാലും കേരളത്തില്‍ കുറഞ്ഞു പോകുന്നതെന്നു തോന്നാറുണ്ട്‌.
ദിവസം ചെല്ലുന്തോറും അവിടെ മനസ്സുകള്‍ വല്ലാതെ 'റിയാക്റ്റീവ്‌' ആയി പോകുന്നു.

എം.ടി യെ പറ്റി ഒന്നും പറയാനറിയില്ല. :)

രാജ് said...

പോസ്റ്റുകള്‍ക്കു പകരം ബ്ലോഗരെ ഉയര്‍ത്തിക്കാട്ടുന്നത് വെറും കോബ്ലെക്സല്ല. അതു പരോക്ഷമായും ലക്ഷ്യമിടുന്നത് വരേണ്യവല്‍ക്കരണം തന്നെയാണു.
--

ഇഞ്ചിയുടെ ബ്ലോഗില്‍ പോസ്റ്റുകളെ ഒറ്റയ്ക്കൊറ്റയ്ക്ക് (റീഡര്‍ ലിസ്റ്റ് വഴി) ഉയര്‍ത്തിക്കാട്ടുമ്പോഴും ബ്ലോഗുകളെ വെവ്വേറെ ഉയര്‍ത്തിക്കാട്ടുന്നത് അപ്പോള്‍ ഇരട്ടത്താപ്പല്ലേ? ആ പോയന്റ് മിസ്സ് ചെയ്തതാണോ?

ജാതിക്കു പുറമേയും വരേണ്യവല്‍ക്കരണം സാധ്യമാണെന്ന് നളനും തീര്‍പ്പുണ്ട്. ബ്ലോഗിന്റെ ബാക്ക്‍ഗ്രൌണ്ട് കളര്‍ വെള്ളയാക്കുന്നവര്‍ വെള്ളയെ വരേണ്യവല്‍ക്കരിക്കുന്നു, ലഞ്ചിനെന്നും ചിക്കന്‍ സാപ്പിടുന്നവര്‍ ചിക്കനെ വരേണ്യവല്‍ക്കരിക്കുന്നു (പാവം കീഴാളന്‍ ബീഫ്), വള്ളുവനാടന്‍ മലയാളം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ വള്ളുവനാടന്‍ ആഢ്യതത്തെ വരേണ്യവല്‍ക്കരിക്കുന്നു (എംടിയങ്ങനെ വള്ളുവനാടനെ ഉപയോഗിച്ച് ആ സിനിമയൊക്കെ ഹിറ്റാക്കി, ഹിറ്റാവാന്‍ വള്ളുവനാടന്‍ വേണമെന്ന നിലയുണ്ടാക്കി വള്ളുവനാടനെ ആഢ്യനാക്കി, അതാണല്ലോ പോയന്റ്). എങ്ങാനും ഒരു സുന്ദരിപ്പെണ്ണിനെ പ്രണയിച്ചുപോയാല്‍ സുന്ദരികളും സുന്ദരന്മാരും വരേണ്യവല്‍ക്കരിക്കപ്പെടും.

തലയിങ്ങനെ ഒരു ഫുള്‍ ഉടോപ്യയുടെ ആധികളുമായി നടക്കുന്നവര്‍ ബ്ലോഗിലാണോ അധികം?

Radheyan said...

ജാതി എന്നത് സാമൂഹിക യാഥര്‍ത്ഥ്യമാണ്.വളരെ ഇവിള്‍ ആയ യാഥാര്‍ത്ഥ്യം.അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ല.എല്ലാവരും പേരില്‍ ജാതി വിളംബരം ചെയ്താല്‍ ജാതി സൃഷ്ടിക്കുന്ന വിടവ് ഇല്ലാതാകില്ല.ആ കാഴ്ച്ചപാടിന് മധ്യവര്‍ഗ്ഗ (അതെ ഞാനടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന)ഉപരിപ്ലവതയുടെ തിമിരമുണ്ട്.

ജാതിയോട് അനുബന്ധമായ ഒരു അസ്വാദ്യകരമായ സ്വത്വം സൃഷ്ടിക്കാന്‍ കീഴാളജാതിയെ സമൂഹം അനുവദിച്ചിട്ടില്ല.തങ്ങളുടെ ജാതിപ്പേര് പാളയിലും കുഴിയിലും കഞ്ഞികുടിക്കുകയും ദൃഷ്ടിയില്‍ പെട്ടാല്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുകയും ചെയ്യുന്ന ഒരു ഭൂതകാലം ആണ് അവര്‍ക്ക് സമ്മാനിക്കുന്നത്. അതിനെ ഒരു ആഭരണമായി കൊണ്ടു നടക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയും.

നായര്‍ ഒരു ശൂദ്രജാതി തന്നെ ആണ്.തൊഴില്‍ പരമായി കാര്യസ്ഥപണിയും തിരുവതാംകൂര്‍ ഭാഗത്ത് സേനാപരവുമായ ജോലികള്‍ നിര്‍വ്വഹിച്ച് വന്ന ഈ ജാതിയെ കുറിച്ച് എലൈറ്റ് ഫീലിംഗ് ഉണ്ടാക്കാന്‍ സഹായിച്ചത് 1950നു ശേഷം നായന്മാര്‍ക്കും കൃസ്ത്യാനികള്‍ക്കും കിട്ടിയ അധികാര മേല്‍കോയ്മയും സിനിമയില്‍ കിട്ടിയ പ്രമാദിത്വവുമാണ്.90% കഥാപാത്രങ്ങളും എങ്ങനെ നായന്മാരാകുന്നു എന്നത് അല്‍ഭുതമാണ്.നായര്‍ കോയ്മയെ കുറിച്ച് തിലകന്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ കൂടുതല്‍ കഥാപാത്രങ്ങളും മേനോനും മറ്റുമാണെന്നു മാത്രമല്ല ആ കഥാപാത്രങ്ങളില്‍ പലരും ഒരു സ്യൂഡോ‌ നായര്‍ സ്വത്വത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞവരായിരുന്നു എന്നും നിരീക്ഷിക്കാനാവും.

Radheyan said...

Inji Pennu said...

പിന്നെ ഞാന്‍ കണ്ട അപ്പര്‍ മിഡില്‍ ക്ലാസ് ലോകത്ത് മറ്റു പലതും കണ്ടിട്ടുണ്ട് നളോ
വായിട്ടലക്കുന്ന സോഷ്യലിസവും പക്ഷെ ദുബായ് അമേരിക്ക സിംഗപ്പൂര്‍ അങ്ങിനെ ഉള്ളയിടങ്ങളില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ജോലിക്കാരായി പഞ്ചപുച്ഛമടക്കുന്നതും ലോകം ചുറ്റുന്നതും കയ്യ് നിറയേ കാശ് വാങ്ങി അപ്പര്‍ മിഡില്‍ ക്ലാസ്സ് പീഢത്തില്‍ ഇരിക്കുമ്പോഴും മറ്റുള്ളവരോട് സ്യൂഡോ സോഷ്യലിസം പ്രസംഗിക്കുന്നവരേയും കണ്ടിട്ടുണ്ടേ.....

എന്ത് പറയുന്നു എന്നതിനപ്പുറം ആര് പറയുന്നു എന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നൊരൊ ചോദ്യം എനിക്കുണ്ട്.ഞാന്‍ ദുബായില്‍ ആണ്.തൊഴില്‍ ചാര്‍ട്ടെര്‍ഡ് അക്കൌണ്ടന്റ് എന്ന മുതലാളിത്ത കാവല്‍പ്പട്ടിയുടേതും.എനിക്ക് സോഷ്യലിസത്തില്‍ വിശ്വസിക്കണമെങ്കിലോ അല്ലെങ്കില്‍ മുതലാളിത്ത വിരുദ്ധമായ എന്ത് അഭിപ്രായം പറയണമെങ്കിലും ജോലി രാജിവെച്ച് നാട്ടിലെ കലുങ്കിലോ കടത്തിണ്ണയിലോ ഒരു പണിയുമില്ലാത്തവനായി കുത്തിയിരിക്കണോ?ഇത്തരം ചിന്താഗതി ബ്ലോഗില്‍ കമന്റിടുന്നവരില്‍ കൂടി വരുന്നു.ബ്ലോഗിനോ പോസ്റ്റിനോ അല്ല കമന്റ്,മറിച്ച് ഇടുന്ന ആളിനാണ് എന്നു വരുന്നത് കഷ്ടമാണ്.

