Tuesday, April 8, 2008

പേരില്‍ ജാതി ഉപയോഗിക്കുമ്പോള്‍ -2

ഈ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റിലെ കമന്റുകളിലൂടെ ഉരുത്തിരിഞ്ഞ പുതിയ കാഴ്ചപ്പാടുകളെയും നിര്‍ദ്ദേശങ്ങളെയും ഉള്‍പ്പെടുത്തി ജാതിയുടെയും പേരിന്റെയും രാഷ്ട്രീയം അല്‍പം കൂടി സമഗ്രമായ രീതിയില്‍ അപഗ്രഥിക്കേണ്ടതുണ്ട്‌ എന്ന ചിന്തയാണ്‌ ഈ പോസ്റ്റിനു കാരണം. എല്ലാ കമന്റുകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുക സാധിച്ചിട്ടില്ല എന്നതിനാല്‍ മുന്‍പോസ്റ്റും കമന്റുകളും വായിക്കുമല്ലോ.ഇതും പൂര്‍ണ്ണത അവകാശപ്പെടുന്ന ഒരു കുറിപ്പല്ല. തെറ്റുകളും വ്യക്തിപരമായ ചില ആശയങ്ങളോടുള്ള പിന്‍പറ്റലുകളും ഉണ്ടായേക്കാം. ഇനിയും തിരുത്താന്‍ ഞാന്‍ സന്നദ്ധനായിരിക്കും. ഇത്‌ ഈ വിഷയത്തില്‍ അവസാന പോസ്റ്റല്ല, ആകരുത്‌ എന്ന് ചുരുക്കം.

ഡിസ്‌ക്ലൈമര്‍: ഈ കുറിപ്പില്‍ താഴ്‌ന്നജാതിയെന്നോ മേല്‍ജാതിയെന്നോ ഉപയോഗിക്കുമ്പോള്‍ മലയാളികളുടെ പൊതുബോധത്തില്‍, പൊതു വ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന അര്‍ഥമാണ്‌ ഉദ്ദേശിക്കുന്നത്‌. ഒരു ജാതിയും മോശമെന്നോ മെച്ചമെന്നോ ഞാന്‍ കരുതുന്നില്ല. 'സോ കോള്‍ഡ്‌', ഇന്‍വര്‍ട്ടഡ്‌ കോമ തുടങ്ങിയ ജാമ്യങ്ങള്‍ എടുക്കുന്നില്ല എന്നു ചുരുക്കം.

ആദ്യമെ പറയേണ്ടത്‌ എം.ടിയെക്കുറിച്ചു തന്നെ. അദ്ദേഹം തന്റെ ജാതി പേരിലൂടെ പ്രകടമാക്കിയത്‌ അദ്ദേഹത്തിന്റെ ജനസമ്മതിയെ സ്വാധീനിച്ചിട്ടുണ്ടോ എന്നതായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ ഞാനുയര്‍ത്തിയ സന്ദേഹം. ഇത്രയും കമന്റുകള്‍, എന്റെ തന്നെ സാമൂഹിക-വായനാ അനുഭവങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി ഈ വിഷയത്തെക്കുറിച്ച്‌ അല്‍പം ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇല്ല എന്നു തന്നെയാണ്‌ ഉത്തരം. കൂടാതെ രാജീവ്‌ ചേലനാട്ട്‌ പറഞ്ഞതു പോലെ എം.ടിയും ബഷീറുമെല്ലാം തികച്ചും മനുഷ്യസ്നേഹത്തിന്റെ പക്ഷത്തുനിന്നാണ്‌ രചന നടത്തിയതെന്ന്‌ തന്നെയാണ്‌ ഇവരുടെ രണ്ടു പേരുടെയും 95% കൃതികളും വായിച്ചിട്ടുള്ള എനിക്കും പറയാനുള്ളത്‌. ബാബുരാജിന്റെ ആദ്യകമന്റ്‌ സമീപകാലത്തു നടന്ന നാലുകെട്ട്‌ ആഘോഷങ്ങള്‍ കൃതിയെ എന്നതിലുപരി നായര്‍ സ്വത്വത്തെയാണ്‌ ആഘോഷിച്ചത്‌ എന്നു പറയുന്നു. അപ്പോള്‍ എം.ടിയെ വായിച്ചിട്ടുള്ളവരില്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ ജാതിയെ പരിഗണിച്ചിരുന്നു എന്ന് സൂചന. എഴുത്തുകാരന്‍ സമൂഹത്തിന്റെ ധാര്‍മ്മികബോധത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരിനെ അടിസ്ഥാനമാക്കിയുള്ള ചില അന്വേഷണങ്ങള്‍ക്ക്‌ പ്രസക്തിയുണ്ടെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്‌. മെര്‍കുഷ്യോയില്‍ സനാതനന്‍ പറഞ്ഞതു പോലെ ഇത്തരം അന്വേഷണങ്ങള്‍ വിഷലിപ്തമായ ചില അടിയൊഴുകുകളെ സഹായിക്കുമെന്നും വിഭാഗീയതയെ ശക്തിപ്പെടുത്തുമെന്നും ഞാനും കരുതുന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഇത്തരം അന്വേഷണങ്ങള്‍ അതില്‍ തന്നെ പ്രതിലോമകരമാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ഇനി ഭാവിയില്‍, പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം ഇത്തരം ചില വാദങ്ങളുണ്ടാവുകയാണെങ്കില്‍ സമകാലികരായ നമ്മുടെ ചര്‍ച്ചകളും തീര്‍പ്പുകളും പ്രസ്തുത വാദങ്ങളെ റദ്ദ്‌ ചെയ്യും എന്ന് പ്രതീക്ഷിക്കാം.

എം.ടിയുടെ നായര്‍ വ്യക്തിത്വം കൂടുതല്‍ സ്വാധീനിച്ചത്‌ മലയാള സിനിമയെ ആണെന്ന് മെര്‍കുഷ്യോ നിരീക്ഷിക്കുന്നു. വള്ളുവനാടന്‍-നായര്‍ ചുറ്റുപാടുകളും ഭാഷയും മലയാളിയെ പ്രതിനിധീകരിക്കുന്നു എന്ന രീതിയിലേക്ക്‌ ജനപ്രിയസിനിമയെ കൊണ്ടു പോയതില്‍ ലോഹിതദാസിനും പത്‌മരാജനുമൊപ്പം എം.ടിയ്ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് ഞാനും കരുതുന്നു. എന്നിരിക്കിലും 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയില്‍ പത്മരാജന്‍ ചെയ്തതു പോലെ-താഴ്‌ന്ന ജാതിക്കാരന്‍ അനുഭവിക്കുന്ന എല്ലാ നിന്ദനങ്ങളും അവന്‍ അര്‍ഹിക്കുന്നു എന്ന മട്ടിലുള്ള തികച്ചും പ്രതിലോമകരമായ തീര്‍പ്പുകള്‍ എം.ടിയില്‍ നിന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയം.

മാരീചന്‍ ചൂണ്ടിക്കാട്ടിയതു പോലെ, ജാതി സംബന്ധമായ എല്ലാ ചര്‍ച്ചകളിലും ഉണ്ടായിരിക്കേണ്ട നിശിതമായ ചരിത്രബോധത്തിന്റെ അഭാവമാണ്‌ പോസ്റ്റിന്റെ ഏറ്റവും പ്രകടമായ ന്യൂനത. കേരളത്തിലെ ജാതിവ്യവസ്ഥയുടെ ചരിത്രം അറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകവും വായിച്ചിട്ടില്ല എന്ന് ആദ്യമേ പറയട്ടെ. ഒരു പുസ്തകവും കിട്ടാനുള്ള സാഹചര്യവുമല്ല ഇന്നെനിക്ക്‌. ബ്ലോഗില്‍ തന്നെയുള്ള ഒരു സുഹൃത്ത്‌ എനിക്കയച്ച ഒരു വ്യക്തിപര- ഇ മെയിലില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതില്‍ പ്രസക്തിയുണ്ടെന്നു കരുതുന്നു...കത്ത്‌ ഇങ്ങനെയാണ്‌...

ഈ വിഷയത്തെ ചരിത്രപരമായി സമീപിക്കേണ്ടതുണ്ടെന്നു കരുതുന്നു. നായര്‍ എന്ന സമൂഹത്തെ സവര്‍ണ്ണജാതിയായി പരിഗണിക്കുന്ന നിന്റെ എഴുത്ത്‌ സമീപകാല ചരിത്രത്തില്‍ മാത്രമേ ന്യായീകരിക്കപ്പെടുന്നുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നായര്‍ ഒരു സവര്‍ണ്ണജാതി ആയിരുന്നില്ല, പ്രത്യേകിച്ച്‌ തിരുവിതാംകൂറില്‍. നമ്പൂതിരിമാര്‍ പോലും തമിഴ്‌ ബ്രാഹ്മണര്‍ക്കു ശേഷം രണ്ടാം ക്ലാസ്‌ പൗരന്മാരായിരുന്നു. മലയാളി മെമ്മോറിയലടക്കമുള്ള സാമൂഹികവിമോചനത്തിനായുള്ള ഒരുപാട്‌ സമരങ്ങള്‍ക്ക്‌ ശേഷമാണ്‌ നായര്‍ സവര്‍ണ്ണജാതിയാകുന്നത്‌. (ഈ സമരത്തില്‍ അവര്‍ക്ക്‌ കിട്ടിയ സാംസ്കാരിക പിന്തുണ നായന്മാര്‍ക്ക്‌ ഒരു സുവര്‍ണ്ണ ഭൂതകാലം ഫിക്ഷനിലൂടെ നിര്‍മ്മിച്ചു നല്‍കിയ സി.വി രാമന്‍പിള്ളയുടെ എഴുത്തായിരുന്നു. ഓര്‍മ്മിക്കുക, അദ്ദേഹത്തിന്റെ കൃതികളിലെല്ലാം വ്യത്യസ്തമായ പ്രതിസന്ധികളില്‍ നിന്നും രാജാക്കന്മാരെ രക്ഷിച്ചിരുന്നത്‌ നായന്മാരായിരുന്നു.) അതിനാല്‍ സവര്‍ണ്ണരാീ കണക്കാക്കപ്പെടുന്നതിനു മുന്‍പ്‌ നായന്മാര്‍ക്ക്‌ പേരില്‍ വാല്‌ ഉണ്ടായിരുന്നോ എന്ന് അറിയില്ല; ഉണ്ടെങ്കില്‍ തന്നെ അത്‌ സ്റ്റാറ്റസ്‌ എന്നതിലുപരി പേരിന്റെ ഒരു ഭാഗം മാത്രമായിരുന്നു.

നമ്മുടെ സമൂഹത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണങ്ങളുടെയെല്ലാം പരിമിതി അതെല്ലാം പ്രസ്തുത ജാതിസമൂഹങ്ങളില്‍ ഒതുങ്ങി എന്നതായിരുന്നു. (ബംഗാളില്‍ പോലും പരിഷ്കരണങ്ങള്‍ ജാതിയുടെ മതില്‍ക്കെട്ടുകളെ ഭേദിച്ചില്ല.) ശ്രീനാരായണഗുരുവിന്റെ പരിഷ്കരണശ്രമങ്ങള്‍ ഈഴവസമൂഹത്തില്‍ മാത്രമൊതുങ്ങി. വി.ടി ഭട്ടതിരിപ്പാടിന്റേത്‌ നമ്പൂതിരി സമൂഹത്തിലും. ഈ ഒരു വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ വി.ടി എന്തുകൊണ്ട്‌ അദ്ദേഹത്തിന്റെ വാല്‌ എടുത്തുകളഞ്ഞില്ല എന്നു മനസ്സിലാകും. സമുദായത്തിലെ മാറ്റങ്ങള്‍ക്ക്‌ സമുദായത്തിലൊരാളായി നില്‍ക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ബ്രാഹ്മിണ്‍/നമ്പൂതിരി എന്ന പദത്തിന്റെ സ്വഭാവിക അര്‍ത്‌ഥങ്ങളെയും വ്യവഹാരങ്ങളെയും തകര്‍ത്തുകളഞ്ഞു. അങ്ങനെ വി.ടി അദ്ദേഹത്തിന്റെ വാലു മുറിച്ച്‌ കളയാതെ തന്നെ അതിന്റെ അര്‍ഥത്തെ നശിപ്പിച്ചു.പിന്നീടുവന്ന ദേശീയ/കമ്യൂണിസ്റ്റ്‌ മുന്നേറ്റങ്ങള്‍ സാംസ്കാരികരാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിന്നും പതുക്കെ പുറത്തു കടന്നു. അങ്ങനെ കാലക്രമേണ ജാതി സ്റ്റാറ്റസ്‌ ആയി. സാമൂഹികചലനങ്ങളെ ലക്ഷ്യമാക്കി ആരംഭിച്ച NSS, SNDP തുടങ്ങിയ സംഘടനകള്‍ പോലും ജാതി-സ്വാര്‍ത്ഥതയുടെ പര്യായങ്ങളായി.
അതുകൊണ്ട്‌ എന്റെ സന്ദേഹങ്ങള്‍:
1. നായര്‍ എന്ന വാല്‌ ഒഴിവാക്കിയാല്‍ എം.ടിയ്ക്ക്‌ മതത്തില്‍ നിന്നും രക്ഷപെടാനാകുമോ?
2. ബാബറി മസ്ജിദിനു ശേഷം casteism, Religionism പോലെ അപകടകരമാണോ?
3. ആളുകള്‍ക്കെല്ലാം കാറുകള്‍ക്ക്‌ ഉള്ളതു പോലെ രജിസ്റ്റര്‍ നമ്പറുകള്‍ നല്‍കിയാല്‍ പരിഹാരമാകുമോ?
4. എങ്കില്‍ എന്താണു പരിഹാരം?

എനിക്കു തോന്നുന്ന ഒരേയൊരു പോംവഴി സംസ്കാരത്തെ കൂടുതല്‍ secularize ചെയ്യുക എന്നതാണ്‌. എങ്ങനെ എന്നത്‌ വലിയൊരു ചോദ്യം തന്നെ.അതുകൊണ്ട്‌ നിന്റെ ലേഖനത്തിലെ ചോദ്യങ്ങള്‍ ഭാവിയെ അഭിമുഖീകരിക്കുന്ന രിതിയിലാകുകയായിരുന്നെങ്കില്‍ നന്നായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അത്‌ ഈയവസ്ഥയില്‍ ഭൂതകാലത്തോടുള്ള ചില വാഗ്വാദങ്ങള്‍ മാത്രമായി ചുരുങ്ങുന്നു. അങ്ങനെ നമ്മള്‍ വി.ടിയെ ഒരു ഭട്ടതിരിപ്പാടുമാത്രമായി തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളുടെ മഹത്വവും തീക്ഷ്ണതയും വിസ്മരിക്കുന്നു.ഞാനുദ്ദേശിക്കുന്നത്‌, നിന്റെ ലേഖനത്തില്‍, ഏറ്റവും പുതിയ തലമുറയെ, വരും തലമുറയെ ജാതിവാലുകള്‍ അറുത്തുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഒരു വാചകമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായേനെ. കാരണം, പുതിയ തലമുറയില്‍, ഈ ജാതിപ്പേരുകള്‍ അവരുടെ സ്റ്റാറ്റസിന്റെ പ്രഖ്യാപനം മാത്രമാണ്‌.

(പരിഭാഷയില്‍ സാരമായ തകരാറുകള്‍ ഇല്ലെന്ന് കരുതുന്നു)

ഇനി പ്രസ്തുത പോസ്റ്റില്‍ കമന്റുകളിലൂടെ ഉയര്‍ന്നു വന്ന ആശയങ്ങള്‍ പരിശോധിക്കുമ്പോള്‍,പേരില്‍ ജാതിയുള്ളവരേക്കാള്‍ മനസ്സില്‍ ജാതി സൂക്ഷിക്കുന്നവരാണു കൂടുതല്‍ അപകടകാരികളെന്നാണ്‌ സ്വന്തം താത്പര്യപ്രകാരമല്ലെങ്കിലും പേരിനു വാലുള്ള രാധേയന്റെയും ഗുപ്തന്റെയും അഭിപ്രായം. അതായത്‌ ജാതിപ്പേര്‌ നിലനിര്‍ത്തുന്നതില്‍ പൊളിറ്റിക്കല്‍ മോട്ടിവേഷന്‍ ഉണ്ടാവണമെന്നില്ല എന്നര്‍ത്ഥം. പക്ഷെ, ഒരാള്‍ പൊളിറ്റിക്കല്‍ മോട്ടിവേഷന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നത്‌ എങ്ങനെ തിരിച്ചറിയും?മനസ്സില്‍ ജാതിയില്ലെങ്കിലും പേരിലുള്ളവര്‍ സാമൂഹികമായ ഈ പിന്‍പറ്റല്‍ അനുഭവിക്കുന്നവരാണെന്ന് നളന്‍ അഭിപ്രായപ്പെടുന്നു. ജാതിപ്പേരുകള്‍ പ്രത്യക്ഷമായി തന്നെ ചില താരതമ്യങ്ങള്‍ കൊണ്ടുവരുന്നുവെന്നും നളന്‍ പറയുന്നു. പേരില്‍ നിന്നും ജാതി കളഞ്ഞാല്‍ മനസ്സില്‍ നിന്നും പോകുമെന്ന് ഉറപ്പില്ലെന്ന് മാരീചന്‍.(പേരില്‍ നിന്നും കളയേണ്ടതില്ല എന്ന വാദത്തിനായല്ല മാരീചന്‍ ഇതു പറയുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.) എങ്കിലും കാലക്രമേണ ജാതി ചിന്ത അപ്രത്യക്ഷമാകാന്‍ അതു വഴി വെക്കുമെന്ന് ഉറപ്പ്‌.

മാരീചന്‍ തന്നെ ചൂണ്ടിക്കാണിച്ച മംഗളത്തിലെ കെ.ഇ. എന്‍ ലേഖനത്തിലെ ഒരു വാചകം:
“ചെരിപ്പിടാനെന്ന പോലെ പേരിടാനുള്ള അവകാശത്തിനു വേണ്ടിയും നിരന്തര സമരങ്ങള്‍ നടന്നിരുന്നെന്ന സത്യം അവഗണിക്കുന്നതുകൊണ്ടാണ്‌, 'ഒരു പേരിലെന്തിരിക്കുന്നു' എന്ന അലസവും അപകടകരവുമായ ചോദ്യം നിരുപദ്രവകരമായ ഒരു മുഖഭാവത്തോടെ നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നത്‌.”

സാഹചര്യം കൊണ്ട്‌ പേരിന്റെ വാലില്‍ കിടക്കുന്ന ജാതിപ്പേരില്‍ രാഷ്ട്രീയം കാണാന്‍ ശ്രമിക്കുന്നത്‌ ഉപരിപ്ലവമാണെന്നും ഗുപ്തന്‌ അഭിപ്രായമുണ്ട്‌. സ്വഭാവികവ്യവഹാരങ്ങളില്‍ എവിടെയാണു ജാതി ഏറ്റവും പ്രകടമാകുന്നത്‌ എന്ന അന്വേഷണത്തിന്‌ പേരില്‍, ചില അഡ്മിഷന്‍, ജോലി എന്നിവയോടനുബന്ധിച്ച്‌, ജാതിക്കോളം പൂരിപ്പിക്കാന്‍ എന്നൊക്കെയാകും ഉത്തരം. ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍, പിന്നെ ജാതിയറിയുക പേരില്‍ നിന്നു മാത്രമാകും. അതിനാല്‍ ജാതി പ്രകടമാകുന്ന ഏവും ഉപരിതലം എന്ന രീതിയില്‍ പേരുകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. പ്രായോഗികജീവിതത്തില്‍ ഒരുപാടു ചെയ്യാനുള്ളതിനെ മൂടിവെക്കാനുള്ള ഒരു പുതപ്പാണ്‌ ഈ പേരു ചിന്തയെന്നും ഗുപ്തപക്ഷം. അങ്ങനെയെങ്കില്‍ എല്ലാ ആശയസംവാദങ്ങള്‍ക്കും അത്രയല്ലേ അര്‍ത്ഥമുള്ളൂ എന്നു വരുന്നു. സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും മൂടിവെക്കാന്‍... ആ ആശയത്തിലെ പ്രതിലോമകത വിശദീകരിക്കേണ്ടതില്ല എന്നു കരുതുന്നു.

ജാതിപ്പേര്‌ വെറുമൊരു പേരുമാത്രമായി കണ്ടാല്‍ പോരേ എന്ന് അനിയന്‍സും, തൊഴില്‍പരമായ ഉച്ചനീചത്വങ്ങള്‍ അവസാനിക്കുന്ന ഇക്കാലത്ത്‌ ജാതിയില്‍ കാര്യമുണ്ടോ എന്ന് പപ്പൂസും ചോദിക്കുന്നു. കേരളത്തിലെ ജനങ്ങളെല്ലാം സാത്വികന്‍മാരും ശുദ്ധന്മാരുമല്ല എന്നാണു മറുപടി.

ജാതി തിരിച്ചറിയുന്നത്‌ പേരിലൂടെയാണെങ്കിലും തലമുറകളിലേക്ക്‌ തുടരുന്നത്‌ വിവാഹത്തിലൂടെയാണെന്ന നിരീക്ഷണവും ഉണ്ടായി. അത്‌ ആഴത്തില്‍ അപഗ്രഥനം അഹിക്കുന്ന വിഷയമായതിനാലും ഈ ചര്‍ച്ചയില്‍ ഒതുങ്ങില്ല എന്നതിനാലും ഇവിടെ പരാമര്‍ശിക്കുന്നില്ല. ചലചിത്രനടന്‍ തിലകന്റെ അനുഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട്‌ നന്ദയും, ഭൂമിപുത്രിയും ശ്രദ്ധേയമായ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ടെര്‍മിനോളജിയെസംബന്ധിച്ച്‌ ഗുപ്തനവതരിപ്പിച്ച മൂന്ന് concluding remarks-ല്‍ ഒന്നാമത്തെയും മൂന്നാമത്തെയും പോയിന്റുകളോട്‌ യോജിക്കുമ്പോള്‍ തന്നെ, രണ്ടാമത്തെ പോയിന്റ്‌, ജാതിനാമങ്ങള്‍ സാമൂഹികാര്‍ത്ഥത്തില്‍ മാറ്റം വരുത്തിക്കൊണ്ട്‌ ഘടനാപരമായി നിലനിര്‍ത്താമെന്ന ആശയം, അതെങ്ങനെ എന്നു വ്യക്തമാകാത്തതിനാല്‍ അനുകൂലിക്കാനാകുന്നില്ല. സമാനമായ രീതിയില്‍, ഒരു സാംസ്കാരിക തിരിച്ചറിവായി ജാതിയെ കൊണ്ടുനടക്കുന്നവരെ വെറുതെ വിടണമെന്ന് രാജ്‌ വാദിക്കുന്നുണ്ട്‌. സാംസ്കാരിക തിരിച്ചറിവായി ജാതിയെ കൊണ്ടുനടക്കുന്നവരെ എങ്ങനെ തിരിച്ചറിയും എന്ന ന്യായമായ സംശയം ബാക്കിയാവുന്നു. അതൊഴിച്ചു നിര്‍ത്തിയാല്‍ ജാതി നാമങ്ങള്‍ പരിരക്ഷിക്കണമെന്നും തുടരണമെന്നും അഭിപ്രായപ്പെട്ടത്‌ ഇഞ്ചിപ്പെണ്ണ്‍ മാത്രമാണ്‌. സംസ്ക്കാരം സംരക്ഷിക്കാനെന്നതാണ്‌ ന്യായം. ഒരു പടി കൂടി കടന്ന് താഴ്‌ന്നജാതിക്കാരും അവരുടെ ജാതിപ്പേര്‌ ഉപയോഗിക്കണമെന്നും ഇഞ്ചി ആവശ്യപ്പെടുന്നു. ഇഞ്ചിയോട്‌ ചില ചോദ്യങ്ങള്‍:
1. സംസ്കാരം എന്നത്‌ പേരിന്റെ വാലില്‍ മാത്രമാണോ?
2. ജാതിപ്പേര്‌ ഉപേക്ഷിച്ച അനേകരുണ്ട്‌. അവര്‍ക്കൊക്കെ സംസ്കാരം നഷ്ടപ്പെട്ടുവോ?3. താഴ്‌ന്നജാതിക്കാരുടെ ഏതു സംസ്കാരമാണ്‌ ഇഞ്ചിക്ക്‌ സംരക്ഷിക്കേണ്ടത്‌. അവരുടെ ഭൂതകാലത്തെ അനുഭവങ്ങള്‍ അറിഞ്ഞു തന്നെയാണൊ ഇതൊക്കെ പറയുന്നത്‌?

കേരളസമുഹത്തെക്കുറിച്ചുള്ള പരിമിതമായ അറിവാണ്‌ ഇഞ്ചിയെ ഇതു പറയിപ്പിച്ചതെന്നു ഞാന്‍ കരുതുന്നു.

ജാതിപേര്‌ ഉപേക്ഷിക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാകില്ല. നിയമം മൂലം നിരോധിക്കാനുമാകില്ല. എന്നാല്‍ ഏതു ജാതി പേരും(ഏതു സര്‍നെയിമും) ആര്‍ക്കുമിടാമെന്ന ഒരവസ്ഥ വന്നാലോ? അങ്ങനെയൊരവസ്ഥയിലും ജാതിപേര്‌ അര്‍ഥരഹിതമാകുമെന്ന് കരുതാം. പക്ഷെ, അങ്ങനെയാകുമ്പോള്‍ സംവരണത്തിനുള്ള അര്‍ഹത തുടങ്ങിയ വിഷയങ്ങള്‍ പിന്നെയും സങ്കീര്‍ണ്ണമാകും. ഏതായാലും ഈ ഒരാശയം കൂടി ഇവിടെ ചിന്തയ്ക്കു സമര്‍പ്പിക്കുന്നു.

ഉപസംഹാരം: സമൂഹത്തിലെ സാധാരണ വ്യവഹാരങ്ങളില്‍ ജാതി പ്രത്യക്ഷത്തില്‍ പ്രകടമാകുന്നു എന്ന കാരണത്താല്‍ ജാതിപ്പേരുകള്‍ ഉപേക്ഷിക്കുന്നത്‌ സമത്വത്തിന്റെ പാതയില്‍ വളരാന്‍ സമൂഹത്തെ സഹായിക്കുമെന്നു തീര്‍ച്ച. ജാതി ആഴമുള്ള മുറിവാണ്‌. തൊലിപ്പുറമെയുള്ള മുറിവ്‌ ഉണക്കുന്നത്‌ കൂടുതല്‍ മണ്ണും ചെളിയും പറ്റി മുറിവ്‌ കൂടുതല്‍ ഭീകരമാകുന്നതിനെ മാത്രമെ തടയുകയുള്ളൂ. ആഴങ്ങളില്‍ മുറിവ്‌ ഭേദമാക്കാന്‍ വര്‍ഷങ്ങളെടുക്കും. അതിന്‌ വ്യക്തിപരമായ ശ്രമങ്ങളും വേണം. ഒരാളെങ്കിലും ഇതു വായിച്ച്‌ അടുത്ത തലമുറയില്‍ ജാതി പേര്‌ ഉപേക്ഷിക്കാന്‍ തയ്യാറാകുമെങ്കില്‍ ഈ കുറിപ്പിന്റെ, ചര്‍ച്ചയുടെ ഉദ്ദേശ്യം സഫലമാകും...ഈ ചിന്തകള്‍ കൂടുതല്‍ ക്രിയാത്മകമായി നമുക്ക്‌ തുടരാം.

