Monday, January 5, 2009

കടങ്കഥകളെക്കുറിച്ചുള്ള ഓർമ്മകൾ...

2000 നവംബർ 27, തിങ്കളാഴ്ച. എം.ജി.യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ കിട്ടി, ക്ലാസു തുടങ്ങുന്ന ദിവസം, രണ്ട്‌ വലിയ ബാഗുകളുമൊക്കെയായി ഞാൻ യൂണിവേഴ്‌സിറ്റിയ്ക്കു മുന്നിൽ ബസിറങ്ങി. സമയം രാവിലെ ഏഴു മണി. ഒരു മനുഷ്യനുമില്ല പരിസരത്തെങ്ങും. ഗേറ്റു കടന്ന് ആദ്യം കണ്ട വഴിയെ നടന്നു. കുറെ ദൂരം നടന്ന് ഇനിയെങ്ങോട്ടു പോകും എന്ന സംശയത്തിൽ നിൽക്കുമ്പോൾ നീണ്ട കൈകളുള്ള, ആജാനുബാഹുവായ ഒരു ചെറുപ്പക്കാരൻ എതിരെ വന്നു.

ഹോസ്റ്റലിലേക്കുള്ള വഴി ചോദിച്ചു.
ഈ കാണുന്ന വഴിയെ പോയാൽ ഒരു ചെമ്മൺപാത കാണും. നേരെ പോകുക, ഹോസ്റ്റൽ നീ കണ്ടിരിക്കും.
(ഈ മറുപടിയിൽ നിങ്ങൾക്കെന്തെങ്കിലും പ്രത്യേകത തോന്നിയോ? എനിക്കു തോന്നി. സാധാരണ ഏതൊരാൾ വഴി പറഞ്ഞു തന്നാലും ഉണ്ടാവാനിടയുള്ള ചെറിയ സംശയങ്ങൾക്കു പോലും ഇവിടെ സാധ്യതയില്ലായിരുന്നു...അതും ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ)

വിനോദ്‌ എന്നും അങ്ങനെയായിരുന്നു, ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ, ഏറ്റവും കൃത്യമായി...

ഹോസ്റ്റൽ ഞാൻ കണ്ടു. രണ്ടു വർഷത്തിലേറെ അവിടെ താമസിച്ചു. ഹോസ്റ്റലിലേക്കെത്താൻ എനിക്ക്‌ വഴി കാണിച്ച വിനോദ്‌ തന്നെ അവിടെ വെച്ച്‌ എന്റെ ജീവിതത്തിൽ പുതിയ വഴികൾ തെളിച്ചു. എന്റെ ജീവിതത്തെ ഇത്രയേറെ മാറ്റിമറിച്ച മറ്റൊരു കാലഘട്ടമില്ല. ഒരുപാട്‌ സിനിമകൾ കണ്ടതും സരമാഗോ, മാർക്ക്വേസ്‌ എന്നിവരെ വായിച്ചതും അവിടെ വെച്ചായിരുന്നു.


ഈണത്തിൽ ചൊല്ലാൻ കഴിയുന്ന, വൃത്തമുള്ളവയായിരുന്നു അന്നൊക്കെ എന്നെ സംബന്ധിച്ചിടത്തോളം നല്ല കവിതകൾ. 'മാമ്പഴ'മായിരുന്നു മലയാളകവിതയുടെ അവസാന വാക്ക്‌. ആദ്യകാലത്ത്‌ വിനോദടക്കമുള്ളവർ വൃത്തമില്ലാതെ കവിതകളെഴുതുന്നത്‌ വൃത്തത്തിലെഴുതാൻ കഴിവില്ലാഞ്ഞിട്ടാണെന്നാണു ഞാൻ കരുതിയിരുന്നത്‌. രാത്രികാലങ്ങളിൽ സാധാരണ ഉണ്ടാവാറുള്ള സംഘചർച്ചകൾക്കിടയിലാണ്‌ ഒരു വിഷയം തന്നാൽ വൃത്തത്തിൽ കവിത എഴുതാമോ എന്ന് ഞാൻ ചോദിച്ചത്‌. ഉടനെ എഴുതാമെന്നു മറുപടി.ഞാൻ കൊടുത്ത വിഷയം 'മൂത്രം' എന്നതായിരുന്നു.അരമണിക്കൂറിനുള്ളിൽ, കേകയിൽ, ദ്വിതീയാക്ഷരപ്രാസമൊക്കെ ഒപ്പിച്ച്‌ ഒരു 'മൂത്രക്കവിത' റെഡി. ഞാൻ തോറ്റു. അങ്ങനെ ഞാൻ വൃത്തമില്ലാത്ത കവിതകൾ വായിക്കാൻ തുടങ്ങി. ഇന്നാകട്ടെ, എനിക്ക്‌ വൃത്തമുള്ള കവിതകൾ ആസ്വദിക്കാൻ സാധിക്കുന്നില്ല.
(വർഷങ്ങൾക്കു ശേഷം ഞാൻ ബ്ലോഗ്‌ തുടങ്ങിയതും, ടെറൻസ്‌ മാലിക്കിനെക്കുറിച്ച്‌ ഞാനെഴുതിയ ഒരു ലേഖനം വിനോദിനു വായിക്കാനായിട്ടാണ്‌. തീർച്ചയായും ഞാനാദ്യം വായിച്ച മലയാളം ബ്ലോഗും ലാപുട തന്നെ.)