കെ said...

ബഷീറിന്റെ മറ്റു മതങ്ങളെക്കുറിച്ചുളള എതിര്‍പ്പിനെക്കുറിച്ച്..........

ഏത് മത, ദൈവ വിശ്വാസിയ്ക്കും അവന്റെ മതവും ദൈവവും തന്നെയാണ് മഹത്തരം. ഒരു വിശ്വാസി, വേറൊരു വിശ്വാസിയെ അവന്റെ വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂവെന്നത് വേറൊരു സത്യം. അത് ബഷീര്‍ ചെയ്താലും ബിന്‍ലാദന്‍ ചെയ്താലും മൗലാനാ മൗദൂദിയോ അശോക് സിംഗാളോ ജോര്‍ജ് ബുഷോ ചെയ്താലും.

ഒരോ വിശ്വാസവും രൂപപ്പെട്ടുവരുന്നതിന് ഒട്ടേറെ സാമൂഹിക കാരണങ്ങള്‍ ഉണ്ടാകും. ഒന്നിനെ ചൂണ്ടി മറ്റൊന്നിനെ ആക്ഷേപിക്കുന്നതിനെ എങ്ങനെയാണ് നല്ല വിമര്‍ശനങ്ങളുടെ പട്ടികയില്‍ പെടുത്താനാവുക?

ഹിന്ദുമതത്തിലെ അനാചാരങ്ങളെ ബഷീര്‍ വിമര്‍ശിക്കുന്നതില്‍ ഒരു സാമൂഹിക വിമര്‍ശകന്റെ യുക്തിയും നിലപാടുമുണ്ട്. എന്നാല്‍ രാമനാമം ജപിക്കുന്നതും കൃഷ്ണഭക്തിയും ശൈവപൂജയുമൊക്കെ ആ പൂജയുടെയും ആരാധനയും പേരില്‍ അപഹസിക്കപ്പെട്ടാല്‍‍, അതിന്റെ ഫലം വര്‍ഗീയമായ ചേരി തിരിവു തന്നെയാണ്. ബഹുദൈവ വിശ്വാസത്തില്‍ ഒരു വിശ്വാസ സംസ്ക്കാരത്തെ ഇതര മത വിശ്വാസികള്‍ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുമ്പോള്‍ വേര്‍തിരിവ് ശക്തമാവുകയാണ് ചെയ്യുന്നത്.

ഈശ്വര വിശ്വാസം ആത്മീയ സംതൃപ്തിക്കാണെങ്കില്‍, ഉല്‍ക്കര്‍ഷയ്ക്കാണെങ്കില്‍ ഒരാളെന്തിന് മറ്റൊരാളിന്റെ വിശ്വാസത്തെ പുച്ഛിക്കുകയോ വിമര്‍ശിക്കുകയോ തെറ്റെന്നു ശഠിക്കുകയോ വേണം. തന്റേതു മാത്രം ശരി, മറ്റെല്ലാം തെറ്റ് എന്ന നിലപാട് നിഷ്ഠുരനായ ഒരു മതഭ്രാന്തന്റേതാണ്.

അത്തരം ഒരു മതഭ്രാന്തനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്നതിന് അദ്ദേഹത്തിന്റെ കൃതികളോ അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട വാക്കുകളോ തെളിവ് തരുന്നില്ല. സ്നേഹത്തിന്റെയും നര്‍മ്മത്തിന്റെയും ഭാഷയില്‍ തന്റേതായ ആത്മീയതയല്ലേ അദ്ദേഹം പ്രചരിപ്പിച്ചത്.

സ്വന്തം വീട്ടിനു മുന്നിലെ മാങ്കോസ്റ്റൈന്‍ മരച്ചുവട്ടില്‍ ബഷീര്‍ സുലൈമാനി കൊടുത്തു സല്‍ക്കരിച്ചവരില്‍ എല്ലാ ജാതിയിലും മതത്തിലും പെട്ട എഴുത്തുകാരുണ്ടായിരുന്നു. ബിന്‍ലാദന്റെയോ പി പി അബ്ദുറഹ്മാന്‍ പെരിങ്ങാടിയുടെയോ ജനുസില്‍ പെട്ട ഇസ്മാമല്ല ബഷീര്‍ എന്നതിന് ആ ജീവിതം തന്നെയാണ് സാക്ഷി.

ഏതൊരു മനുഷ്യനും പറ്റിപ്പോകുന്നതുപോലെ ചില തെറ്റുകള്‍ അദ്ദേഹത്തിനും പറ്റിയിരിക്കാം. മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് അതൊക്കെയെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന്റെ ഫലം ഒട്ടും നല്ലതാവില്ല തന്നെ.

വന്മരങ്ങളില്‍ പോടുണ്ടായെന്ന് വെച്ച് തണലിന് കുറവൊന്നും വരികില്ലല്ലോ.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

ഇഞ്ചീ കറമ്പന്മാര്‍ എന്നും കറുത്തവര്‍ഗക്കാര്‍ എന്നും മലയാളത്തില്‍ പറയുന്നതിന് negger എന്നും black എന്നും ഇംഗ്ലീഷില്‍ പറയുന്നതിനു തുല്യമായ വ്യത്യാസം ഉണ്ട് പ്രയോഗത്തില്‍. കറുത്ത നിറമുള്ള ഒരാളെ സൂചിപ്പിക്കാന്‍ ‘കറുത്ത നിറമുള്ള ഒരാള്‍‘ എന്നുതന്നെ പറയണം മലയാളത്തില്‍ ആവുമ്പോള്‍ - കറുമ്പന്‍ ഒന്നുകില്‍ ഫമിലിയര്‍ ആണ് അല്ലെങ്കില്‍ ഒഫെന്‍സീവ് ആണ്.

ഓടോ. Schwarz എന്നാല്‍ കറുപ്പ് എന്നാണ് ജെര്‍മന്‍. ഷ്വാര്‍റ്റ്സെ എന്നാല്‍ കറുത്തത് എന്ന് വിശേഷണസൂ‍ചകം. നമ്മട ഏറനാടന്‍ ശിവശങ്കരന്റെ പേര് കറുത്തകറുമ്പന്‍ എന്നാവും :)

രാജ് said...

ഇഞ്ചിയേ,

ജാതി നേരിട്ട് ഗോത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നല്ല പലപ്പോഴും. ഗോത്രസ്മൃതികളും സ്വത്വബോധവുമെല്ലാം ജാതീയത പല മനുഷ്യരില്‍ നിന്നും അടര്‍ത്തിയെടുത്തിട്ടുണ്ട്, പകരം ജാതിയുടെ പേരു മാത്രം ബാക്കി വച്ചിട്ടുണ്ട്. അവര്‍ ജാതിപ്പേര്‍ ഉപയോഗിക്കുന്നതിലൂടെ ഒന്നും തിരികെപ്പിടിക്കുന്നില്ല. എന്നാല്‍ മറ്റുപലര്‍ക്കും ഗോത്രപരമായും സാംസ്കാരികമായും ജാതി ഐഡന്റിയാണ്, അവര്‍ക്കു ചിലപ്പോള്‍ ഇഞ്ചി പറയുന്നതു പോലെ ജാതിപ്പേര്‍ അഭിമാനത്തോടെ ഉപയോഗിക്കാന്‍ കഴിഞ്ഞേയ്ക്കും. അവരില്‍ പാണനും നായരും ഈഴവനുമെല്ലാം കണ്ടേയ്ക്കും.