അനുബന്ധം: ജാതിയുടെ ചരിത്രത്തെക്കുറിച്ച് വിക്കിപീഡിയ തികച്ചും തെറ്റായ അറിവുകളാണ് നല്‍കുന്നത്. നായര്‍ ജാതി ശൂദ്രജാതിയായിരുന്ന ഭൂതകാല യാഥാര്‍ത്ഥ്യം അതു മറച്ചു വെക്കുന്നു. പകരം നായരെ ക്ഷത്രിയനാക്കിയിരിക്കുന്നു. സാമൂതിരിപോലെ ഒരു ക്ഷത്രിയജാതിയെ നായരുമാക്കുന്നു. അധികാരം സംബന്ധിച്ച വിഷയങ്ങളില്‍ വിക്കിപീഡിയ പോലെ ജനാധിപത്യവത്കരിക്കപ്പെട്ട ഒരു വിജ്ഞാനശ്രോതസ്സിനെ മുഖവിലയ്ക്കെടുക്കാനാവില്ല എന്ന് നിഗമനം.

71 comments:

ഗുപ്തന്‍ said...

റോബീ നന്നായി സംഗ്രഹിച്ചിരിക്കുന്നു. എന്റെ കമന്റുകള്‍ ആദ്യകമന്റിനും അവസാനകമന്റിനും ഇടക്കുള്ളവക്ക് പ്രതിലോമകതയുടെ ലേബല്‍ ഞാന്‍ തന്നെ ഒട്ടിച്ചതാ‍ണ്. ഓര്‍ക്കുമല്ലോ.

അവസാന കമന്റിലെ രണ്ടാം സെക്ഷന്‍. അതിന്റെ ന്യായം പറയാം. ജാതിപ്പേരില്ലെങ്കിലും മനസ്സില്‍ ജാതിയുള്ളവര്‍ ഏറെയുണ്ട്. ജാതിപ്പേരുണ്ടെങ്കിലും മനസ്സില്‍ ജാതിയില്ലാത്തവരും ഉണ്ട്. സമൂഹത്തിന്റെ കണക്കെടുപ്പില്‍ പേരുകള്‍ സൂചകങ്ങള്‍ ആവുന്നു എന്ന വാദത്തിന്റെ പരിമിതി ഇതാണ്. പേര് എന്താണ് സൂചിപ്പിക്കുന്നത്?


പേരില്‍ നിന്ന് സൂചനകള്‍ വായിച്ചെടുക്കാനുള്ള വ്യഗ്രത ഉപരിപ്ലവമാവുന്നത് അതുകൊണ്ടുതന്നെ ആണ്. ജാതിപേരിന്റെ അഭാവം കൊണ്ട് സാമൂഹ്യവ്യതിയാനം ഉണ്ടാവില്ല. പ്രവര്‍ത്തികൊണ്ട് ഞാന്‍ പരിചയിച്ച മേഖല കൂടിയാണത്. നായന്മാരും ഈഴവരും വിശ്വകര്‍മരും അങ്ങനെ ശൂദ്രരിലെ നായര്‍ പിള്ള പണിക്കര്‍ കുറുപ്പ് ആചാരി എന്നിങ്ങനെ വാ‍ലുള്ള മേല്‍തട്ട് - ഭാഷ ക്ഷമിക്കുക. മറ്റുമാര്‍ഗമില്ലാഞ്ഞിട്ടാണ് - തമ്മില്‍ വിവാഹം പോലെയുള്ള സാമൂഹ്യവിനിമയങ്ങള്‍ നല്ല ഒരു പങ്ക് നടക്കുന്നുണ്ട്. എന്നാല്‍ താഴേതട്ട് നോക്കുക പുലയര്‍ പറയര്‍ കുറവര്‍ എന്നിങ്ങനെ വാലുപയോഗിക്കാത്ത തട്ടില്‍ ഇക്കൂട്ടര്‍ക്ക് തന്നെ ഇടയിലുള്ള സാമൂഹ്യവിനിമയങ്ങള്‍ ഇക്കൂട്ടര്‍ക്കും ആദ്യം പറഞ്ഞ വെണ്ണപ്പാളിക്കും ഇടയിലുള്ളതുപോലെ തന്നെ വിരളമാണ്. വാസസ്ഥലങ്ങളുടെ വിനിമയത്തിലും അതേ പ്രതിഭാസം നിരീക്ഷിക്കാവുന്നതാണ്.

ഔദ്യോഗിക രംഗങ്ങളിലെ വിവേചനകളിലും പേരെന്നതിലുപരി സ്വജനപക്ഷപാതം ആണ് പ്രശ്നം. ഈഴവര്‍ മറ്റുള്ളവരെക്കാള്‍ മേല്‍ക്കൈ നേടുന്ന ഒരുപാട് മേഖലകള്‍ ഉണ്ട് കേരളീയ ജീവിതത്തില്‍. വാലല്ല വിഷയം. മനസ്സാണ് അവിടെയും.

വാലില്ലെങ്കിലും മനസ്സില്ലെങ്കില്‍ സാമൂഹ്യമാറ്റം ഉണ്ടാവില്ല എന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ വാലല്ല മനസ്സുതന്നെയാണ് മാറേണ്ടതെന്ന് മനസ്സിലാവും. അതിനാണ് ഞാന്‍ ഫെമിനിസ്റ്റ് കോണ്ടക്സ്റ്റിലുള്ള ഭാഷാപരിഷ്കരണ ശ്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. ഫെമിനിസ്റ്റ് ചിന്തയുടെ ഫ്ലവറിംഗ് പീ‍രിയഡില്‍ റിയാക്ഷനറി എന്ന് അവര്‍ തന്നെ കണ്ടെത്തിയ വലിയൊരു പദാവലി (non inclusive day-to-day language) പ്രത്യക്ഷത്തില്‍ മാറ്റമില്ലാതെ പ്രയോഗത്തില്‍ പുനര്‍നിര്‍വചിക്കാനാവുമെന്ന് കാലം തെളിയിച്ചതാണ്. Er, or എന്നിങ്ങനെ മാസ്കുലിന്‍ മോര്‍ഫോളജിയില്‍ അവസാനിക്കുന്ന ജോലിപ്പെരുകളില്‍ നിന്ന് അവര്‍ ജെന്‍ഡര്‍ തുടച്ചുകളഞ്ഞത് വാക്കുകള്‍ പരിഷ്കരിച്ചിട്ടല്ല. ആ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സാമൂഹ്യവിനിമയ മേഖലകള്‍ പണിപ്പെട്ട് പരിഷ്കരിച്ചിട്ടാണ്. അത് ഒരു മാതൃകയാവുമെങ്കില്‍ ആദ്യം ഞാന്‍ പറഞ്ഞതുപോലെ ഒരുപാട് ചെയ്യാനുണ്ട് നമുക്ക്- വിനിമയങ്ങള്‍ മെച്ചപ്പെടുത്താന്‍. പഠിപ്പിക്കുകയാണ് വേണ്ടതിവരെ , വാലുപറിച്ചുകളയുകയല്ല. പഠിപ്പിക്കാതെ വാലുപറിച്ചിട്ടും ആരും ഒന്നും നേടാന്‍ പോണില്ല.

സ്വമനസ്സാലെ ഒരാള്‍ ജാതിപ്പേര് ഉപേക്ഷിക്കുന്നുവെങ്കില്‍ ഞാന്‍ അയാളെ അഭിനന്ദിക്കും. ഒരു ഗിമ്മിക്ക് നടത്തി ശ്രദ്ധനേടാനല്ല ആളിന്റെ ശ്രമം എന്ന് എനിക്ക് ബോധ്യമുണ്ടെങ്കില്‍. പക്ഷെ കെ കരുണാകരന്മാരെക്കാള്‍ നമുക്കാവശ്യം വി.കെ ഭട്ടത്തിരിമാരെ ആണ്. പണ്ടല്ല. ഇപ്പോഴും. ബാലകൃഷ്ണപിള്ളയെക്കാള്‍ കുറഞ്ഞ മാടമ്പി അല്ല മകന്‍ ഗണേഷ്കുമാര്‍. രണ്ടുപേരെയും അടുത്തറിയാം എനിക്ക്.

ഡിസ്ക്രിമിനെറ്ററി റ്റെര്‍മിനോളജി ഒഴിവാക്കാനാവുമെങ്കില്‍ നല്ലതുതന്നെ ആണ്. പക്ഷെ എന്തെങ്കിലും സോഷ്യല്‍ യൂസേജിന്റെ പേരില്‍ അതിന് ഡിസ്ക്രിമിനേറ്ററി അല്ലാത്ത ഒരു സാധ്യത ഉണ്ടെങ്കില്‍ ആ സാധ്യതയിലേക്ക് വളരാന്‍ അതിനെ സഹായിക്കുകയാണ് പ്രായോഗികവും ബുദ്ധിപരവുമായ തീരുമാനം. ഇതു സോഷ്യോളജി. ന്യൂട്രലൈസേഷന്‍ എന്നതുകൊണ്ട് അതാണ് ഉദ്ദേശിക്കുന്നത്. ഞാന്‍ മൂന്നായി തിരിച്ചിട്ട ഗ്രൂപ്പുകളില്‍ ഓരോന്നിനും വേണ്ടത് സവിശേഷമായ സമീപനം ആണ്. രണ്ടും മൂന്നും ഗ്രൂപ്പുകള്‍ക്കിടെ ഓവര്‍ലാപ്പ് ചെയ്യാവുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. എന്നാലും ആദ്യത്തേത് നിലനിര്‍ത്തുക രണ്ടാമത്തേത് നിര്‍വീര്യമാക്കുക മൂന്നാമത്തേത് ഉപേക്ഷിക്കുക എന്നതുതന്നെയാണ് ഉട്ടോപ്യകളക്കും സമഗ്രാധിപത്യങ്ങള്‍ക്കും പുറത്ത് നടപ്പാകുന്ന വഴി എന്നാണ് എന്റെ തിരിച്ചറിവ്.

റോബിയുടെ ആര്‍ജ്ജവത്തിനും ആത്മാര്‍ത്ഥതക്കും കൂപ്പുകൈ.

രാജ് said...

റോബി ഈഴവനെന്നു കേട്ടാല്‍ ചാളയുടെ ഉളുമ്പുമണം ഓര്‍മ്മ വരുന്ന കാലത്തോളം സാമൂഹികമായിട്ടുള്ള ഒരു ബന്ധങ്ങള്‍ക്കും ഞാന്‍ അര്‍ഹനല്ലെന്ന് (കല്യാണം കഴിക്കുവാന്‍ പ്രായമായിട്ടില്ല!) സ്വയം വിധിയെഴുതുന്നതാണ് ആ കവിത. അത് എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഉള്ള വിമര്‍ശനമാണ്, അതിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാന്‍ എംടി നാലുകെട്ട് പൊളിച്ചത് വെറും ഗിമ്മിക്ക് ആണെന്ന് ‘ശങ്കിച്ചു’ നടന്ന റോബിക്ക് അര്‍ഹതയില്ല തന്നെ. തങ്ങളില്‍ പെടാത്തവരോടുള്ള ശങ്കകളും മുന്‍‌വിധികളുമാണ് റോബിയെ ഭരിക്കുന്നത്, താങ്കളുടെ ഇഷ്ടസാഹിത്യകാരന്‍ ആനന്ദ് ആണെന്ന് ഊഹിക്കുന്നു, എങ്കില്‍ വിഭജനങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ഒരാവര്‍ത്തികൂടെ വായിക്കൂ‍. സ്വന്തം അനിഷ്ടങ്ങളെ ആദ്യമേ മാര്‍ക്ക് ചെയ്യുന്ന (റോക്ക് സംഗീതവും കൊമേഴ്‌സ്യല്‍ സിനിമയും, ബേസ് ബോളും, പുട്ടും, കോളിഫ്ലവറും, വര്‍ഗീയതയും, മനോരമയുമൊഴികെ എന്തും താത്പര്യം) റോബിക്ക് താങ്കള്‍ പ്രതിലോമരെന്നു ശങ്കിക്കുന്നവരുടെ പോസിറ്റീവിലെത്താന്‍ എളുപ്പമല്ലെന്നറിയാം. എങ്കിലും ശ്രമം നല്ലതാണ്.

Btw അച്ചന്‍‌കുഞ്ഞ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനോട് അമ്മ കഥാപാത്രം പോലും കീഴാളമനസ്ഥിതി കാണിക്കുന്ന പത്മരാജന്‍ സിനിമയിലെ പത്മരാജനെ എങ്ങനെ ന്യായീകരിക്കണമെന്ന് കഴിഞ്ഞാഴ്ച സിനിമ കാണുമ്പോഴും ചിന്തിച്ചിരുന്നു.

കെ said...

രാജ് നീട്ടിയത്തിന്റെ ആത്മാര്‍ത്ഥതയെ അംഗീകരിച്ചേ തീരൂ. ഒരു ജാതിയുടെ പേരു കേട്ടാല്‍ ചാളയുടെ ഉളുമ്പു മണം ഓര്‍മ്മ വരുന്നുവെന്ന് തുറന്നു പറഞ്ഞ് കല്യാണമടക്കമുളള സാമൂഹ്യബന്ധങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കുന്നയാള്‍ ജാതി സംബന്ധമായ സംവാദങ്ങളില്‍ നിന്നുകൂടി ഒഴിഞ്ഞു നില്‍ക്കുന്നതല്ലേ ബുദ്ധി.

ബ്രാഹ്മണന്‍, ക്ഷത്രിയന്‍ എന്നൊക്കെ കേട്ടാല്‍ നറും നെയ്യിന്റെ ഗന്ധവും ഈഴവനെന്നൊക്കെ കേട്ടാല്‍ ചാളയുടെ ഉളുമ്പു മണവും.

ഈഴവര്‍ക്ക് തെങ്ങു ചെത്തും അത്യാവശ്യം വൈദ്യവുമായിരുന്നു കുലത്തൊഴിലായി ഉണ്ടായിരുന്നതെന്നാണ് കേട്ടിട്ടുളളത്. ഇതേതുകാലത്തപ്പാ, ഇവര്‍ ചാളയെപ്പിടിക്കാന്‍ പോയത്.

ചാളഭേദം ചൂരഭേദം ഏതുമില്ലാതെ ഈഴവര്‍
ഉളുമ്പുമണത്തോടെ വാഴുന്ന മാതൃകാ രാജ്യമേത് റോബീ............

ഗുപ്തന്‍ said...

മാരീചന്‍ മാഷേ

ജാതിക്കാര്യത്തില്‍ രാജിന്റെ നിലപാട് എനിക്ക് വ്യക്തമായിട്ടില്ല. അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായം ഇല്ല.

പക്ഷെ ഒരു കവിതയോട് അതര്‍ഹിക്കുന്ന നീതി കാണിക്കണം.

ഈഴവനു ചാളമണമാണ് എന്ന് ഓര്‍മയുള്ളിടത്തോളം എനിക്ക് വിവാഹം കഴിക്കാന്‍ പ്രായമായില്ല എന്നു കവിതയിലാണ് രാജ് എഴുതിയത്. ആത്മകഥയില്‍ അല്ല.

ജാതിയുടെ മണം ഓര്‍മയുള്ള ഒരുത്തനും (രാജിനല്ല) വിവാ‍ഹം പോലെ ഗൌരവമാ‍യ ഒരു സാമൂഹ്യവിനിമയത്തിന് യോഗ്യതയില്ല എന്നാണ് ആ വരികളില്‍ നിന്ന് എനിക്ക് വായിക്കാന്‍ പറ്റിയത്. ആ ആശയത്തോട് പൂര്‍ണയോജിപ്പാണുള്ളത്. :)

കെ said...

തര്‍ക്കിക്കുന്നില്ല ഗുപ്താ, നമ്മളീ ഗഹനമായ കവിതകളൊന്നും അങ്ങനെ വായിച്ചിട്ടില്ല. അതുകൊണ്ടാവും. അതൊരു വിഷയമാക്കേണ്ട.

ഗുപ്തന്‍ said...

ആദ്യകമന്റില്‍ ഒരുപാട് തെറ്റെഴുത്തുകള്‍. പൊറുക്കുക. പ്രത്യേകിച്ചും വി. കെ ഭട്ടതിരിപ്പാട് എന്നെഴുതിയത്. ഇ.കെ. ആയിരുന്നു ആദ്യം മനസ്സില്‍‌വന്ന കഥാപാത്രം. അത് രാഷ്ട്രീയമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നു തോന്നിയപ്പോള്‍ വി റ്റി യെ കയറ്റി. ഇ.കെയില്‍ നിന്ന് പുറപ്പെടേം ചെയ്തു വി.റ്റി യില്‍ ഒട്ടു എത്തിയും ഇല്ല :(

കെ said...

റോബിയുടെ പോസ്റ്റില്‍ സൂചിപ്പിച്ച വിഷയത്തോട് പ്രതികരിക്കേണ്ടതിനു പകരം ചാടിക്കേറിയുളള ആദ്യ പ്രതികരണത്തിന് മാപ്പ്.

പേരിനൊപ്പം ജാതിയുണ്ടെന്നു കരുതി ഒരാള്‍ ജാതി ഭ്രാന്തനാവണമെന്നില്ല. അതില്ലെന്നു കരുതി അയാള്‍ നിഷ്കളങ്ക സുന്ദരകളേബരനുമാവില്ല.

പി കൃഷ്ണപിളളയെയും ഇഎംഎസ് നമ്പൂതിരിപ്പാടിനെയും തൊട്ട് പി കെ വാസുദേവന്‍ നായരും ഒഎന്‍വി കുറുപ്പും വയലാര്‍ രാമവര്‍മ്മയുമൊക്കെ പേരിന്റെ കൂടെ ജാതി സൂചനയുളളവരാണ്. കടമ്മനിട്ടയ്ക്കൊന്നും അതില്ലായിരുന്നു.

പേരിനെ മാത്രം അടിസ്ഥാനമാക്കി ഇവരെ ജാതിയുടെ കളളിയില്‍ തളച്ചിടുന്ന വിശകലന രീതി ഉദ്ദേശിക്കുന്നതിന് നേരെ വിപരീതമായ ഫലമാവും ചെയ്യുക. എംടിയുടെ കാര്യത്തിലും അതു തന്നെ അഭിപ്രായം. റോബി ഉദ്ധരിക്കുന്ന ഇമെയില്‍ സന്ദേശത്തിലെ വി ടി ഭട്ടതിരിപ്പാടിന്റെ ഉദാഹരണത്തോട് യോജിക്കുന്നു.

വേറൊരു വിമര്‍ശനത്തിന് ഇങ്ങനെ സ്കോപ്പു കാണുന്നു. ജാതി വിവേചനം കണ്ടു വളര്‍ന്ന ഇഎംഎസ്, തന്റെ മകന് ഇ എം ശ്രീധരന്‍ നമ്പൂതിരിപ്പാട് എന്നൊരു നീളന്‍ പേരാണ് നല്‍കിയത്. അനിയന്‍ എന്ന ശ്രീധരന്‍ പിന്നീട് അത് മുറിച്ചു കളഞ്ഞു. രാധ, മാലതി തുടങ്ങിയവരുടെ പേരില്‍ അന്തര്‍ജനം എന്ന വാലുണ്ടോ എന്നറിയില്ല. പേരിലെ ജാതി സൂചന പിന്‍തലമുറകള്‍ക്കും വേണമെന്ന് ഇഎംഎസ് ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാന്‍ ഈയുളളവന്‍ ആളല്ല. സാമൂഹ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് പുരോഗമനപ്രസ്ഥാനം എന്നവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഇത്തരം കളളികളില്‍ നിന്ന് ബോധപൂര്‍വം ഒഴിഞ്ഞു നിന്നിരുന്നെങ്കില്‍ എന്നൊരാഗ്രഹം കേരളത്തിന്റെ പൊതുസമൂഹത്തിനുണ്ടെന്ന് തോന്നുന്നു.

പേരിലെ ജാതി സൂചന, പൊതു സമൂഹത്തില്‍ ഏതെല്ലാം അനുരണനങ്ങളാണ് ഉണ്ടാക്കിയിട്ടുളളതെന്ന് കൃത്യമായി അളന്നു തിട്ടപ്പെടുത്തുക വയ്യ. നളന്‍ ചൂണ്ടിക്കാട്ടുന്ന കുടുംബമഹിമ, കുലമഹിമ, പലതരം അധികാര സ്ഥാപനങ്ങളിലേയ്ക്ക് പരിഗണിക്കപ്പെടാനുളള കുറുക്കു വഴി എന്നീ അര്‍ത്ഥങ്ങളില്‍ ജാതി വളരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം അസ്ഥാനത്താണെന്ന് പറയാനാവില്ല. അത് കൃത്യമായി ചൂണ്ടിക്കാട്ടി വിമര്‍ശിക്കപ്പെടാന്‍ തടസമാകുന്ന അവ്യക്തതയെ സൂക്ഷ്മാര്‍ത്ഥത്തില്‍ ഉപയോഗിക്കുകയുമാകാം. മറ്റു പല കാരണങ്ങളാലും അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനും ശേഷിയുളളവര്‍ പിന്നെ ഈ താങ്ങും കൂടി കൊണ്ടു നടക്കണമോ എന്ന ചോദ്യം പ്രസക്തം തന്നെ.

ജാതി സംബന്ധമായ വിമര്‍ശനങ്ങള്‍ പൊതുവേ നായര്‍ വിമര്‍ശനമായി മാറുന്നോ എന്നും ഭയക്കണം. ജാത്യാഭിമാനം നായന്മാരുടെ ഇടയില്‍ പൊതുവേ കൂടുതലാണെന്നൊരു നിരീക്ഷണം ഉണ്ടോ ആവോ? എസ്എന്‍ഡിപി എന്‍എസ്എസ് വൈരത്തിനപ്പുറത്തേയ്ക്ക് സത്യസന്ധമായ സാമൂഹ്യ നിരീക്ഷണങ്ങളിലേയ്ക്കാണ് ഈ സംവാദങ്ങള്‍ നീളേണ്ടത്. മന്നം - ആര്‍ ശങ്കര്‍ കാലത്തെ ഹിന്ദു മണ്ഡലവും അതിന്റെ തകര്‍ച്ചയും പിന്നീടുണ്ടായ സ്പര്‍ദ്ധയുമൊക്കെ കുറേക്കൂടി ആഴമേറിയ പഠനത്തിലേയ്ക്കാണ് നമ്മെ നയിക്കേണ്ടത്.

പേരില്‍ നിന്നും ജാതി ഒഴിവാക്കണോ വേണ്ടയോ എന്നതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഒരു നിയമമോ നിയന്ത്രണമോ അതിനേര്‍പ്പെടുത്താനാവില്ല. പുതിയ തലമുറയില്‍ പക്ഷേ ഇത്തരം അഭിമാനമൊക്കെ കൂടി വരുന്നതായാണ് കണ്ടു വരുന്നത്. അതിലും എതിര്‍പ്പൊന്നുമില്ല. അഭിമാനിക്കുകയാണല്ലോ ചെയ്യുന്നത്.

എന്നാല്‍ അത് വിവേചനത്തിനും സാമൂഹ്യമായ ആക്ഷേപിക്കലിലേയ്ക്കും ചെന്നെത്തുന്നുവെങ്കില്‍ ചെറുക്കുക തന്നെ വേണം. പരസ്പരം സ്നേഹിക്കാനും അംഗീകരിക്കാനും ബഹുമാനിക്കാനും കാരണങ്ങള്‍ തുലോം ദുര്‍ലഭമായ ഇക്കാലത്ത്, ജാതിയുടെ പേരിലെങ്കിലും ചിലര്‍ക്ക് പരസ്പര സ്നേഹം ഉണ്ടാകുന്നെങ്കില്‍ നല്ല കാര്യം തന്നെ.

ഭൂമിപുത്രി said...

മലയാളികള്‍ക്കിടയില്‍ ധാരാളം സെകുലറ്,സായ്പ്പിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍,first names
(ബിനു,ബേബി,സന്തോഷ്,ഓമന,തങ്കമ്മ..ആ റ്റൈപ്പ്) ഉരുത്തിരിഞ്ഞുവന്നതിന്‍ ചരിത്രപരമായ ഒരു പ്രസക്തി ഉണ്ടാകില്ലെ?കേരളത്തിലെ,ക്രിസ്ത്യന്‍-ഹിന്ദു സമൂഹങ്ങള്‍ തമ്മിലുള്ള, ഒരു പരിധിവരെയുള്ള,ഒരിഴുകിച്ചേരല്‍ ഇതിനുപുറകിലുണ്ടെന്നു തോന്നുന്നു.
ഇതു മറ്റിന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കാണാറുണ്ടോ എന്നെനിയ്ക്കറിയില്ല.

വാലില്ലാതെ വളറ്ന്ന എന്റെ തലമുറയ്ക്ക് വാലുമുളപ്പിച്ച,
ജാതിപ്പേരിലേയ്ക്കുള്ള മടക്കയാത്രയില്‍,
പടിഞ്ഞാറന്‍ പരിഷ്ക്കാരത്തിന്റെ റോള്‍ അവഗണിയ്ക്കാന്‍ പറ്റുമോ?
ഈയൊരു രീതിയോട് പലപ്പൊഴും യോജിയ്ക്കാന്‍ പറ്റാറില്ല.
കഴിഞ്ഞ ദിവസം ഒരു വായനയില്‍
തടഞ്ഞതാണു(ഹാഫ് ഓ.ടൊ ആണെങ്കിലും)ഐശ്വര്യറായിയേക്കുറിച്ചൊരു
ലേഖനം,ഒരു ബ്രാന്‍ഡ്നൈം തന്നെയായിക്കഴിഞ്ഞ അവരെ ‘ബച്ചന്‍ ബച്ചന്‍ ‘എന്നാണ്‍ ഉടനീളം പരാമറ്ശിച്ചിരിയ്ക്കുന്നതു.
ഐശ്വര്യറായിയെന്നുകേള്‍ക്കുമ്പോള്‍ മന്‍സ്സില്‍ വരുന്നരൂപമെന്ത്,ബച്ചന്‍ എന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നരൂപമെന്ത്?
ഇതൊന്നുമാലോചിയ്ക്കാതെ,സായ്പ്പി മാതൃക അന്ധമായി അനുകരിച്ചേക്കുകയാണ്‍

രാജ് said...

റോബി,
ഇഞ്ചിയുടെ ലാസ്റ്റ് പോസ്റ്റിനു ലിങ്ക് ഇടുമ്പോള്‍ അതിനു മുമ്പ് വന്ന ഈ പോസ്റ്റ് ഒരു ലിങ്കിനും അര്‍ഹതയില്ലാത്തതാകുന്നു അല്ലേ റോബി? അതോ റോബി വായിച്ച കഥകള്‍ റോബി എളുപ്പത്തില്‍ മറന്നു പോകുന്നതാണോ? ഒരു സര്‍ക്കാസ്റ്റിക് ഡയലോഗ് ഔട് ഓഫ് കണ്ടസ്റ്റില്‍ വായിക്കുമ്പോള്‍ എന്തര്‍ഥവും കല്പിക്കാമെന്ന സൌകര്യമുണ്ട്.

മാരീചന് അല്പം ഓഫ്:

മാട്രിമോണിയല്‍ ഏജന്‍സി മുഖേനെ വിവാഹാലോചനയുമായി ഒരു കാള്‍ റിസീവ് ചെയ്യുന്ന ഒരു നായര്‍. അങ്ങേത്തലയ്ക്കല്‍ വാലില്‍ പിള്ളയുള്ള നായര്‍ ;-)

എന്നതാ ജോലി? എന്ന തെക്കന്‍ ചോദ്യം കേട്ടതോടെ മലബാറുകാരന്‍ നായര്‍ ഫോണ്‍ വെച്ചു. പറയുമ്പോ‍ള്‍ എന്‍.എസ്.എസ് അംഗമാണ്, കക്ഷിക്ക് മന്നത്തിന്റെ നാട് തെക്കാണെന്നുമറിയാം. ഇതാണോ മാരീചന്‍ പറഞ്ഞ നായര്‍ ജാത്യാഭിമാനം?

