ഐറിസ്

എന്റെ മകളാണെന്റെ രാഷ്ട്രീയം...

Tuesday, October 27, 2009

കായുള്ള മരത്തിനേ കല്ലേറു കൊള്ളൂ...!

ഇലക്ടിസിറ്റി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ ആദ്യ മാതൃകകൾ ഉപയോഗിച്ചു തുടങ്ങിയത് 1940-കളിലായിരുന്നുവെങ്കിലും ആദ്യകമ്പ്യൂട്ടർ ഭാഷകൾ(1GL) നിലവിൽ വന്നത് 50-കൾ മുതലായിരുന്നു. (മൂന്നാം തലമുറ മുതലുള്ള പ്രോഗ്രാം ഭാഷകളുടെ(FORTRAN, LISP, and COBOL.) പേരേ ഞാൻ കേട്ടിട്ടുള്ളൂ.) ഇന്ന് അതിലും വികസിച്ച പ്രോഗ്രാമിംഗ് ഭാഷകൾ വേറെ ഒരുപാടുണ്ടാകും.

ഇനി, നിങ്ങളൊരു സോഫ്റ്റ്വെയർ എഞ്ചിനിയർ ആണെന്നിരിക്കട്ടെ. ഏറ്റവും പുതിയ പ്രോഗ്രാമിംഗ് സങ്കേതങ്ങളുപയോഗിച്ച് നിങ്ങളെഴുതിയ ഒരു കോഡ് കണ്ടിട്ട്, യാരോ ഒരാൾ, ഈ പ്രോഗ്രാം എനിക്കു മനസ്സിലാകുന്നില്ല, അതു കൊണ്ടിതു പ്രോഗ്രാമല്ല. നിങ്ങൾ പോയി ഫോർട്രാനിലോ കൊബോളിലോ എഴുതിയ പ്രോഗ്രാമുകൾ വയിച്ചു പഠിച്ചിട്ട് അതു പോലെ ഏതെങ്കിലും പ്രോഗ്രാമിംഗ് ലാംഗ്വേജിൽ കോഡ് എഴുതൂ (ലിങ്ക്) എന്നു പറഞ്ഞാൽ?

സ്വഭാവികമായ (സഭ്യമായ) മറുപടി- മി, ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിനു വേണ്ട പ്രോഗ്രാമെഴുതാൻ താങ്കൾ പറഞ്ഞ പ്രോഗ്രാമിംഗ് ഭാഷകൾ മതിയാകില്ല. എനിക്കു പുതിയഭാഷകൾ ഉപയോഗിച്ചേ തീരൂ-എന്നായിരിക്കും.

മനുഷ്യന്റെ അറിവിന്റെ പരിധി വളരും തോറും നമുക്ക് പുതിയ ഭാഷകൾ വേണ്ടി വരുന്നു. പഴയഭാഷകൾ നമ്മുടെ ചിന്തകളെ അവതരിപ്പിക്കാൻ അപര്യാപ്തമാകുന്നു. പണ്ടു കാലം മുതലേ ഭാഷകളിൽ ക്രമാനുഗതമായ മാറ്റം ഉണ്ടായിരുന്നെങ്കിലും പെട്ടെന്നൊരാശയത്തിനു മുന്നിൽ ഭാഷകളെല്ലാം ഉപയോഗശൂന്യമായി പോയത്, ഒരു പക്ഷേ, ക്വാണ്ടം മെക്കാനിക്സിന്റെ മുന്നിലായിരിക്കണം. അതുവരെയുള്ള ക്ലാസിക്കൽ ഫിസിക്സ് നിയമങ്ങളെല്ലാം ഇംഗ്ലീഷോ ഇതരഭാഷകളോ ഉപയോഗിച്ച് വിവരിക്കാമായിരുന്നെങ്കിൽ, ക്വാണ്ടം ബലതന്ത്രം വിശദീകരിക്കാൻ ‘കണക്ക്‘ എന്ന ഭാഷ വേണ്ടി വന്നു. ഇതു സംഭവിക്കുന്നത് 1920-കളിൽ. കൃത്യമായി പറഞ്ഞാൽ കുമാരനാശാന്റെ കാലത്തിനു ശേഷം. പിക്കാസോയും മറ്റും ചേർന്ന് ക്യൂബിസം പോലുള്ള ചിത്രകലാസങ്കേതങ്ങൾ ആവിഷ്കരിച്ചതും ഏതാണ്ട് ഇക്കാലത്തായിരുന്നു. സർറിയലിസം പോലുള്ള സാംസ്കാരിക മുന്നേറ്റങ്ങൾ ഉടലെടുത്തതും ചിത്രകലയ്ക്ക് പുതിയ മാനങ്ങൾ നൽകിയ ദാലി തന്റെ ചിത്രങ്ങൾ വരച്ചതും, ഹിച്കോക്ക്, ബുനുവേൽ തുടങ്ങിയവർ സിനിമകളെടുക്കാൻ തുടങ്ങിയതും ഇക്കാലത്തായിരുന്നു. സമാനമായ മാറ്റങ്ങൾ തത്വചിന്തയിലും ദൃശ്യമാണ്. നമുക്കു മുൻപ് ഉപയോഗത്തിലുണ്ടായിരുന്ന ഉപകരണങ്ങളി (ആശയം, ഭാഷ) ന്മേലുള്ള പ്രയോഗപരിചയം സ്വഭാവികമായിത്തന്നെ നേടാൻ കഴിയുമെന്നത് ഓരോ തലമുറയുടെയും ഭാഗ്യം. കഴിഞ്ഞ തലമുറ കഷ്ടപ്പെട്ടു നേടിയ അറിവുകൾ അതാതു മേഖലകളിലുള്ളവർക്ക്, ഇന്ന് അനായാസമായി പ്രയോഗിക്കാൻ കഴിയും. (വൃത്തത്തിൽ പദ്യമെഴുതുക എന്നത് അതുപോലുള്ള ഒരു ഉദാഹരണം മാത്രം)