പ്രാചീന കാലം മുതലേ, സംഘത്തമിഴിലടക്കം പുലയര്‍ക്കര്‍ഥം താഴ്നജോലി ചെയ്യുന്നവര്‍ എന്നാണ്. ഒരു പക്ഷെ ഇന്നത്തെ ശൂദ്രജാതിയായ മറവരുടേയോ കള്ളരുടേയോ അന്നത്തെ ആഢ്യത്തത്തില്‍‍പ്പെട്ട് അവരങ്ങനെ ആയിപ്പോയതാകും. പുലയര്‍ ഒരു ഗോത്രത്തെ സൂചിപ്പിക്കാത്തതു പോലെ പല ജാതികളും തൊഴിലിനെ സൂചിപ്പിക്കുന്നു, ചിലത് ഗരിമയുള്ളത്, മറ്റുചിലത് അധഃകൃതം. തോട്ടിപ്പണിയും ഗുമസ്തപ്പണിയൂം ഒരേ ഗരിമയുള്ളതെന്ന് പഠിക്കുന്ന ഈ കാലത്തിലും ഗോത്രപരമായി ഐഡന്റിയൊന്നും പുലര്‍ത്താത്ത ജാതികള്‍ പുരാവൃത്തത്തിന്റെ ഭാരമാണ്. മേനോന്‍, എഴുത്തച്ഛന്‍, നമ്പിടി തുടങ്ങിയ ജാതിപ്പേരുകള്‍ ഉപയോഗിക്കുന്നവര്‍ കള്‍ച്ചറല്‍ ഐഡന്റിയേക്കാളും ഭൂതകാലത്തിലെ ഉന്നതിയെയാണ് സൂചിപ്പിക്കുന്നത്, പുലയന്‍ അധഃകൃതനെന്ന പോലെ. ഇവരില്‍ ഇരുകൂട്ടരും ജാതിപ്പേര്‍ ഉപയോഗിക്കണമെന്നു പറയുന്നതിനെ ന്യായീകരിക്കുവാന്‍ കഴിയുകയില്ല.

ഗോത്രസ്മൃതികള്‍ നഷ്ടപ്പെട്ടവര്‍ സ്വത്വബോധത്തിന്റെ കുരലരിയപ്പെട്ടവര്‍ / ശൂദ്രനെങ്കിലും അധഃകൃതനെങ്കിലും ജാതി സംസ്കൃതിയായി പുലര്‍ത്തുന്നവര്‍ - ഇവരിലൊരാള്‍ക്കേ ജാതിപ്പേര് അഭിമാനമായി ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ. അതിനെ കണ്ടില്ലെന്ന് നടിച്ചുകൂടാ.

എല്ലാ തൊഴിലിനും ഒരേ മഹത്വമാണെന്നു ശീലിക്കുമ്പോള്‍ എല്ലാ ജാതികള്‍ക്കും ഒരേ മഹത്വമാണെന്നും ശീലീക്കുവാന്‍ കഴിഞ്ഞേയ്ക്കും. ഭൂതകാലത്തിലെ തൊഴിലിന്റെ ഗര്‍വ്വോടെ ജാതി ഉപയോഗിക്കുന്നവരെ വെറുക്കേണ്ടിയിരിക്കുന്നു, ഒരു സാംസ്കാരിക തിരിച്ചറിവായി (അഭിമാനമോ ഗര്‍വ്വോ അല്ല) ജാതിയെ കൊണ്ടുനടക്കുന്നവരെ വെറുതെ വിടേണ്ടതാണ്, ജാതി പറയുവാതിരിക്കുവാനുള്ള അവകാശം മാത്രമല്ല പറയാനുള്ള അവകാശം കൂടിയാണ് ഇന്ത്യ (ചോദിക്കാനല്ല).

ജാതി അധഃകൃതത്വമല്ലാതെ മറ്റൊന്നിന്നേയും സൂചിപ്പിക്കാത്തവരിലെ ചിലരെ ‘ദൈവത്തിന്റെ മക്കള്‍’ എന്ന് ഒരാള്‍ വിശേഷിപ്പിച്ചു, അത് വലിയ കള്ളത്തരമാണെന്നു സ്ഥാപിക്കുവാന്‍ പിന്നീട് വന്നവര്‍ കലഹിച്ചു - ആ കലഹം ചിലപ്പോഴെല്ലാം അതിരുകള്‍ ലംഘിച്ചുകൊണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചില മനുഷ്യരിലെ സാംസ്കാരിക സ്വത്വബോധത്തെ അന്നത്തെ അധികാരവര്‍ഗ്ഗം അടര്‍ത്തിയെടുത്തതിന്റെ ജനാധിപത്യപരമായ ആവര്‍ത്തനമാവുകയാണെന്ന് തോന്നിപ്പോകുന്നു..

ഗുപ്തന്‍ said...

രാജിന്റെ അവസാനകമന്റിനോട് ചേര്‍ന്ന് ഒരു ഓഫ് കൂടി :)

ചെയ്തിരുന്ന പ്രവൃത്തിയുടെ മഹത്വവും സാംസ്കാരികമായ സമീപഭൂതകാലസവിശേഷതകളും പരിഗണിച്ചാല്‍ നായര്‍ എന്നത് (അതാണല്ലാ നമ്മടെ ഇന്നത്തെ ചിന്താവിഷയം) മലയാളത്തിലെ തരക്കേടില്ലാത്ത ഒരു തെറിയായി വേണമെങ്കിലും കൂട്ടാം. അട്സ്ഥാനപരമായി സേവകനും പിന്നെ എങ്ങനെയെന്നുറപ്പില്ലാതെ പിറക്കുന്ന സന്തതികള്‍ക്ക് പിതൃത്വത്തിന്റെ മറകൊടുക്കുന്നവനും. നിന്റമ്മേടെ നായര് എന്നുപറഞ്ഞാല്‍ അത് ജാതിയല്ല :)

ഗുപ്തന്‍ said...

Hope that we are in concluding stages of this discussion. So, back to business. :)

In this regard I suggest that we can classify social terminology into three.

1.Comparative. Those that describe a social class in distinction to another. Terms like forward casts and backward casts are indispensable in most of the socially relevant discourses today, precisely because we cannot neglect the social reality of injustice done to a group of people on account of the circumstances of origin. Comparative language, for me, is politically neutral, and needs to be retained.

2.Discriminatory. Terms that were used in order to accord unjust privileges to a few and to control the lower strata according to the ideas that have characteristically upper class origin. I classify caste names in this group. Needs to be neutralized. Neutralization cam take many tracks: consciously avoiding such terminology, neglecting it, and above all by collective and positive conscientization regarding the true nature of such terminology. In any case, political instrumentalization of such terminology needs to be avoided. But these can be retained as well, as long as the discriminatory meaning can be effectively unloaded. (For example, job-names in English come, for the most part, with masculine morphology which is obliviously prejudicial toward women. I hold that the terms can be morphologically retained, but lexically changed viz., can be changed in its social value/meaning. This, I hold, can be applied to caste names insofar as they are used only –ONLY- as surnames.)


3.Derogatory. Terms that are offensive to the marginalized. These terms are to be avoided (and as far as possible eliminated) from any kind of public usage.

*************
cut and pasted from above, in order to edit a few serious spelling mistakes

Inji Pennu said...