ഇത്തരക്കാര്‍ക്ക് ജാതി മറ്റുള്ളവരില്‍ നിന്ന് തങ്ങള്‍ ആഭിജാത്യമുള്ളവരെന്നു സൂ‍ചിപ്പിക്കുവാനുള്ള ഉപാധിമാത്രമാണ്. ജാതിയല്ലെങ്കില്‍ മറ്റൊന്ന് അവരതിനു ഉപയോഗിക്കും, സ്വജാതിയില്‍ അവര്‍ ദേശത്തിനേയും ഭാഷയേയും നിറത്തിനേയും മണത്തിനേയും വരേണ്യവല്‍ക്കരിക്കും. നായരില്‍ മാത്രമല്ല സകല മനുഷ്യജാതികളിലും ഇതൊക്കെയാണ് പ്രമാണങ്ങള്‍

ജാതിപരമായുള്ള സംഘംചേരലിനെ ജാത്യാഭിമാനമായി തെറ്റിദ്ധരിക്കണ്ട, സംഘം ചേരുന്നതിന്റെ ഭൌതികഗുണങ്ങളാണ് ഇക്കൂട്ടരെ ആകര്‍ഷിക്കുന്നത്.

Anonymous said...

റോബീ,
നാലുകെട്ടിന്റെ ആഘോഷം നായര്‍ സാഹിത്യത്തെ ആഘോഷിക്കലായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ സാഹിത്യത്തിലെ തന്നെ ഒരു സവര്‍ണ്ണതയെ ആഘോഷിക്കലായിരുന്നു എന്നും തോന്നിയിട്ടുണ്ട്. അതിനോടനുബന്ധിച്ച് തൊന്നിയ ചില ചിന്തകള്‍ ഇവിടെയും ഇവിടെയും കോറിയിട്ടിരുന്നു. എംടിയ്ക്ക് കേന്ദ്രസാഹിത്യ ആക്കാഡമിയിലെ ഇലക്ഷന് ഒരു കാമ്പൈന്‍ ആയി മാ(റ്റാ)റാനും ആ ആഘോഷം ശ്രമിച്ചിരുന്നു എന്ന് കാണാം. അതിനായി കൂറും , കടപ്പാടുമുള്ള കുറെ എംടീയന്‍ അംബാസിഡര്‍മാരെയും അതുമായി ബന്ധപ്പെട്ട് കണ്ടിരുന്നു. നാലുകെട്ട് എഴുതിയ എംടി നായര്‍ സമുദായത്തിലെ ഇരുണ്ടകെട്ടിടം പൊളിച്ചു കളയാന്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ തന്റെ ആ പുസ്തകവും, അതിലെ ഭാഷയും ചേറ്ന്ന് 50 കൊല്ലം കൊണ്ട് സവര്‍ണ്ണഭാവുകത്വത്തിന്റെയും, ഭാഷാ(അനുകരണ)അനുശീലനത്തിണ്ടെയും ഇരുണ്ട നാലുകെട്ടായി മാറുന്നത് കണ്ടപ്പോള്‍ യൌവനത്തിലെ ആര്‍ജ്ജവം വെടിഞ്ഞ എംടി പോലും അതിനെതിരേ പ്രതിഷേധിച്ചില്ല എന്നതും വാസ്തവമാണ്. അല്ലാതെ നാലുകെട്ട് ആഘോഷം “കോന്തുണ്ണി നായരുടെ കോണകം അലക്കാന്‍” നായന്മാര്‍ കൂടി ഉണ്ടാക്കിയതല്ല എന്നാ‍ണ് ഞാന്‍ മനസിലാക്കിയത്.

മ്മെര്‍ക്കുഷ്യോവിന്റെ പോസ്റ്റ് കണ്ട് അതില്‍ ബഷീര്‍-ഫാബി ദാമ്പത്യത്തിലെ പ്രായവ്യത്യാസം പരാമര്‍ശിച്ച് , എഴുത്തില്‍ അതെര്‍ത്ത ബഷീറിനെ , തനി ഇസ്ലാം ആക്കുന്നത് കണ്ടു. എന്നാല്‍ ആ പൊസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട കെടി മുഹമ്മദിന് സീനത്തുമായുള്ള അതേ പ്രായവ്യത്യാസമുള്ള ദാമ്പത്യം പരാമര്‍ശിച്ച്കണ്ടും ഇല്ല. അതിനെ കുറിച്ച് പറയാന്‍ ചെന്നപ്പോള്‍ മൈതാനം മതപ്രഭാഷകര്‍ കയ്യടക്കിയിരുന്നു. വേഗം ഓടി രക്ഷപ്പെട്ടു (അവിടെ ഇട്ട 2 കമെന്റ് ഇപ്പോഴും അപ്രൂവല്‍ കാത്ത് കിടക്കുന്നു)

രാജ് ഉളുമ്പ് മണമുള്ള ഈഴവ പോസ്റ്റ് ഇട്ടു എന്നതുകൊണ്ട് രാജിന്റെ കമെന്റുകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കണമെന്നില്ല. ലക്ഷം വീട് കോളനിയില്‍ ഒരു കല്യാണത്തിന് ചെന്ന് ഭക്ഷണം കഴിച്ചതിന് ശേഷം “എത്രയായാലും ഈ ചെറുമക്കളുടെ ചോറിന് ചേറിന്റെ മണമാണ്” എന്ന് പറഞ്ഞ ഒരു സുഹൃത്തിനെ ഡിങ്കനറിയാം.[പക്ഷേ സദ്യ ഉണ്ടാക്കിയത് കൃഷ്ണന്‍ നായര്‍ എന്ന ദഹണ്ണക്കാരന്‍ ആയിരുന്നു എന്ന് പറഞ്ഞതിന് ശേഷവും അവന്റെ ഓക്കാനം മാറിയോ എന്തോ?] ആ പറഞ്ഞത് ഞാന്‍ ഒരു സര്‍ക്കാസ്റ്റിക് പോസ്റ്റായി ഇട്ടാല്‍ ഡിങ്കന്‍ “ആന്റി-ദളിത്” ആണേന്ന് വരുമോ?
രാജിന്റെ പോസ്റ്റില്‍ ഈഴവരുടെ ഉളുമ്പ് മണം എങ്ങനെ വന്നു എന്ന് സംശയിക്കുന്ന മാരീചന്‍ ‘’സന്തോഷ് എച്ചിക്കാനത്തിന്റെ” പന്തി ഭോജനം ഒന്ന് വായിക്കുമോ?

നമ്പൂരിക്ക് “പുളിശേരി” മണവും, നായര്‍ക്ക് “സാമ്പാര്‍, മെഴുക്കുവരട്ടി“ മണവും, ഈഴവന് “മുതിരപ്പുഴുക്കിന്റെ” മണവും, ക്രിസ്ത്യാനിക്ക് “ബീഫ് ഉലത്തിയതിന്റെ” മണവും, ദളിത് യുവതിക്ക് “ആറ്റുമീനിന്റെ ചേറു”മണവും കല്‍പ്പിക്കുന്നുണ്ട് എഴുത്തുകാരന്‍. അപ്പോള്‍ ഇനി ആ സിംബോളിക് സര്‍ക്കാസത്തെ ഗണിച്ച് സന്തോഷിനേയും സംശയിക്കേണ്ടി വരും. പലരും മനസില്‍ ഒളിച്ചു വെയ്ക്കുന്ന ജാതീയതയാണ് രാജ് ആ ഉളുമ്പ് മണത്തോടെ തുറന്ന് പറഞ്ഞത്.

-- ഡിങ്കന്‍ മുഗളന്‍
(മുഗളന്‍ എന്നത് ജാതി)

Anonymous said...

ഒരു സംശയം കൂടെ ഉണ്ട്.
“തലമുറകള്‍“ എന്ന വിജയന്റെ നൊവല്‍ കാളമൂത്രം പൊലെ കുറെ പരന്നൊഴുകുന്ന ട്രാഷ് ആണെന്നാണ് ഡിങ്കന്റെ വായനയില്‍ തോന്നിയതെങ്കിലും അതില്‍ എന്താണ് വിജയന്‍ പറയാന്‍ ശ്രമിച്ചത്?
ജാതിയെ ഉപേക്ഷിക്കണമെന്നോ? അതോ സ്വന്തം ജാതിയിലേക്ക് തിരികെ പോകണമെന്നോ?
ഗാന്ധിജി പറഞ്ഞ അതേ ആശയം ആണോ വിജയനും അതില്‍ പറഞ്ഞത്.
അവസാനകാലത്ത് ചാമിയാരപ്പന് വന്ന അതേ ഓര്‍മ്മക്കുറവും, സംശയവും, ഭ്രാന്തും ഒക്കെ തന്നെ ആണെന്ന് കൂട്ടിക്കോളൂ...

Inji Pennu said...

>>എങ്കിലും കാലക്രമേണ ജാതി ചിന്ത >>അപ്രത്യക്ഷമാകാന്‍ അതു വഴി വെക്കുമെന്ന് ഉറപ്പ്‌.

റോബിയോട് തിരിച്ച് ചോദ്യങ്ങള്‍?

1. ജാതിപ്പേര് ഉപേക്ഷിച്ചിട്ട് ഇപ്പോള്‍ ജാതിയില്ലേ അവരുടെ മനസ്സിലൊന്നും? എങ്കില്‍ എഴുപതുകളില്‍ ജാതിപ്പേര് ഉപേക്ഷിച്ചവര്‍ അത് തിരിച്ച് മക്കള്‍ക്ക് ഇടുന്നത് കണ്ട് വരുന്നതു എന്തുകൊണ്ടാണ്? അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ജാതിപ്പേര് ഉപേക്ഷിച്ചവരില്‍ ജാതി കണ്ട് വരാന്‍ വഴിയില്ല്ലല്ലോ ല്ലേ? എന്ത് ബേസിസിലാണ് ഇങ്ങിനെയൊരു പ്രസ്ഥാവന?

2. പേര് ഉപേക്ഷിച്ചവര്‍ക്ക് സംസ്കാരം മൊത്തം പോയി എന്നൊന്നും ഉണ്ടാവില്ല. പക്ഷെ പേരിലും ഒരു സംസ്കാരം പ്രതിഫലിക്കുന്നുണ്ടല്ലോ ? ഇല്ലെങ്കില്‍ സിമി സിംഗും സിമി നായരും രണ്ട് സംസ്കാരണമാണെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലല്ലോ?

3. താഴ്ന്ന ജാതിക്കാര്‍ക്ക് ഒരു സംസ്കാരം തന്നെ
ഇല്ലായെന്നാണോ റോബി ഉദ്ദേശിക്കുന്നത്? അത് കൊള്ളാമല്ലോ! അവരുടെ സംസ്കാരം ചവുട്ടിമെതിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. അത് സമ്മതിക്കരുതെന്നും തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പുലയര്‍ക്കും പറയനും ഒക്കെ അവരുടേതായ ഒരു സംസ്കാരം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അത് ഉയര്‍ന്ന ജാതിക്കാരായ നമ്പൂതിരി സംസ്കാരങ്ങളോടൊപ്പം തന്നെയുള്ളതുമാണ് എനിക്ക്. റോബിക്കപ്പോ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊകെ സംസ്കാരം തന്നെ ഉണ്ടായിരുന്നില്ല്ല എന്നുള്ളത് പുതിയ കണ്ടുപിടുത്തമാണല്ലോ!

എല്ലാവരും ഒരുപോലെ ഇരുന്നാല്‍ എല്ലാവരും പേരിന്റെ വാലുപക്ഷേച്ചാല്‍ ജാതിയും മതവും തീര്‍ന്നു പോകുമെന്നുള്ള തിയറി ഞാന്‍ നല്ല ചരിത്രബോധം ഉള്ളതു കൊണ്ട് തന്നെ സബ്സ്ക്രൈബ് ചെയ്യുന്നില്ല. അനേകം ഉദാഹരണങ്ങള്‍ ലോകത്തില്‍ അതിനു നമുക്കുണ്ടല്ലോ. അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.

പിന്നെ കൂടിയ ടീംസ് എന്ന് ഞാന്‍ ഉപയോഗിച്ചതില്‍ റോബി സര്‍ക്കാസം കണ്ടില്ലെങ്കില്‍ അത് നന്നായി മനസ്സിരുത്തി വായിക്കാഞ്ഞിട്ടാവും, അല്ലെങ്കില്‍ ഒരാളെ ലേബല്‍ ചാര്‍ത്താനും സ്വയം ഞാനൊരു മഹാനാണെന്നും ഉയര്‍ത്തിക്കാട്ടാനുമുള്ള വ്യഗ്രതയിലും ആവാനേ സാധ്യതയുള്ളൂ. അതും ഒരുതരം ബ്രാഹ്മണത്വം ആറ്റിറ്റ്യൂഡ് തന്നെ. എവിടെ ബ്രാഹ്മണത്വ ലിസ്റ്റിങ്ങിന്റെ ബുക്കിന്റെ ചുമതലയുള്ളവര്‍?

റോബിയുടെ കഴിഞ്ഞാ പോസ്റ്റിന്റെ സദുദ്ദേശ്യം മനസ്സിലായിരുന്നു. പക്ഷെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യവും അത് കൊണ്ട് തന്നെ മനസ്സിലായി. നിരാശപ്പെടുത്തിക്കളഞ്ഞല്ലോ! ഒരു കുമ്പിള്‍ സഹതാപം വെച്ചിട്ടു പൊട്ടെ ഇവിടെ!

Inji Pennu said...

“പലരും മനസില്‍ ഒളിച്ചു വെയ്ക്കുന്ന ജാതീയതയാണ് രാജ് ആ ഉളുമ്പ് മണത്തോടെ തുറന്ന് പറഞ്ഞത്.”

അതൊന്നും ആര്‍ക്കും മനസ്സിലാവാഞ്ഞിട്ടോ മറ്റോ ഒന്നുമല്ല, പക്ഷെ ലേബലുകള്‍ ചാര്‍ത്തിയാലല്ലേ കളിക്കൊരു രസമുള്ളൂ.

ഇതൊക്കെ അടുത്തുള്ള പോസ്റ്റാഫീസില്‍ റോബി. (പള്ളിയെന്ന് പറയുന്നില്ല. മതം ആയാലോ, യേത്?)

ഗുപ്തന്‍ said...

ഒക്കെ പോട്ടെ വളരെ ലളിതമായ ഒരു ചോദ്യം. കഴിഞ്ഞ പോസ്റ്റില്‍ അല്പം ഒതുക്കി ഇതു ചോദിച്ചിരുന്നു; ആരും ശ്രദ്ധിച്ചില്ല

കേരളത്തിലെ ഇന്നത്തെ കാലാവസ്ഥയില്‍ പേരിനു വാലു വയ്ക്കുന്നതാണോ ഉണ്ടായിരുന്ന വാല്‍ മുറിച്ചുകളയുന്നതാണോ സാംസ്കാരികവും രാഷ്ട്രീയവുമായി ശ്രദ്ധകിട്ടാന്‍ എളുപ്പം? ഏതിനാണ് പൊളിറ്റിക്കല്‍ മൈലേജ്?

Roby said...

രാജിന്റെ ആ കുറിപ്പിലേക്ക് ലിങ്ക് കൊടുത്തപ്പോള്‍ അത് ‘കവിത’യാണെന്ന് അറിഞ്ഞിരുന്നില്ല. വൈ‌യക്തികം എന്ന ലേബലിലായിരുന്നു വായിച്ചത്.
കൃത്യമായ ജാതിചിന്ത മനസ്സിലുള്ള ഒരാളുടെ(അതയാള്‍ തുറന്നു പറഞ്ഞാലും) ജാതിസംബന്ധമായ അഭിപ്രായം എത്രമാത്രം മുഖവിലയ്ക്കെടുക്കണം എന്നതായിരുന്നു സംശയം. സംശയം തീര്‍ന്നു. രാജിന്റെ അഭിപ്രായങ്ങളും മറ്റുള്ളവരുടേതു പോലെ തന്നെ പരിഗണിക്കും.

ഡിങ്കന്‍, ഭൂമിപുത്രി, മാരീചന്‍..:)(എല്ലാം ഒരു സ്മൈലിയിലൊതുക്കാന്‍ ശ്രമിക്കുന്നു)

ഗുപ്തരെ, ആദ്യം പറഞ്ഞതിനാവും മൈലേജ്..:)

ഇഞ്ചി, അങ്ങനെ ഞാന്‍ പറയാത്തത് ഇഞ്ചി എന്നില്‍ ആരോപിച്ചു കഴിഞ്ഞു. നടക്കട്ടെ.
പിന്നെ സത്യമായും അത് സര്‍കാസമായിരുന്നോ? എന്റെ ഒരു കാര്യം. ആ സര്‍കാസത്തിനിടയിലും കൂടിയ ടീമിനോടുള്ള ഒരു ബഹുമാനം നിഴലിക്കുന്നത് ഞാന്‍ കണ്ടുപോയി.
ഇഞ്ചി ചെയ്തതു പോലെ തിരിച്ച് കുറെ ചോദ്യം ചോദിച്ചിട്ട്, ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഞാനില്ല.
ഉത്തരങ്ങള്‍:
1. അപേക്ഷികം. അവനവന്‍ തീരുമാനിക്കട്ടെ. എഴുപതുകളില്‍ ജാതിപ്പേര് ഉപേക്ഷിച്ചവര്‍ അത് തിരിച്ച് മക്കള്‍ക്ക് ഇടുന്നത് കണ്ട് വരുന്നതു സമൂഹം കീഴോട്ടു വളരുന്നതു കൊണ്ടാണ്.
2.ചോദ്യം വ്യക്തമല്ല.

3.താഴ്ന്ന ജാതിക്കാര്‍ക്ക് ഒരു സംസ്കാരം തന്നെ
ഇല്ലായെന്നാണോ റോബി ഉദ്ദേശിക്കുന്നത്?

അല്ല.
കേരളത്തിലെ കീഴാളരുടെ ചരിത്രമറിയാവുന്നവര്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലാകും. അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കണമെന്നില്ല.

എന്റെ ചോദ്യം: കീഴാളരുടെ എന്തു സംസ്കാരം തിരികെ കൊണ്ടുവരണമെന്നാണ് ഇഞ്ചി ആഗ്രഹിക്കുന്നത്? അവരുടെ മുന്‍പുണ്ടായിരുന്ന സംസ്കാരം അവരുടെ ജീവിതരീതികളില്‍ നിന്നും വിദ്യാഭ്യാസരാഹിത്യത്തില്‍ നിന്നും ഉടലെടുത്തതാണ്. അത് അവര്‍ ഡിസൈന്‍ ചെയ്തതല്ല എന്നു ചുരുക്കം. അവര്‍ക്ക് ക്ഷേത്രപ്രവേശനത്തിനോ, പൊതുവഴിയില്‍ നടക്കാനോ, സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനോ, വിദ്യാഭ്യാസത്തിനോ അനുവാദമുണ്ടായിരുന്നില്ല. അവരുടെ സ്ത്രീകളെ തമ്പുരാന്മാര്‍ ഭോഗിച്ചിരുന്നു. ആ സംസ്കാരമൊക്കെയാണോ ഇഞ്ചിക്ക് തിരിച്ചു കൊണ്ടുവരേണ്ടത്?

കുറിയേടത്തു താത്രിയുടെ അനുഭവം അറിയാമോ? നമ്പൂരിമാരുടെ വേളി ശീലങ്ങളെപറ്റി? അവരുടെ സംബന്ധങ്ങളെപറ്റി? മാറുമറച്ചതിന് സ്ത്രീകളുടെ മുലകള്‍ അരിഞ്ഞതിനെ പറ്റി? ഫ്യൂഡലിസം? ആ സംസ്കാരമൊക്കെയാണോ തിരികെ കൊണ്ടുവരേണ്ടത്?

സംസ്കാരമെന്നാല്‍ കഥകളിയും സാമ്പാറും സദ്യയും സാഹിത്യവും മാത്രമല്ല.

ഇതുവരെ, പേരില്‍ വാലുള്ളവരും അല്ലാത്തവരുമായി കുറച്ച് സവര്‍ണ്ണര്‍ ഇവിടെ ജാതി സ്വയം പറയുകയുണ്ടായി. ഏതെങ്കിലും താഴ്ന്നജാതിക്കാരന്‍, ഞാന്‍ പുലയനാണ് എന്റെ അഭീപ്രായം ഇതാണ് എന്നു പറഞ്ഞുവോ..എന്തു കൊണ്ട്? സമയം കിട്ടുമ്പോള്‍ ഒന്നു ചിന്തിക്കണം.

ഈ സംവാദത്തിലുടനീളം ഇഞ്ചിയുടെ ആശയങ്ങള്‍ basically flawed ആയിരുന്നു. കേരളത്തിലെ കീഴാളരെ അമേരിക്കയിലെ കറുത്തവരുമായി താരതമ്യം ചെയ്തതില്‍ അതു തുടങ്ങി. പിന്നെ നല്ല ചരിത്രബോധമുള്ളയാളായതു കൊണ്ട് അതൊന്നും മനസ്സിലാകില്ല. ഇത്രയും പേര്‍ ഇവിടെ അഭിപ്രായം പറഞ്ഞതില്‍ ഇഞ്ചിയുമായി യോജിക്കുന്ന ഒരാളു പോലും ഇല്ലാത്തതെന്തേ...

ഇഞ്ചി ഇതൊരു മത്സരമായി എടുക്കാതെ. അഭിപ്രായം ഇരുമ്പുലക്കയല്ല. അതു മാറ്റാം.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

വസ്തുതാപരമായ തെറ്റുള്ളതുകൊണ്ട് മുകളിലെ കമന്റ് ഡിലീറ്റുന്നു. കവിത വൈയക്തികം എന്നാണ് ആ പോസ്റ്റിന്റെ ലേബല്‍ ;)

Roby said...

രണ്ട് വക്തിഗത പരാമര്‍ശങ്ങളും ഒഴിവാക്കി, ഒരനുബന്ധം ചേര്‍ത്ത് പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്തിട്ടുണ്ട്.

പ്രസ്തുത പരാമര്‍ശങ്ങള്‍ പോസ്റ്റിന്റെ ഗൌരവത്തെ കുറയ്ക്കുന്നതായും, ചര്‍ച്ച വഴി തെറ്റിക്കുന്നതായും തോന്നിയതിനാലാണ് ഇതു ചെയ്യുന്നത്.

Radheyan said...

ജാതിയുടെ പ്രകാശനത്തിലൂടെ എന്ത് സംസ്ക്കാരമാണ് അവര്‍ണ്ണര്‍ ജാതിക്കാര്‍ പ്രകടിപ്പിക്കേണ്ടത് എന്ന് ഇഞ്ചി വ്യക്ത്മായി പറഞ്ഞാല്‍ മനസ്സിലാകാന്‍ എളുപ്പമായിരുന്നു.

നമ്പൂതിരി- കഥകളി,വേളി,സംബന്ധം,സദ്യവട്ടം,വികടത്വം

നായര്‍-കാര്യസ്ഥപണി,ഭര്‍ത്താവുദ്യോഗം,അമ്മാവന്‍ ഭരണം.

ഇങ്ങനെ സ്വത്വബോധം ആണ് സ്വതവേ മലയാളി ഉപബോധത്തിലെങ്കിലും ഉള്ളത്.ഇവയില്‍ പലതും ഒരു പരിഷ്കൃത സമൂഹത്തിനു അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെങ്കിലും.കീഴാളസംസ്ക്കാരം എന്ന നിലയില്‍ നാം കാണുന്നതെല്ലാം അതിശക്തമായി അവരില്‍ കെട്ടിവെയ്ക്കപ്പെട്ടതാണ്.അത്തരം സ്മൃതികളില്‍ നിന്നും കുതറി മാറാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അവരെ അതില്‍ തന്നെ കെട്ടിയിടണം എന്ന വാശി ചരിത്രബോധത്തിന്റെ അഭാവമോ യാഥര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള പലായനമോ അല്ലേ.

ജാതി സംബന്ധമായ വിമര്‍ശനങ്ങള്‍ പൊതുവേ നായര്‍ വിമര്‍ശനമായി മാറുന്നോ എന്നും ഭയക്കണം എന്ന മാരീചവചനം ശ്രദ്ധ അര്‍ഹിക്കുന്നു.ഈഴവപ്രമാണികളുടെ ജാത്യാഭിമാനത്തില്‍ ഗുരുദേവന്‍ പലപ്പോഴും അസ്വസ്ഥനായിരുന്നു എന്ന വസ്തുത നാം ശ്രദ്ധിക്കേണ്ടതാണ്.പലപ്പോഴും ഗുരു അതില്‍ ക്ഷോഭിച്ചിട്ടുമുണ്ട്.അതു കൊണ്ടു തന്നെ ആകണം ഗുരു മന്നത്തിനെ പോലെ സമുദായ ഉദ്ധാരണമല്ല മറിച്ച് മനുഷ്യകുലത്തിന്റെ ഉദ്ധാരണത്തിനു ശ്രമിച്ചത്.ഈഴവത്വം പരിരക്ഷിക്കുക അല്ലായിരുന്നു ഗുരുധര്‍മ്മം, മറിച്ച് മനുഷ്യത്വം ഉയര്‍ത്തുക ആയിരുന്നു.

ചര്‍ച്ച മുന്നോട്ട് പോകട്ടെ.ഇന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് സംവരണത്തെ സംബന്ധിച്ച് വിധിക്കുകയാണ്.ഇക്ക്വിറ്റിയുടെയും ജസ്റ്റിസിന്റെയും നിര്‍വചനങ്ങള്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ക്കനുസൃതം മാറുമോ എന്ന് കണ്ടറിയാം.ഇത്ര ഭീകരമായി സവര്‍ണ്ണ സമൂഹം (കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഉത്തരാധുനിക സവര്‍ണ്ണ സമൂഹം)പ്രചാരവേല, അതും എല്ലാ‍ ആധുനിക സാങ്കേതികതയും ഉപയോഗിച്ച് കുപ്രചരണം നടത്തിയ ഒരു വിഷയമില്ല.

Anonymous said...

റോബീ.

രണ്ട് വട്ടമെഴുതിയിട്ടും താങ്കള് ഒരു കണ്‍ക്ലൂഷനില് നിന്ന് ഇനിയും ദൂരെയാണെന്ന തോന്നലാണ് ലേഖനം വായിക്കുമ്പോള് എനിക്കുണ്ടാവുന്നത്. ഉത്തരങ്ങളിലേയ്ക്കെത്താതെ ചോദ്യങ്ങളുയറ്ത്തുന്ന കുറിപ്പുകള് ഒരു തെറ്റായ കാര്യം ആണെന്ന് ഇതുകൊണ്ട് സൂചനയില്ല.

താങ്കളുടേയും രാജിന്റേയും ചില എഴുത്തുകളില് സൂചിപ്പിക്കപ്പെടുന്ന ഒരു പശ്ചാത്തലത്തില്‍നിന്ന്, ഏകദേശം, വരുന്ന ഒരാള് എന്ന നിലയില് ചില പോയിന്റുകള്, കൂടുതല് മനസ്സിലാക്കലിനെ സഹായിക്കുമെങ്കില് ആവട്ടെ എന്ന ഉദ്ധേശത്തില്, താഴെ എഴുതുന്നു.