ഏറ്റവും പുതിയ സങ്കേതങ്ങളിൽ പ്രോഗ്രാമുകളെഴുതുന്ന ഒരു എഞ്ചിനിയറോട് കൊബോൾ പഠിച്ചിട്ട് അതിൽ പ്രോഗ്രാമെഴുതൂ എന്നു പറയുന്നതു പോലെ തന്നെ അസംബന്ധമാണ് പുതിയകാലത്ത് സാഹിത്യ-കലാ സൃഷ്ടി നടത്തുന്ന ഒരാളോട് 19-ആം നൂറ്റാണ്ടിന്റെ സങ്കേതം പിന്തുടരാനാവശ്യപ്പെടുന്നത്. ചിലപ്പോൾ ഇത് സഭ്യതയുടെ അതിരുകൾക്കും അപ്പുറത്തായിരിക്കും. ലാർസ് വോൺ ട്രയറുടെ സിനിമ കണ്ടിട്ടു മനസ്സിലാകാതെ അദ്ദേഹത്തോട്, നിങ്ങൾ ചാപ്ലിനെപ്പോലെ സിനിമയെടുക്കൂ എന്നു പറയുന്നതിലെ അസഭ്യം ഓർത്തു നോക്കൂ.

മനസ്സിലാകുന്നതിന്റെ പ്രശ്നം…
ഈ വിഷയത്തിൽ ഡിങ്കൻ എഴുതിയ കുറിപ്പ് ഇവിടെ. ഡിങ്കന്റെ പോസ്റ്റ് ഇക്കാര്യത്തിൽ ഡെഫനിറ്റീവ് ആണെങ്കിലും എന്റെ വകയും രണ്ടു തുട്ട്…
ലോകത്ത് ഇന്നുവരെയുള്ള എല്ലാ ചിന്താപദ്ധതികളും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ? അതു പോട്ടെ, നിങ്ങളുടെ പ്രവർത്തന മേഖലയിൽ ഇതുവരെ വന്ന എല്ലാ പുരോഗമനങ്ങളെക്കുറിച്ചും നിങ്ങൾക്കറിയാമോ?

സത്യമായും എനിക്കറിയില്ല. അറിയണമെന്നു വാശിയുമില്ല, കാരണം ചിലതൊക്കെ എന്റെ ചിന്താശേഷിയ്ക്കും അപ്പുറത്താണെന്നെനിക്കറിയാം. ഭാഷ ആശയവിനിമയത്തിനുള്ളതാണ്, ശരി തന്നെ. എന്നാൽ അതു മാത്രമാണെന്നു കരുതിയാൽ, അവിടെയാണ് മനസ്സിലാകായ്മയുടെ പ്രശ്നം ഉദിക്കുന്നത്. ഭാഷ ചിന്തയുടെ വാഹനം കൂടെയാണ്. പരമാവധി വേഗത്തിൽ വാഹനമോടിച്ചിട്ടും മുന്നിൽ പോകുന്ന വാഹനത്തിനൊപ്പമെത്തുന്നില്ലെങ്കിൽ, നമ്മുടെ വാഹനത്തിന്റെ പരിമിതി തിരിച്ചറിയണം. അല്ലെങ്കിൽ, അപകടം സംഭവിക്കാം. സിനിമയെ ശ്രദ്ധാപൂർവ്വം പിന്തുടരാറുണ്ടെങ്കിലും, എനിക്കൊട്ടും മനസ്സിലാകാത്ത സിനിമകൾ ഒരുപാടുണ്ട്, ആദ്യം മനസ്സിൽ വരുന്ന ഉദാഹരണം ‘ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ്’. എനിക്കാ സിനിമ മനസ്സിലായില്ല എന്നു കരുതി അതെടുത്ത അലൻ രെസ്നായിസ് തൂങ്ങിച്ചാകണമെന്നു ഞാൻ വാശിപിടിച്ചാൽ ഞാനാണ് അപഹാസ്യനാകുന്നത്.