മാരീചനും രാജിനും
ഞാന്‍ ഉദ്ദേശിക്കുന്നത് ഇങ്ങിനെ ആയിരുന്നു. മധു ഈഴവന്‍ എന്ന് പേര് ചേര്‍ത്താല്‍ എന്താണ് കുഴപ്പം? മധു നായര്‍ എന്നിടാമെങ്കില്‍ മധു ഈഴവന്‍ എന്നും ഇടാലോ. അത്രേയുള്ളൂ. അല്ലാതെ സ്ലേവ് മാസ്റ്റേര്‍സ് കൊടുത്തിരുന്ന പേര് പിന്നേയും ഇടണം എന്നല്ല ഉദ്ദേശിക്കുന്നത്. ബ്രാഹ്മണര്‍ എഴുതിവെച്ച കാസ്റ് സിസ്റ്റത്തിനു ഒരു ചാലഞ്ച് ആയിട്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. ആ ഐഡന്ററ്റി ഞാന്‍ എടുത്തണിയുമ്പോള്‍ അതൊടെ അതിന്റെ അപമാനവും തീരും എന്ന്. പക്ഷെ രാജും മാരീചനും പറയുന്നതുപോലെ സ്ലേവറിക്ക് വേണ്ടി ഉപയോഗിച്ചിരുന്ന പേര് എടുത്തണിയാനല്ല ഞാന്‍ ഉദ്ദേശിച്ചത്. ദാറ്റ് ഡസ്ന്റ് മേക്ക് സെന്‍സ്.

രാധേയാ, അല്ല. പക്ഷെ ഞാന്‍ നല്ല വെളിനാട്ടില്‍ കഷ്ടപ്പെട്ട് അധ്വാനിക്കുന്നു. ഞാന്‍ കാശുകാരനും ബിസിനിസ്സുകാരനും ആവുന്നു. എന്നിട്ട് പക്ഷെ നാട്ടിലെ ബിസിനിസ്സുകാര്‍ക്കെതിരേയും കാശുണ്ടാക്കുന്നവനെതിരേയും കൊടി പിടിക്കാന്‍ ഉത്സാഹിപ്പിക്കുമ്പോള്‍ എനിക്കത് ഹിപ്പോക്രസിയായാണ് തോന്നാ. എന്റെ കാര്യം സുരക്ഷിതം എന്ന മട്ട്. ഇവിടെ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പും എടുത്ത് സേഫായി ഇരുന്നിട്ട് ഗുജറാത്തിലേക്ക് ഹിന്ദു തീവ്രവാദികള്‍ക്ക് ഫണ്ട് അയച്ചുകൊടുക്കന്നതിനു തുല്യം.

ഗുപ്താ, ശരിയാണ്. ഐ അപോളജൈസ് ഫോര്‍ ദാറ്റ്. യൂസ് ചെയ്തു യൂസ് ചെയ്തു അങ്ങിനെ ആയിപ്പോയി. ഇനി ശ്രദ്ധിക്കാം.

ഓഫ് :
നളോ, അയ്യോ ഞാന്‍ കാത്തിരിക്കാരുന്നൂ ആ വാക്ക്.
അധികാര വടം വലി. ഹഹ! ആ സ്പെഷ്യല്‍ ആം ചെയര്‍ ഒന്ന് വാടകയ്ക്ക് കിട്ടിയാ നല്ലതായിരുന്നു. ഇല്ലാത്തെ അധികാര വടം വലിയെക്കുറിച്ചും പുകമറകളെക്കുറിച്ചും അതിനെക്കുറിച്ച് പുതിയവര്‍ക്കും മറ്റും റെഗുലര്‍ലി ക്ലാസ്സുകള്‍
എടുക്കുന്നതിനെക്കുറിച്ചും ഒക്കെ ഞാനും ഒരിക്കല്‍ പറയാം, ഇപ്പൊ ബോറടിപ്പിക്കുന്നില്ല. ഉവ്വ. ഈ പോസ്റ്റ് ബ്ലോഗിന്റെ സൈഡില്‍ ബ്ലോഗ് ലിസ്റ്റ് ഉണ്ടോ എന്നുള്ളതായിരുന്നല്ലോ. ഒരു വട്ടം കൂടി ട്രൈ മാടീട്ടാ.
നളനു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്റെ ബ്ലോഗില്‍ എനിക്കിഷ്ടപ്പെട്ട റെഗുലര്‍ലി അപ്ഡേറ്റഡ് ബ്ലോഗിന്റെ ലിസ്റ്റ് കാണും, എനിക്കിഷ്ടമുള്ള സിനിമാസംവിധായകരുടെ ലിസ്റ്റ് കാണും, എഴുത്തുകാരുടെ കാണും, പത്രങ്ങളും കാണും.

nalan::നളന്‍ said...

ഇഞ്ചിയേ,
ഇഞ്ചിയുടെ ബ്ലൊഗിനെപ്പറ്റി ഞാന്‍ എവിടെയും സൂചിപ്പിച്ചിട്ടില്ല. അതു ഇഞ്ചി സ്വയം ഏറ്റെടുത്തതാ. എന്നെ പഴിക്കേണ്ട.
എന്നു വച്ച് പറഞ്ഞതൊന്നും പിന്‍‌വലിക്കാനുള്ള ന്യായമൊന്നും കേട്ടില്ല. ഈ ലോകത്ത് ഇഞ്ചിമാത്രമാണു ബ്ലോഗെഴുതന്നതെന്നു ഞാനറിഞ്ഞീരുന്നില്ല. ഈ ഞാന്‍ ഞാന്‍ മാത്രമേയുള്ളോ സര്‍വ്വതും ഏറ്റെടുക്കാന്‍. എല്ലാവരും എന്നെപ്പറ്റിയാണു പറയുന്നതും ചിന്തിക്കുന്നതെന്നു വിചാരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ തൊടുന്നില്ല.

റോബി,

കീഴ്ജാതിക്കാരനെക്കോണ്ട് അടിച്ചേല്‍പ്പിക്കപ്പെട്ട ഐഡന്റിറ്റി ആദര്‍ശവാല്‍ക്കരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കുറഞ്ഞപക്ഷം ഈ ചര്‍ച്ചയിലെങ്കിലും പൊളിഞ്ഞത് ആശാവഹമാണു. പിന്‍‌വാതിലിലൂടെ ചാതുര്‍വര്‍ണ്യം കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ക്കു നല്ല വിറ്റുവരവുള്ള കാലമാ. ജന്മം കൊണ്ടു പറ്റില്ലെങ്കില്‍ കര്‍മ്മം കൊണ്ടെങ്കിലും.. എന്നൊക്കെയുള്ള ആരവങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്ന കാലം.

nalan::നളന്‍ said...

“പിന്‍‌വാതിലിലൂടെ ചാതുര്‍വര്‍ണ്യം കൊണ്ടുവരാനെന്നത്”
പിന്‍‌വാതിലിലൂടെ ചാതുര്‍വര്‍ണ്യം തുടരാന്‍/പിന്താങ്ങാന്‍ എന്നു തിരുത്തി വായിക്കുക.

(ഇല്ലേല്‍ ഇതില്‍ പിടിച്ച് എങ്ങോട്ടാ കൊണ്ടുപോകുന്നതെന്ന് ഊഹിക്കാന്‍ പോലും വയ്യ)

Inji Pennu said...

എന്തായാലും വിഷയത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് അജണ്ടകള്‍ നടപ്പിലാക്കാന്‍ ആവുന്നത് നോക്കിയിട്ടും ചര്‍ച്ച ടോപ്പിക്കില്‍ തന്നെ ഇവിടെ നിലനിര്‍ത്താന്‍ കഴിഞ്ഞത് നന്നായി. അല്ലെങ്കില്‍ ഇതും എല്ലായ്പ്പോഴത്തേയും പോലെ ബ്ലാങ്കറ്റ് ലേബലിങ്ങിലും സ്യൂഡോ ബുജിത്വത്തിലും കിടന്ന് വട്ടം കറങ്ങിയേനെ!