1. ഞാനറിയുന്നിടത്തോളം പേരിന്റെ അവസാനം നായറ് എന്ന് വെക്കുന്നത് ഏറെക്കുറെ ഒരു സാംസ്കാരികമായ ഒരു ശീലമാണ്. വളരെയധികം ചിന്തിച്ചിട്ടൊന്നുമല്ല പലരും ഇങിനെ ചെയ്തിട്ടുള്ളത്, അങോട്ടിട്ടതാണ്. അതില് ചിലറ്ക്ക് ഞാന് ഉയറ്ന്ന ജാതിയില് നിന്ന് വരുന്നതാണ് കേട്ടോ എന്ന് നിറ്ദ്ധേശിക്കാനുള്ള ഒരു സങ്കുചിത ഉദ്ധേശം കൂടിയുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെങ്കില് അയാള് പൊതുവേ ജാതി വെച്ച് ഞെളിയുന്നവനാണോ എന്ന അയാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു തെളിവ്, അയാള് തന്നെയാണോ ആ പേര് കണ്ടുപിടിച്ചത് എന്ന മറ്റൊരു അറിവ് എന്നിവ ഒക്കെ ആവശ്യമായി വരും.
2. ഞാനൊക്കെ വരുന്ന ഇന്നത്തെക്കാലത്തെ നായറ് സമൂഹത്തില്, കുറഞ്ഞത് ചെറുപ്പക്കാറ്ക്കെങ്കിലും, നായറ് ഒരു ‘ഉയറ്ന്ന‘ ജാതിയായിരുന്നു, മറ്റുപലരും ‘താണ‘ ജാതിയായിരുന്നു എന്നൊക്കെ ചിന്തിക്കാന് തോന്നുന്ന രീതിയില് സഹജീവികളുമായി ആ രീതിയില് ഉള്ള ഇന്റെറാക്ഷന് തന്നെ കുറവാണ്. തങ്ങളുടെ മുത്തച്ചന്മാരൊക്കെ സമൂഹത്തിലുള്ള മറ്റു പലരെയും ചൂരലെടുത്ത് തല്ലിയിരുന്നു എന്ന് കേട്ടറിവുള്ളവരുടേ തന്നെ എണ്ണം കുറഞ്ഞ് വരികയാണ്, കേട്ടിട്ടുള്ള എന്നെപ്പോലുള്ള്വറ്ക്കാകട്ടെ, എന്തു തെമ്മാടിത്തമാണ് എന്ന് ചോദിക്കാന് മാത്രമേ തോന്നുകയുമുള്ളൂ. അത് വിദ്യാഭ്യാസം പോലെയൊക്കെയുള്ള കാര്യങ്ങള് കൊണ്ട് വന്ന സ്വാഭാവികമായ മനുഷ്യത്വമാണ്.
3. ഇതുകൊണ്ട് നായറ് ബോധം തീറ്ത്തും ഇല്ലാതായി എന്നറ്ത്തമില്ല. നായറ് എന്ന ഐഡന്‍ഡിറ്റി സങ്കല്‍പ്പത്തില് അഭിമാനിക്കുന്നവറ് ഇന്നും ധാരാളമുണ്ട്, ഇനിയും കുറേക്കാലം ഉണ്ടായിരിക്കൊണ്ടിര്‍ക്കും. എന്നാല് ഇപ്പോളത് ഒരു അപ്പറ്കാസ്റ്റി(സ്റ്റ്) ഐഡന്‍ഡിറ്റിയേക്കാള് ഒരു സബ്കള്‍ച്ചറല് ഐഡന്‍ഡിറ്റി ആയിക്കഴിഞ്ഞിട്ടില്ലേ / ട്ടുണ്ടോ എന്ന ചോദ്യം താങ്കളുടെ ചറ്ച്ചയെ സംബന്ധിച്ചിടത്തോളം വള്രെ പ്രധാനമായ ഒന്നാണ്. ഉദാഹരണത്തിന് നായര് ചെക്കന് നായര് പെണ്ണ് തന്നെ മതി എന്ന് പറയുന്നത് മറ്റവന്മാരൊക്കെ നീചന്മാരാണ് എന്ന ‘പുശ്ചം‘ കൊണ്ടാണോ അതോ തന്റെ അതേ രീതിയില് വളറ്ന്ന ഒരുത്തിതന്നെ വേണം എന്ന നിറ്ബന്ധം(കള്ചറല് കോമ്പാറ്റിബില്റ്റി) കൊണ്ടാണോ? അത്തരം നിറ്ബന്ധങ്ങള് മലയാളി സമൂഹത്തില് കാസ്റ്റിന്റെ മാത്രമല്ല, ക്ലാസ്സിന്റെ അടിസ്താനത്തിലും പലറ്ക്കുമില്ലേ?
4. ഇപ്പറയുന്ന ആഡ്യനായര് നായന്മാറ്ക്കിടയില്‍ത്തന്നെ തുലോം തുച്ചമായിരുന്നു. അതുകൊണ്ട് തന്നെ വള്ളുവനാടന് ഭാഷയൊന്നും ആഡ്യമലബാറ് നായരുടെ സ്രിഷ്ടിയല്ല, അത് എക്രോസ്സ് ദി ഫിനാന്‍ഷ്യല് ക്ലാസ്സസ് സംസാരിക്കപ്പെട്ടതും പെടുന്നതുമാണ്. വള്ളുവനാടന് ഭാഷയുടെ നിറ്ദ്ധേശിക്കപ്പെടുന്ന ജനപ്രിയത ആഡ്യത്വം കൊണ്ടാണെന്ന വാദം, ഞാന് തീറ്ത്തു പറയട്ടെ, തെറ്റാണ്. അങ്ങനെയാണെങ്കില് ഈ ഭാഷയുടെ തന്നെ ഒന്നു കൂടി (സോ കോള്‍ഡ്) ആഡ്യന്മാറ് സംസാരിച്ചിരുന്ന ഒരു നമ്പൂതിരി / തമ്പുരാന് വേരിയേഷനുണ്ട് (ത്ര ബ്ബ്ടെ എന്നൊക്കെ, കൊറ്ച്ചിങ്ങ്ട് എന്ന് നായര്), അതല്ലേ പ്രസിദ്ധമാവേണ്ടത്. വള്ളുവനാടന് ഭാഷ സിനിമക്കാറ്ക്ക് പ്രിയങ്കരമായത് അതിന്റെ ഒരു പാട്ടുപോലത്തെ ഏലക്കം കൊണ്ടാണ്, വള്ളുവനാട് ഭാഗത്തുള്ള നായര്/നമ്പൂതിരി രീതിക്കാര് എന്താ കുട്ടീ എന്ന് പറയുന്നതൊക്കെക്കേട്ടാല് പാട്ട് പാടുകയാണോ എന്ന് തോന്നും, സിനിമക്കാര് ഇത്തരം കാല്‍പ്പനികസങ്കതികള് ഒക്കെ തിരഞ്ഞ് പിടിച്ച് സിനിമയില് ചേറ്ക്കുമല്ലോ.
5. ഇനി ഈ ആഡ്യനായര് ഭാഷ സിനിമയില്‍ക്കൊണ്ട്വന്ന എം ടി തന്നെ ആഡ്യനായര് പശ്ചാത്തലത്തില് വരുന്ന ആളല്ല, നായന്മാറ്ക്കിടയില് പൊതുവേ സാമ്പത്തികമായി കൂടിപ്പോയാല് ഇടത്തരം മാത്രമായ പശ്ചാത്തലത്തില് നിന്നാണ് എം ടി വരുന്നതും, അതേക്കുറിച്ചാണ് അദ്ധേഹം എഴുതുന്നതും. ആനയും അമ്പലവും ഒക്കെ സ്വന്തമായുള്ള ആഡ്യനായറ് പശ്ചാത്തലം എംടിക്ക് ഏറെക്കുറെ അപരിചിതമാണ് എന്നാണ് അദ്ധേഹത്തിന്റെ എഴുത്തില്‍നിന്നും മറ്റു സംവേദനങ്ങളില്‍നിന്നും എനിക്ക് തോന്നിയിട്ടുള്ളത്. മറിച്ച് മാധവിക്കുട്ടിയുടെയും വീക്കേയെന്നിന്റേയും ചില എഴുത്തുകളിലാണ് അത്തരം പശ്ചാത്തലങ്ങള് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
6. ആഡ്യ/സവറ്ണ്ണ പശ്ചാത്തലത്തില് എഴുതിയത്കൊണ്ട് മാത്രം ഇനിയൊരാള് വിവേചന വാദി ആകുന്നുമില്ല, ഏറെക്കുറെ തീറ്ത്തും ആഡ്യപശ്ചാത്തില് എഴുതപ്പെട്ട കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ എന്ത് വിവേചനമാണ് നിറ്ദ്ധേശിക്കുന്നത്? ബെറ്ഗ്മാന്റെ ക്രൈസ് ആന്റ് വിസ്പേഴ്സിലാണെന്ന് തോന്നുന്നു മിക്കവാറും എല്ലാ കതാപാത്രങ്ങളും ഇപ്പറഞ്ഞ ആഡ്യന്മാരാണ്.
7. കേരളത്തില് എന്റെ അറിവില് കുറഞ്ഞത് മലബാറിലെങ്കിലും പ്രകടമായുണ്ടായിരുന്ന നായറ് മേധാവിത്വവാദത്തിന് സവറ്ണ്ണത്വത്തിനപ്പുറത്തേയ്ക്ക്, അതിനേക്കാള് ശക്തമായ കാരണങ്ങള് വേറെയുണ്ട്. സമൂഹത്തില് രാജാവിന്റെ റോളിലിരുന്നിരുന്ന വറ്മ്മ, രാജ പോലുള്ള വിഭാഗക്കാര് ഒരു സാമൂഹികശക്തിയാവാന്മാത്രം എണ്ണത്തിലില്ലാതിരുന്നതിനാലും, നമ്പൂതിരിമാര് പലപ്പോളും പ്രീസ്റ്റിന്റെ റോളില് ഒതുങ്ങിനിന്നിരുന്നതിനാലും പ്രായോഗികമായി അധികാരവുമായി ബന്ധപ്പെട്ട് വരുന്ന മിക്കവാറും കാര്യങ്ങള് ഒരു കാലത്ത് ഈ പാറ്ട്ടികളുടെ കയ്യിലായിരുന്നു, ഇതിനാല് ബാക്കിയുള്ളവന്മാരെ ‘ഞെട്ടിച്ച് നിറ്ത്താ‘നുള്ള ഒരു പ്രവണത ഇവരില്‍നിന്ന് കാര്യമായി ഉണ്ടായിരുന്നു, ( മാടമ്പിത്തം എന്ന വാകിന്റെ അറ്ത്തം തന്നെ ഇതാണ്, കളരിയൊക്കെപ്പടിച്ച് നരിനായര് എന്നൊക്കെ നിക്ക്നെയിമുമിട്ട് നടന്നിരുന്ന കതാപാത്രങ്ങളുണ്ട്) – ഇത് ഒരു റ്റിപ്പിക്കല് ഫ്യൂഡല് റ്റാക്റ്റിക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സൂക്ഷ്മപരിശോധനയില് ഒരു റിവോള്‍ട്ട് അല്ലെങ്കില് മ്യൂറ്റിനിയെ ഇവറ് വ്യക്തമായി ഭയന്നിരുന്നു എന്നും, അതിനെ തടയാനുള്ള ധാരാളം ശ്രമങ്ങള് സാമൂഹ്യമായി ഇവരില്‍നിന്നുമ്ണ്ടായിരുന്നു എന്നും വരെ കണ്ടെത്താവുന്നതാണ്. എന്നിട്ടും ഇരുപതുകളില് അത് സംഭവിച്ചു എന്നത് വേറെക്കാര്യം. പറഞ്ഞുവരുന്നത് കേരളീയ സമൂഹത്തില് വളരെ ആസൂത്രിതമായി സ്താപിക്കപ്പെട്ട നായറ് മേധാവിത്വവാദത്തിന് അന്നത്തെ പവറ് ഡയ്നാമിക്സുമായും ധാരാളം ബന്ധമുണ്ടായിരുന്നു എന്നതാണ്.

ഇങിനെ നായര് സമൂഹത്തില് എംബെഡ് ചെയ്യപ്പെട്ട, വികാരത്തിനപ്പുറത്ത് വിപണനപരമായ കാരണങ്ങള് കൂടിയുണ്ടായിരുന്ന മേധാവിത്വവാദം ഇന്നും അവരുടെ സംസ്കാരത്തില് അങ്ങിനെ കിടക്കുന്നുണ്ടോ ഇല്ലേ എന്നത്, അന്വേഷിച്ച് കണ്ട്പിടിക്കാവുന്ന ഒരു കാര്യമാണ്, കഴിഞ്ഞ പത്ത് വറ്ഷമായി കേരളത്തിന് പുറത്തായിരുന്നതിനാല് ഇതേക്കുറിച്ച് എനിക്ക് ക്രിത്യമായ ഒരു അറിവില്ല, എന്നാല് അറിയാന് ഞാന് തല്‍പ്പരനാണ് താനും.

Anonymous said...

ഒരു കണ്‍ക്ലൂഷന് എന്ന രീതിയില് ഒരു കാര്യം കൂടിപ്പറയട്ടെ റോബീ, ഒട്ടും സോഷ്യലിസ്റ്റ് അല്ലാത്ത, ഹയറാറ്ക്കിയും പവറ് സ്റ്റ്രഗ്ഗിള്സും പലരീതിയില് ധാരാളമായി നിലനില്ക്കുന്ന നമ്മുടെ സമകാലീന സമൂഹത്തില് ആളുകള് മേധാവിത്വത്തെ നിലനില്പ്പിന്റെ പ്രശ്നമായിക്കാണുന്നതിനാല് വെറും ആദറ്ശത്തിന്റെ അടിസ്താനത്തില് അത് വിട്ടുകൊടുക്കാനുള്ള സാദ്യത വളരെക്കുറവാണ്.

കാറ്റെഗറൈസേഷന് വെച്ച് നായരായാലും ഈഴവനായാലും മുസ്ലീമായലും അച്ചായനായാലും അവനവന് നിയന്ത്രണമുള്ള മേഖലയില് അവരത് കൂടുതല്ക്കൂടുതല് സ്താപിക്കാന് മാത്രമേ ഇന്നത്തെക്കാലാവസ്തയില് ശ്രമിക്കൂ എന്നാണെന്റെ കാഴ്ചപ്പാട്.

nalan::നളന്‍ said...

റോബി,
നന്നായി എഴുതിയിരിക്കുന്നു. കൂടുതലും യോജിപ്പാണുള്ളത്. ഒരു കാര്യം മാത്രം

തിരിച്ചുകൊണ്ടുവരാനുദ്ദേശിക്കുന്ന സംസ്കാരം
1. സവര്‍ണ്ണന്റെ ഏഴയലു മാറി നടക്കുക
2. മണ്ണില്‍ കുഴിയിട്ട്, അതില്‍ കഞ്ഞി ഭക്ഷിക്കുക
3. മേലാളനെ കുനിഞ്ഞു വണങ്ങുക.
4. മേലാള ശിക്ഷയേറ്റുവാങ്ങുക
5. മാറുമറയ്ക്കല്‍...
6. രാത്രിയില്‍ ...
. ... ലിസ്റ്റ് മഹത്തരമായതുകൊണ്ട് ഉപേക്ഷിക്കുന്നു.

വളരെ മഹത്തായ ചരിത്രമാണു പേരിലെ വാല്‍ ഓര്‍മ്മിപ്പിക്കുന്ന വര്‍ണ്ണവിവേചനത്തിന്റെ ചരിത്രം.

റോബി പറഞ്ഞതു പോലെ എം. ടി. ഒരു വര്‍ണ്ണവെറിയനായിരുന്നുവെന്നു പറയാന്‍ കഴിയില്ല. വാല്‍ ഉപേക്ഷിക്കാത്ത ഇ. എം. എസ്സും. എങ്കിലും ഒന്നുണ്ട്.
എന്തു ചെയ്തു എന്നതിനോടൊപ്പം തന്നെ എന്തു ചെയ്തില്ല എന്നതിനും പ്രാധാന്യം ഉണ്ടെന്നു തോന്നുന്നു, പ്രത്യേകിച്ചും പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ചവരില്‍ നിന്നും. ഇ. എം. എസ്സിനെ സംബന്ധിച്ചിടത്തോളം, നമ്പൂതിരിമാര്‍ക്കിടയില്‍ കമ്യൂണിസ്റ്റാവാം എന്ന സന്ദേശം നല്‍കാനാണെങ്കില്‍ക്കൂടി അദ്ദേഹത്തിന്റെ പ്രയോറിറ്റീസ് ശരിയായിരുന്നുവെന്ന് (എന്തു ചെയ്തില്ല എന്നതിന്റെ അടിസ്ഥാനമാക്കി) ഇന്ന് വിലയിരുത്താനാവില്ല.
കമ്യൂണിസം പ്രചരിപ്പിക്കുകയായിരുന്നിരിക്കണം അദ്ദേഹത്തിനു കൂടുതല്‍ പ്രാധാന്യമുള്ളതായി തോന്നിയത്. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ വാലുപേക്ഷിച്ചു മാതൃകയാകുകയായിരുന്നു കൂടുതല്‍ ശരിയെന്നേ വിലയിരുത്താനാകൂ.

വാലുപേക്ഷിച്ചതു കൊണ്ട് മാത്രം മനസ്സില്‍നിന്നും ജാതി മാറുകയില്ലെന്ന നിരീക്ഷണത്തോടു യോജിക്കുന്നു.
എന്നിരുന്നാലും അതൊരു കാരണമായിക്കണ്ട് വാലു നിലനിര്‍ത്തുന്നത് നല്ലതിനാണെന്നു തോന്നുന്നില്ല. വിവേചനത്തിന്റെ ചരിത്രപച്ഛാത്തലത്തില്‍ ജാതി ഓര്‍മ്മിപ്പിക്കുന്നതെല്ലാം അറുത്തുകളയുക തന്നെയാണുത്തമം. കുറഞ്ഞ പക്ഷം അടുത്ത തലമുറയ്ക്കെങ്കിലും അതു പകരാതിരിക്കുക.

പരാജിതന്‍ said...

കീഴാളരായി എണ്ണപ്പെടുന്നവര്‍ അവരുടെ ജാതിപ്പേരിന്റെ പേരിലും 'സംസ്കാര'ത്തിന്റെ പേരിലുമൊക്കെ അത്യന്തം അഭിമാനിക്കണം. പട്ടിണി കിടക്കുന്നവന്‍ കുടവയറോ ടയറോ മേദസ്സോ ഏഴയലത്തുകൂടി പോലും പോകാത്ത സ്വന്തം 'ബോഡി'യെപ്പറ്റി ഊറ്റം കൊള്ളണം. വേണം, വേണം.

Unknown said...

ദളിതന്‍ അവന്റെ ജാതിപ്പേരു വാലായി ചേര്‍ത്ത് അഭിമാനം കൊള്ളണം എന്ന് ഇവിടെയൊരാള്‍ അഭിപ്രായപ്പെട്ട് കണ്ടു. അഭിപ്രായം വലിയ തെറ്റില്ല. പക്ഷെ, വാലു കൂട്ടിയും, കുറച്ചും,
കൂടിയ ടീംസ്" ഒക്കെ ഇടുന്ന പേരുകളിട്ടും, അങ്ങനെ മറ്റു പലതും പരീക്ഷിച്ച് നോക്കിയിട്ടുണ്ട് കേരളത്തിലെ ദളിതര്‍. ഈ കുറുക്കുവഴികളെല്ലാം അവനെ കൂടുതല്‍ അപകര്‍ഷതയിലേക്ക് തള്ളിയിട്ടതല്ലാതെ
കരകയറ്റിയിട്ടില്ല. അതിനനുവദിച്ചിട്ടില്ല സമൂഹത്തിന്റെ പൊതുധാരയിലെ അധികാരിവര്‍ഗവും, ജാതിഭ്രാന്തന്മാരുമായ "കൂടിയ ടീംസ്"!

എന്തായാലും നളനും, രാധേയനും, പരാജിതനുമൊക്കെ സൂചിപ്പിച്ചതുപോലെ, ഒരു പ്രത്യേക ജാതിയില്‍ ജനിച്ചുപോയത് കൊണ്ട് മാത്രം ജീവിതകാലം മുഴുവന്‍ കടുത്ത അപമാനം പേറി നടക്കേണ്ടി വരുന്ന ദളിതനു ഇന്നത്തെ സാമൂഹ്യചുറ്റുപാടില്‍ "അഭിമാനത്തോടെ" കൂടെ ചേര്‍ത്ത് വെയ്ക്കാനുതകുന്ന സാംസ്കാരികനേട്ടങ്ങള്‍ ഏതൊക്കെയെന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

ഞങ്ങളുടെ അയല്‍ക്കാരായി സലീം കുമാറോ, അയ്യങ്കാളിപ്പുലയനോ, കണ്ടന്‍ പറയനോ, അങ്ങനെ ഏതാണ്ട് "കൂടിയ ടീംസ്" താമസത്തിനു വന്നു എന്ന് "സര്‍ക്കാസം" എഴുതാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നതിലേക്കെങ്കിലും പലര്‍ക്കും ഈ അറിവുകള്‍ ഉപകരിച്ചേക്കും.

ഉള്ളിലുള്ള ജാതിഭ്രാന്ത് തുറന്ന് പറയുന്നവനെ മഹത്വവല്‍ക്കരിക്കുന്ന പ്രവണത ഇവിടെ തന്നെ കണ്ടു!
ജാതിഭ്രാന്ത് ഒളിച്ച് വെക്കുന്നതിലും നല്ലത് തുറന്ന് പറയുന്നതാണെന്ന്. തുറന്ന് പ്രവര്‍ത്തിക്കുകയും കൂടി ചെയ്താല്‍ മഹത്വം കൂടും!

മാട്രിമോണിയല്‍ കോളത്തില്‍ ജാതിയും ഉപജാതിയും വിളിച്ചറിയിക്കുകയും, ഒപ്പം പുരോഗമനചിന്താഗതിക്കാരനെന്ന നാട്യത്തില്‍ "ജാതി തടസ്സമില്ലാ" എന്ന് സൂചിപ്പിക്കുകയും ചെയ്തപ്പോള്‍ പെരിങ്ങോടനെന്ന, രാജ് നായരായ (കിരിയത്ത്), രാജ് നീട്ടിയത്തിനു, വല്ല ഈഴവത്തിയെങ്ങാനും അപേക്ഷിച്ചാലോ എന്ന് ആശങ്കയുണ്ടാവുകയും, ഈഴവരുടെ ചാളനാറ്റം സഹിക്കാനാവില്ലായെന്ന് ഓക്കാനിക്കുകയും ചെയ്തു. ഈ സ്വയം "വിമര്‍ശനത്തോടു" കൂടി പെരിങ്ങോടനെന്ന, രാജ് നായരായ (കിരിയത്ത്), രാജ് നീട്ടിയത്തിന്റെ മഹത്വം വാനോളം ഉയര്‍ന്നു! മഹാനായ പെരിങ്ങോടന്‍/രാജ് നായര്‍ (കിരിയത്ത്)/രാജ് നീട്ടിയത്ത് നീണാള്‍‍ വാഴട്ടെ!

മനസ്സിലുള്ള ഓക്കാനം പലരും സാഹിത്യത്തില്‍ കാണിക്കും. സാഹിത്യത്തിലെ ഓക്കാനത്തെ ചിലര്‍ "സര്‍ക്കാസം" എന്ന് ഓമനപ്പേരിട്ട് വിളിക്കും! മറ്റ് ചിലര്‍ അതിനെ "ആത്മവിമര്‍ശനം" എന്ന് ലളിതവല്‍ക്കരിക്കും!

ഇനി എം.ടിയുടെ വാലിനെക്കുറിച്ച്,

നായരെന്ന വാലുകൊണ്ട് എം.ടിക്ക് സാഹിത്യത്തില്‍ പ്രത്യേക "മൈലേജ് " കിട്ടിയെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ എം.ടിയുടെ നായരെന്ന വാലിനെ പ്രതീകവല്‍ക്കരിച്ച് സാഹിത്യത്തിലും സമൂഹത്തിലും‍ "മൈലേജ്" നേടിയെടുക്കാന്‍ ആരെങ്കിലും ശ്രമം നടക്കുന്നുവെങ്കില്‍ അതിനെതിരെ പ്രതികരിക്കുക തന്നെ വേണം.

പേരും, ജാതിവാലുമൊക്കെ മാതാപിതാക്കള്‍ കുട്ടികളില്‍ അടിച്ചേല്പ്പിക്കുന്നതാണു. വാലിന്റെ അര്‍ത്ഥവും, അര്‍ത്ഥരാഹിത്യവുമൊക്കെ കുട്ടികള്‍ തിരിച്ചറിയുമ്പോഴേക്കും ഒരു പാട് വൈകിയിരിക്കും. ചിലര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ വാലിനെ നിഷ്ക്രിയമാക്കുകയോ, അല്ലെങ്കില്‍ നിയമപ്രകാരം വാലുപേക്ഷിക്കുകയോ ചെയ്യും. നേരെ തിരിച്ച് ചിലര്‍ വാലിനെ കൂടുതല്‍ തേച്ച് മിനുക്കി തിളക്കമുള്ളതാക്കി കൊണ്ട് നടക്കും. മറ്റു ചിലര്‍ വാലു നോക്കി "കൂടിയ ടീംസിനെ" വേര്‍തിരിച്ചറിയും! ജാതിവാലിലെ പൊള്ളത്തരം/കഥയില്ലായ്മ മനസ്സിലാക്കുന്നവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വാലു ചേര്‍ക്കാതെയിരിക്കും (പലപ്പോഴും ഇവര്‍ക്ക് കുടുംബപരമായ എതിര്‍പ്പുകളെ നേരിടേണ്ടി വരും). ജാതിവാലിന്റെ മേല്‍ക്കോയ്മയില്‍ ഊറ്റം കൊള്ളുന്നവര്‍ ഈ പ്രക്രിയ സസന്തോഷം തുടരുക തന്നെ ചെയ്യും.

കേരളത്തിലെ നായന്മാര്‍ ശൂദ്രരാണെന്ന് പെട്ടെന്നൊരു തിരിച്ചറിവു കണ്ടു ഇവിടെ. ഈ തിരിച്ചറിവൊന്നും സമൂഹത്തില്‍ പ്രതിഫലിക്കുന്നില്ലല്ലോ? നായന്മാര്‍ക്ക് ഈഴവനോട് അയിത്തം, ഈ രണ്ട് കൂട്ടര്‍ക്കും ദളിതനോട് അയിത്തം. എന്നാല്‍ എല്ലാരും ശൂദ്രന്മാര്‍ തന്നെ, നമുക്കിടയിലെന്ത് അയിത്തം എന്ന് കരുതാത്തതെന്തേ? ഉവ്വ, ചാളനാറ്റം നായരുടെ പട്ടി സഹിക്കും!

Inji Pennu said...

റോബി പറ്റുമെങ്കില്‍ ദളിത് ഫോക്ക് ലിറ്ററേച്ചറിനെക്കുറിച്ചും മനുസ്മൃതിക്കു മുന്‍പും ഉണ്ടായിരുന്ന അവരുടെ ദൈവ വിശ്വാസങ്ങളെക്കുറിച്ചും ഒക്കെ ഒന്ന് പഠിക്കണം. അല്ലെങ്കില്‍ വായിക്കാന്‍ ശ്രമിക്കണം. പ്രത്യേകിച്ചു ഇതു പോലെ ഒക്കെ ലേഖനം എഴുതുമ്പോള്‍.

പിന്നെ
റോബി കരുതുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ സംസ്കാരം എന്ന് പറയുന്നത് അവരെ അടിച്ചമര്‍ത്തിയവര്‍ ചെയ്തിരുന്ന ക്രൂരപ്രവര്‍ത്തികളല്ല.