മറ്റൊന്ന് ട്രെയിനിങ്ങിന്റെ വിഷയമാണ്. കഥകളി ആസ്വദിക്കാൻ മുദ്രകളറിയണം. സംഗീതം അതിന്റെ പൂർണതയിലാസ്വദിക്കാനും വേണം അല്പമെങ്കിലും സംഗീതജ്ഞാനം. സയന്സ് പഠിക്കാനെന്നപോലെ കവിതവായിക്കാനും സിനിമകാണാനും സാഹിത്യമാസ്വദിക്കാനും ട്രെയിനിംഗ് വേണം.

ലതീഷ് മോഹന്റെ എല്ലാ കവിതകളും എനിക്കു മനസ്സിലായിട്ടില്ല; പക്ഷേ, അത് എന്റെ മാത്രം പരിമിതിയാണ്. ഒരേ സിനിമ രണ്ടുപേർ കാണുന്നില്ല എന്നു പറയാറുണ്ട്. അതുപോലെ തന്നെ, ഒരേ കവിത രണ്ടുപേർ വായിക്കാറുമില്ല. ഓരോരുത്തരും അവരവരുടെ ജീവിതസാഹചര്യങ്ങളും അനുഭവങ്ങളും വായനയുടെ സ്വഭാവവുമൊക്കെ അനുസരിച്ച് അവരവരുടെ രീതിയിൽ വായിക്കുന്നു. അതു മറ്റൊരാൾക്കു പറഞ്ഞുകൊടുക്കുകയെന്നത് എളുപ്പമല്ല, പിന്നെ, സൂചനകൾ നൽകാമെന്നു മാത്രം. എഴുത്തുകാരൻ എഴുതിയ കവിത തന്നെയാകണം വായനക്കാരൻ/ക്കാരി വായിക്കുന്നത് എന്നു പോലുമില്ല. (author is dead എന്ന കൺസപ്റ്റൊക്കെ സാഹിത്യത്തിൽ ഡോക്ടറേറ്റ് ഉള്ളയാൾക്ക് ഒൻപതാം ക്ലാസിനു ശേഷം മലയാളം പഠിച്ചിട്ടില്ലാത്ത ഞാൻ വിശദീകരിക്കണോ) ലതീഷിന്റെ കവിത ഇഷ്ടപ്പെട്ടു എന്ന പറഞ്ഞവരോട് ചിലർ (അധികവും അനോണികൾ) വിശദീകരണം ചോദിക്കുന്നതു കണ്ടു. ഗോപീകൃഷ്ണന്റെ ‘പാപ്പിനിവട്ടം എൽ.പി സ്കൂൾ’ അല്ലെങ്കിൽ ‘അന്തോണി ടെറിക്കൻ’എന്ന കവിതയെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണു നിറയും, ആ കവിത ഞാൻ അനുഭവിച്ചു എന്നർത്ഥം. പക്ഷേ ആ കവിത ഞാനെങ്ങനെ മനസ്സിലാക്കി എന്നു ചോദിച്ചാൽ എനിക്കറിയില്ല. അതു വിശദീകരിക്കാൻ എനിക്കാവുന്ന കാലത്ത് ആ കവിതയുടെ പ്രസക്തി നഷ്ടപ്പെടും, ചുരുങ്ങിയത് എന്നെ സംബന്ധിച്ചെങ്കിലും.

ലതീഷിനു ഭാഷ കൈകാര്യം ചെയ്യാനറിയില്ല എന്നു പരിഹസിക്കുന്നവർ അദ്ദേഹം ഗദ്യമെഴുതുന്ന ബ്ലോഗ് ഒന്നു കണ്ടിരുന്നുവെങ്കിൽ. ഇത്ര ലളിതസുന്ദരമായി ഗദ്യമെഴുതുന്ന എത്രപേരുണ്ട് ബ്ലോഗിൽ? സ്വന്തം ബ്ലോഗിൽ ഒരു കവിത എഴുതി എന്നതിന്റെ പേരിൽ ഒരു ചെറുപ്പക്കാരനെ സംഘം ചേർന്ന് അക്രമിക്കുന്നതും (അതെ, അവരിലൊരാൾ അതു സമ്മതിച്ചു കഴിഞ്ഞു), അയാളോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്നതും, അയാൾക്ക് ഫത്വ നിർദ്ദേശിക്കുന്നതും അപഹാസ്യതയുടെയും അസഭ്യതയുടെയും അതിരുകൾ കടന്ന് ഫാസിസമായി മാറുന്നു. ഫാസിസത്തോട് പ്രതിഷേധിക്കുന്നു.

പിന്നെ, കായുള്ള മരത്തിനേ കല്ലേറു കൊള്ളുകയുള്ളൂ എന്നതു മറക്കരുതല്ലോ

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.