ഓഫ്:
നളന്‍,
ഞാന്‍ എന്റെ ബ്ലോഗിനെക്കുറിച്ചും അങ്ങിനെയുള്ള ബ്ലോഗുകളെക്കുറിച്ചും തന്ന്യാ പറഞ്ഞത്. അതില്‍ ഞാന്‍ മാത്രാ ബ്ലോഗെഴുതുന്നത് എന്ന ധ്വനി വന്നുവോ? പതിവുള്ളതുപോലെ ഇല്ലാത്ത ധ്വനികള്‍ വായിച്ചെടുക്കണ്ട. എന്റെ ബ്ലോഗില്‍ അങ്ങിനെയുള്ളത് കൊണ്ട് എനിക്ക് പറയാന്‍ അല്പം കൂടുതല്‍ കാരണങ്ങളുമുണ്ട് എന്ന് കൂട്ടിക്കോളൂ.

nalan::നളന്‍ said...

മുട്ടനോഫ്.
ലോകം മുഴുവന്‍ എന്റെ സാരിത്തുമ്പിലിറ്റു നോക്കിക്കൊണ്ടിരിക്കയാണെന്നും, എന്നെപ്പറ്റി മാത്രം ചിന്തിക്കുകയാണെന്നും കരുതി നടക്കണ ഒരാള്‍ മാത്രമേ തല്‍ക്കാലം ബ്ലോഗിലുള്ളൂ. അതു പാവം ബാക്കിയുള്ളവരുടെ തലയില്‍ക്കൂടി പിടിപ്പിക്കേണ്ട.

രാജ് said...

പോകെ പോകെ വലിയവരുടെ കാര്യം സ്കൂള്‍കുട്ടികളേക്കാള്‍ കഷ്ടമായല്ലോ, കാടടച്ച് എന്തെങ്കിലും പറയുകയും ചോദ്യം ചെയ്താല്‍ 'പുറകില്‍ നിന്ന് തെറിവിളിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ നിന്നെ പറഞ്ഞില്ലല്ലോ, ഞാന്‍ ഇതാ മൈല്‍ക്കുറ്റീടെ അപ്പനെയാണ് വിളിച്ചതെന്നു പറയുന്ന സ്കൂള്‍കുട്ടികളുടെ നിലവാരം' പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

ചീര I Cheera said...

അയ്യോ നളാ,
ബ്ലോഗില്‍ ബ്ലോഗ്‌ലിസ്റ്റിടുന്നത് ഒരു ഓപ്ഷനല്ലേ? ലേ ഔട്ടിലുള്ള ഒരു ഓപ്ഷന്‍? എന്റെ ബ്ലോഗിലുമത് ചെയ്തിട്ടുണ്ടല്ലോ..എനിയ്ക്കു വളരെ ഉപകാരപ്രദമാണത്.
പക്ഷെ അതിനു ‘ബ്ലോഗിനെ’ ‘ബ്രാഹ്മണനും‘ ആയി എന്തിനാ ബന്ധിപ്പിയ്ക്കുന്നത്?‌
മലയാളം ബ്ലോഗില്‍ മാത്രമൊന്നുമല്ലല്ലോ, മറ്റുള്ളവയിലൂം ബ്ലോഗ്‌ലിസ്റ്റ് ഇട്ട് കണ്ടിട്ടുണ്ടല്ലോ‍?


(ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. വിഷയം മാറിപ്പോണ്ട എന്തായാലും.)

Anonymous said...

അതിന് PRനെ നളന്‍ വല്ലോം പറഞ്ഞാ? PR എന്തിനാ ലോകത്തുള്ളോര് പീയാറിന്റെ സാരിത്തുമ്പ് നോക്കി നടകകാണെന്നും പീയാറിനെ പറ്റിയാണ് പറയണതെന്നും കരുതണേ.

Roby said...

ഈ പോസ്റ്റിനു തുടര്‍ച്ചയായി, കമന്റുകളിലെ ആശയങ്ങളും ചേര്‍ത്ത് പുതിയ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

എല്ലാ കമന്റുകളെയും അഡ്രസ്സു ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ പോസ്റ്റ് ഇവിടെ തന്നെയുണ്ടല്ലോ.

കെ said...

ഇഞ്ചിപ്പെണ്ണേ, ഒരുകാര്യം തുറന്നു പറഞ്ഞാല്‍ ഇഞ്ചി വരരുത്. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഒരു സാമൂഹിക ദുരാചാരത്തിന് ഇന്‍സ്റ്റന്റ് പ്രതിവിധി നിശ്ചയിക്കാനും, അങ്ങനെ ചെയ്താല്‍ എന്താ കുഴപ്പം എന്നു ചോദിക്കാനുമുളള വളര്‍ച്ചയൊന്നും താങ്കള്‍ക്കായിട്ടില്ല.

താങ്കളുടെ കമന്റിനെ വാചകം ബൈ വാചകമായി വേര്‍ തിരിച്ച് ഒന്നു വളച്ചൊടിക്കട്ടെ,

വാചകം ഒന്ന്. മധു ഈഴവന്‍ എന്ന പേര് ചേര്‍ത്താല്‍ എന്താണ് കുഴപ്പം?

ആര് ചേര്‍ക്കണം. ഈഴവന്‍ അല്ലേ. ആരുടെ ഉപദേശ പ്രകാരം? ഇഞ്ചി ഈഴവ സ്ത്രീയാണെങ്കില്‍ നിങ്ങളുടെ മകനോ മകള്‍ക്കോ ഇപ്രകാരം നാമകരണം ചെയ്യുന്നെങ്കില്‍ ആര്‍ക്കും എതിര്‍പ്പില്ല.

എന്നാല്‍ നിങ്ങള്‍ നേരത്തെ പറഞ്ഞതു പോലെ സോ ഹോട്ട് (സോ കോള്‍ഡിന്റെ ഓപ്പോസിറ്റ്) സവര്‍ണയാണെങ്കില്‍ വീണ്ടും സംഗതി കുഴയുന്നു. ഒരു ഈഴവന്‍ എന്തു പേര് സ്വീകരിക്കണമെന്ന് സവര്‍ണനാണോ തീരുമാനിക്കുന്നത് എന്ന ചോദ്യമുയരും. അതിന് സവര്‍ണന്‍ (സോ ഹോട്ട്) പറയുന്ന ന്യായങ്ങളാണോ അവര്‍ണന്‍ (സോ കോള്‍ഡ്) തൊണ്ട തൊടാതെ വിഴുങ്ങേണ്ടത് എന്ന കൂട്ടിച്ചേര്‍ക്കലും കാണും.

വാചകം രണ്ട്.മധു നായര്‍ എന്നിടാമെങ്കില്‍ മധു ഈഴവന്‍ എന്നും ഇടാലോ. (പോകാലോ പോകാലോ മഞ്ഞക്കാട്ടില്‍ പോകാലോ എന്ന പാട്ട് ഓര്‍മ്മ വരുന്നു)

മധു നായര്‍ക്ക് ആ പേരിട്ടത് ടി നായരുടെ മാതാപിതാക്കളോ കുടുംബത്തില്‍ അധികാരമുളള മറ്റു ബന്ധുക്കളോ ആയിരിക്കും. അപ്പോള്‍ മധു ഈഴവന്‍ എന്ന പേരിടേണ്ടത് ആരാണ്? അയാളുടെ മാതാപിതാക്കളോ അതുപോലെയുളളവരോ ആവണം. അല്ലാതെ ഇഞ്ചിയാണോ ചെയ്യേണ്ടത്?