ദളിത് മൂവ്മെന്റില്‍ മുഴുവന്‍ അവരുടെ തനത് സംസ്കാരം തിരികെ കൊണ്ട് വരാനാണ് അവര്‍ ശ്രമിക്കുന്നത്. ദളിത് സാഹിത്യം ദളിത് cultural movement എന്ന് തന്നെ ശാഖകളുണ്ട്. ദളിത് ആണെന്ന് ഉറക്കെ വിളിച്ചു പറയുന്നതാണ് ഇതൊക്കെ. ദളിത് എന്നതൊരു സംസ്കാരമാണെന്നും അത് അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് ഉയരാന്‍ ശ്രമിക്കാണെന്നും തന്നെയാണ് അവര്‍ ശ്രമിക്കുന്നത്. അല്ലാതെ ദളിത് എന്നാല്‍ ഒളിച്ചു വെക്കപ്പെടേണ്ട ഒന്നല്ല എന്ന്. അത് വീണ്ടും അടിച്ചമര്‍ത്തല്‍ തന്നെയാണ്. ഒരു സംസ്കാരം ഇല്ലായെന്ന് നടിക്കുന്നത് അല്ലെങ്കില്‍ അങ്ങിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് അടിച്ചമര്‍ത്തല്‍ ആണ്. പിന്നെ അത് ഒരു പഴയ മാര്‍ക്സിസ്റ്റ് വാദം ആണ് താനും ദളിതര്‍ക്ക് സംസ്കാരമേ ഇല്ലായെന്നുള്ള വാദം. ദളിതന്റെ മാട്രിലീനിയല്‍ ലുണാര്‍ കള്‍ച്ചറൊക്കെ അര്യ സംസ്കാരത്തിന്റെ ചവുട്ടിമെതിക്കലില്‍ മൂടിവെക്കപ്പെട്ട ഒന്നാണ്. ഒരു ചെറിയ ഉദാഹരണത്തിനു മലബാറിലെ ചില തെയ്യങ്ങള്‍, മൃഗ തോലുപയോഗിക്കാതെയുള്ള പ്രത്യേക തരം വാദ്യോപകരങ്ങള്‍ എല്ലാം ദളിത് സംസ്കാരത്തില്‍ ഉള്‍പ്പെടുന്നാതാണെന്നാണെന്റെ എന്റെ വായന വഴിയുള്ള അറിവ്. ദളിത് നഷ്ടപ്പെട്ട സംസ്കാരങ്ങളുടെ അറിവും മറ്റും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അങ്ങിനെ സംസ്കാരമേ ഇല്ല എന്ന് എങ്ങിനെ പറയുന്നു എന്ന് എനിക്കൊരു ഐഡിയയും കിട്ടുന്നില്ല. Also quite shocking is the way you think bringing back a culture is what the savarnar imbibed on them. It shows how deep our caste system has spread its roots.

എന്ത് കൊണ്ട് ദളിതരില്‍ ഈ പോസ്റ്റില്‍ ഉത്തരം പറയുന്നില്ല എന്ന് ഞാന്‍ ഇതിനൊക്കെ മുന്‍പേ കുറേ വട്ടം ഇതിലും ഒച്ചയില്‍ ബ്ലോഗില്‍ ചോദിച്ചിട്ടുള്ളതാണ്, അത്കൊണ്ട് റോബി ചോദിക്കാതെ തന്നെ എനിക്കറിയാം അതിന്റെ ഉത്തരം. പറ്റുമെങ്കില്‍ ഇതുപോലെ ബ്ലോഗില്‍ ഇഷ്ടം പോലെ ചര്‍ച്ച നടന്നിട്ടുള്ള ലിങ്കുകള്‍ ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. കാരണം ബ്ലോഗില്‍ സവര്‍ണ്ണത കണ്ട് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബ്ലോഗിലെ ചരിത്രം കൂടിയൊന്ന് അറിയുന്നത് നല്ലതായിരിക്കും. അത് സ്വയം കണ്ട് പിടിക്കേം വേണം, ആരെങ്കിലും പറയുന്നതോ ഗോസിപ്പോ വെള്ളം തൊടാതെ വിഴുങ്ങരുത്.

റോബിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിരുന്നു എന്റെ ചോദ്യങ്ങള്‍. അത് ഇന്ന ഫോര്‍മറ്റില്‍ ഉത്തരം തരണമെന്നൊന്നും ഇല്ല. കാരണം, ചിലതൊക്കെ തീര്‍ത്തും ബാലിശമായിരുന്നു അതു കൊണ്ട് തന്നെ. ചിന്തിപ്പിക്കാനാണ് ചോദ്യങ്ങളും ഉത്തരങ്ങളും അല്ല്ലാതെ മാര്‍ക്കിടാന്‍ അല്ലല്ലോ. അതോ ഇനി ആണോ? മാര്‍ക്കിടാനുള്ള ഫോര്‍മാറ്റില്‍ എന്റെ കയ്യില്‍ നിന്ന് പ്രതീക്ഷിക്കണ്ട. അത് എന്തായി വേണമെങ്കിലും വ്യാഖ്യാനിക്കാം.

എനിക്ക് കറമ്പര്‍ (ഗുപ്തരേ ഞാന്‍ ക്ലാരിഫൈ ചെയ്തു, കറമ്പന്മാര്‍ എന്നാല്‍ blacks എന്നേയുള്ളൂ. നിഗ്ഗര്‍ മീനിങ്ങ് അല്ല. ബ്ല്ലാക്സ് എന്ന് ധാരാളം ഉപയോഗിക്കാം), അമേരിക്കന്‍ ഇന്ത്യക്കാര്‍, ദളിതര്‍ ഒക്കെ അടിച്ചമര്‍ത്തപ്പെട്ട സംസ്കാരങ്ങളും മനുഷ്യരുമാണ്. എനിക്കത് ബേസിക്ക് ഹ്യൂമണ്‍ റൈറ്റ്സ് വയലേഷന്‍സ് ആണ്. അതുകൊണ്ട് അത് ഒരുമിച്ച് വെക്കാന്‍ തോന്നുന്നതും അത് കൊണ്ടാണ്. അത് ഫ്ലോഡ് ആണെങ്കില്‍ യു. എന്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള മീറ്റില്‍ ഇവരെയെല്ലാം ഒരുമിച്ച് വിളിക്കല്ലല്ലോ. അതുപോലെ ദളിതരുടേത് റേഷ്യല്‍ ഡിസ്ക്രിമിനേഷനല്ല, ‘വെറും’ കാസ്റ്റ് ഡിസ്ക്രിമിനേഷന്‍ ആണെന്ന് കാണിക്കാന്‍ ഇന്ത്യയില്‍ കാക്കിനിക്കര്‍ വാലാകളും അല്ല റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ തന്ന്യെയാണെന്ന് അതുക്ണ്ട് അതിന്റേതായ ഗൌരവം കൊടുക്കണമെന്നും ദളിത് സംഘടനകളും യു. എനിന്റെ റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ മിഷനും വാദിച്ചിട്ട് അധിക വര്‍ഷങ്ങളാ‍യില്ലല്ലോ. അതുകൊണ്ട് റോബി പറഞ്ഞത് കൊണ്ട് ഫ്ലോഡ് ആണെന്ന് അനുമാനിക്കാന്‍ എനിക്കല്പം ബുദ്ധിമുട്ടുണ്ട്.

Also I am least bothered how you read my post. റോബിക്ക് ആവോളം ആ മഞ്ഞക്കണ്ണട ധരിക്കാം. I least care for rubbish opinions like that.
I know where I stand and I know my politics and I am ready to stand for it അല്ലാതെ ഒരു സിഗററ്റ് പുക തീരുവോളമോ ഒരു രണ്ട് പെഗ്ഗ് അടിക്കുമ്പോഴോ വരുന്ന ആംചെയര്‍ പരിപാടിയല്ല എനിക്കത്. അതു കൊണ്ട് തന്നെ It wouldn't deter me if one "roby" or similar manjakkanadas reads it wrong.

പിന്നെ ബാക്കിയുള്ള കമന്റില്‍ പറയുന്നവര്‍ എങ്ങിനെ പറയുന്നു അതുപോലെ ഞാനും പറയണംമെന്നൊക്കെ പറഞ്ഞ് കളയല്ലേ. അതൊക്കെ ഒട്ടും പറ്റാത്ത ആളാ ഞാന്‍.

റോബി ‘മത്സരം‘ റോബിക്കാണ്. കാരണം, റോബിയുടെ ഉദ്ദേശം ബ്ലോഗിലെ “സവര്‍ണ്ണത” ആയിരുന്നു. ഇപ്പോള്‍ ഒന്ന് കമന്റില്‍ അത് മയപ്പെടുത്തിയെങ്കിലും. അല്ലാതെ റോബിയുടെ ഉദ്ദേശം ശരിയായ ദളിതോ കീഴ് ജാതി പരിഷ്കരണം അല്ലായെന്ന് ഈ പോസ്റ്റ് അതിന്റെ ഒറിജിനല്‍ ഫോമില്‍ കണ്ടതോട് കൂടിയും റോബിയോട് ഇതിനു മുന്‍പ് ഈമെയിലില്‍ സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലാ‍യി കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ സമയം വേസ്റ്റ് ചെയ്യാന്‍ എനിക്കില്ല. യൂ കാരി ഓണ്‍...

Inji Pennu said...

അയ്യോ യാത്രാമൊഴിയേ എന്നാല്‍ ആ പോസ്റ്റ് കൊണ്ട് നിറുത്തല്ലേ. അതിനു മുന്നേയുള്ള പോസ്റ്റില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇന്ത്യക്കാര്‍ ആക്ഷേപിക്കുന്നത് ആവോള്‍മുണ്ട്. അതുമൊന്ന് ലിങ്കണേ. എന്നാല്‍ ആ ലേബലങ്ങ്ട്ട് ശരിക്ക് പതിയൂ സര്‍.

രാജ് said...

റോബി,
ആ ഉളുമ്പുമണത്തിനെ കുറിച്ചു എഴുതിയതിന്റെ അന്ന് ഞാന്‍ ഒരു ഈഴവകുടുംബത്തിന്റെ ഒപ്പമിരുന്നാണ് അത്താഴം കഴിച്ചതെന്നും, ചോറിനൊപ്പം മത്തിക്കറി ഉണ്ടായിരുന്നെന്നും പിന്നീടു വന്ന് ഒരു ഡിസ്‌ക്ലെയിമര്‍ ഇടാതിരുന്നതാവും എന്റെ ദോഷം അല്ലേ ;-)

[അവര്‍ ആ പോസ്റ്റ് വായിച്ചിരുന്നെന്ന് എനിക്ക് വളരെ സാധാരണകാര്യവുമാണ്, തങ്ങളുടെ സ്വത്വം ചാളമണമല്ലെന്ന് നന്നായി അറിയുന്നവരാ‍ണവര്‍]

ചാള എന്നോ ഉളുമ്പ് മണം എന്നോ കിരിയത്ത് എന്നോ എന്റെ സാധാരണ ജീവിതത്തിലും മലയാളത്തിലും ഞാന്‍ ഉപയോഗിക്കാത്ത പദങ്ങളാണ്. മത്തി എന്നു പറഞ്ഞല്ലാതെ വീട്ടിലാര്‍ക്കെങ്കിലും ആ മീനിനെ തിരിച്ചറിയുക കൂടിയില്ലെന്ന് തോന്നുന്നു. ചാള, ഉളുമ്പുമണം, കിരിയത്ത് എന്നിവയൊക്കെ എനിക്കിപ്പോഴും രൂപകങ്ങളാണ്.


ഒരാളുടെ സെക്കുലര്‍ ബോധങ്ങളോ ജാതീയതയോ ചോദ്യം ചെയ്യപ്പെടുന്നയിടത്തെല്ലാം ചോദ്യം ചെയ്യപ്പെടുന്നവര്‍ തങ്ങളുടെ വിശദീകരണങ്ങളിലേയ്ക്ക് ഒരു ‘പണിച്ചിയുടെ മുലപ്പാല്‍’ ‘വൈക്കം മുഹമ്മദ് ബഷീറാണ് പ്രിയ സാഹിത്യകാരന്‍’ എന്നോ പറഞ്ഞു പോകാറുണ്ട്. പ്രിയ സാഹിത്യകാരനായിട്ടും ബഷീറിനെ മുസ്ലീമായി ഓര്‍ത്തിരിക്കേണ്ടത്, മുല തന്ന സ്ത്രീയേയും പണിച്ചിയാ‍യി ഓര്‍ത്തിരിക്കേണ്ടത് ഒക്കെയാവണം നോണ്‍-സെക്കുലാറും ജാതീയവുമായ ഉള്‍ക്കാഴ്ചകള്‍. അതില്‍ നിന്നു വിടുതല്‍ ഇങ്ങനെയൊരു പോസ്റ്റിട്ട റോബിക്കും നേടാനായിട്ടില്ല എന്നതാണ് കൂടുതല്‍ ദൌര്‍ഭാഗ്യകരം.

യാത്രാമൊഴിയുടെ അതിവൈകാരികതയ്ക്ക്,
ആ പോസ്റ്റിലെ അവസാനവരി വരെ നായര്‍ മെഗലൊമാനിയോ ആണെന്നോ ജാതിഭ്രാന്തെന്നോ ആത്മവിമര്‍ശനമെന്ന ലളിതകലയെന്നോ ആരോപിച്ചുകൊള്ളുക. അതിനുശേഷം എഴുതിയ ഒരു വരി എന്നെ സംബന്ധിച്ചോളം ആത്മനിഷ്ഠയാണ്, അത് എഴുതിയ വാക്കിനേക്കാള്‍ പ്രവര്‍ത്തിയെയാണ് സൂചിപ്പിക്കുന്നത്.

പരാജിതന്‍ said...

റോബി,
കുറേ നാളായി ബ്ലോഗ് വായന ഇല്ലായിരുന്നു. ഇന്നലെ വന്നു ഒന്നോടിച്ചു വായിച്ചതേയുള്ളൂ ഈ പോസ്റ്റ്. പെട്ടെന്നു പ്രതികരിക്കണമെന്നു തോന്നിയ ഒരു കാര്യത്തെപ്പറ്റി ഒരു കമന്റിട്ടുവെന്നു മാത്രം. അതിനു ശേഷം വന്ന ഇഞ്ചിയുടെ ‘ദളിതസ്വത്വ’ക്കമന്റ് വായിച്ചു. അതേപ്പറ്റി പിന്നെയെഴുതാം. ഇപ്പോള്‍ വേറൊരു സംഗതി സൂചിപ്പിക്കാനാണ് വന്നത്.

റോബിയുടെ സുഹൃത്ത് നായര്‍ സമുദായത്തെപ്പറ്റി എഴുതിയിരിക്കുന്നത് കണ്ട് ആകെ ആശയക്കുഴപ്പത്തിലായി. കേരളത്തിലെ സവിശേഷസാഹചര്യത്തില്‍ നായന്മാര്‍ (കീഴാളന്മാര്‍‌ക്കു മേല്‍) കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന പ്രഭുതുല്യരായിരുന്നെന്ന് പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ കേരളത്തില്‍ വന്ന വിദേശികള്‍ സാക്ഷ്യപ്പെടുത്തിയത് പി.കെ. ബാലകൃഷ്ണന്റെ ‘ജ്യാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. അപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സി.വി. രാമന്‍‌പിള്ളയുടെ ഭാവനയിലൂടെയാണ് നായര്‍ ആഢ്യത്വത്തിനു വേരുണ്ടായതെന്ന വാദത്തിന്റെ അടിസ്ഥാനമെന്താണെന്നറിഞ്ഞാല്‍ കൊള്ളാം.

Roby said...

രാജ്,ഞാനാപ്പറഞ്ഞ കാര്യം ആ വാക്കുകള്‍ ഉപയോഗിക്കാതെ പറയാനെനിക്കറിയില്ലായിരുന്നു. പോസ്റ്റിനു തുടക്കത്തിലെ ഡിസ്‌ക്ലൈമര്‍ വായിച്ചല്ലോ അല്ലേ...

പരാജിതന്‍,
കുറെനാളായി കാണുന്നില്ലല്ലോ എന്നു ചോദിക്കാന്‍ വരികയായിരുന്നു.
സത്യം പറയാമല്ലോ, ഇക്കാര്യത്തെക്കുറിച്ച് ചരിത്രപരമായി മറുപടി പറയാനുള്ള അറിവെനിക്കില്ല. നായര്‍ ശൂദ്രജാതിയെന്ന് നളനും രാധേയനും ഇവിടെ പറഞ്ഞു. അത് മുന്‍പും കേട്ടിട്ടുണ്ട്. ആ മെയില്‍ വളരെ പ്രസക്തമെന്നു തോന്നിയതിനാലാണ് പോസ്റ്റിലുള്‍പ്പെടുത്തിയത്.
(സുഹൃത്തിനോടു തന്നെ ചോദിച്ചിട്ടുണ്ട്...:))

ഞാന്‍ പുലിവാലു പിടിച്ചല്ലോ..:)

ഗുപ്തന്‍ said...

ഇവിടെ ചര്‍ച്ച തുടങ്ങിയ വിഷയം ആരെങ്കിലും ശ്രദ്ധിക്കുമോ?

എന്റെ ഓര്‍മ ശരിയാണെങ്കില്‍ അത് എം റ്റിയുടെ പേരില് ഇപ്പോഴും ഉള്ള നായര്‍ എന്ന ജാതിപ്പേരും അതിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ കോണ്‍സീക്വന്‍സസും ആയിരുന്നു.

ഇതിന്റെ വെളിച്ചത്തില്‍ പേരിനൊപ്പം ജാതിചേര്‍ക്കുന്നതിനെ ഏതുരീതിയില്‍ വിലയിരുത്താം എന്നതും.

***********
രാജിനോട്. ഇത് ഒരു സംശയം മാത്രമാണ്. നായര്‍ എന്ന സ്വത്വബോധം ഒരു പേരിലൂടെ വിളിച്ചുപറയാന്‍ മാത്രം വ്യതിരിക്തതയുള്ള ഒരു സാംസ്കാരിക വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു എന്ന് രാജ് വിചാരിക്കുന്നുണ്ടോ? പലയിടത്തും പലഫോക്കസിലും ആയി ചിതറിപ്പോയ ചിന്തകള്‍ ഒരുമിച്ചൊന്നു കിട്ടാന്‍ വേണ്ടിയാണ് ഈ ചോദ്യം. (ചോദ്യം തന്നെ തെറ്റാവാം. ഞാന്‍ പ്രതീക്ഷിക്കുന്നത് ബ്ലാങ്ക് ഷീറ്റില്‍ നിന്നൊരു വിശദീകരണം ആയി എടുത്താല്‍ മതി)

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

റോബീ ഞാന്‍ ഈ പോസ്റ്റ്‌ കാണാന്‍ വൈകിപ്പോയീ ചര്‍ച്ച പല തലങ്ങളിലേക്കും നീങ്ങിപ്പോയീ റോബി ഉദ്ദ്യേശിക്കാത്ത കാര്യങ്ങള്‍ വരെ റോബിയുടെ തലയില്‍ അടിച്ചു കയറ്റുന്നത്‌ കാണാന്‍ നല്ല രസം. ഇഞ്ചിപ്പെണ്ണ്‍ ഫുള്‍ ഫോമില്‍ സംസ്ക്കാരം തിരിച്ച്‌ പിടിക്കാന്‍ ശ്രമിക്കുന്നത്‌ കാണുമ്പോള്‍ ചിരിവരുന്നു. ഇഞ്ചിക്കുള്ള മറുപടി കഴിഞ്ഞ പോസ്റ്റില്‍ മരീചന്‍ കൊടുത്തിട്ടുണ്ട്‌. അത്‌ കണ്ടില്ല എന്ന് നടിച്ച്‌ വീണ്ടും സൈദ്ധാന്തിക അഭ്യാസം തുടരുന്നുണ്ട്‌.

ഇനി ജാതി ചിന്തയുടെ കാര്യത്തിലുള്ള എന്റ അനുഭവം പറയട്ടേ. എന്റ അനുഭവത്തില്‍ ഏറ്റവും അധികം ജാതി ചിന്ത വച്ചു പുലര്‍ത്തിക്കണ്ടിട്ടുള്ളത്‌ നായന്മാരും ക്രിസ്ത്യാനികളുമാണ്‌. ഇവയൊന്നും സൈദ്ധാന്തികമായി വ്യാഖ്യാനിച്ച്‌ തരാന്‍ എനിക്ക്‌ കഴിയില്ല. എന്നാലും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

കോളെജില്‍ പഠിക്കുന്ന കാലത്ത്‌ ഏറ്റവും അധികം ജാതി വ്യത്യാസം അനുഭവിച്ചിരുന്നവര്‍ SC/ST ക്കാരയിരുന്നു. ഇത്തിരി കറത്തിരിക്കുന്ന മുന്നോക്കന്‍ പോലും SC/ST സംശയത്തിന്റ മുള്‍മുനയില്‍. കാരണം എന്തെന്നൊ ഇവന്‍ സംവരണം കിട്ടി വന്നവനാണോ എന്നറിയാനുള്ള വ്യാകുലത. അതില്‍ ഇഴവനും നായരും ഒക്കെ ഒറ്റക്കെട്ട്‌. ഈഴവര്‍ക്ക്‌ സംവരണം ഉണ്ട്‌ എന്നത്‌ അന്ന് പലര്‍ക്കും അത്ര അറിവ്‌ പോരാ. എല്ലാവരും കൂടി അവരെ പട്ടീ പൂച്ച എന്നൊക്കെ രഹസ്യമായി വിളിച്ചനന്തിച്ചു.

പിന്നീട്‌ ജോലിക്ക്‌ കൊച്ചിയിലെത്തിയപ്പോഴാണ്‌ നായര്‍ മഹത്വം മനസിലായത്‌. അപ്പന്‍ വാലു മുറിച്ച പിള്ളേരൊക്കെ (S/W Engineers) വിസിറ്റിംഗ്‌ കാര്‍ഡ്‌ അടിച്ചപ്പോള്‍ ഇനിഷ്യല്‍ വെട്ടി മാറ്റി നായരെന്നും പിള്ളയെന്നുമൊക്കെ അടിക്കുന്നത്‌ കണ്ടപ്പോഴാണ്‌ ഈ തലമുറയിലും ഇതൊക്കെ ഭയങ്കര സംഭവമാണ്‌ എന്ന് മനസിലായത്‌. അവിടം കൊണ്ടും തീര്‍ന്നില്ല. ലോഡ്‌ജിലൊക്കെ ഓരോത്തരുടെയും ജാതിയൊക്കെ എല്ലാവര്‍ക്കും കൃതു കൃത്യം. എന്നാലും ഈഴവനാണ്‌ കൂടുതല്‍ ബുദ്ധിമുട്ട്‌. അവനോട്‌ നീ ഈഴവനാണോ എന്നൊന്നുമല്ല ചോദ്യം കൊട്ടിയാണോ എന്നാണ്‌ മാന്യ നായര്‍ സുറിയാനി ക്രിസ്ത്യന്‍സിന്റ ചോദ്യം. കൊട്ടി ചോവോന്‍ എന്നാണത്ര ഈഴവര്‍ തിരുവതാംകൂറില്‍ അറിയപ്പെടുന്നത്‌ എന്നാണ്‌ അന്ന് അറിയാന്‍ കഴിഞ്ഞത്‌.

8 വര്‍ഷത്തിനിടെ 6 കമ്പനി ചാടി എല്ലായിടത്തും ഒരേ അവസ്ഥ. ഈഴവരുടെ കല്യാണത്തിന്‌ പോകുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റ പടം കാണുമ്പോഴേക്കും പലരുടെയും മുഖത്ത്‌ ചിരി പടരും കാരണം അയാള്‍ ഈഴവനാണ്‌ എന്ന് പലരും കരുതിയിട്ടുണ്ടാകില്ല ( അല്‍പം സൗന്തര്യമുള്ള ഈഴവരെ നായരായു തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌) പിന്നെ രഹസ്യമായി പിറുപിറപ്പ്‌ പുള്ളി സിമന്റ്‌ നാണുവിന്റ ആളാണല്ലേ ( ബാങ്ക്‌ മാനേജര്‍, ഹാര്‍ട്ട്‌ പേഴ്യന്റ്‌ സിമന്റ്‌ നാണൂ എന്നൊക്കെയുള്ളത്‌ ശ്രീനാരയണ ഗുരുവിന്റ ഇരട്ടപ്പേര്‌).

ഓഫീസില്‍ ഈഴവരെ കണ്ടെത്തുന്നതും രസകരമാണ്‌. മാട്രിമോണിയല്‍ സൈറ്റ്‌ തപ്പുക. അഛന്റ പേര്‍ കണ്ടെത്തുക.പിന്നെ ഒരു മയവുമില്ലാതെ ജാതിയേതെന്ന് ചോദിക്കുക. പിന്നെ നായന്മാര്‍ക്ക്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ചാറ്റ്‌ മെയില്‍ ഐഡികളില്‍ പറ്റുമെങ്കില്‍ ഈ നായര്‍ വാല്‍ തിരുകിക്കേറ്റിക്കള്യും ഇവര്‍. പിന്നെ ഇടക്കിടക്ക്‌ ഞങ്ങള്‍ നായമാരണെന്ന് പറയുകയും ചെയ്യും.

ഇത്തരത്തില്‍ പരസ്യമായി ജാതി പറയുന്ന മറ്റൊരു വിഭാഗമാണ്‌ ക്രിസ്ത്യാനികള്‍. നായന്മാരേക്കള്‍ കഠിനമാണ്‌ ഇവരുടെ കാര്യം. സുറിയാനി ക്രിസ്ത്യാനികള്‍ നമൂതിരിമാരില്‍ നിന്ന് മാര്‍ഗ്ഗം കൂടിയവരാണ്‌ എന്ന് ഇടക്കിടെ പറയും. അതിലും വലിയ രസം. നിങ്ങള്‍ ക്രിസ്ത്യനാണ്‌ എന്ന് പറഞ്ഞല്‍ ഉടന്‍ അടുത്ത ചോദ്യം വരും ഏത്‌ ക്രിസ്ത്യന്‍ കത്തോലിക്കന്‍ എന്ന് പറഞ്ഞാല്‍ ഉടന്‍ ചോദിക്കും RS/LC ? ഒരിക്കല്‍ ഞാന്‍ ചോദിച്ചു LC RC അല്ലാ എന്ന് ആരാണ്‌ പറഞ്ഞത്‌. എല്ലാ കത്തോലിക്കരും RC ആണെന്ന്. അപ്പോഴാണ്‌ അറിയുന്നത്‌ സീറോ മലബാര്‍ സഭയാണത്ര RC എന്നത്‌ കൊണ്ട്‌ ഉദ്ദ്യേശിക്കുന്നത്‌. LC ക്കാരന്‍ സംവരണമുള്ള മുക്കുവന്‍ എന്നാണ്‌ ധ്വനി.

പിന്നെ ഏറ്റവും അത്ഭുതമുളവാകീയ ഒരു കാര്യം. ഒറ്റ നമ്പൂതിരി സഹപ്രവര്‍ത്തകനും ഇതുവരെ ഞാന്‍ നമ്പൂരിയാണ്‌ എന്ന് പറഞ്ഞ്‌ കേള്‍ക്കാനിടയായിട്ടില്ല. അവന്‍ നമ്പൂരിയാണ്‌ എന്ന് അറിഞ്ഞത്‌ തന്നെ ജാതി നോട്ടക്കര്‍ അന്വേഷിച്ച്‌ കണ്ടെത്തിയതിന്‌ ശേഷം.