ഇത്രയൊക്കെ പറയാൻ കാരണം, വിനോദിന്റെ ആദ്യ കവിതാസമാഹാരം 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ' പുറത്തിറങ്ങുന്നു എന്നതിന്റെ സന്തോഷമാണ്‌.

ആകെയുള്ള ഒരു വിഷമം ഗോപീകൃഷ്ണനും പിപിയാറും അൻവർ അലിയും ലതീഷും സനലും വെള്ളെഴുത്തും വിഷ്ണുമാഷും ഒക്കെ പങ്കെടുക്കുന്ന, സങ്കുചിതമനസ്കനായ മണികണ്ഠൻ എഴുതിയ സനലിന്റെ പരോൾ എന്ന സിനിമ കാണിക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലല്ലോ എന്നതുമാത്രം.
ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌ ബ്ലോഗിലൂടെ പരസ്പരം പരിചയപ്പെട്ട ചിലർ ചേർന്ന് രൂപം നൽകിയ ബുക്ക്‌ റിപ്പബ്ലിക്‌ എന്ന സംഘമാണ്‌. അതെ, മലയാളം ബ്ലോഗുകൾ സമൂഹത്തിൽ ഇടപെടാൻ തുടങ്ങുകയാണ്‌...
സാധ്യമാകുന്നവരെല്ലാം പ്രസാധന ചടങ്ങിൽ പങ്കെടുക്കുവാനും പരിപാടികൾ ഗംഭീര വിജയമാക്കാനുമുള്ള ഒരു ക്ഷണം കൂടിയാണ്‌ ഈ കുറിപ്പ്‌.
പുസ്തകം ഇവിടെ നിന്നും വാങ്ങാം.
ആസ്വാദനക്കുറിപ്പുകള്‍
വായനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍

ബന്ധപ്പെട്ട് മറ്റു ബ്ലോഗ് പോസ്റ്റുകള്‍
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി
പുസ്തകം - പ്രകാശനം ലാപുട

10 comments:

Anil cheleri kumaran said...

അതെ, മലയാളം ബ്ലോഗുകൾ സമൂഹത്തിൽ ഇടപെടാൻ തുടങ്ങുകയാണ്‌...

പകല്‍കിനാവന്‍ | daYdreaMer said...

ഒരു കവിത്യേന്കിലും വൃത്തം ഒപ്പിച്ചു എഴുതണമെന്നുണ്ട് ... പക്ഷെ സാധിക്കുന്നില്ല... പക്ഷെ ഇപ്പോള്‍ ആ വിഷമം മാറി... ആശംസകള്‍...
ഒപ്പം ലാപുടക്കും ബുക്ക് റിപ്പബ്ലിക്കിനും

Siji vyloppilly said...

nannaayi ezhuthiyirikkunnu..:)

ഗുപ്തന്‍ said...

ഓര്‍മക്കുറിപ്പ് നന്നായി :)ഈ മനുഷ്യനാണ് തന്നെയും വഷളാക്കിയതല്ലേ ...

****
കുറിപ്പിന്റെ ‘ലിങ്കഭാഗം ‘ കോപ്പി ചെയ്യുന്നു. ആവശ്യം വരും :)

Anonymous said...

നീണ്ട കൈകള്‍ ഉള്ള ആളെ തന്നെ അല്ലെ ഇപ്പോഴും ആജാനബാഹു എന്ന് പറയുന്നതു!

ലാപുടയ്ക്ക് ആശംസകള്‍
sunil

കുട്ടന്‍സ്‌ | S.i.j.i.t.h said...

വിനോദ്‌ ജിക്ക് എല്ലാവിധ ആശംസകളും...

--യൂണിവേര്‍സിറ്റി ക്യാമ്പസിന്റെ സ്മരണകള്‍ നന്നായി...”മൂത്രം“ (കവിത..) ഒന്നു പബ്ലിഷ് ചെയ്യാമോ...

കുട്ടന്‍സ് | S.i.j.i.t.h

വെള്ളെഴുത്ത് said...

..അങ്ങനെ ഓര്‍ത്തിരിക്കുന്നത് സുഖസ്പര്‍ശമാകുന്നു. വെളിച്ചം കുറവും ഇരുട്ടു കൂടുതലുമായ ഹോസ്റ്റല്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ ഏതോ മുറിയില്‍ ആരോ കവിത പാടുന്നു,

The Prophet Of Frivolity said...

എന്തൊരു തണുത്ത ഓര്‍മ്മക്കുറിപ്പ്! നന്നായി. എതോ ഒരു ബ്ലോഗില്‍ (മറന്ന് പോയി) ലാപുട വിടാ‍തെ ഒരു വിഷയത്തെപ്പറ്റി വീണ്ടും വീണ്ടും ഉദാഹരണം പറഞ്ഞും മറ്റും വാദിക്കുന്നതാണ് ഓര്‍മ്മവരുന്നത്. യുക്തിബദ്ധത എന്നത് അസ്തിമജ്ജയോളം. എല്ലാം Structured. എനിക്ക് പലതും മനസിലായില്ല എന്ന വെഷമമേയുള്ളൂ.

Mahi said...

വിനോദിനെ ഈ ചെറിയ ഓര്‍മകോണ്ടു തന്നെ ഈ പോസ്റ്റ്‌ വ്യത്യസ്തമാകുന്നു

tradeink said...

Tyler Durden: OK: any historic figure.
Narrator: I'd fight Gandhi.
Tyler Durden: Good answer.
Narrator: How about you?
Tyler Durden: Lincoln.
Narrator: Lincoln?
Tyler Durden: Big guy, big reach. Skinny guys fight 'til they're burger.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.