അവരങ്ങനെയൊരു പേര് നിശ്ചയിച്ചാല്‍ എതിര്‍ക്കാന്‍ ആര്‍ക്കുളളൂ അവകാശം? അവരങ്ങനെ തന്നെ പേരിട്ട് ആരോ കല്‍പിച്ച ജാതിവ്യവസ്ഥ അഭിമാനമായി കഴുത്തിലണിയണമെന്ന് കല്‍പിക്കാനും നിര്‍ദ്ദേശിക്കാനും ആര്‍ക്കുളളൂ അധികാരം? ഒരീഴവന്‍ അവന്റെ കുട്ടിക്ക് മധു നായര്‍ എന്ന് പേരിട്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ഭരണഘടന വിണ്ടു കീറുമോ? അങ്ങനെ ചെയ്യുന്നതിനെയല്ലേ ചേച്ചീ, ഈ വിപ്ലവം വിപ്ലവം എന്നു പറയുന്നത്?


ദേ ഇതും കൂടി. ബ്രാഹ്മണര്‍ എഴുതിവെച്ച കാസ്റ് സിസ്റ്റത്തിനു ഒരു ചാലഞ്ച് ആയിട്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. ആ ഐഡന്ററ്റി ഞാന്‍ എടുത്തണിയുമ്പോള്‍ അതൊടെ അതിന്റെ അപമാനവും തീരും എന്ന്. പക്ഷെ രാജും മാരീചനും പറയുന്നതുപോലെ സ്ലേവറിക്ക് വേണ്ടി ഉപയോഗിച്ചിരുന്ന പേര് എടുത്തണിയാനല്ല ഞാന്‍ ഉദ്ദേശിച്ചത്. ദാറ്റ് ഡസ്ന്റ് മേക്ക് സെന്‍സ്.

ച്ചാല്‍, ദിസ് വുഡ് മേക്ക് സെന്‍സ് എന്ന്.

അതായത് ബ്രാഹ്മണര്‍ എഴുതിവെച്ച കാസ്റ്റ് സിസ്റ്റം ഒരു ചാലഞ്ച് ആയിട്ട് അങ്ങ് എടുത്ത് അണിഞ്ഞോളണമെന്ന്. ചാലഞ്ച് ആവുന്നതോടെ അപമാനവും തീരുമത്രേ.

വിഷയവുമായി തീര്‍ത്തും ബന്ധമില്ലാത്ത ഒരു സാങ്കല്‍പിക ചോദ്യം ചോദിച്ചോട്ടെ, ഫെമിനിസ്റ്റൊക്കെ ആയി അറിയപ്പെടുന്നതു കൊണ്ടാണ് ഈ ചോദ്യം തന്നെ ചോദിക്കുന്നത്.

കെട്ടിയവന്‍ കരണക്കുറ്റി നോക്കി ഒന്ന് തന്നാല്‍ അതൊരു ചാലഞ്ചായി കരുതി സ്വീകരിക്കുമോ? അങ്ങനെ ചാലഞ്ചായി സ്വീകരിച്ചാല്‍ നിങ്ങളുടെ വ്യക്തിത്വത്തിനേല്‍ക്കുന്ന അപമാനം ആവിയായി പോകുമോ? അധികാരമുളളവന്‍ ഏല്‍പ്പിക്കുന്ന ദുരിതങ്ങളെല്ലാം ചാലഞ്ചായി അനുഭവിക്കുന്നതാണല്ലോ ഗാന്ധിയന്‍ സമരമുറയും.

അടിച്ചേല്‍പ്പിക്കപ്പെട്ട കാസ്റ്റ് സിസ്റ്റം തട്ടിയെറിയുന്നതല്ലേ അതിന്റെയൊരു ശരി?

തന്റെ രണ്ട് ആണ്‍മക്കള്‍ക്ക് 'തിരുമേനി'യെന്നും 'തമ്പുരാനെ'ന്നും പേരിട്ട ഒരു പിന്നോക്കക്കാരനെ (ദേ, വീണ്ടും സോ കോള്‍ഡ്) നേരിട്ടറിയാം.

ഏത് പൊന്നുതമ്പുരാനായാലും തന്റെ മകനെ തിരുമേനീ, തമ്പുരാനേ എന്ന് വിളിക്കേണ്ടി വരുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ആ മനുഷ്യന്റെ നര്‍മ്മബോധത്തിന്റെ ഏഴയലത്തു പോലും വരുന്നില്ലല്ലോ, ഇഞ്ചിയുടെ ചാലഞ്ച് തിയറി.

പറഞ്ഞു വരുന്നത് ഇതാണ്. വളരെ തീവ്രമായ സംവേദന ക്ഷമതയുളള ഒരൈറ്റമാണ് ഈ ജാതി. ജാതിയുടെ ഇരകളും ജാതി ചൂണ്ടിക്കാട്ടി വേട്ടയാടിയവരും ഉണ്ട് നമ്മുടെ സമൂഹത്തില്‍. അതിശക്തവും ദീര്‍ഘവുമായ ഒട്ടേറെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അല്‍പമെങ്കിലും സാമൂഹ്യ നീതി ഈ സമൂഹത്തിലുണ്ടായത്. അല്ലാതെ ഉഡായിപ്പ് ഇന്റസ്റ്റന്റ് പരിഹാരമാര്‍ഗങ്ങള്‍ വിദേശത്തു നിന്ന് പറന്നു വന്നിട്ടല്ല.

രാജ് said...

ഓ ബ്രാഹ്മണന്‍ ആണോ ഈഴവന്‍ എന്ന പേര് കണ്ടെത്തിയത്? തിയ്യനെന്നും പറയനെന്നും മറവനെന്നും കള്ളരെന്നുമുള്ള പേരുകള്‍ കണ്ടെത്തിയതും ആരോപിച്ചതും ബ്രാഹ്മണന്‍ ആണോ? സംഘകാലത്തും ബ്രാഹ്മണനൊക്കെയുണ്ടല്ലേ ;-) ബ്രാഹ്മണന്‍ കാസ്റ്റ് സിസ്റ്റം കാസ്റ്റ് ചെയ്തങ്ങ് എടുക്കുകയൊന്നുമായിരുന്നില്ല, ബ്രാഹ്മണനു മുമ്പും ജാതികളും ഉപജാതികളും ജാതിയില്ലാത്തവരും ഉണ്ടായിരുന്നു. ബ്രാഹ്മണന്‍ ഇവയിലോരോന്നിനും തൂക്കി നല്‍കിയ വില ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്തിനാണ്?

ബ്രാഹ്മണന്‍ ജാതികള്‍ക്കു നല്‍കിയ വിലയെ മാനിക്കുന്നതെന്തിന്? ഒരു തോട്ടിപ്പണിക്ക് വില കുറവായിരുന്നു, എന്നിട്ട് നമ്മളിലാര്‍ക്കെങ്കിലും അത് ചെയ്യേണ്ടി വന്നാല്‍ എന്തു ചെയ്യും? പണി ചെയ്യുമോ? ചെയ്യും, എല്ലാ ജോലിയും ഒരേ മഹത്വമുള്ളതാണെന്ന ഉറച്ച വിശ്വാസത്തോടെ. ഒരു കാലത്ത് സായിപ്പ് വന്ന് ഇന്ത്യയുടെ ഭരണഭാഷയപ്പാടെ മാറ്റിപ്പോയി, മലയാളവും പ്രാദേശികഭാഷകളും അധഃകൃതമായി. ഒരിക്കല്‍ അധഃകൃതമായി അധികാരവര്‍ഗ്ഗത്താല്‍ കാണപ്പെട്ടുവെന്ന് കരുതി പ്രാദേശിക ഭാഷകളെ ആരെങ്കിലും കൈയൊഴിഞ്ഞുവോ?