സത്യത്തില്‍ കേരളത്തില്‍ ഏറ്റവും വലിയ ജാതി പ്രതിസന്ധി നേരിടുന്നത്‌ ഈഴവരാണ്‌. അവരില്‍ വലിയ വിഭാഗം വളര്‍ന്ന് മറ്റുള്ളവര്‍ക്ക്‌ ഒപ്പം എത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ അതിഭയങ്കരമായി മറ്റു ജാതിക്കാരുടെ മനസില്‍ വേര്‍തിരിക്കപ്പെടുന്നുണ്ട്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. എന്നാല്‍ SC/ST കാരോടുള്ള ഈഴവ മനോഭാവം ഏതാണ്ട്‌ ഇതേ രീതിയിത്തന്നേയും.

ജാതി എന്ന രീതിയില്‍ മനുഷ്യനേ കുറച്ചു കാണാന്‍ കഴിയാത്ത ഒരു തലമുറ കേരളത്തില്‍ വരുമോ എന്നത്‌ സംശയമാണ്‌. ഇന്ന് തമിഴന്‍ തൊഴിലാളിയോട്‌ മലയാളികള്‍( എല്ലാ ജാതിക്കാരും പെടും) പ്ലരും പരസ്യമായും രഹസ്യമായും പുലര്‍ത്തുന്ന മനോഭാവം ഇതിന്റ പുതുപ്പതിപ്പാണ്‌

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളാ ജാതി സംസ്കാരത്തെപ്പറ്റിപ്പറയുന്നതിന്‌ മുന്‍പ്‌ റോബി ചിലതറിയണമെന്ന് ചില ഉപദേശങ്ങള്‍ക്കണ്ടു. അതിന്‌ സഹായിക്കും എന്ന് കരുതുന്ന ഒരു ലേഖനം പുഴയില്‍ കണ്ടു. ഒന്നു നോക്കിക്കള

കെ said...

രാജ് നീട്ടിയത്തേ,
മാരീചനുളള ഓഫിന് ഒരു പ്ലേറ്റ് ബീഫ്........
ജാത്യാഭിമാനം നായന്മാരുടെ ഇടയില്‍ പൊതുവേ കൂടുതലാണെന്നൊരു നിരീക്ഷണം ഉണ്ടോ ആവോ? എന്നൊരു വാചകത്തിന് മറുപടിയായി താങ്കള്‍ ഒരു സാങ്കല്‍പിക ടെലിഫോണ്‍ സംഭാഷണം എഴുതിയത് കണ്ടു. ആധുനിക കവിത, കഥ, നിരൂപണം എന്നിവയൊന്നും വായിച്ചു മനസിലാക്കാനുളള പാങ്ങില്ലാത്ത ഒരു പാവമാണ് ഞാന്‍. ഈ രൂപകങ്ങളുടെ കളിയൊന്നും നമുക്ക് മനസിലാവില്ലേയ്....

താഴെ പറയുന്നതൊന്നു വായിക്കാമോ?

പ്രദീപ് പനങ്ങാട് എഡിറ്റ് ചെയ്ത് ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച നരേന്ദ്രപ്രസാദ് എന്ന പുസ്തകത്തിലെ പേജ് 121ല്‍ നിന്ന്. പ്രൊഫസറുമായുളള അഭിമുഖത്തിലെ ഒരു ചോദ്യവും അതിന്റെ മറുപടിയും.

ദളിത് സാഹിത്യത്തെക്കുറിച്ച്?
ദളിതന്റെ സാഹിത്യം വേണം. നായരുടെ സാഹിത്യമായതു കൊണ്ട് സാഹിത്യം സാഹിത്യമല്ല എന്നൊക്കെ പറഞ്ഞ് ജാതിയുടെ വിഷം വമിപ്പിക്കുന്ന എഴുത്തുകാരും ഇവിടെയുണ്ട്. ദളിതന്റെ സാഹിത്യവും ദളിതന്റെ രാഷ്ട്രീയവും ദളിതന്റെ അക്ഷരവുമെല്ലാം സവര്‍ണന്റെ കൈയില്‍ നിന്ന് കിട്ടിയതാണ്. കഴിഞ്ഞ അര ദശാബ്ദമായി ദളിതന് സംഭവിച്ചു കൊണ്ടിരിക്കുന്നത് സവര്‍ണനീയമാണ്. നമ്മുടെ നാട്ടിലെ ദളിതരെല്ലാം സവര്‍ണരാകാന്‍ ശ്രമിക്കുന്നു. അതിന്റെ മാര്‍ഗങ്ങള്‍ ആരായുന്നു.അതല്ലാതെ ദളിതന്‍ അവന്റെ സ്വന്തം വ്യക്തിത്വവുമായി എന്നാണ് നിന്നിട്ടുളളത്? പക്ഷേ ഇവിടുത്തെ പല പ്രസ്ഥാനങ്ങളും നമ്മുടെ സംസ്ക്കാരത്തിന്റെ പതാകകളേന്തിയിരുന്ന നമ്പൂതിരിയുടെയും നായരുടെയും ജാതി സംസ്ക്കാരങ്ങളെ നശിപ്പിക്കാന്‍ വേണ്ടി അങ്ങേയറ്റം ശ്രമിച്ചിരിക്കുകയാണ്. അതിന്റെ ഫലമായി ദളിതരെ ഉപയോഗിച്ച് മുന്നേറ്റം നടത്താനാണ് അരുദ്ധതി റോയിയും സക്കറിയയും കൂടി ശ്രമിക്കുന്നത്.


പച്ചയായ ജാത്യാഭിമാനത്തിന് ഇതില്‍ പരം എന്ത് തെളിവാണ് രാജിന് വേണ്ടത്?

രാജിന്റെ സാങ്കല്‍പിക ടെലിഫോണ്‍ സല്ലാപങ്ങളാണോ, ലിഖിത രൂപത്തിലുളള ഇത്തരം അഭിപ്രായ പ്രകടനങ്ങളാണോ മാരീചന്‍ സ്വന്തം നിരീക്ഷണത്തിന് അടിസ്ഥാനമാക്കേണ്ടത്?

രാഘവക്കുറുപ്പിന്റെയും ജാനകിയമ്മയുടെയും മകന്‍ നരേന്ദ്രപ്രസാദിന് പേരില്‍ വാലില്ലായിരുന്നു. എന്നാല്‍ ഈ അഭിപ്രായങ്ങളില്‍ തിളച്ചു നില്‍ക്കുന്നതോ?

രാജ് said...

മാരീചന്‍,
നരേന്ദ്രപ്രസാദ് സകല നായന്മാരുടേയും അപ്പനല്ല. അയാള്‍ടെ ജാതീയത മറ്റുള്ളവര്‍ക്കു രക്തത്തില്‍ പകര്‍ന്നുകിട്ടുവാന്‍. നിങ്ങള്‍ക്കു ലോകത്തില്‍ നരേന്ദ്രപ്രസാദ് എന്ന ഒറ്റ നായരയേ അറിയൂ എന്നുള്ളത് എന്റെ പ്രശ്നവുമല്ല.

മാരീചനു വായിച്ചു മനസ്സിലാക്കുവാന്‍ പറ്റുന്നതിന്റെ നിലവാരം ദാറ്റ്സ്‌മലയാളത്തില്‍ നിന്ന് മനസ്സിലാവാറുണ്ട്. അവിടെ കൂടുതല്‍ സാങ്കല്പികതില്‍ മുഴുകുന്നതുകൊണ്ടാവും മറ്റുള്ളവര്‍ എഴുതുന്നത് സാങ്കല്‍പികമാണെന്ന് സങ്കല്പിച്ചുപോകുന്നത്.

ഒരു നരേന്ദ്രപ്രസാദിനേയോ ഒരു ബിന്‍ ലാദനേയോ മോ‍ഡലുകളാക്കി സമാനമായ ലേബലുള്ളവരുടെ മുകളില്‍ കുതിരകേറുന്നത് ആദ്യമായിട്ടല്ല കാണുന്നത്, ജാതീയതയ്ക്കെതിരെ പൊരുതുന്നുവെന്ന നാട്യവും അസ്സല്‍ വര്‍ഗ്ഗീയത കൈമുതലും.

കെ said...

സര്‍ട്ടിഫിക്കറ്റിന് നന്ദി, രാജ്.

ദാറ്റ്സ് മലയാളത്തെ വിട്. അതല്ലല്ലോ ഇവിടെ വിഷയം. നിലവാരമളക്കാന്‍ യോഗ്യതയുളളവര്‍ ഇവിടെ വേറെയുണ്ട്. അവരുടെ കാര്യം അവരു നോക്കിക്കോളും. മാരീചന്റെ യോഗ്യത നിശ്ചയിക്കാന്‍ മാത്രമൊന്നും താങ്കളായിട്ടില്ല. തറയില്‍ ചവിട്ടി നിന്ന് സംസാരിക്കൂ.......

വല്ലാതെ തിളയ്ക്കുന്നുണ്ടല്ലോ താങ്കള്‍. നരേന്ദ്രപ്രസാദ് സകല നായന്മാരുടെയും അപ്പനാണെന്ന് ഞാന്‍ എവിടെയെങ്കിലും പറ‍ഞ്ഞോ? ജാതിയുടെ പേരില്‍ മേനി നടിക്കുന്നവരെയാണ് ഈ ചര്‍ച്ച ഉന്നം വെയ്ക്കുന്നതെന്ന് തിരിച്ചറിയാനുളള വിവരം പോലുമില്ലേ, മറ്റുളളവരുടെ നിലവാരമളക്കാന്‍ നടക്കുന്ന സര്‍വജ്ഞാനിക്ക്.

ജാതീയത കാളകൂടം പോലെ മനസില്‍ കൊണ്ടു നടക്കുന്നവരെക്കുറിച്ചെഴുതുമ്പോള്‍ ന്യായവാദങ്ങളുമായി താങ്കള്‍ എന്തിനാണ് സുഹൃത്തേ പ്രത്യക്ഷപ്പെടുന്നത്. എനിക്കറിയാവുന്ന ഒറ്റ നായരെക്കുറിച്ചല്ലല്ലോ ഞാനിവിടെ എഴുതിയത്. അയലത്തെ കോഴിയെ ആരോ മോഷ്ടിച്ചെന്നു കേട്ടാല്‍ സ്വന്തം തലയില്‍ തപ്പുന്നതെന്തിന്? ഈയുളളവന്‍ തന്നെ നായരാണോ അല്ലയോ എന്നെങ്കിലും വല്ല പിടിയുണ്ടോ ആഗോള നായന്മാരുടെ സര്‍വജ്ഞാനി വക്കീലിന്?

ഇനി ലോകത്തിലെ എല്ലാ നായന്മാരുടെയും അപ്പനെങ്ങാനുമാണോ രാജ് നീട്ടിയത്ത്.
അങ്ങനെയാണെങ്കില്‍ മാപ്പ്..........

രാജ് said...

നായന്മാര്‍ ജാത്യാഭിമാനികളാണെന്ന് ഒരു നരേന്ദ്രപ്രസാദിന്റെ ഉദാഹരണത്തില്‍ തെളിയിക്കുക, മുസ്ലീംസ് മുഴുവന്‍ തീവ്രവാദികളാണെന്ന് ഒരു ലാദന്റെ പേരില്‍ തെളിയിക്കുക, മറുത്തെന്തിങ്കിലും പറഞ്ഞാല്‍ നായര്‍ ജാതീയന്‍. ഈ ലേബലിങ് കുറേ കണ്ടതാണ് സാറേ, ആ‍ അടവ് വേറെ വല്ലയിടത്തും കൊണ്ടുപോയി സങ്കല്പിച്ചാല്‍ മതി. ജാതിയുടെ പേരില്‍ മേനി നടിക്കുന്ന ഒന്നോ രണ്ടോ പേരെക്കുറിച്ചല്ല എഴുതുന്നതെന്ന് അറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല, പൊതുവേ എന്നെഴുതി തുടങ്ങി confront ചെയ്യുമ്പോള്‍ ഏതെങ്കിലും ഉദാഹരണവും കൊണ്ടുവന്നോളും. മൂന്നടികൊണ്ടു ഭൂലോകത്തെ മുഴുവന്‍ അളക്കുന്ന നവ-വാമനനാകും മാരീചന്‍ അല്യോ?

ദാറ്റ്സ്‌മലയാളം എന്ന നെറ്റിലെ മഞ്ഞയെ വിട്ടുതന്നെയാണ് സംസാരിക്കുന്നത്, നയന്‍‌താരയില്‍ തുടങ്ങി രാഷ്ട്രീയം വരെ എന്തും സങ്കല്പിക്കുന്ന മഞ്ഞപ്പാരമ്പര്യം ഉള്ളത് കൊണ്ടാവും മറ്റുള്ളവര്‍ എന്തെങ്കിലും എഴുതുമ്പോള്‍ സങ്കല്പമാണെന്ന് തോന്നിപ്പോകുന്നത്. അതിനാലാണ് ദാറ്റ്സ്‌മലയാളംവരെ ഉച്ചരിക്കേണ്ടി വന്നത്.

കെ said...

കേരള സമൂഹത്തില്‍ ജാതീയത ശക്തമാണോ?

ക്ലാസ് ടീച്ചര്‍ ജാതി പറഞ്ഞ് കളിയാക്കിയതിന്റെ പേരില്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്ക്കൂളിലെ നീതുവെന്നൊരു പട്ടികജാതി പെണ്‍കുട്ടി 2005 ഡിസംബര്‍ 13നാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

ജാതിപ്പേരു പറഞ്ഞും അല്ലാതെയും നിരന്തരമായി ഈ കുട്ടിയെ അധ്യാപിക കളിയാക്കുമായിരുന്നെന്ന് മരണമൊഴിയില്‍ ആ കുട്ടി പൊലീസിനോട് പറ‍ഞ്ഞിട്ടുണ്ട്.

നിയമസഭയിലെ ബഹളത്തിന്റെ പേരില്‍, കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന ഡോ. എം എ കുട്ടപ്പനെ ഇ കെ നായനാര്‍ പൊതുയോഗത്തില്‍ ജാതി പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ കേസുമുണ്ടായിട്ടുണ്ട്.

"മറ്റേ സാധനമില്ലേ, ആ ഹരിജന്‍ ഒരു കുട്ടപ്പന്‍ അവന്‍ മേശമേല്‍ കയറി ഡാന്‍സു കളിക്കുകയായിരുന്നു"വെന്നാണ് തമാശ വീരന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചത്.

കേസ് കോടതിയിലെത്തിയപ്പോള്‍ പട്ടിക ജാതിക്കാരനെ 'മുഖത്തു നോക്കി' ജാതി വിളിച്ചാലേ കുറ്റകരമാകൂവെന്ന് വിധി പറഞ്ഞു ജസ്റ്റിസ് ദിനകരന്‍. അല്ലെങ്കില്‍ എന്തുമാകാം.

"പുലയാടീ മോനേ" എന്ന് മുഖത്തു നോക്കി വിളിച്ചാലും കുറ്റമല്ലെന്ന് വിധിയെഴുതി മറ്റൊരു കേസില്‍ ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ "നായര്‍".

പീഡനത്തിനിരയായ വ്യക്തി പട്ടികജാതിക്കാരനാണെന്നു മാത്രമല്ല, പ്രതി പട്ടികജാതിക്കാരന്‍ അല്ലെന്നു കൂടി പ്രോസിക്യൂഷന്‍ തെളിയിക്കണമെന്ന് പ്രസ്താവിച്ചത്. ജസ്റ്റിസ് ടി എം ഹസന്‍ പിളള.

പട്ടാപ്പകല്‍ പൊതു നിരത്തില്‍ വെച്ച് ദളിത് യുവതിയെ കയറിപ്പിടിച്ചെന്ന കേസില്‍ കുര്യാക്കോസ് എന്ന പ്രതിയെ വെറുതെ വിടാന്‍ പറഞ്ഞ ന്യായമാണിത്. കുര്യാക്കോസ് പട്ടികജാതിക്കാരനല്ലെന്ന് തെളിയിക്കാന്‍ പാവം പ്രോസിക്യൂഷന് കഴി‍ഞ്ഞില്ല.

എം എല്‍എയും മന്ത്രിയുമായിരുന്ന ഒരു എംബിബിഎസ് ഡോക്ടറെ സംസ്ഥാന മുഖ്യമന്ത്രി "ആ സാധനം, ഹരിജന്‍" എന്ന് വിശേഷിപ്പിക്കുന്ന നാടാണ് കേരളം.

ഏറ്റവും അവസാനം ഇപ്പോഴത്തെ സ്പീക്കര്‍ രാധാകൃഷ്ണനെ നിയമസഭയില്‍ വെച്ച് ജാതി വിളിച്ചാക്ഷേപിച്ചു, പത്തനംതിട്ട ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ അഡ്വ. കെ കെ ശിവദാസന്‍ "നായര്‍".

ഇതൊക്കെ നടക്കുന്ന നാട്ടില്‍, ഇപ്പോഴും ചിലരുടെ മനസില്‍ ജാതി ഒരു വലിയ പ്രശ്നം തന്നെയെന്ന് തിരിച്ചറിയാന്‍ ഒരു നീട്ടിയെഴുത്തു പിളളയുടെയും ട്യൂഷന്‍ ക്ലാസ് മാരീചന് വേണ്ട.

കെ said...

നയന്‍താരയുടെ മഞ്ഞ തൊട്ട് രാഷ്ട്രീയം വരെ കൈകാര്യം ചെയ്യുന്ന ദാറ്റ്സ് മലയാളം മുടങ്ങാതെ രാജ് വായിക്കുന്നുണ്ടെന്നറിഞ്ഞതിന് നന്ദി പറയാതെ പോയാല്‍ അത് മോശമാവില്ലേ. രാജൊക്കെ അത് വായിക്കുന്നുണ്ട് അല്ലിയോ? കൃതാര്‍ത്ഥനായി.

വേറെയെവിടെയെങ്കിലും കൊണ്ടു പോയി സങ്കല്‍പിക്കാനുളള ആജ്ഞയും പെരുത്തിഷ്ടപ്പെട്ടു. നീട്ടിയെഴുത്തു തറവാട്ടിലെ ബ്ലോഗിലല്ല മാരീചന്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഈ അഭിപ്രായം അങ്ങയുടെ തറവാട്ടില്‍ വന്ന് പറയുമ്പോഴായിരുന്നു ഈ ആജ്ഞയുണ്ടായതെങ്കില്‍ കുറച്ചു കൂടി ചേലുണ്ടായിരുന്നേനെ. ഇത് സ്ഥലം മാറിപ്പോയല്ലോ ചെല്ലാ..........

കെ said...

പുനത്തില്‍ കുഞ്ഞബ്ദുളളയുടെ കേരള കൗമുദി ലേഖനത്തിന് ദാറ്റ്സ് മലയാളത്തില്‍ എഴുതിയ പ്രതികരണത്തില്‍ മലയാള ബ്ലോഗിംഗിന്റെ ചരിത്രം പരാമര്‍ശിച്ചപ്പോള്‍ താങ്കളുടെ പഴയ പെരിങ്ങോടന്‍ എന്ന പേര് അവിടെ ഒന്നു പരാമര്‍ശിച്ചിട്ടുണ്ട്. അതിനിനി വീടു കേറിയെങ്ങാനും വെട്ടുമോ അനിയാ........

രാജ് said...

മാരീചന്‍ ജാതി ഒരു പ്രശ്നമല്ലെന്നോ ജാതീയത ആരുടേയും മനസ്സിലില്ലെന്നോ ഇവിടെ ആരും കരുതുന്നില്ല. അതിനുള്ള പരിഹാരം നിങ്ങള്‍ക്ക് സമാനമല്ലാത്ത അഭിപ്രായം പറയുന്നവരെയെല്ലാം ജാതീയവാദികള്‍ എന്ന് ആരോപിച്ചുകൊണ്ടല്ല ഉണ്ടാവേണ്ടത്. നിങ്ങളുടെ അങ്ങനെയൊരു ലേബലിങ് എനിക്ക് പ്രശ്നമായിട്ടല്ല ഇതെഴുതുന്നത് - ഒരു മാരീചന്റേയും സങ്കുചിതബോധത്തില്‍ നല്ല ചര്‍ച്ചകള്‍ വഴിതെറ്റിപ്പോവരുതല്ലോ.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്നൊരു ചൊല്ലുണ്ട് സാറേ, മുഴുവന്‍ ദാറ്റ്സ്‌മലയാളം വായിക്കേണ്ട അതിന്റെ നിലവാരമറിയാന്‍. പകരം ഈയുള്ളവന്‍ മുഴുവന്‍ ദാറ്റ്സ്‌മലയാളം വായിച്ചാണ് ഇരിക്കുന്നതെന്ന് കരുതിപ്പോകുന്നത്ര ബുദ്ധിമാത്രമുള്ളതുകൊണ്ടാണ് നിങ്ങളും ദാറ്റ്സ്‌മലയാളവുമെല്ലാം സങ്കല്പത്തില്‍ ഓരോന്ന് മഞ്ഞപ്പിച്ചു വിടുന്നത്. ആ ശീലത്തില്‍ എന്നെയങ്ങി കയറി സങ്കല്പിക്കണ്ട എന്നാണ് പറഞ്ഞത്, അതോ സ്വന്തം തറവാട്ടില്‍ മാത്രമാണോ എനിക്കെന്നെ ഡിഫന്‍ഡ് ചെയ്യാന്‍ പാടുള്ളൂ എന്നുണ്ടോ? ഇനിയും ഉണ്ടോ ഇത് പോ‍ലത്തെ സങ്കല്പങ്ങള്‍, ദാറ്റ്സ്‌മലയാളത്തിനു പുറമേ ബ്ലോഗിലും സ്ഥിരമായി പ്രസിദ്ധീകരിക്കുവാന്‍ മറക്കരുത്.

കെ said...

ഉളളതു പറഞ്ഞാല്‍ ഉറിയും തുളളും, എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്നൊക്കെ വേറെയും ചൊല്ലുണ്ട് സാറേ മലയാളത്തില്‍.

ബൈ ദി ബൈ, താങ്കളെ ജാതീയ വാദിയെന്ന് ഞാന്‍ എവിടെയാണ് വിളിച്ചത്? ഒന്നു പറഞ്ഞു തരാമോ?

കെ said...

ശെ എന്നാലും കൃത്യമായി ആ നയന്‍താരയുടെ മഞ്ഞ തന്നെ താങ്കള്‍ ചൂണ്ടിക്കാട്ടിയല്ലോ.

രാജ് said...

മാരീചന്‍,
പുനത്തിലിനെ കുറിച്ചുള്ള ലേഖനം കാണുകയുണ്ടായി. തങ്ങളില്‍ ഉള്‍പ്പെടാത്തവരെയെല്ലാം തെറ്റായി വായിക്കുകയും അറിയുകയും ചെയ്യുന്നത്ര അന്ധത പുനത്തിലിനുണ്ടെന്ന് ആ ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി. അത് മറ്റുള്ളവരും വായിക്കേണ്ടത്ര നല്ലതാണെന്ന് തോന്നിയതുകൊണ്ടു ഷെയര്‍ ചെയ്യുകയും ചെയ്തു. അതേ അസുഖം മാരീചനും ഉണ്ടെന്ന് ഇവിടെയെത്തിയപ്പോള്‍ മനസ്സിലായി. അതുകൊണ്ടു ഇവിടെ പ്രതികരിക്കുന്നു, അത് ആവശ്യത്തില്‍ കൂടുതല്‍ പേഴ്സണലായി എടുക്കേണ്ട. ഞാന്‍ നിര്‍ത്തി.

കെ said...

അസുഖത്തിന് മരുന്നു കഴിക്കാന്‍ ശ്രമിക്കാം.
എന്നാല്‍ ശരി. കൈകൊടുത്ത് പിരിയാം. നല്ലൊരു സന്ധ്യ. രണ്ടെണ്ണം വീശുന്നോ?

രാജ് said...

ഓസീയാര്‍ ലാര്‍ജ്, വിത്ത് കോള ഐസിട്ട്.

കെ said...

സോറി ട്രോപ്പിക്കാന ആപ്പിള്‍ ജ്യൂസാണ് എനിക്ക് പഥ്യം. ഇന്ന് അതൊന്നു പരീക്ഷിച്ചാലോ.

ഗുപ്തന്‍ said...

കണ്ടോ കണ്ടൊ.. തണ്ണിയുടെ കാര്യത്തില്‍ രണ്ടും വരേണ്യം.. പട്ടച്ചാരായോം സോഡയും ഒന്നും കിട്ടൂല്ലേ

കെ said...

നാട്ടില്‍ ചെന്നാല്‍ അതേ കിട്ടൂ ഗുപ്താ. അതുകൊണ്ടാണേ........ ഒളിച്ചിരുന്നു നോക്കുകയായിരുന്നല്ലേ, ഗളളന്‍!!

Unknown said...

ആരാ ചര്‍ച്ചയില്‍ "വെള്ളം" ചേര്‍ക്കുന്നത്?
വോഡ്ക വിത്ത് ലെമണ്‍ പ്ലീസ്...

Roby said...

കേരളത്തിലെ സവിശേഷസാഹചര്യത്തില്‍ നായന്മാര്‍ (കീഴാളന്മാര്‍‌ക്കു മേല്‍) കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന പ്രഭുതുല്യരായിരുന്നെന്ന് പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ കേരളത്തില്‍ വന്ന വിദേശികള്‍ സാക്ഷ്യപ്പെടുത്തിയത് പി.കെ. ബാലകൃഷ്ണന്റെ ‘ജ്യാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.
പരാജിതന്‍ പറഞ്ഞത് സത്യമാണ്. പക്ഷെ അവര്‍ കുതിര കയറിയിരുന്നത് ചാതുര്‍‌വര്‍ണ്ണ്യത്തിനും ഒരുപാട് താഴെയുള്ള പഞ്ചാമര്‍ എന്നു വിളിക്കപ്പെട്ടിരുന്ന subaltern classes-നു മുകളിലായിരുന്നു. നായ്നമാര്‍ ശൂദ്രന്മാര്‍ തന്നെയായിരുന്നു.

കിരണ്‍, ആ കമന്റിനു നന്ദി. അത് ഇന്നത്തെ കേരള സമൂഹത്തിന്റെ ഒരു ലൈവ് കമന്ററി ആയിരുന്നു.

നരേന്ദ്രപ്രസാദ് പറഞ്ഞതു തന്നെയല്ലേ ഇഞ്ചിയും പറഞ്ഞത്...ദളിതരെ ദളിതരായി നിലനിര്‍ത്തണമെന്ന്.

ബൈദവേ, ഈ ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് ഒരു സവര്‍ണ്ണ ചൊല്ലല്ലേ..മലയാളത്തിലെ സവര്‍ണ്ണ ചൊല്ലുകള്‍ എന്നൊരു പോസ്റ്റിനു സ്കോപ്പുണ്ടെന്നു തോന്നുന്നു. :)

എല്ലാവരും കൂടി വെള്ളമടിച്ചു പിരിഞ്ഞതു നന്നായി. :)

പരാജിതന്‍ said...

“നായന്മാര്‍ ശൂദ്രന്മാര്‍ തന്നെയായിരുന്നു” എന്നു പറഞ്ഞാല്‍ ഞാന്‍ ചോദിച്ച സംശയത്തിനു ഉത്തരമായില്ല്ലല്ലോ റോബി. റോബിയുടെ സുഹൃത്ത് റോബിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നേ ഞാന്‍ പറയൂ. കാരണം ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയുള്ള പൊതുവായ ചാതുര്‍‌വര്‍‌ണ്ണ്യലൈനില്‍ നിന്നും കുറച്ചു വ്യത്യാസമുള്ളതായിരുന്നു കേരളത്തിലെ ഏര്‍‌പ്പാട്. (അതാണ് ‘സവിശേഷസാഹചര്യം’ എന്നു മുമ്പേയിട്ട കമന്റില്‍ പറഞ്ഞത്.) കേരളത്തിലെ പഴയ സാഹചര്യത്തില്‍ ഒട്ടൊരു ക്ഷത്രിയസ്ഥാനം തന്നെ നായര്‍ സമുദായം (ശൂദ്രഗണത്തില്‍ പെടുന്നവരെങ്കിലും) കയ്യാളിയിരുന്നുവെന്നതിനുദാഹരണമാണ് സിവില്‍ ഭരണം നടത്താന്‍ അധികാരമുണ്ടായിരുന്ന നായര്‍ തറക്കൂട്ടങ്ങള്‍.

ഇനി നോക്കൂ:
“പദവിയില്‍ രണ്ടാമന്മാരായ ‘നായിരി’ (Naeri) നമ്മുടെ നാട്ടിലെ കുലീനവര്‍‌ഗ്ഗങ്ങള്‍‌ക്കു തുല്യമായ കുലീനതയുള്ള വര്‍‌ഗ്ഗമാണ്. അവര്‍ ആയുധം ധരിക്കാന്‍ ബാധ്യതപ്പെട്ടവരുമാണ്. വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ വാളും പരിചയുമോ, കുന്തമോ കൈവശമില്ലെങ്കില്‍ അത് അവര്‍‌ക്ക് അയോഗ്യതയായിത്തീരുന്നു.”
എന്ന് പതിനാറാം നൂറ്റാണ്ടില്‍ വാര്‍‌തേമ എഴുതിയിരിക്കുന്നു.

അതേ നൂറ്റാ‍ണ്ടില്‍ തന്നെ ബാര്‍‌ബോസ എഴുതിയത് പി.കെ. ബാലകൃഷ്ണന്‍ എടുത്തു കാട്ടിയിട്ടുള്ളതിങ്ങനെ:
“നായന്മാര്‍ ഏറ്റവും കുലീനരായിട്ടുള്ളവരാണ്. ........ അവര്‍ പുറത്തിറങ്ങി സഞ്ചരിക്കുമ്പോള്‍ കൃഷിക്കാര്‍ (താഴ്‌ന്ന ജാതിക്കാര്‍) തീണ്ടാതെ വഴി മാറുന്നതിനു വേണ്ടി വിളിയാട്ടിക്കൊണ്ടിരിക്കും. അവര്‍ അങ്ങനെ വഴിമാറിക്കൊടുക്കുന്നു. വഴി മാറാത്ത പക്ഷം നായര്‍ അവരെ കൊല്ലുന്നത് കുറ്റകരമല്ല.”

പിന്നെ, തമിഴ് ബ്രാഹ്മണരെപ്പോലും രണ്ടാം‌കിടക്കാരായി കണ്ടിരുന്ന കേരളത്തിലെ നമ്പൂതിരിമാരുടെ മുന്നില്‍ വാല്യക്കാരായി വണങ്ങി നിന്നിട്ടുണ്ട് നായന്മാരെന്നത് നേര്. അതു കൊണ്ട് മാത്രം അവര്‍ സവര്‍‌ണ്ണപാരമ്പര്യമില്ലാത്തവരാണെന്ന് പറയുന്നത് ചരിത്രനിഷേധമാണ്.

എന്തായാലും ശരി, ജാത്യാഭിമാനം പോലുള്ള വാക്കുകള്‍ കേള്‍‌ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ജാതിയുടെ പേരില്‍ ഊറ്റം കൊള്ളാനുള്ള ഒരു കോപ്പും കേരളത്തിലെ ഒരു ജാതിക്കാരനുമില്ല. നമ്പൂതിരിയായാലും നായരായാലും ഈഴവനായാലും മറ്റാരായാലും.

ഓഫ്: “വെള്ളമടിക്കുന്നോ“ന്നു ചോദിച്ചപ്പോ ‘ഒകെ’ എന്നു പറഞ്ഞ രാജിനെ മാരീചന്‍ പറ്റിച്ചത് ശരിയായില്ല.
രാജെ, കവിതയെഴുത്തില്‍ പല പരീക്ഷണവും നടത്തിയിട്ടും മദ്യത്തിന്റെ കാര്യത്തില്‍ റമ്മീന്നു ചലിച്ചിട്ടില്ല അല്ലേ. പോര, പോര.
:)

ഭൂമിപുത്രി said...

ഇന്നലെ,ഇവിടെയൊരുകമന്റിടാന്‍ പുറപ്പെട്ടുചെന്നെത്തിയതു ചേലനാട്ടിന്റെ
ബ്ലോഗില്‍.
എന്നിട്ടവിടെയാണതിട്ടതെന്ന്
പെട്ടന്നോറ്മ്മവന്നത് ഇന്നു!
ആകെ വഷളായി,അവിടെച്ചെന്നു ക്ഷമചോദിച്ചിട്ട്,ഇതാ ആ ക്മന്റും പൊക്കിക്കൊണ്ടിങ്ങോട്ടു വന്നു-അതിങ്ങിനെയായിരുന്നു-

“This is just to put the records straight-ചുള്ളിക്കാട് നായരാണെന്നാണെന്റെ അറിവ്.
കവിയെ‘അറിയുമ്പോള് ‍’തെറ്റ്
പറ്റരുതല്ലൊ,ഇതൊന്നു പറഞ്ഞിട്ടു
പോകാമെന്നു കരുതി വന്നതാണ്‍”

chithrakaran ചിത്രകാരന്‍ said...

ചിത്രകാരന്റെ ബെല്ലും,ബ്രൈക്കുമില്ലാത്ത പ്രതികരണം ഇവിടെ ഇടുന്നില്ല. കമന്റു ഭരണിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം ഉപ്പിലിട്ടുവച്ചിരിക്കുന്നു.
ലിങ്ക്:പേരിന്റെ വാലായി നാറുന്ന ജാതിപ്പേര്
qw_er_ty

Unknown said...

ഏതു സാമൂഹ്യവിമര്‍ശനവും മതവിമര്‍ശനമായാണ് തുടങ്ങുക എന്ന് മാര്‍ക്സ് എഴുതി.ഇന്ത്യയിലും അങ്ങനെത്തന്നെയാണ് തുടങ്ങിയത്.രാജാ റാം മോഹന്‍ റോയ് തുടങ്ങിവച്ച മതവിമര്‍ശനം ബംഗാളില്‍, മഹാരാഷ്ട്രയില്‍,തുടര്‍ന്ന് മുഴുവന്‍ ഇന്ത്യയിലും പ്രകോപനങ്ങളുണ്ടാക്കി.സ്വത്വബോധം മതം വിട്ട് രാഷ്ട്രത്തിലേക്കും, ജാതിസമൂഹം വിട്ട് പൊതുസമൂഹത്തിലേക്കും സഞ്ചരിക്കുന്നത് മാര്‍ക്സ് സങ്കല്‍പ്പിച്ചിരിക്കണം.എവിടെ? ഒരു നൂറ്റാണ്ടിന്റെ വെള്ളം ഒഴുകിപ്പോയിട്ടും ജാതി ചര്‍ച്ചക്കെടുക്കുമ്പോള്‍ എവിടെ നമ്മുടെ സഹിഷ്ണുത?അഹംഭാവം,വിശ്വാസത്തിന്റെ അന്ധതകള്‍,അതിരുവിട്ട ആവേശം,മേല്‍ക്കോയ്മാത്വരകള്‍,സാമൂഹ്യപ്രശ്നം എന്നതിനേക്കാള്‍ സാമൂഹ്യപദവി പ്രശ്നമായിക്കണ്ടുള്ള സമീപനം....ഇത്തിരിനാള്‍ കഴിഞ്ഞു വായിച്ചുനോക്കുമ്പോള്‍ പല അഭിപ്രായങ്ങളുടേയും ആകെത്തുക ഇതാണ് എന്നുറപ്പിച്ചു പറയാം.
കേരളത്തെക്കുറിച്ച്,മലയാളത്തെക്കുറിച്ചായിരുന്നു ഈ ചര്‍ച്ചയെങ്കില്‍ നമ്മുടെ ആത്മനിഷ്ഠത ഇത്രക്കും കവിഞ്ഞൊഴുകുമായിരുന്നോ?എങ്കില്‍ നമ്മുടെ വൈകാരികസ്വത്വബോധം കേരളം എന്ന ആധുനികസ്ഥലം പോലും പ്രാപിച്ചിട്ടില്ലന്നോ?

ശ്രീവല്ലഭന്‍. said...

കുറച്ചു ദിവസം മുന്‍പ് വന്നു നോക്കിയിരുന്നു. എഴുതാനായ് ടൈപ്പ് ചെയ്തത് internet connection പ്രശ്നം മൂലം ഇടാന്‍ കഴിഞ്ഞില്ല. ഒരു ചമ്മലോടെ ആണ് കമന്റ് ഇടാന്‍ വന്നത് തന്നെ. നല്ല ചര്‍ച്ചകള്‍.

പലപ്പോഴും വാലുകള്‍ സൃഷ്ടിക്കപ്പെടുന്നത് പാസ്പോര്‍ട്ട് എടുക്കുമ്പോഴാണ്. ഇരുപതോളം കൊല്ലം മുന്‍പ് പാസ്പോര്‍ട്ട് എടുത്തപ്പോള്‍ വന്ന വാല് 2001 വരെ ഉപയോഗിച്ചിരുന്നില്ല. പിന്നീട് അന്താരാഷ്ട്ര സംഘടനയില്‍ ചേര്‍ന്നപ്പോള്‍ പതുക്കെ വാല് ഉപയോഗിക്കാതെ തരമില്ലെന്നായ്. അങ്ങിനെ പല റെക്കോഡ്കളിലും വാല് മുളച്ചു. ബ്ലോഗില്‍ എത്തിയപ്പോഴും അത് ആവര്‍ത്തിച്ചു. ബ്ലോഗ് മൊത്തം ജാതിപ്പേര് വച്ചു തുടങ്ങി! അധികം ഒന്നും ചിന്തിക്കാതെ ചെയ്തതാണ്. അങ്ങിനെ വലിയ ജാതിക്കോമരമായ് വിലസുകയായിരുന്നു.!

നായര്‍ എന്നത് വല്യ ജാതിയാണെന്നുള്ള തോന്നലുകള്‍ പണ്ടു വായിച്ച ചില പുസ്തകങ്ങള്‍ തിരുത്തിതന്നു. :-)

ജാതി വച്ചു കൊണ്ട് പെരുമാറാറില്ല. വിവാഹം കഴിച്ചപ്പോള്‍ സ്വജാതിയില്‍ നിന്നു മാത്രം നോക്കി കേട്ടിയതിനാല്‍, പിന്നെ ജാതിപ്പേര്‍ വച്ചു ബ്ലോഗ്തുടങ്ങിയതിനാല്‍. ഒന്നും പറയാന്‍ അര്‍ഹത ഉണ്ടെന്നു തോന്നുന്നില്ല . അപ്പം നേരത്തെ സ്ഥലം കാലി ആക്കട്ടെ.

absolute_void(); said...

ശനിയാഴ്ച (എപ്രില്‍ 12) എഴുതിയ കമന്റാണിതു്. ഇടയ്ക്കു് ദൂരയാത്ര വേണ്ടിവന്നതിനാല്‍ പോസ്റ്റ് ചെയ്യാനൊത്തില്ല. ഇന്നു് തിരികെയെത്തിയ ഉടന്‍ പോസ്​റ്റ് ചെയ്യുന്നു.
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

രണ്ടുപോസ്റ്റുകളും അതിലുള്ള കമന്റുകളും തുടക്കം മുതല്‍ പിന്തുടരുന്നു. താത്പര്യമുള്ള വിഷയമാണെങ്കിലും ബഹളം ഒന്നടങ്ങിയിട്ടു് പറയാമെന്നു് വിചാരിച്ചു. അങ്ങനിരിക്കെ എനിക്കു് പറയണമെന്നു് തോന്നിയതു് കിരണ്‍ തോമസ് അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിനു് അല്‍പ്പം ടിപ്പണി പണിയുക ഇപ്പോഴത്തെ ഉദ്ദേശ്യം. കൂടെ മറ്റുചില കാര്യങ്ങളും.

1. സവര്‍ണ്ണന്‍ എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ വാകര്‍ത്ഥം നാലുവര്‍ണ്ണങ്ങളില്‍ ഏതിലെങ്കിലും പെട്ടവന്‍ എന്നു്. നാലാം വര്‍ണ്ണമായ ശൂദ്രജാതിയില്‍ എണ്ണപ്പെട്ട നായര്‍ അപ്പോള്‍ സവര്‍ണ്ണന്‍ തന്നെ. ഒരു വര്‍ണ്ണത്തിലും പെടാത്ത, വര്‍ണ്ണാശ്രമ ധര്‍മ്മത്തിനു് പുറത്തുള്ള, മനുഷ്യരായി പോലും ഗണിക്കപ്പെടാന്‍ അര്‍ഹതയില്ലായിരുന്നവരെ അവര്‍ണ്ണര്‍ എന്നു വിളിച്ചു.

2. തീണ്ടലും തൊടീലുമടക്കമുള്ള അനാചാരങ്ങള്‍ സവര്‍ണ്ണരുടെ ഇടയില്‍ മാത്രം ഒതുങ്ങിനിന്നതല്ല. അതു് ഈഴവരാദി പിന്നാക്ക ജാതിക്കാരില്‍ രൂഢമൂലമായിരുന്നു.

3. സമ്പത്തുകൊണ്ടും സ്വാധീനം കൊണ്ടും സമൂഹത്തിലെ ഇടപെടല്‍ ശേഷി കൊണ്ടും മാത്രമാണു് സവര്‍ണ്ണത അവകാശപ്പെടുന്നതെങ്കില്‍ കേരളത്തില്‍ ഇന്നു് ഈഴവര്‍ക്കു് അതു് ഉറപ്പായും അവകാശപ്പെടാമായിരുന്നു. അവരില്‍ ഒരു ഗണ്യവിഭാഗം, പ്രത്യേകിച്ചു് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നല്ല ക്രയവിക്രയശേഷി ഉള്ളവരാണു്. എന്നാല്‍ വിദ്യാഭ്യാസപരമായും മറ്റും മുന്നാക്കസമുദായങ്ങള്‍ക്കൊപ്പം ഉയര്‍ന്നിട്ടും അവരുടെ സാമൂഹ്യമായ സ്ഥാനം ഉയര്‍ന്നിട്ടില്ല.

4. സ്വാനുഭവത്തില്‍ ജാതിമേല്‍ക്കോയ്മ ഏറ്റവും പ്രകടമായി കണ്ടിട്ടുള്ളതു് നായന്മാരുടെ ഇടയിലും ക്രിസ്ത്യാനികളുടെ ഇടയിലുമാണു്. ജനറലൈസേഷന്‍ എന്നൊരു ദോഷം ഈ നിരീക്ഷണത്തിനു് പറയാമെങ്കിലും തീര്‍ത്തും അസത്യമല്ല, ഈ പ്രസ്താവം.

5. റോബിയുടെ പോസ്റ്റ് പേരിലെ ജാതിയെക്കുറിച്ചായിരുന്നല്ലോ. എം.ടി. വാലിന്റെ ആനുകൂല്യം പറ്റിയിട്ടുണ്ടോ എന്നതും. വാലിലൂടെ ജാതി/മതം തിരിച്ചറിയാമെന്ന സാധ്യത ചിലര്‍ക്കു് ഗുണവും ചിലര്‍ക്കു് ദോഷവും വരുത്തിയിട്ടുണ്ടെന്നതു് യാഥാര്‍ത്ഥ്യമാണു്. പ്രതിഭാദാരിദ്ര്യമുണ്ടായിട്ടും വാലിന്റെ ആനുകൂല്യത്തില്‍ കഥാകാരന്മാരായി തുടരുന്നവരും പ്രതിഭയുണ്ടായിട്ടും മതം വെളിപ്പെട്ടതിന്റെ പേരില്‍ ആനുകാലികങ്ങളില്‍ നിന്നു് ഔട്ടായവരും യാഥാര്‍ത്ഥ്യം തന്നെയാണു്. എന്നാല്‍ ജാതി/മതം എന്നതിനേക്കാളേറെ ഇതു് ചിലരെ കുടിയിരുത്താനും ചിലരെ ഒതുക്കാനുമായി പത്രാധിപമന്ന്യന്മാരുടെ പിന്തുണയോടെ ചില ക്ലിക്കുകള്‍ ഉപയോഗിക്കുന്നതാണു് കണ്ടുവരുന്നതു്. ആ ക്ലിക്കുകളില്‍ ആദ്യമേ ചെന്നു് പെട്ടാല്‍ പേരോ നാളോ നക്ഷത്രമോ ജാതിയോ മതമോ ലിംഗമോ എന്തായാലും എഴുത്തുകാര്‍ക്കു് ഒരു ദോഷവും ഉണ്ടാകുന്നില്ല. മലബാര്‍ തന്നെയാണു് ഇത്തരം ക്ലിക്കുകളുടെ പ്രഭവകേന്ദ്രം. ഉപരിപ്ലവമായി പറഞ്ഞുപോകാമെന്നല്ലാതെ പേരും നാളുംവച്ചു് പറയാന്‍ തത്ക്കാലം കഴിയില്ല. ആളുകളുടെ പേരു് പ്രസക്തമല്ല.

ഇനി നാലാമത്തെ പോയിന്റ് അല്‍പ്പം വിശദമായി സമീപിക്കാം. ഇക്കാര്യം ഞാന്‍ മുമ്പും പലയിടത്തും എഴുതിയിട്ടുള്ളതിനാല്‍ എന്നെത്തന്നെ ആവര്‍ത്തിക്കുന്നു എന്നു തോന്നിയാല്‍ ക്ഷമിക്കുമല്ലോ. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ അബദ്ധവിശ്വാസം, തങ്ങളുടെ പൂര്‍വ്വീകര്‍ തോമാ ശ്ലീഹായാല്‍ മാമോദീസ ചെയ്യപ്പെട്ട ബ്രാഹ്മണരായിരുന്നു എന്നതാണു്. കള്ളി, കാളിയാങ്കല്‍ (കാളികാവു്)‍, പകലോമറ്റം, ശങ്കരമംഗലം എന്നീ നമ്പൂതിരി കുടുംബങ്ങളെ ക്രിസ്തീയരാക്കുകയും നിരണം മുതലായ ഏഴരപ്പള്ളികള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷമാണു് തോമാശ്ലീഹാ മലങ്കര വിട്ടു് തമിഴകത്തേക്കു് പോയതെന്നും തുടര്‍ന്നു് മൈലാപ്പൂരില്‍ വച്ചു് രക്തസാക്ഷിയായതെന്നുമാണു് ഐതിഹ്യം. തോമാശ്ലീഹാ വന്നതും ഏഴരപ്പള്ളികള്‍ സ്ഥാപിച്ചതും ശരിയാണെന്നു് സ്ഥാപിച്ചാല്‍ തന്നെ, അദ്ദേഹം ബ്രാഹ്മണ കുടുംബങ്ങളെ തെരഞ്ഞുപിടിച്ചു് ജ്ഞാനസ്നാനം ചെയ്യിച്ചു എന്നു് പറയുന്നതു് യാതൊരു അടിത്തറയുമില്ലാത്ത അബദ്ധവിശ്വാസമാണു്. കാരണം, തോമാശ്ലീഹാ വന്നുവെന്നു് പറയപ്പെടുന്ന കാലത്തു് കേരളത്തില്‍ നമ്പൂതിരിമാരില്ലായിരുന്നു എന്നതുതന്നെ. ഒരു പക്ഷെ ക്‌നായി തോമയുടെ നേതൃത്വത്തില്‍ അഞ്ഞൂറാം ആണ്ടിനോടടുത്തു് നടന്ന സിറിയന്‍ കുടിയേറ്റ കാലത്തായിരിക്കാം ചിലപ്പോള്‍ ചില ബ്രാഹ്മണരെങ്കിലും ക്രിസ്തുമതത്തില്‍ ചേര്‍ന്നിട്ടുണ്ടാവുക. എന്നാല്‍ അതിനു മുമ്പും തദ്ദേശീയ ക്രിസ്ത്യാനികള്‍ കേരളമെന്നു് ഇന്നു് പറയപ്പെടുന്ന ഭൂഭാഗത്തു് ഉണ്ടായിരുന്നു എന്നു തന്നെയാണു് അനുമാനം. ഈ മുന്നറിവില്‍ നിന്നു കൊണ്ടു വേണം, ക്രിസ്ത്യാനികളില്‍ ചിലരുടെ ജാതിപ്രമത്തതയെ കാണാന്‍.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും മറ്റും അല്‍പ്പം മൂത്താല്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പൊതുവേ ചെയ്യുന്ന ഒരു പരിപാടി, തങ്ങളുടെ നടപ്പുകുടുംബപ്പേര്‍ ഉപേക്ഷിക്കുകയും മൂലകുടുബത്തിന്റെ പേര്‍ എന്ന നാട്യത്തില്‍ മുന്‍പറഞ്ഞ നമ്പൂതിരി ഇല്ലങ്ങളുടെ പേരുകള്‍ തങ്ങളുടെ വീട്ടുപേരായി 'പ്രത്യാനയിക്കുക'യുമാണു്. അങ്ങനെ ചിലപ്പോള്‍ പട്ടശ്ശേരില്‍ മാറി കാളിയാങ്കലാവും, കളിയിലില്‍ മാറി പകലോമറ്റമാകും, ശങ്കരത്തില്‍ മാറി ശങ്കരമംഗലമാവും അങ്ങനെയങ്ങനെ പല നിറംമാറ്റങ്ങളും സംഭവിക്കും. അപ്പോള്‍ ഈ ഇല്ലപ്പേരുകള്‍ക്കു് സംസ്കൃതത്തേക്കാള്‍ മലയാളച്ചുവ ഉള്ളകാര്യവും മലയാളഭാഷ ഉരുത്തിരിഞ്ഞുവന്നതു് തോമാശ്ലീഹാ വന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു് ശേഷമാണെന്ന കാര്യവും ആരും ഓര്‍ക്കില്ല. അത്ര വിദഗ്ദ്ധമായിട്ടു് കളവു് പറയാന്‍ ക്രിസ്ത്യാനികള്‍ പഠിച്ചിട്ടില്ല.

വിരലിലെണ്ണാന്‍ മാത്രം നമ്പൂതിരി കുടുംബങ്ങളാണു് ക്രിസ്തുമതം സ്വീകരിച്ചതായി പറയുന്നതു്. പറങ്കികളും ശീമക്കാരും വന്നു് മതംമാറ്റിയവരുടെ തലമുറകളെ മാറ്റി നിര്‍ത്തിയാലും കാനേഷുമാരി എടുക്കുമ്പോള്‍ കേരളത്തിലെ നമ്പൂതിരിമാരുടെ എണ്ണവും ക്രിസ്ത്യാനികളുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. തിയറി ശരിയാണെങ്കില്‍ ക്രിസ്ത്യാനികള്‍ കുറവും നമ്പൂതിരിമാര്‍ കൂടുതലുമായിരിക്കണമല്ലോ.

ഇനി നമ്പൂതിരിബീജമില്ലാതെയും ആഡ്യത്വം അവകാശപ്പെടാന്‍ ക്രിസ്ത്യാനികള്‍ക്കു് മറ്റു് മാര്‍ഗ്ഗങ്ങളുമുണ്ടു്. ഭാര്യയെ രാജാവിനു് കൂട്ടിക്കൊടുത്തു് സേവപറ്റി രാജാധികാരത്തിന്റെ മധുരം നുണഞ്ഞു് സേനാനായകന്മാരും മന്ത്രിമാരും ദിവാന്മാരുമൊക്കെയായ പല പ്രമാണികളെ കുറിച്ചും ചരിത്രം കളിയാക്കി ചിരിക്കുന്നുണ്ടു്. എന്നാല്‍ അക്കൂട്ടത്തില്‍ ക്രിസ്ത്യാനികളില്ലായിരുന്നു. അവര്‍ കച്ചവടം നടത്തിയും കാഴ്ചകള്‍ നല്‍കിയും ചില ഉഡായിപ്പുകള്‍ കാട്ടിയുമാണു് രാജസേവ ചെയ്തതു്. പകരം ക്രിസ്ത്യാനികള്‍ക്കു് കരമൊഴിവായി ഭൂമിയും പണിക്കര്‍, തരകന്‍, വൈദ്യര്‍, മുതലാളി തുടങ്ങിയ സ്ഥാനപ്പേരുകളും ലഭിച്ചു. ആ പേരുകള്‍ തലമുറതലമുറ കൈമാറി ഇപ്പോഴും പേറി നടക്കുകയാണു് ചില നാണംകെട്ടവര്‍. എന്റെ രക്തബന്ധുക്കളിലുമുണ്ടു് ഈ രണ്ടുതരക്കാരും.

'കൊള്ളാവുന്ന' ക്രിസ്ത്യന്‍ തറവാടുകളിലൊന്നും വെറും പത്തോ ഇരുപതോ കൊല്ലം മുമ്പുവരെ പുറംപണിക്കു് വരുന്ന താഴ്ന്ന ജാതിക്കാരെ അടുക്കളയില്‍ പ്രവേശിപ്പിക്കുകയോ വീടിനകത്തിരുത്തി വീട്ടുകാര്‍ക്കൊപ്പം അവരുപയോഗിക്കുന്ന പാത്രത്തില്‍ ഭക്ഷണം കൊടുക്കുകയോ ചെയ്യില്ലായിരുന്നു. ഇപ്പോള്‍ ഇതിനു് മാറ്റംവന്നിട്ടുണ്ടെങ്കില്‍ അതിനു് കാരണം നിവൃത്തികേടാണു്. അല്ലാതെ മനസ്സു് വികസിച്ചിട്ടൊന്നുമല്ല.

ക്രിസ്ത്യാനികള്‍ തമ്മില്‍തമ്മിലുള്ള തീണ്ടലാണു് മറ്റൊരേര്‍പ്പാടു്. കത്തോലിക്കരില്‍ സീറോമലബാറുകാര്‍ വലിയ പത്രാസ് അവകാശപ്പെടുന്നവരാണു്. ലത്തീന്‍ റീത്തില്‍ പെട്ടവര്‍ മിക്കവരും കറുത്ത തൊലിയുള്ളവരും മീന്‍പിടുത്തക്കാരും തൊഴിലാളികളുമാണല്ലോ. കര്‍ത്താവിന്റെ ശിഷ്യന്മാരെല്ലാം മീന്‍പിടുത്തക്കാരായിരുന്നു എന്നതൊന്നും പത്രാസുകാര്‍ക്കു് വിഷയമല്ല. കത്തോലിക്ക, യാക്കോബായ വിഭാഗങ്ങളിലായി വിഭജിച്ചു കിടക്കുന്ന ക്നാനായക്കാരെ മ്ലേച്ഛന്മാരായാണു് മറ്റുള്ളവര്‍ കൂട്ടുന്നതു്. ക്നാനായക്കാര്‍ക്കു് പ്രത്യേക റീത്തും മെത്രാന്മാരും ഭരണക്രമവുമാണു്. ചാരംകെട്ടികള്‍ എന്നാണു് അവരെ വിശേഷിപ്പിക്കുന്നതു്. യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍ പെട്ടവരാണു് നമ്പൂതിരി ബീജം അവകാശപ്പെടുന്ന കുടുംബങ്ങളിലേറെയും. പ്രൊട്ടസ്റ്റന്റ് സഭകളെ അവജ്ഞയോടെയാണു് ഇവര്‍ കാണുന്നതു്. കാരണം, ബ്രിട്ടീഷുകാരാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു് മാര്‍ഗംകൂടിയവരാണു് പ്രൊട്ടസ്റ്റന്റുകാര്‍. ബ്രിട്ടീഷുകാര്‍ എല്ലാ ജാതിക്കാരെയും ക്രിസ്ത്യാനികളാക്കിയതാണു് അവര്‍ക്കു് വിനയായതു്. ഓര്‍ത്തഡോക്സ് സഭകള്‍ക്കും കത്തോലിക്ക വിഭാഗങ്ങള്‍ക്കും ഇവാഞ്ചലിസ്റ്റുകളോടു് വലിയ ശത്രുതയാണു്. കാരണം, തങ്ങളുടെ സഭയിലെ കാശുകാരെയും പാവപ്പെട്ടവരെയും ഒരേ പോലെ ഇവാഞ്ചലിസ്റ്റുകള്‍ - പ്രത്യേകിച്ചു് വിവിധ പെന്തക്കോസ്തു് സഭകള്‍ - വലവീശിപ്പിടിക്കുന്നു എന്നതുതന്നെ.