കാസ്റ്റ് സിസ്റ്റമാണ് ബ്രാഹ്മണ്യത്തിന്റെ വക, കാസ്റ്റുകളല്ല. ദ്രാവിഡ/മലയാള ഐഡന്റിയൊന്നും കൈവിടാതെ സൂക്ഷിക്കുമ്പോള്‍ പാന്‍-കള്‍ച്ചറലായ ജാതി എന്ന ഐഡന്റിറ്റിക്ക് പുതിയ നിര്‍വചനങ്ങളാകാം, ബ്രാഹ്മണന്റെ കാലത്തെ ‘സിസ്റ്റം’ അല്ല ഇന്നത്തേത്.

t.k. formerly known as thomman said...

ജാതിപ്പേര് last name ആയി ഉപയോഗിക്കുന്നതില്‍ എനിക്ക് വലിയതെറ്റ് തോന്നുന്നില്ല. പക്ഷേ, അങ്ങനെ വെറുതെ വീണുകിട്ടിയ ഒരു കാര്യം സമൂഹത്തില്‍ (എഴുത്തിലും രാഷ്ട്രീയത്തിലും അടക്കം) ആനുകൂല്യങ്ങളും മേല്‍ക്കോയ്മയും നേടിയെടുക്കാന്‍ വേണ്ടി ഉപയോഗിക്കു മ്പോഴാണ് പ്രശ്നം. ജാതിപ്പേരല്ലെങ്കില്‍ കുടുംബപ്പേര്‍ ആ രീതിയില്‍ ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. കേരളത്തില്‍ തന്നെ കൃസ്ത്യാനികളുടെ ഇടയില്‍ വീട്ടുപേരുകൊണ്ട് ഒരുതരം തരംതിരിവു നടത്താറുണ്ട്.

ഒരു നിരീക്ഷണം: ഇടയ്ക്ക് കേരളത്തിലെ സവര്‍ണ്ണര്‍ ജാതിപ്പേരുകള്‍ പേരില്‍ ഉപയോഗിക്കാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. നമ്പൂതിരിമാരായ വെറും രമേശും ബിജുവും ബിജോയിയുമൊക്കെ എനിക്കുണ്ട്. പക്ഷേ, അടുത്തകാലത്ത് ജാതിപ്പേരുകള്‍ ഹിന്ദുക്കളും കടുത്ത കൃസ്ത്യന്‍/മുസ്ലിം പേരുകള്‍ അഹിന്ദുക്കളും ഉപയോഗിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. പൊതുവേ ഉത്തരേന്ത്യന്‍ സംസ്ക്കാരത്തിന് അടിമപ്പെടുന്ന കേരളത്തിന്റെ ഒരു ലക്ഷണമാകാം അത്. ജാതി വ്യവസ്ഥയെ പേരിലും പ്രവൃത്തിയിലും ഇത്രയധികം ഉപയോഗിക്കുന്ന ഒരു സമൂഹം വേറെയില്ലെന്ന് തോന്നുന്നു.

[ബാലചന്ദ്രന്‍ ചുള്ളിക്കാട് നാട്ടുകാരനാണെങ്കിലും നായരല്ല എന്ന് ഈ പോസ്റ്റ് വായിച്ചപ്പോഴാണ് അറിയുന്നത്. അദ്ദേഹത്തിന്റെ എല്ലാം വായിച്ചുപോയല്ലോ; ഇനിയെന്തു ചെയ്യും ;-)]

nalan::നളന്‍ said...

PR,
പ്രൊമോട്ട് ചെയ്യാന്‍ താല്പര്യപ്പെടുന്നവരുടെ ലിസ്റ്റ്, തൂക്കുണൊ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണു. ജാതിപ്പേര് കൂടെ ചേര്‍ക്കുന്നതും വ്യക്തിപരമായ കാര്യങ്ങളാണു. വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കേണ്ടത് അവനവന്‍ തന്നെ, അതില്‍ രണ്ടു തരമില്ല. വേണ്ടയെന്നു ഞാനും പറഞ്ഞിട്ടില്ല.
എന്നു കരുതി അതിനെപ്പറ്റി അഭിപ്രായം പറയാനുള്ള് സ്വാതന്ത്രം ഉണ്ടെന്നുതന്നെയാണു വിശ്വാസം. സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതും വ്യക്തിപരം.
അഭിപ്രായങ്ങള്‍ ക്രീയേറ്റ് ചെയ്യുന്ന സ്പേസ്, അത് ആവശ്യമാണു, പുനര്‍വിചിന്തനത്തിനും, സമൂഹത്തിന്റെ മൊത്തത്തിലുള്ള മുന്നോട്ടുപോക്കിനും.

വ്യക്തിപരമായ ഇഷ്ടങ്ങള്‍ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് ബ്ലോഗിനെ കൂടുതല്‍ വ്യക്ത്യാധിഷ്ടിതമാക്കുകയേ ഉള്ളൂ. അങ്ങനെയുമാകാം.
വ്യക്തികളെക്കാള്‍ പ്രാധാന്യം പറയുന്ന കാര്യങ്ങള്‍ക്കാണെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍. വ്യക്തികള്‍ക്കു പ്രാധാന്യം കൊടുക്കുന്നത് ഉപരിപ്ലവമാണെന്നാണു ഞാന്‍ കരുതുന്നത്. അറിഞ്ഞും അറിയാതെയും നമ്മളെല്ലാവരും അതു ചെയ്യുന്നുണ്ട്. ബോധ്യപ്പെടുമ്പോള്‍ തിരുത്താറുമുണ്ട്.

പോസ്റ്റുകള്‍ക്കു പകരം വ്യക്തികളെ പ്രമോട്ട് ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ വരേണ്യവല്‍ക്കരണം നടക്കുന്നുണ്ട് എന്നുമാത്രമാണു പറഞ്ഞത്. അതു തെറ്റാണെന്നു ഇനിയും തോന്നിയിട്ടില്ല. അതിനെപ്പറ്റിമാത്രല്ല ഒരു ചിന്തയും ശാശ്വതമല്ല, കൂടുതല്‍ ശരി ബോദ്ധ്യപ്പെടുന്നതു വരെ. അതിനെപ്പറ്റി വല്ലതും പറയാനുണ്ടെങ്കില്‍ സംസാരിക്കാം, അല്ലാതെ എന്റെ ബ്ലോഗ്, എന്റെ ഇഷ്ടങ്ങള്‍ എന്നുള്ള ലൈനിലുള്ള ചര്‍ച്ചയില്‍ താല്പര്യമില്ല.

ചീര I Cheera said...

നളന്‍,
വിശദീകരിച്ചതിനു ശരിയ്ക്കും സന്തോഷമുണ്ട്.:)

വേറെയൊന്നുമല്ല,ബ്ലോഗില്‍ പൊതുവേ ഈയിടെ കണ്ടുവരാറുണ്ട് എന്തൊക്കെയോ മനസ്സില്‍ വെച്ച്, അത് അവിടേം ഇവിടേം തൊടാതെ പറഞ്ഞ്, അവസാനമത് റീഡേര്‍സ് ലിസ്റ്റിലേയ്ക്കോ അല്ലെങ്കില്‍ വേറെയൊന്നിലേയ്ക്കോ എത്തിച്ചേരല്‍ എന്നത്.
അപ്പൊ തോന്നും ഇതൊക്കെ മലയാള്ം ബ്ലോഗുകള്‍ക്കു മാത്രം വേണ്ടി ഉണ്ടാകിയിട്ടിട്ടുള്ളതാണോ എന്ന്..
ഇതിനോടൊക്കെ ഇത്രയും ആഴത്തില്‍ പ്രതികരിയ്ക്ക്കേണ്ടതുണ്ടോ എന്ന്. :)
അതെന്തോ ആവട്ടെ,
പക്ഷെ എനിയ്ക്കിപ്പോഴും തോന്നുന്നു, ഇഷ്ടങ്ങളോ‍ മറ്റോ ഇട്ടത് കൊണ്ട് ബ്ലോഗ് വ്യ്ക്ത്യാധിഷ്ഠിതമാകുമോ എന്ന്, വ്യക്തിയെ / ബ്ലോഗ്ഗറെ കുറിച്ചുള്ള പോസ്റ്റുകള്‍ കാര്യകാരണങ്ങള്‍ കൂട്ടാതെ ഇടുകയും അതൊരു വിഷയമായി തീരുകയും ചെയ്താല്‍, വ്യക്ത്യാധിഷ്ഠിതമായി എന്നു പറയാം. അല്ലെങ്കില്‍..? എനിയ്ക്കറിയില്ല, ചിന്തിയ്ക്കേണ്ടതുണ്ട്.
മാത്രവുമല്ല, അതില്‍ പ്രമോട് ചെയ്യല്‍ എന്നു തോന്നുന്ന്നതു പോലെ തന്നെ,നമ്മുടെ സ്ഥിരം വായിയ്ക്കുന്നവ മിസ്സ് ആവാതെ പോവാനും, എളുപ്പത്തില്‍ അതിലേയ്ക്കെത്തുവാനും ഒക്കെ അങ്ങനേയൂം വെറെ ഗുണങ്ങള്‍ എനിയ്ക്കു തോന്നിയിട്ടുണ്ട്. എറെ നീട്ടുന്നില്ല.

“അഭിപ്രായങ്ങള്‍ ക്രീയേറ്റ് ചെയ്യുന്ന സ്പേസ്, അത് ആവശ്യമാണു, പുനര്‍വിചിന്തനത്തിനും, സമൂഹത്തിന്റെ മൊത്തത്തിലുള്ള മുന്നോട്ടുപോക്കിനും“.
നൂറു ശതമാനം യോജിയ്ക്കുന്നു.
പക്ഷെ പെട്ടെന്നു, ബ്ലോഗുകളിലെ “ബ്രാഹ്മണ ലിസ്റ്റുകള്‍” - അങ്ങനെയൊരു പരാമര്‍ശം കണ്ടപ്പോള്‍ ആ കമന്റിട്ടു പോയതാണ്.

ജീവിതത്തില്‍, സമൂഹത്തില്‍ സമത്വം വരനമെന്നു തന്നെയാനെന്റേയും ആഗ്രഹം. ജാതി ചിന്തയില്ലാതെ.
അതിനു വലരെയധികം പ്രാധാന്യം കൊടുക്കണമെന്നു തന്ന്നെയാണെനിയ്ക്കും, കുട്ടികള്‍ മുതല്‍ അതു തുറ്റങ്ങണമെന്നും. പേരില്‍ ജാതി വെയ്ക്കാതെയെങ്കില്‍ അങ്ങനെ, അവനവനു യുക്തം പൊലെ.
പക്ഷെ അതിനു വേന്റി എന്തെങ്കിലും ചെയ്യാനാവുന്നത് കേരലം വിട്ട് ഇവിടെ താമസിയ്ക്കുമ്പോഴാണ്. കാരണം, നാട്ടില്‍ പ്രായോഗികമാവാത്തതു കൊണ്ട്.അവിടെ കെട്ടുപാടുകള്‍, ശീലങ്ങള്‍, മുതിരന്നവരുടെ ഇഷ്ടങ്ങള്‍, അവരുടെ സന്തോഷം കുറേ നൂലാമാലകളുണ്ട്.
സത്യം പറയാലോ, ബ്ലോഗിലെങ്കിലും എനിയ്ക്ക്കീ വ്യക്തിബന്ധങ്ങളുടേയും മറ്റു നൂലാമാലകളുടേയും കെട്ടുപാടില്‍ നിന്നും ഒഴിഞ്ഞു സ്വതന്ത്രമായി പെരുമാറണമെന്ന ഒരു ‘ആശ’ വരാറുണ്ട്.
അതൊരിയ്ക്കലും വ്യക്ത്യാധിഷ്ഠിതമാവണംനെന ശാഠ്യമില്ല, ബ്ലോഗില്‍ എനിയ്ക്കു, വ്യക്തിയേക്കാളും / ബ്ലോഗറേക്ക്കാളും പ്രാധാന്യം ബ്ലോഗ്പോസ്റ്റുകള്‍ക്കു തന്നെയാണ്.

അതുകൊണ്ടുതന്നെ ഒരു ലിസ്റ്റ് ഇടുന്നതിനോട് പ്രത്യേകീച്ചൊന്നും തോന്നാറില്ല. ഇത് ജീവിതമല്ലല്ലോ, ബ്ലോഗല്ലേ എന്നേ തോന്നുന്നുള്ളു. എല്ലാ ബ്ലോഗുകള്‍ക്കും അതര്‍ഹിയ്ക്കുന്ന പ്രാധാന്യം കൊടുക്കണം എന്നു തന്നെയെങ്കിലും, അതിലുമൊരു , ജീവിതത്തെ പോലെ ‘സമത്വം’ എന്ന ചിന്ത വരാറില്ല.
ബ്ലോഗില്‍ ജാതിയില്ലല്ലോ, പോസ്റ്റുകള്‍ മാത്രല്ലേയുള്ളു.. (എന്റെ വിശ്വാസം):)

അതു മാത്രമല്ല, എല്ലാവരും അങ്ങന്നെയൊരു ലിസ്റ്റിടുന്ന സ്വഭാവമുന്റെങ്കില്ല് ബ്ലോഗിലും ‘സമത്വം“ എന്ന്ന ഒരു വാക്ക് അര്ര്ത്ഥവത്ത്തായെനെ ! (തമാശ മാത്രമാണ്, സീരിയസ് ആയിട്ടല്ല ):).

നളന്‍ പറഞ്ഞതെല്ലാം അതേ സെന്‍സില്‍ തന്നെ മനസ്സിലാക്കി എന്നും കൂട്ടിച്ചേര്‍ക്കട്ടെ.
:)
ആദ്യമായാണ് ഇങ്ങനെയൊരു ‘ഓഫ്’ അന്നു തോന്നുന്നു എന്റെ വക.
:)

Anonymous said...

Who told Nairs are from upper community...Nairs are not Savarnna...they are also Shudras as per the chathurvarnyam...
There were incidents of killings of Nairs by Brahmins because they tried to learn Vedas!

chithrakaran ചിത്രകാരന്‍ said...

ചിത്രകാരന്റെ ബെല്ലും,ബ്രൈക്കുമില്ലാത്ത പ്രതികരണം ഇവിടെ ഇടുന്നില്ല. കമന്റു ഭരണിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം ഉപ്പിലിട്ടുവച്ചിരിക്കുന്നു.
ലിങ്ക്:പേരിന്റെ വാലായി നാറുന്ന ജാതിപ്പേര്

ആദര്‍ശ്‌ അഞ്ചല്‍ said...

പ്രിയപ്പെട്ട സുഹൃത്തേ , ബ്ലോഗ്‌ വായനക്കിടയില്‍ തങ്ങളുടെ ഒരു കൃതി കണ്ടു. രചന നന്നായിരിക്കുന്നു .നല്ല ഭാഷ. ഞാന്‍ എഡിറ്റര്‍ ആയ കേരള ന്യൂസ്‌ ടൈം ഡോട്ട് കോം ലേക്ക് അനുവാദമില്ലാതെയാനെങ്കിലും ഈ കൃതി ഒന്ന് ചേര്‍ക്കുന്നു. പരിഭവം ഉണ്ടെങ്കില്‍ പറയൂ. ഇല്ലെങ്കില്‍ വായനക്കാര്‍ ആസ്വാദനം എഴുതട്ടെ.
മറുകുറി അയക്കുമല്ലോ.
സ്നേഹപൂര്‍വ്വം
ആദര്‍ശ്‌ അഞ്ചല്‍
എഡിറ്റര്‍
www.keralanewstime.com
കേരള ന്യൂസ്‌ ടൈം ഡോട്ട് കോം
മലയാള സാഹിത്യ വാരിക

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.