ഇതൊക്കെ എപ്പോഴാണു് മറനീക്കിവരുന്നതു് എന്നതും ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണു്. വിവാഹം, മാമോദീസ തുടങ്ങിയ കാര്യങ്ങളോടടുക്കുമ്പോഴാണു് ഈ വലുപ്പച്ചെറുപ്പ പ്രശ്നം തലപൊക്കുന്നതു്. പൊതുവെ താഴ്ന്ന ക്രിസ്ത്യാനികളായി ഗണിക്കപ്പെടുന്നവര്‍ സാമ്പത്തികമായി കൂടി താഴ്ന്ന നിലയിലാണെങ്കില്‍ അവരുടെ സമൂഹത്തിലെ സ്ഥാനം വളരെ ചെറുതാകും. കൊടികെട്ടിയ ക്രിസ്ത്യാനികള്‍ നായന്മാരോടു് കാട്ടുന്ന അടുപ്പം ക്രിസ്ത്യാനികളിലെ തന്നെ ദളിതവിഭാഗങ്ങളോടു് അവര്‍ പ്രകടിപ്പിക്കില്ല.

റോബിയുടെ പോസ്റ്റിന്റെ കേന്ദ്രപ്രമേയത്തിലേക്കു് തിരിച്ചുവരാം. പേരു് ജാതിമതസൂചകമാകുന്നതിലെ ശരിതെറ്റുകള്‍ എങ്ങനെ തീരുമാനിക്കാം? സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കാനും സര്‍വീസ് മേഖലയില്‍ (ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍) കൂടുതല്‍ ബിസിനസ് സമാഹരിക്കാനും സ്വന്തം സ്ഥാപനത്തിന്റെ സ്റ്റാറ്റസ് ലെവല്‍ ഉയര്‍ത്താനും ചില ജാതിവാലുകളും മതം/സഭ തിരിച്ചറിയുന്ന പേരുകളും കുടുംബപ്പേരുകളും പലരേയും സഹായിക്കുന്നുണ്ടു്. ആ ആവശ്യത്തിനു് വേണ്ടിമാത്രമാണു് അവര്‍ അത്തരം പേരുകള്‍ ഉപയോഗിക്കുന്നതു് എന്നു് പക്ഷേ പൂര്‍ണ്ണമായും പറഞ്ഞുകൂടാ. അതിനോടൊപ്പം അതു് അവരില്‍ ചില മിഥ്യാഭിമാനബോധങ്ങളും ഉയര്‍ത്തുന്നുണ്ടു്. അതുകൊണ്ടാണു് ചിലര്‍ സര്‍നെയിമായി അപ്പന്റെ പേര്‍ വച്ചില്ലെങ്കിലും തരകന്‍, വൈദ്യര്‍ തുടങ്ങിയ സ്ഥാനപ്പേരുകള്‍ വയ്ക്കാന്‍ മടികാട്ടാത്തതു്.

പേരിനു് അറിയാതെ ലഭിക്കുന്ന ചില വെയ്റ്റുകളുണ്ടു്. റോബി എന്ന പേരിനേക്കാളും കുര്യന്‍ എന്ന പേരു് എന്തൊക്കെയോ carry ചെയ്യുന്നുണ്ടു്. സെബിന്‍ എന്ന പേരിനേക്കാള്‍ ജേക്കബ് എന്ന പേരു് ചില സൂചനകള്‍ അവശേഷിപ്പിക്കുന്നുണ്ടു്. മനു എന്ന പേരിനേക്കാള്‍ ഗുപ്തന്‍ എന്ന പേരില്‍ ചില കാര്യങ്ങള്‍ സംവദിക്കുന്നുണ്ടു്. പേരു് നല്‍കുന്ന ചില ഗുണങ്ങള്‍ എന്റെ മകള്‍ക്കു് ലഭിക്കണമെന്ന സ്വാര്‍ത്ഥതാത്പര്യം അവളുടെ പേരു് സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു. അതുകൊണ്ടു് അവള്‍ സ്നിഗ്ദ്ധ സെബിന്‍ ആകുന്നതിനു് പകരം സ്നിഗ്ദ്ധ റിബേക്ക ജേക്കബ് ആയി. റിബേക്ക എന്റെ അമ്മയില്‍ നിന്നു് അവള്‍ ഇന്‍ഹെറിറ്റ് ചെയ്ത പേരാണു് (ജേക്കബ് ഞാന്‍ വല്യപ്പനില്‍ നിന്നു് ഇന്‍ഹെറിറ്റ് ചെയ്തതുപോലെ). കാരണം അമ്മയാണു് അവള്‍ക്കു് തലതൊട്ടതു്. കുട്ടിയുടെ മാമോദീസയ്ക്കു് തലതൊട്ടയാളുടെ പേരിടുന്നതാണു് രീതി. അമ്മയ്ക്കു് ആ പേരു് കിട്ടിയതു് വല്യമ്മച്ചിയില്‍ നിന്നാണു്. അതായതു് എന്റെ അപ്പച്ചന്റെ (അമ്മയുടെ അപ്പന്‍) അമ്മയില്‍​നിന്നും. അമ്മ പക്ഷെ റിബേക്ക എന്ന ശകലം തന്റെ പേരിനൊപ്പം ഉപയോഗിക്കുന്നില്ല. അമ്മയുടെ ബാല്യ-കൌമാരങ്ങളിലെ സമൂഹത്തിനു് പേരില്‍ നിന്നും ജാതിയും മതവും ഒളിപ്പിക്കുന്നതായിരുന്നു, പഥ്യം. എന്നാല്‍ ഇപ്പോഴത്തെ സമൂഹത്തിനു് പേരിന്റെ ആനുകൂല്യം പറ്റുന്നതിലാണു് താത്പര്യം. അതുകൊണ്ടുതന്നെ വലിയ വകുപ്പുകള്‍ പറയുമ്പോഴും ഞാന്‍ മകള്‍ക്കു് പേരിടുമ്പോള്‍ സ്വയം വഞ്ചിച്ചുകൊണ്ടു് പാരമ്പര്യത്തെ കൂട്ടുപിടിക്കുന്നു. കുട്ടിയെ മതത്തിന്റെ ചങ്ങലക്കെട്ടിലിടാതെ തന്നെയാണു് ഞാന്‍ വളര്‍ത്തുന്നതു്. അപ്പോഴും ഞാനവളെ പേരുകൊണ്ടു് തളയ്ക്കുന്നു. അതു് അവളുടെ അതിജീവനത്തെ സഹായിക്കുമെന്ന എന്റെ വിശ്വാസമാണു് അതിനുള്ള ഊര്‍ജ്ജം. ഇപ്പോഴത്തെ കേരള അവസ്ഥയില്‍ ആ വിശ്വാസം തെറ്റാനിടയില്ല. എന്നിട്ടും തെറ്റിയിരുന്നെങ്കില്‍ എന്നു് എന്നിലെ മുരടന്‍ ആശിക്കുന്നു. ആ ആശയില്‍ കാപട്യമില്ല.

അപ്പോഴും ശ്രദ്ധിക്കുക, ആഗ്നസ് പോലു​ള്ള ഒരു പേരു് എന്റെ ബന്ധത്തിലെ ഒരു പെണ്‍കുട്ടിക്കുമില്ല. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് പോലുള്ള പേരുകള്‍ ആണ്‍കുട്ടികള്‍ക്കും. കാരണം, ആ പേരുകള്‍ ലത്തീന്‍ മണം പേറുന്നു. അതിനോടൊപ്പം ചില പുറംതിരിയലുകളും!

absolute_void(); said...

കമന്റ് ട്രാക്കിങിനു്

ഗുപ്തന്‍ said...

മനു എന്ന പേരിനേക്കാള്‍ ഗുപ്തന്‍ എന്ന പേരില്‍ ചില കാര്യങ്ങള്‍ സംവദിക്കുന്നുണ്ടു്

ന്റമ്മച്ച്യോ.. ങ്ങനെ ഞാനും വരേണ്യനായോ...

മനു എന്ന പേരു തല്ല്ക്കാലം പുറത്തുകാണിക്കണ്ട എന്ന് വച്ചത് ഒരു വ്യക്തിപരമായ കാരണം കൊണ്ടാണ്. ആ പേരില്‍ ഉണ്ടായിരുന്ന ബ്ലോഗുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.. ഇപ്പോള്‍ ആ പ്രശ്നം ഇല്ല. ബൂലോഗത്ത് നാലഞ്ചൂ മനുക്കള്‍ വേറേ ഉള്ള കണ്‍ഫ്യൂഷന്‍ ദേവേട്ടനും ഉമേഷ്ജിയും ഉള്‍പടെ പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പിന്നെയും മനു ആകണ്ട എന്നു തീരുമാനിച്ചെന്നേയുള്ളൂ.

പേരില്ലാതെ ഒളിഞ്ഞിരിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ആ പേരിട്ടതുതന്നെ. :)

ഉദ്ദേശിച്ചത് മനസ്സിലായി. എന്നാലും ലിസ്റ്റില്‍ പേരുകണ്ടപ്പോള്‍ ഒരു കൌതുകം.

absolute_void(); said...

ഗുപ്തോ,

ഗുപ്തം എന്ന അര്‍ത്ഥം വച്ചു തന്നെയാണു് ആ പേരുമാറ്റമെന്നു് അറിയാതൊന്നുമല്ല, ഞാനും അതു് പറഞ്ഞതു്. ഹരികുമാര്‍ പ്രശ്നം മാത്രം മതിയല്ലോ അതു മനസ്സിലാക്കാന്‍. :)

കാര്യം ഗുപ്തനു മനസ്സിലായ സ്ഥിതിക്കു് ഞാന്‍ സ്കൂട്ടുന്നു.

Suraj said...

പ്രിയ റോബി ജീ,

ലേറ്റായിട്ടാണ് വരുന്നത്. പോസ്റ്റുവായിച്ചപ്പോള്‍ പറയാനായി തികട്ടിവന്നതൊക്കെയും ഇവിടെ ഏതാണ്ടെല്ലാവരും പറഞ്ഞുകഴിഞ്ഞു.

വര്‍മ്മയെന്നോ, തമ്പുരാനെന്നോ, മേനോന്‍-നായര്‍-പിള്ള-പണിക്കരെന്നോ തരകനെന്നോ ഒക്കെയുള്ള “മേല്‍ ജാതി” വിളികള്‍ കേള്‍ക്കുമ്പോള്‍ ഏതോ വിദൂരഭൂതകാലത്തില്‍ നിന്ന് നാലുകെട്ട്, എട്ടുകെട്ട്, കിണ്ടി,കുളം,കടവ്, ഉരപ്പുര, വെടിവട്ടം ആദിയായ 'പാരമ്പര്യ സുകൃതങ്ങളുടെ' കോള്‍മയിര്‍ കൊള്ളല്‍ മാത്രമല്ല, മറുവശത്ത് സാമാന്യ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നവരെക്കുറിച്ചുള്ള പ്രതി-ചിന്തയും നല്ലതാണ്. പേരിന്റെ പിന്നിലെ വാല് - അത് ജാതിപ്പേരായാലും തറവാട്ട്/കുടുംബപ്പേരായാലും - അത്ര നിര്‍ദ്ദോഷമല്ലാതെയാവുന്നതും ഇത്തരം ഓര്‍മ്മപ്പെടുത്തല്‍ കൊണ്ടുകൂടിയാണ്...

രാജ് ജീയുടെ 'കവിത'യിലെ “ചാളയുടെ ഉളുമ്പുമണം” ഒരു നിര്‍ദ്ദോഷമായ സര്‍ക്കാസ്റ്റിക് രൂപകമാണെന്ന് വ്യാഖ്യാനിച്ചാലും, അത് വായിക്കുന്ന ഒരു ഈഴവ ജാതിക്കാരന് മുന്‍പില്‍ തെളിയുന്നത് തന്റെ ജാതിയില്‍പ്പെടുന്നവരെ മറ്റൊരു 'മേല്‍'ജാതിക്കാരന്‍ നോക്കിക്കാണുന്ന വിധമാണ്. ഞാനൊരു ഈഴവനാണെങ്കില്‍ എന്റെ ശരീരത്തിലോ പുരയിടത്തിലോ ഭക്ഷണത്തിലോ ആരോപിക്കപ്പെടുന്ന ആ 'മീന്‍ നാറ്റം' ഒരുനിമിഷത്തേയ്ക്കെങ്കിലും മനസ്സില്‍ ഒരു അപകര്‍ഷതയായി കയറിവരും - ഏതു വിപരീതാര്‍ത്ഥ വ്യാഖ്യാനത്തിന്റെയും ഒടുവില്‍. അതുതന്നെയാണ് ജാതിസ്വത്വം പിന്നോക്കജാതിക്കാരുടെ psyche-ല്‍ ഉണ്ടാക്കുന്ന സംത്രാസവും.

നിറം,കുടുംബസാഹചര്യം,വിദ്യാഭ്യാസപരമായ അവസ്ഥ,ദാരിദ്ര്യം എന്നിവയ്ക്കൊക്കെപ്പുറമേ അപമാനത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും പുതിയ പുതിയ ഡൈമന്‍ഷനുകളാണ് കൊട്ടി, പട്ടി, പൂച്ച, എവറെഡി, ഷെഡ്യൂള്‍ഡ് തുടങ്ങിയ 'സര്‍നെയിമുകള്‍' വഴിയും ഉളുമ്പുനാറ്റങ്ങളും വാറ്റ് മണങ്ങളും ചാര്‍ത്തപ്പെടുന്നത് - ഇതില്‍ നിന്നൊക്കെ ഉരുത്തിരിഞ്ഞു വരുന്ന സാംസ്കാരിക അവസ്ഥകള്‍ക്കും ഇതേ അന്യവല്‍ക്കരണത്തിന്റെ മായാമുദ്രകള്‍ തന്നെയല്ലേ ഉണ്ടാവുക ? ആ സാംസ്കാരിക പരിസരത്തുനിന്നുമാണ് ദളിതന്‍ തന്റെ സ്വത്വം വീണ്ടെടുക്കേണ്ടത് എന്ന് ഉത്തരാധുനിക ജാതിനായകര്‍ ഉപദേശിക്കുന്നത്...
എന്തരോ എന്തോ!!

Roby said...

ഭൂമിപുത്രീ, ചുള്ളിക്കാടിന്റെ ജാതിയെപറ്റി കൃത്യമായി എനിക്കറിയില്ല. മൂന്നുവര്‍ഷം മുന്‍പ് ഒരു പ്രഭാഷണത്തില്‍ അദ്ദേഹം തന്നെ പറഞ്ഞു കേട്ടതാണ് ഞാനെഴുതിയത്. എനിക്ക് ഓര്‍മ്മപിശക് പറ്റിയതാണോ ചുള്ളിക്കാടിനെ ആനന്ദ് പറഞ്ഞ ‘downward mobility’ ബാധിച്ചതാണോ എന്നറിയില്ല.

ആശയങ്ങള്‍ പങ്കു വെച്ചതിന് ഗോപിയേട്ടനും, ശ്രീവല്ലഭനും, സെബിനും, സൂരജിനും എല്ലാം നന്ദി. ഇതുമായി ചേര്‍ത്തുവെയ്ക്കേണ്ട രണ്ട് വീഡിയോ യൂട്യൂബില്‍ കാണാനിടയായി.
ഇവിടെയും പിന്നെ
ഇവിടെയും

മലമൂട്ടില്‍ മത്തായി said...

This is a good post. That said, what has been implied all over this post is that caste is gifted at birth. That is not true, so far as the texts go - caste is determined by your job ("Chaturvarnyam karma siddham").

So there is no point in attributing certain qualities just because you are born to parents belonging to a certain caste.

Some years earlier, the son of Kaladi Nambudiri and Sreelatha (I believe she is a Nair) was accepted as a Nambudiri after he demonstrated his knowledge of the vedas.

So atleast in theory (and very rarely in practise) anyone can become a brahmin so long as he knows the vedas.

Suvi Nadakuzhackal said...

നമ്മിലെല്ലാം ഉള്ള ജാതീയതയും വര്‍ഗീയതയും മലയാള സിനിമ നോക്കിയാല്‍ കാണാം. താഴ്‌ന്ന ജാതിക്കാരുടെ കാര്യങ്ങളോ അനുഭവങ്ങളോ പ്രതിപാദിക്കുന്ന നല്ല ഏതെങ്കിലും സിനിമ നമുക്കു മഷിയിട്ടു നോക്കിയാലും കിട്ടുമോ? ഇത്തിരി കറുത്ത ഏതെങ്കിലും നടിയെ/നടനെ നായികാ/നായക വേഷത്തില്‍ വൈറ്റ് വാഷ് ചെയ്യാതെ എന്നെങ്കിലും കണ്ടിട്ടുണ്ടോ?

അഹങ്കാരി... said...

ഭാനുപ്രിയയേയും അനുരാധയേയും മറ്റും മറന്നു പോയി എന്നു തോന്നുന്നു.എനിക്കു തോന്നുന്ന്നത് ജാതിയതയു വര്‍ഗിയതയും എറ്റവും കൂടുതല്‍ അത് ഇല്ലാതാക്കാന്‍ എന്ന നാട്യത്തില്‍ പ്രവര്‍ത്തിക്കുന്നവരിലാണ് എന്ന്.നിറവും ജാതിയുമായി എന്തിന്നാ സുഹ്^ത്തേ കൂട്ടിക്കുഴയ്ക്കുന്നെ?

വൈറ്റ് വാഷ് ചെയ്യണം എന്നുള്ളാതെ കറുത്തവന്റെ മനസ്സിലുള്ള അപകര്‍ഷതാബോധമാണ്.കലാഭവന്‍ മണി ക്കരിനിറത്തില്‍ അഭിനയിച്ചപ്പോഴും ഇവിടെ അരും അദ്ദേഹത്തിന്റെ ജാതി നോക്കിയല്ല അദ്ദേഹത്തെ സ്റ്റാര്‍ ആക്കിയത്.
റോബി രാജ് നെട്ടിയത്തിന്റെ കമന്റ് ഒരു പത്തു തവണ വായിക്കുന്നത് നന്നായിരിക്കും...
ജാതി പേരില്‍ വരുന്നതിനെ എതിര്‍ക്കുന്നതിനു മുന്‍പ് ഞാന്‍ ഒന്നു ചോദിക്കട്ടെ സുഹൃത്തേ ,മതേതരമെന്നു പറയ്യുന്ന ഈ നാട്ടില്‍ എന്തിനാണ് ജാതിയുടേയും മതത്തിണ്ടേയും പേരില്‍ വേര്‍തിരിവുകള്‍.മതെതര രാഷ്റ്റ്രമായ ഈ നാട്ടില്‍ ഒരു കുട്ട്റ്റിയെ സ്കൂളില്‍ ചേര്‍ക്കണമെങ്കില്‍ ജാതിi കൂ‍ടിയേ കഴിയൂ...ജാതിയുടേയും മതത്തിന്റേയും പേരില്‍ , വോട്ടുബാങ്കിന്നെയും പബ്ലിസിറ്റിയേയും ലക്സ്സ്യം വയ്ക്കുന്ന കെ.ഇ.എന്നിനെ പോലെ ഉള്ളവരാണ് താങ്കളൂടെ ആരാധ്യപുരുഷന്മാറ് എന്നറിഞ്ഞ്ഞതില്‍ സന്റ്തോഷം...

പിന്നെ താന്ന്കള്‍ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒരു മറുപടി ഇട്ടിരിക്കുന്നു
വായിക്കുക...ആത്മീയം-റോബിക്കൊരു മറുപടി

Suvi Nadakuzhackal said...

ഭാനു പ്രിയ കറമ്പി ആണെന്ന് ഞാന്‍ പറയില്ല. നല്ല കറത്തിട്ടൊരു നായികയെ ഇവിടെ എന്നെങ്കിലും കണ്ടിട്ടുണ്ടോ. കലാഭവന്‍ മണിയുടെ കാര്യം അവാര്‍ഡ് സമയം വന്നപ്പോള്‍ നാം കണ്ടതാണ്. മണിയുടെ നായിക ആയി അഭിനയിക്കൂല്ല എന്ന് പല സുന്ദരി നായികമാരും നിര്‍ബന്ധം പിടിച്ച കാര്യവും ഞാന്‍ ഓര്‍ക്കുന്നു. നിറവും ജാതി പോലെ ഒരു വേര്‍തിരിവിന്റെ ഭാഗം ആണ്. അത് നമ്മുടെ വിവാഹ പരസ്യങ്ങള്‍ നോക്കിയാല്‍ മനസ്സില്‍ ആക്കാവുന്നതാണ്.

nalan::നളന്‍ said...

“Some years earlier, the son of Kaladi Nambudiri and Sreelatha (I believe she is a Nair) was accepted as a Nambudiri after he demonstrated his knowledge of the vedas.

So atleast in theory (and very rarely in practise) anyone can become a brahmin so long as he knows the vedas.“

അതെയതെ, ജന്മം കൊണ്ടാണു ബ്രാഹ്മണനാവുന്നതെന്ന് പറഞ്ഞാല്‍(പ്രവര്‍ത്തിക്കുന്നതിന്നും അങ്ങിനെതന്നെയന്നത് നമുക്ക് മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കാം) ജനം പരിഹസിക്കും എന്നുവന്നപ്പോഴാ കര്‍മ്മത്തിലെത്തിയത്, എന്തു പണ്ടാരമായാലും വേണ്ടീല മ്മ്ക്ക് ഈ സംബ്രദായമൊന്നു നിലനിര്‍ത്തിക്കിട്ടണം, പേരിനുവേണ്ടിയെങ്കിലും, എന്നാലല്ലേ പേരിന്റെ കൂടെ വാലിട്ട് ആട്ടിനടക്കാനൊക്കൂ (ഒന്നു നിസ്സാരവല്‍ക്കരിച്ചതാണേ).

N.J Joju said...

രാജിന്റെ കവിത(?) വായിച്ചപ്പോള്‍ മോശമെന്നു തോന്നിയെങ്കിലും പിന്നീടുള്ള ചര്‍ച്ചകളും രാജിന്റെ വിശദീകരണവും കണ്ടപ്പോള്‍ തെറ്റിദ്ധാരണമാറി.
അഥവാ രാജിന് സങ്കുചിത ജാതിചിന്ത ഉണ്ടാ‍യിരുന്നെങ്കില്‍ അങ്ങനെയൊരു പോസ്റ്റ് ഉണ്ടാകുമായിരുന്നില്ല എന്നാണ് തോന്നുന്നത്.

നായന്മാരു ശൂദ്രന്മാരു തന്നെയാണ്. അഗ്നിസാക്ഷിയില്‍ ചിത്രീകരിയ്ക്കുന്നതും അങ്ങിനെ തന്നെയാണ്.

ഈഴവര്‍ ഗ്രീക്കുകാരാണ് എന്നൊരു ചിന്തയുണ്ട്.
യവനസുന്ദരി സ്വീകരിയ്ക്കുകീ ... എന്ന വയലാറിന്റെ പാട്ട് ഓര്‍ക്കുക.

പുലയര്‍ സ്വന്തമായി ഒരു ഭാഷാശൈലിയും ജീവിതരീതിയും സംസ്കാരവും ഉള്ള സമൂഹമാണ്. ഏതെങ്കിലും സമുദായം അവരെ കീഴ്പ്പെടുത്തുന്നതിനു മുന്‍പ് അവര്‍ അതതു പ്രദേശങ്ങള്‍ ഭരിച്ചിരുന്നവരാണ് എന്നു ഒരു നിരീക്ഷണമുണ്ട്.

കാലക്രമത്തില്‍ എന്നോ ഒന്നൊന്നിനേക്കാള്‍ കേമമെന്നോ മോശമെന്നോ ഉള്ള ധാരണകള്‍ ഉണ്ടായെന്നതു സത്യം.

Anonymous said...

അണ്ണാ പാര്‍ലമെന്റ് ആക്രമിച്ചത് ബീഹറില്‍ നിന്നുള്ള സംഘപരിവാറുകാരായിരുന്നു എന്നു ഡള്ല്ഹിയില്‍ എല്ലാവര്‍ക്കും അറിയാം എന്നു താങ്കള്‍ കണ്ടുപിടിച്ച പോലെ ഇപ്പൊഴത്തെ മുംബൈ ആക്രമണങ്ങലേക്കുറിച്ച് ഡല്‍ഹിയില്‍ എന്താണണ്ണാ അറിവ്.. കയ്യില്‍ ചുവന്ന ചരടു കണ്ടതുകൊണ്ട് സംഘപരിവാരുകാരാണോ അതൊ ഇടതന്മാരാണോ അങ്ങനെ വല്ലതും.

ഇടതു എന്‍ഡീഎഫെന്മാരുടെ ഒരു ബുദ്ധിയേ.. ജാതിയിടെ പേരു പരു പറഞ്ഞു ലവന്മാരെ തല്ലിക്കാം.. എന്തൊരു കുറുക്കന്‍ ബുദ്ധി..

പുരോഗമന്മാരെല്ലാം ലൈന്‍ലൈനായി വന്നിട്ടുണ്ടല്ലോ..
കുശാല്ലായി...

Roby said...

അനോണീ,
അണ്ണാ എന്ന് വിളിക്കാൻ ഞാൻ തന്റെ ...ഒന്നുമല്ലല്ലോ. അതൊകൊണ്ട് പേരു വിളിച്ചാൽ മതി. പിന്നെ, വിഷയത്തെക്കുറിച്ച് ഒന്നു പറയാനില്ലാതെ മറ്റെന്തെങ്കിലുമാണെങ്കിൽ ഇ-മെയിലയച്ചാൽ മതി.

ഇനി ചോദിച്ച കാര്യം, മറ്റു വിവരമൊന്നുമായില്ല. എന്തെങ്കിലും ആയാൽ അറിയിക്കാൻ തനിക്ക് പേരും ഊരുമൊക്കെ ഉണ്ട്ടോ?

N.J Joju said...

വൈകിയാണെങ്കിലും കുറച്ചു കാര്യങ്ങൾ ചേർക്കുന്നതു നല്ലതായിരിയ്ക്കും എന്നു തോന്നുന്നു. തോമാ ശ്ലീഹാ മാമോദീസാ മുക്കിയത് ബ്രാഹ്മണരെ ആയിരുന്നു എന്ന വാദം താരതമേന പുതിയതാണ്. 19 ആം നൂറ്റാണ്ടിലെ ഏതോ ഒരു പ്രബന്ധത്തെ അവലംബിച്ചാണ് ഈ ആരോപണം ശക്തിപ്പെട്ടത്. റമ്പാൻ പാട്ടിൽ (16 ആം നൂറ്റാണ്ടിൽ മലയാളീകരിച്ചെന്നും അതിന്റെ ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു പൂർവ്വരൂപം ഉണ്ടായിരുന്നെന്നും വാദം) ബ്രാഹ്മണരെക്കൂടതെ യഹൂദരേയും മറ്റു ജാതികളേയും മാമോദീസാ മുക്കിയതായി പറയുന്നുണ്ട്.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.